ഉറ്റവരെ അവരിപ്പോഴും തിരയുന്നു... മോർച്ചറികളിൽ
text_fieldsഡൽഹി കലാപത്തിനുശേഷം ഒരാഴ്ച പിന്നിടുന്ന വേളയിൽ അക്രമ സംഭവങ്ങൾ നടന്ന പ്രദേശങ്ങൾ സന്ദർശിച്ച് ‘ദ ഗാർഡിയൻ’ ലേഖിക ഹന്ന എല്ലിസ് പീറ്റേഴ്സൺ എഴുതിയ കുറിപ്പ്
മുഹമ്മദ് അർഷദിന്‍റെ മൃതദേഹം വെള്ളത്തുണി യിൽ പൊതിഞ്ഞ് ആ വീട്ടുമുറ്റത്തെത്തിച്ചപ്പോഴേ, അകത്തുനിന്ന് നിലവിളികളുയർന്നു. ആറു കുഞ്ഞിപ്പെങ്ങന്മാരുടെ പുന്നാര ആങ്ങളയായിരുന്നു ആ 22കാരൻ. അവർക്കുള്ള പഴങ്ങളും പലഹാരങ്ങളുമായാണ് പെയിന്‍റിങ് ജോലി കഴിഞ്ഞ് മിക്ക ദിവസവും അർഷദ് വീട്ടിലെത്തിയിരുന്നത്. മുഖത്തെ തുണി മാറ്റി മൃതദേഹം കാണിച്ചപ്പോൾ തണുത്തുമരവിച്ച ആ കവിളുകളിൽ തൊട്ട് അവർ നിർത്താതെ കരഞ്ഞു. ‘എഴുന്നേൽക്കൂ, ഭയ്യാ... ഒന്ന് കണ്ണുതുറക്കൂ...’ കണ്ണീരിൽ കുതിർന്ന അവരുടെ നിലവിളികൾ കണ്ടുനിന്നവരെയും ഇൗറനണിയിച്ചു. കഴിഞ്ഞയാഴ്ച ഡൽഹി സാക്ഷ്യംവഹിച്ച കലാപത്തിൽ ദാരുണമായി വധിക്കപ്പെട്ടവരിലൊരാളായിരുന്നു ആ ചെറുപ്പക്കാരൻ.
തുടർച്ചയായ നാലു ദിവസം അക്രമികൾ വടക്കുകിഴക്കൻ ഡൽഹിയിൽ ചുറ്റിത്തിരിഞ്ഞ് വ്യാപക അക്രമം അഴിച്ചുവിടുകയായിരുന്നു. ന്യൂനപക്ഷ വിഭാഗത്തിൽപെട്ടവരുടെ വീടുകളും കടകളും അവർ തെരഞ്ഞുപിടിച്ച് നശിപ്പിച്ചു. നിരവധി പേരെ വധിക്കുകയും ആക്രമിക്കുകയും ചെയ്തു. മരിച്ചവരുടെ മൃതദേഹങ്ങൾ പതിയെ അവരുടെ കുടുംബങ്ങളിലേക്കെത്തുേമ്പാഴും കലാപത്തിനിടെ ഭീതിതരായി സ്ഥലംവിട്ട ആയിരക്കണക്കിന് മുസ്ലിംകൾ വീടുകളിലേക്ക് തിരിച്ചെത്താൻ ഇപ്പോഴും ഭയക്കുകയാണ്. മരിച്ച 49 പേരിൽ 35 പേരും മുസ്ലിംകളാണെന്ന് ഡൽഹി സർക്കാറിലെ ആേരാഗ്യ വകുപ്പ് അധികൃതർ ‘ഗാർഡിയനോ’ട് പറഞ്ഞു.
* * * * *
ഒരാഴ്ച പിന്നിടുേമ്പാഴും പലരും കാണാതായ ബന്ധുക്കളെ തേടുകയാണ്. അനിശ്ചിതത്വത്തിന് നടുവിലാണ് അവരുടെ ജീവിതം. ജി.ടി.ബി ആശുപത്രിക്ക് പുറത്ത് ഗുൽഷൻ (27) കാത്തിരിക്കുന്നത് പാതി കത്തിക്കരിഞ്ഞ നിലയിൽ കൊണ്ടുവന്ന മൃതദേഹം കാണാതായ പിതാവിന്റേതാണോ എന്നറിയാനാണ്. അതിനായി ഡി.എൻ.എ ഫലം കാത്തിരിക്കുകയാണവർ. ‘എല്ലാത്തിനും ഞാൻ എന്‍റെ പിതാവിനെയാണ് ആശ്രയിച്ചിരുന്നത്. ഇനിയെന്തുചെയ്യും? -കണ്ണീരോടെ ഗുൽഷൻ ചോദിക്കുന്നു.
റിക്ഷ ഡ്രൈവറായ മുഹമ്മദ് നവാബും ദിവസങ്ങളായി പിതാവിനെ തേടി അലയുകയാണ്. ഒരു മത ചടങ്ങിൽ പെങ്കടുക്കാൻ കസബ്പുരയിൽ പോയതായിരുന്നു അദ്ദേഹം. അവിടെ നിരവധി അക്രമ സംഭവങ്ങൾ അരങ്ങേറിയിരുന്നു. കസബ്പുരയിൽ പോയ പിതാവിനെ നവാബിന് പിന്നീട് കണ്ടുകിട്ടിയിട്ടില്ല. ആശുപത്രി മോർച്ചറികളിൽ പിതാവിനെ തേടി തിരച്ചിൽ നടത്തുകയാണിയാൾ. കാണാതായ ബന്ധുക്കൾക്കുവേണ്ടി എന്നെപ്പോെല, ഒരുപാടുപേർ അന്വേഷിച്ചുനടക്കുകയാണ്. ന്യൂനപക്ഷ വിഭാഗത്തിൽപെട്ട ആളായതിനാൽ എന്‍റെ പിതാവ് കൊല്ലപ്പെട്ടിട്ടുണ്ടാവുമെന്ന ചിന്ത കാരണം രാത്രികളിൽ കിടന്നുറങ്ങാൻ കഴിയുന്നില്ല. ഡൽഹി ഇനി ഞങ്ങൾക്ക് താമസിക്കാൻ പറ്റിയ ഇടമല്ല. ഉത്തർ പ്രദേശിലെ ഗ്രാമത്തിലേക്ക് മടങ്ങാനാണ് തീരുമാനമെന്ന് നവാബ് പറയുന്നു.
* * * * *
പതിവുപോലെ ഒരു സാധാരണ ദിവസം മാത്രമായാണ് കഴിഞ്ഞ ബുധനാഴ്ച അർഷദിന്‍റെ ജീവിതം തുടങ്ങിയത്. രണ്ടു ഹിന്ദുസുഹൃത്തുക്കൾക്കൊപ്പം മോേട്ടാർ സൈക്കിളിൽ ജോലിക്കായി പുറെപ്പട്ടതായിരുന്നു അവൻ. എന്നാൽ, ഡൽഹിക്കടുത്ത കരാവൽ നഗറിലെത്തിയപ്പോൾ 30 പേരടങ്ങുന്ന ആൾക്കൂട്ടം അവരെ തടഞ്ഞു. മൂവരുടെയും മതമേതെന്നായിരുന്നു ചോദ്യം. ഇതിനോട് മൗനമായിരുന്നു അർഷദിന്‍റെ മറുപടിയെന്ന് ഒരു ദൃക്സാക്ഷി പറഞ്ഞു. എന്നാൽ, അക്രമികൾ അവന്റെ പാന്‍റ് വലിച്ചൂരി. മുസ്ലിമാണെന്ന് േബാധ്യം വന്നതോടെ അവർ അവിടെവെച്ചുതന്നെ അവനെ അടിച്ചുകൊന്നു. റോഡരികിലെ കുഴിയിൽനിന്ന് അവന്റെ മൃതദേഹം കണ്ടെടുക്കുേമ്പാൾ അർഷദിന്‍റെ പാൻറ് കണങ്കാലിനോട് ചേർന്നുതന്നെയാണുണ്ടായിരുന്നത്.
അമ്മാവന്റെ സ്വദേശമായ ഗാസിയാബാദിൽ അർഷദിന്‍റെ ഖബറടക്ക ചടങ്ങുകൾക്കിടെ 15 വയസ്സുള്ള അനിയത്തി ആയിഷ വിങ്ങിപ്പൊട്ടി. ‘എന്തിനാണ് എെൻറ സഹോദരനെ അവർ കൊന്നുകളഞ്ഞത്. ആ മൃതദേഹത്തിൽ മർദനത്തിെൻറ പാടുകളേറെയാണ്. എന്തു നല്ല ആളായിരുന്നു എന്‍റെ ഭയ്യയെന്നറിയുമോ. എന്നിട്ടും നിങ്ങൾ അത്രകൂരമായി കൊന്നുകളഞ്ഞില്ലേ. മുസ്ലിം ആയതുകൊണ്ടുമാത്രമാണ് എന്‍റെ സഹോദരൻ കൊല്ലപ്പെട്ടത്. സമൂഹത്തിലെ ഒരുകൂട്ടം ആളുകൾക്കെതിരെ നിങ്ങളെന്തിനാണ് ഇങ്ങനെ വെറുപ്പ് വെച്ചുപുലർത്തുന്നത്?’ -നിറകണ്ണുകളോടെ ആയിഷ ചോദിക്കുന്നു.
* * * * *
കലാപത്തിനുശേഷം ഒരാഴ്ച പിന്നിടുേമ്പാൾ അക്രമങ്ങൾക്ക് ശമനമുണ്ടായിരിക്കാം. എന്നാൽ, കഴിഞ്ഞയാഴ്ചവരെ ഹിന്ദുക്കളും മുസ്ലിംകളും തോളോട്തോൾചേർന്ന് സമാധാനേത്താടെ കഴിഞ്ഞിരുന്ന ഡൽഹിയിൽ സമുദായങ്ങൾക്കിടയിൽ വെറുപ്പും ഭീതിയും ഉത്തേജിപ്പിക്കാൻ അതു വഴിയൊരുക്കിയിട്ടുണ്ട്. ഡൽഹിയിൽ അക്രമം നടക്കാത്ത പ്രേദശങ്ങളിൽവരെ ആളുകൾ ഭീതി കാരണം തങ്ങളുടെ സ്വദേശ ഗ്രാമങ്ങളിലേക്ക് തിരിച്ചുപോകാൻ തുടങ്ങിയിരിക്കുന്നു. മുസ്തഫാബാദിലെ ഇൗദ്ഗാഹിൽ താൽകാലിക ക്യാമ്പിൽ ആയിരത്തിലധികം മുസ്ലിം കുടുംബങ്ങളാണ് താമസിക്കുന്നത്. ഇതുവരെ വീടുകളിലേക്ക് തിരിച്ചുപോകാൻ അവർക്ക് കഴിഞ്ഞിട്ടില്ല. സുരക്ഷാ ഭീതിയും വീടുകൾ കൊള്ളയടിക്കപ്പെട്ടതും തീവെച്ചു നശിപ്പിക്കപ്പെട്ടതുമൊക്കെയാണ് കാരണം.
48കാരിയായ നൂർജഹാന്‍റെ വീട് ശിവ് വിഹാറിലാണ്. ഇനി അവിടേക്ക് തിരിച്ചുപോകാൻ കഴിയുമോ എന്ന് ഉറപ്പില്ലെന്ന് അവർ പറയുന്നു. കൊലവിളിയുമായി അക്രമികൾ പാഞ്ഞടുക്കുംമുമ്പ് ഒാടി രക്ഷപ്പെട്ടതാണ്. കലാപകാരികളുടെ കൊലവെറി ശബ്ദം ഇപ്പോഴും തന്നെ വേട്ടയാടുന്നുവെന്ന് നൂർജഹാൻ പറയുന്നു. കലാപകാരികൾ പുറത്തുനിന്നുള്ളവരാണെന്ന് ആളുകൾ പറയുേമ്പാഴും തങ്ങളുടെ പ്രദേശത്തിന്റെ ചിത്രം കൃത്യമായി മനസ്സിലാക്കിയവരാണ് അവരെന്ന് നൂർജഹാൻ ചൂണ്ടിക്കാട്ടുന്നു. ഏതൊക്കെ വീടുകളാണ് ആക്രമിക്കേണ്ടതെന്ന് അവർക്ക് കൃത്യമായ ബോധ്യമുണ്ടായിരുന്നു. ഗ്രാമത്തിലേക്ക് തിരിച്ചുപോകാനോ ഡൽഹിയിൽ സുരക്ഷിതമായ മറ്റെവിടെയെങ്കിലും താമസിക്കാനോ ആണ് അവർ ഇപ്പോൾ ആേലാചിക്കുന്നത്.
* * * * *
ഒരുപാടു കുടുംബങ്ങളാണ് ഒറ്റരാത്രികൊണ്ട് എല്ലാം നഷ്ടപ്പെട്ടവരായത്. ഒന്നുമില്ലായ്മയിൽനിന്ന് പാൽ കച്ചവടത്തിലൂടെ ജീവിതം കരുപ്പിടിപ്പിച്ചയാളാണ് മുഹമ്മദ് അക്തർ. ഹിന്ദു ഭൂരിപക്ഷ മേഖലയിൽ അക്തറിന്റെ ഉപഭോക്താക്കൾ അധികവും ഹിന്ദുമതവിശ്വാസികളായിരുന്നു. എന്നാൽ, കലാപത്തിൽ എല്ലാം കീഴ്മേൽ മറിഞ്ഞു. ലക്ഷക്കണക്കിന് രൂപ വിലവരുന്ന 14 എരുമകളെ അക്രമികൾ മോഷ്ടിച്ചുകൊണ്ടുപോയി. കുടുംബവീട് കൊള്ളയടിക്കുകയും നശിപ്പിക്കുകയും ചെയ്തു. ഇേപ്പാൾ ജീവിതം മുന്നോട്ടുനീക്കാൻ അക്തറിന്റെ കുടുംബം ക്യാമ്പിൽ സംഭാവനകളെയും സഹായങ്ങളെയും ആശ്രയിച്ചിരിക്കുന്നു. തങ്ങളുടെ സമ്പാദ്യമായ ആ വീട്ടിലേക്ക് തിരിച്ചുപോകണമെന്നുണ്ടെങ്കിലും എത്രകാലം അവിടെ സുരക്ഷിതമായി താമസിക്കാൻ കഴിയുമെന്ന് അക്തറിന്റെ ഭാര്യ റസീന ചോദിക്കുന്നു.
കലാപത്തിന് സാക്ഷികളായ കുട്ടികളുടെ മനസ്സിനേറ്റ ആഘാതം അത്രയേറെയാണ്. ശിവ് വിഹാറിൽനിന്ന് ക്യാമ്പിൽ അഭയം തേടിയെത്തിയ കുടുംബത്തിലെ ഒമ്പതുകാരിയായ സെഹ്ലിസ നാസ് അവരിലൊരാളാണ്. അക്രമികൾ കെട്ടിടങ്ങളും വീടുകളും തീവെച്ചുനശിപ്പിക്കുന്നതുകണ്ട അവൾ ഇപ്പോൾ ഭീതിയോടെ തുറിച്ചുനോക്കി ഇൗ ചോദ്യം ഇടക്കിടെ ചോദിക്കും: ‘എന്തിനാണ് അവർ അതെല്ലാം തീവെച്ച് നശിപ്പിക്കുന്നത്?’. ഉറക്കം വരാതെ ആ കുരുന്ന് ചോദ്യമാവർത്തിക്കുേമ്പാൾ മുത്തശ്ശി ഷാഹിദ ബീഗം അവളുടെ നെറ്റിയിൽതടവി ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നു.
ചിത്രങ്ങൾക്ക് കടപ്പാട്: theguardian.com
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.