നവോത്ഥാനകാലത്തെ വ്യാജചികിത്സ
text_fieldsനാട്ടിലിപ്പോൾ മോഹനനാണ് താരം. മോഹനൻ വൈദ്യർ എന്ന മോഹനൻ നായർ രൂപപ്പെടുത്തിയ ചികിത്സകളും സിദ്ധാന്തങ്ങളും വലിയതോതിൽ ജനങ്ങളെ ആകർഷിച്ചിരിക്കുന്നു. അതിസങ്കീർണങ്ങളായ രോഗങ്ങൾ ബാധിച്ചവർ മോഹനവൈദ്യം സ്വീകരിക്കാൻ അദ്ദേഹത്തിെൻറ ക്ലിനിക്കുകളിൽ തടിച്ചുകൂടുന്നുണ്ട്. പാവപ്പെട്ട രോഗികൾ മാത്രമല്ല, മോഹനൻ നായർ പറയുന്നത് വിശ്വസിക്കാമെങ്കിൽ ജനസ്വാധീനമുള്ള പലരും അദ്ദേഹത്തിെൻറ ചികിത്സയിൽ വിശ്വസിക്കുന്നു. അത് അവർ രോഗം ബാധിച്ചവർക്കു ശിപാർശ ചെയ്യുന്നു. അതിനാലാണ് മോഹനൻ നായർ രൂപപ്പെടുത്തിയ ചികിത്സപദ്ധതി പൊതുചർച്ചക്കു വിധേയമാക്കുന്നത്.
അദ്ദേഹത്തിെൻറ ചികിത്സപദ്ധതി ലളിതമാണ്. അദ്ദേഹത്തിനു മാത്രമറിയാവുന്ന രീതികളിൽ ഉൽപാദിപ്പിച്ചതോ അദ്ദേഹം പറയുന്നതോ ആയ വസ്തുക്കൾ മാത്രം ഭക്ഷണമായി ഉപയോഗിക്കുക; കാരണം, ഭക്ഷണമാണ് ആത്യന്തികമായി രോഗകാരണം. നാട്ടിൽകാണുന്ന പല ചെടികളും മറ്റു പദാർഥങ്ങളും ചേർത്തു നിർമിക്കുന്ന ഔഷധങ്ങൾ കടുത്ത പഥ്യത്തോടെ സേവിക്കുക. ഇതോടെ രോഗശമനം സുനിശ്ചിതം. ഒപ്പം രോഗത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും രോഗിക്ക് ക്ലാസ് നൽകുന്നു. ഇതും രോഗശമനത്തിന് ആവശ്യമാണ്.
ഇപ്പോൾ ഇത് ചർച്ചക്കു വരുന്നതിനു കാരണമുണ്ട്. അർബുദമുൾെപ്പടെയുള്ള രോഗങ്ങൾ യഥാസമയം കണ്ടെത്തുകയും ചികിത്സിക്കുകയും ചെയ്താൽ രോഗശമനം ഉറപ്പാണ്. കണ്ടെത്താൻ താമസിക്കുകയോ ചികിത്സ നിഷേധിക്കപ്പെടുകയോ ചെയ്താൽ രോഗനിവാരണ സാധ്യത കുറയും. ക്രമേണ കാലതാമസത്തിനനുസരിച്ചു രോഗശമനവും ഭാഗികമാകും. തുടർന്നുള്ള ഘട്ടങ്ങളിൽ ജീവിതം പറ്റുന്നിടത്തോളം സുഖകരമായി നിലനിർത്താനുള്ള ശ്രമങ്ങളിലേക്കൊതുങ്ങുന്നു. അതിനാൽ, അർബുദം പോലുള്ള മാരകരോഗങ്ങൾ ചികിത്സിക്കുന്നതിൽ സമയം പ്രധാന ഘടകമാണ്. ലോകമെമ്പാടും അംഗീകരിച്ചതും ഫലപ്രാപ്തിയുണ്ടെന്നു തെളിയിക്കപ്പെട്ടതുമായ ചികിത്സക്കു കാലതാമസം വരുത്തുന്നത് കുറ്റകരമാണ്. നാട്ടുവൈദ്യമെന്നോ പാരമ്പര്യ ചികിത്സയെന്നോ പേരിട്ട് ഇപ്രകാരം ചെയ്താൽ അത് നിയമപരമായോ നൈതികമായോ ശരിയല്ല. ഇത്തരം ചികിത്സാമാർഗങ്ങളൊന്നും സത്യത്തിൽ കേരളത്തിൽ നിലവിലില്ല.
അടുത്തിടെ മോഹനൻ നായർ ചികിത്സിച്ച മൂന്നുപേർ ആഴ്ചകൾക്കിടയിൽ മരണപ്പെട്ടു. ഇവരിൽ ഏറ്റവും ദാരുണമായ അന്ത്യം ഒന്നര വയസ്സുള്ള കുട്ടിയുടേതാണ്. ജനിതകരോഗം ബാധിച്ച കുട്ടിക്ക് വൈദ്യശാസ്ത്രം ഉപദേശിച്ച ചികിത്സകൾ പിൻവലിക്കാനും പകരം അദ്ദേഹം കണ്ടെത്തിയ ഔഷധങ്ങൾ കഴിക്കാനും മോഹനൻ നായർ നിർദേശിച്ചുവെന്നാണ് റിപ്പോർട്ടുകൾ. കുട്ടിക്ക് ഓട്ടിസം ബാധിച്ചിരിക്കുന്നുവെന്ന് അദ്ദേഹം മാതാപിതാക്കളെ ധരിപ്പിച്ചുവെന്നും അറിയുന്നു. സ്വന്തം ആരോഗ്യം, ജീവിതം എന്നിവയെക്കുറിച്ച് ധാരണയും സ്വയം നിർണയാധികാരവും ഇല്ലാത്ത കുട്ടിക്ക് മാതാപിതാക്കളുടെ പ്രത്യേക പരിരക്ഷക്കു നിയമപരമായ അവകാശമുണ്ട്. ജനിതകരോഗങ്ങൾ അംഗപരിമിതി സൃഷ്ടിക്കുമെന്നതിനാൽ കുട്ടിക്കു വികലാംഗാവകാശ നിയമത്തിെൻറയും സംരക്ഷണം അവകാശപ്പെട്ടതാണ്. ചികിത്സ നിഷേധിക്കപ്പെട്ടതിൽ ചികിത്സകൻ, മാതാപിതാക്കൾ എന്നിവരുടെ പങ്ക് എത്രത്തോളമുണ്ടെന്ന് സർക്കാർ അന്വേഷിക്കുമെന്നുപ്രത്യാശിക്കാം.
മറ്റു രണ്ടുപേർ അർബുദംമൂലമാണ് മരിച്ചത്; ഒരാൾ നേസോഫാരിൻജിയൽ കാൻസർ മൂലവും മറ്റെയാൾ കരളിെല അർബുദം മൂലവും. ചികിത്സകെൻറ അഭിപ്രായത്തിൽ ആദ്യത്തെയാളിന് തൊണ്ടയിൽ കൊഴുപ്പുകൂടിയതും അപരന് ഗ്യാസിെൻറ രോഗവുമായിരുന്നു. രണ്ടുപേരും രോഗം മൂർച്ഛിച്ചപ്പോഴാണ് പെട്ടുപോയ അവസ്ഥ മനസ്സിലാക്കുന്നത്. ഇവിടെ ചികിത്സകനുതെറ്റുപറ്റിയെന്നതു മാത്രമല്ല പ്രശ്നം. ഒരു വൈദഗ്ധ്യവും അറിവും ഇല്ലാതെ മാരകമായ രോഗങ്ങൾ നിസ്സാരമായി കണ്ട് ചികിത്സ ചെയ്യുന്നതു കുറ്റകരമാണ്. എന്തെങ്കിലും ചികിത്സ ചെയ്യാനുള്ള ലൈസൻസ് മോഹനൻ നായർക്ക് സർക്കാർ കൊടുത്തിട്ടില്ല. അതിനാൽ, മരണം മാത്രമല്ല, ചികിത്സ പോലും കുറ്റകരമാകുന്നു. മറ്റൊന്ന്, ഫലപ്രദമായ ചികിത്സ തടയുകവഴി ആരോഗ്യം തേടാനും സ്വതന്ത്രമായി ജീവിക്കാനുമുള്ള വ്യക്തിയുടെ അവകാശം നിഷേധിക്കുകയാണുണ്ടാവുക.
സമൂഹമാധ്യമങ്ങളിൽ ഇതു വലിയ ചർച്ചക്കു വഴിയൊരുക്കി. ഇത്തരം വ്യാജചികിത്സകരെ പിന്താങ്ങുന്നവർ ദുർബലമായ ചില ചോദ്യങ്ങൾ ഉന്നയിക്കുന്നു. മെഡിക്കൽ കോളജുകളിലും മുൻനിര ആശുപത്രികളിലും മരണം നടക്കുന്നില്ലേ? അവിടെയും ചികിത്സകൾ പരാജയപ്പെടുന്നില്ലേ? അപ്പോൾ അവിടെ പ്രവർത്തിക്കുന്ന ഡോക്ടർമാർക്കെതിരായും ക്രിമിനൽ നടപടിയെടുക്കേണ്ടതല്ലേ? പ്രഥമ ദൃഷ്ടിയിൽ പോലും ആകർഷകമല്ലാത്ത ഇത്തരം ചോദ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ സജീവമാകുന്നത് അത്ഭുതംതന്നെ. സർക്കാർ, സ്വകാര്യ മേഖലകളിൽ പ്രവർത്തിക്കുന്ന ആശുപത്രികളിൽ വിദ്യാഭ്യാസ യോഗ്യതയും മെഡിക്കൽ, ആയുഷ് രജിസ്ട്രേഷനുകളും ഉള്ളവരാണ് ചികിത്സിക്കുന്നത്. ഡ്രൈവിങ് ലൈസൻസ് ഇല്ലാതെ വാഹനമോടിക്കാനാവില്ല എന്നതുപോലെ അടിസ്ഥാനകാര്യമാണത്. എന്നാൽപോലും ഏതെങ്കിലും രോഗിയുടെ മരണത്തിൽ ആർക്കെങ്കിലും പരാതിയുണ്ടെങ്കിൽ അവർക്ക് വിവിധ ഫോറങ്ങളിൽ പരാതിയുമായി കടന്നുചെല്ലാം. അങ്ങനെ ചെയ്യുന്നുമുണ്ട്. എല്ലാ രോഗങ്ങളും പരിഹരിക്കാനാവില്ല. പരിഹരിക്കാനാകുന്നത് ചികിത്സയിലൂടെ സാധ്യമാക്കുകയാണ് ആശുപത്രികൾ ചെയ്യുന്നത്. കൃത്യമായ യോഗ്യതയും നൈപുണ്യവുമുള്ള അനേകം പ്രഫഷനലുകളുടെ കൂട്ടായ പ്രയത്നമാണ് ആശുപത്രികളിൽ കാണുന്നത്.
വ്യാജ ചികിത്സകർക്കാകട്ടെ, സർക്കാർ നിഷ്കർഷിച്ച വിദ്യാഭ്യാസമോ നൈപുണ്യമോ, രജിസ്ട്രേഷനോ ഇല്ലാത്തതിനാൽ രോഗനിർണയം ചെയ്യാനോ, രോഗികളെ പരിശോധിക്കാനോ, ഔഷധങ്ങൾ നൽകാനോ സാധ്യമല്ല. കേരളത്തിെൻറയും ഇന്ത്യയുടേയും നിയമങ്ങൾ അപ്രകാരമാണ്. മാത്രമല്ല, സിവിൽ അപ്പീൽ 897/2009 എന്ന കേസിൽ സുപ്രീംകോടതിയുടെ വിധി 2018 ഏപ്രിൽ 13നുണ്ടായി. കേസുകൊടുത്തത് കേരള ആയുർവേദ പാരമ്പര്യ വൈദ്യ ഫോറം എന്ന സംഘടനയാണ്. മോഹനൻ നായരെപ്പോലെയുള്ള വ്യാജചികിത്സകരുടെ കൂട്ടായ്മയാണ് വാദിയായ ഫോറം. കക്ഷികളുടെ കൂട്ടത്തിൽ കേരളസർക്കാർ ഒന്നാമതായുണ്ട്; അതായത്, സുപ്രീംകോടതിയുടെ കണ്ടെത്തലുകൾ വാദിക്കെന്നപോലെ സർക്കാറിനും നടപ്പാക്കാൻ ബാധ്യതയുണ്ടെന്നർഥം.
സുപ്രീംകോടതിയുടെ അഭിപ്രായത്തിൽ ലൈസൻസോ മെഡിക്കൽ രജിസ്ട്രേഷനോ ഇല്ലാത്തവർ ചികിത്സിക്കാൻ പാടില്ല. നാട്ടുചികിത്സ, പാരമ്പര്യ വൈദ്യശാഖയൊന്നും നിയമം അംഗീകരിക്കുന്നില്ല. ആ നിലക്ക് മോഹനൻ നായരുടെ ഒളിഞ്ഞും തെളിഞ്ഞുമുള്ള ചികിത്സ നിയമത്തോടും രാജ്യത്തോടുമുള്ള വെല്ലുവിളിയായി കാണണം. നവോത്ഥാനത്തെക്കുറിച്ച് ചർച്ചകൾ നടക്കുന്ന ഇക്കാലത്ത് ആരോഗ്യം, ആരോഗ്യദർശനം എന്നിവയിലും നവോത്ഥാനത്തിെൻറ വെളിച്ചം എത്തുന്നില്ലെങ്കിൽ നാം 50 വർഷമെങ്കിലും പിന്നോട്ടുപോകും.
●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.