ആ കള്ള കേസിനു പിന്നിലെ സത്യം എന്തായിരുന്നു...?
text_fieldsപെരിയാർ എന്ന് കേൾക്കുമ്പോൾ പെെട്ടന്നൊരു പാട്ടാണ് ഒാർമവരിക. ‘പർവത നിരയുടെ പനിനീരേ...’ എന്ന ഒാമനത്തമുള്ള ആ വിളി മനസ്സിലങ്ങനെ തുളളിത്തുളുമ്പും. ‘ഭാര്യ’ എന്ന സിനിമയിലൂടെ കേട്ട ആ പ്രശസ്ത ഗാനം. പശ്ചിമഘട്ട മലനിരകളിൽ നിന് പുറപ്പെട്ട്, കൊച്ചരുവികളായി തുള്ളിയൊഴുകി, ഒാരമെങ്ങുമുള്ള കാടുകളുടെ സമൃദ്ധികളേറ്റുവാങ്ങി, വെള്ളച്ചാട്ടങ്ങൾക്ക് ജന്മമേകി, നിതാന്തമായ താളത്തിനൊത്ത് ഒഴുകി, വഴിനീളെ മണലും എക്കലും നിക്ഷേപിച്ച്, പുഴത്തടങ്ങളെയും കണ്ടൽക്കാടുകളെയും തൊട്ടുരുമ്മിയൊഴുകി കടൽ വരെ തെളിവെള്ളം എത്തിച്ചിരുന്ന കേരളത്തിലെ ഏറ്റവും നീളം കൂടിയ നദിയായ പെരിയാർ. പക്ഷേ, പണ്ടത്തെയാ പാട്ടിൽ മാത്രമേ ഇപ്പോൾ പർവതനിരയുടെ പനിനീരൊഴുകുന്നുള്ളു എന്നറിയാൻ അതിെൻറ കരയിലൊന്നു പോയി നിന്നാൽ മതി.
ഇൗ യാഥാർത്ഥ്യം നേരിട്ടറിയാനാണ് കോഴിക്കോട് നിന്ന് കൊച്ചിയിലേക്ക് കഴിഞ്ഞ ദിവസം പുറപ്പെട്ടത്.
പുഴയെന്ന സംസ്കാരത്തെ മാനഭംഗപ്പെടുത്തുന്ന, ലാഭക്കൊതി മൂത്ത വ്യവസായലോബികളുടെ കാട്ടാളത്തരം നേരിട്ടുകാണാനും കൊച്ചിയിലെ 35 ലക്ഷം ജനജീവിതങ്ങളുടെ കുടിവെള്ളത്തിൽ ഘനലോഹങ്ങളും രാസമാലിന്യങ്ങളും കലക്കി വിഷജലം മോന്തിക്കുന്ന വിഷവാഹിനി കമ്പനികളുടെ പ്രവർത്തനങ്ങളെ കുറിച്ച് നേരിട്ട് കണ്ടറിയാൻ. കേരളത്തിെൻറ ‘പെരിയ ആറി’നെ രാസവിഷത്തിൽ മുക്കിക്കൊല്ലുന്ന ഏലൂർ^എടയാർ വ്യവസായ മേഖലയിൽ തലയുയർത്തി നിൽക്കുന്ന ഫാക്ടറികളിൽ ചിലത് സന്ദർശിക്കുകയായിരുന്നു പ്രധാന ലക്ഷ്യം.
കൊച്ചി യൂണിറ്റിലെ ഫോട്ടോഗ്രാഫർ ബൈജു കൊടുവള്ളിയെയും ഒപ്പം കൂട്ടി ഏലൂരിലെത്തുമ്പോൾ സമയം രണ്ടുമണി കഴിഞ്ഞിരുന്നു. ഫാക്ട് കമ്പനിക്കടുത്ത് എത്തിയപ്പോഴാണ് പെരിയാർ സംരക്ഷണസമിതി അംഗവും ജനജാഗ്രതാ സമിതി പ്രവർത്തകനുമായ ഷബീർക്കയെ കണ്ടുമുട്ടുന്നത്. അറിയാവുന്നതും ശേഖരിച്ചതുമായ വിവരങ്ങൾ പങ്കുവെച്ചപ്പോൾ പെരിയാർ തീരത്തെ വിഷവാഹിനി കമ്പനികൾ ഇതുവരെ ചെയ്തതും ചെയ്തുകൊണ്ടിരിക്കുന്നതുമായ പരിസ്ഥിതി മലിനീകരണത്തിെൻറ ഭീകരത ഇതിെൻറ നൂറിരട്ടി വരുമെന്ന് പതിഞ്ഞ സ്വരത്തിൽ മറുപടി. പിന്നാലെ വരാൻ നിർദേശം നൽകി ഷബീർക്ക ബൈക്കിലേറി ചീറിപ്പാഞ്ഞു. ബൈക്കിെൻറ വഴികൾ പിന്തുടർന്ന് കാറിലായിരുന്നു ഞങ്ങളുടെ യാത്ര. അഞ്ചു മിനുട്ട് നേരത്തെ ഓട്ടത്തിനൊടുവിൽ പച്ചപ്പ് നിറഞ്ഞ പാടത്തോട് ചേർന്നൊഴുകുന്ന അരുവിക്കരികിൽ ബൈക്ക് നിർത്തി. ഞങ്ങളും പിന്നാലെയെത്തി.
“കുഴിക്കണ്ടം തോട് എന്ന് കേട്ടിട്ടില്ലേ? ലോക മാലിന്യഭൂപടത്തിലേക്ക് കൊച്ചിയുടെ സംഭാവനയാണിത്. ജൈവവൈവിധ്യങ്ങളുടെ കലവറയായ പെരിയാറിനെ രാസമാലിന്യങ്ങളുടെ ‘ഹോട്ട് സ്‌പോട്ട്’ ആയി മാറ്റിയ കുഴിക്കണ്ടം തോട്ടിൽ നിന്നുള്ള രാസമാലിന്യങ്ങളെത്തുന്ന തോടാണിത്; പനച്ചിത്തോട്. ആമൻതുരുത്ത് പാടശേഖരത്തിലേക്കും രാസമാലിന്യങ്ങളെത്തുന്നത് ഇതുവഴിയാണ്.’’ ജീവെൻറ നിദാനമായ കുടിവെള്ളത്തിൽ വിഷംകലർത്തുന്നതിനെതിരെ ഒരു ജനത നടത്തുന്ന സമരത്തിനൊപ്പം നിലയുറപ്പിച്ച ഷബീർക്ക പറഞ്ഞുനിർത്തി.
െപരിയാറിലെ കണ്ണാടിജലം രാസമാലിന്യങ്ങളുടെ ആധിക്യത്താൽ ചുവപ്പ്, ബ്രൗൺ, കറുപ്പ് നിറങ്ങളിൽ നിറംമാറി ഒഴുകുന്നതും മത്സ്യസമ്പത്ത് ചത്തുപൊങ്ങുന്നതും ഇന്ന് സ്ഥിരം കാഴ്ചയാണ്. വർഷത്തിൽ 44 തവണയിലധികം നിറംമാറിയുള്ള ഒഴുക്ക് പെരിയാറിനും ഇന്ന് ശീലമായിക്കഴിഞ്ഞു. നിരന്തരം മത്സ്യങ്ങൾ ചത്തുമലച്ച് പൊങ്ങുന്നത് കൊച്ചിക്കാർക്ക് ശീലക്കാഴ്ചയായിട്ടുണ്ട്. 80കളിൽ 35 തരം മത്സ്യങ്ങളുണ്ടായിരുന്ന പെരിയാറിൽ ഇന്ന് ശേഷിക്കുന്നത് 12 ഇനങ്ങൾ മാത്രം.
എലൂർ^എടയാർ മേഖലയിൽ പിന്നെ കാണാനുള്ളതെല്ലാം ഇത്തരത്തിൽ അനുവദനീയമായതിെൻറയും 300 ഇരട്ടിയിലധികം രാസമാലിന്യങ്ങൾ ഇടതടവില്ലാതെ പെരിയാറിലേക്ക് തള്ളുന്ന കാഴ്ചകൾ തന്നെ. പെരിയാറിനെ ഇന്ന് റേഡിയോ ആക്ടീവ് മൂലകങ്ങളുടെയും ഘനലോഹങ്ങളുമുൾപ്പെടെയുള്ള രാസമാലിന്യങ്ങളുടെയും ടാങ്കാക്കി മാറ്റിയിരിക്കുകയാണ് രാസപദാർത്ഥങ്ങൾ ഉൽപാദിപ്പിക്കുന്ന കമ്പനികൾ. നേരത്തെ കുഴിക്കണ്ടം തോട്ടിലൂടെ ഉന്തിത്തോട് വഴി ഒഴുകിയെത്തിയിരുന്ന അത്യന്തം ഹാനികരമായ ഓർഗാനോ ക്ലോറിൻ വിഭാഗത്തിൽ പെട്ട 110ൽപ്പരം രാസവിഷങ്ങൾ ഇപ്പോൾ പെരിയാർ ഒന്നടങ്കം വ്യാപിച്ചതോടെ പുഴ ഇപ്പോൾ രാസവിഷങ്ങളുടെ കലവറയായി മാറി. ലെഡ്, കാഡ്മിയം, മെർക്കുറി, ആഴ്സനിക് തുടങ്ങിയ ഘനലോഹങ്ങളാൽ ‘സമ്പന്ന’മാണ് ഇന്ന് പെരിയാറിെൻറ അടിത്തട്ട്. അതും അനുവദനീയമായ അളവിെൻറ മുന്നൂറും നാനൂറും ഇരട്ടി.
പെരിയാർ തീരത്തെ മാറാരോഗങ്ങളിലേക്ക് തള്ളിവിടുന്ന എടയാർ മേഖലയിലെ രാസമാലിന്യങ്ങളിലെ ഘനലോഹ സാന്നിധ്യം 2006^07 കാലത്ത് തന്നെ പഠനം വഴി കണ്ടെത്തിയിരുന്നു. ശരീരത്തിലെത്തിയാൽ ആരോഗ്യത്തിനു അത്യന്തം ഹാനികരമായ രാസമാലിന്യങ്ങളുടെ സാന്നിധ്യം ശാസ്ത്രീയമായി കണ്ടെത്തിയിട്ട് പതിറ്റാണ്ടു പിന്നിടുമ്പോഴും യാെതാരു പരിഹാരമാർഗങ്ങളും സ്വീകരിച്ചിട്ടില്ല. കാഡ്മിയം കാൻസർ, വൃക്കരോഗങ്ങൾ എന്നിവയ്ക്കു കാരണമാകുമ്പോൾ മസ്തിഷ്‌ക രോഗങ്ങൾക്കും വിളർച്ചക്കും വൃക്കരോഗങ്ങൾക്കും മന്ദതയ്ക്കും വരെ വഴിയൊരുക്കുന്നതാണ് ലെഡിെൻറ സാന്നിധ്യം. മെർക്കുറിയാകട്ടെ നാഡീ^വൃക്കരോഗങ്ങൾക്കും വായിലും മോണയിലും വ്രണങ്ങളുണ്ടാകുന്നതിനും കാരണമാകുന്നു. ആഴ്‌സനിക്ക് ഇഞ്ചിഞ്ചായി ആളെ കൊല്ലും. പ്രമേഹം, വൃക്കരോഗങ്ങൾ, നാഡീരോഗങ്ങൾ എന്നിങ്ങനെ അനേകം രോഗങ്ങൾക്കും ഈ ലോഹം കാരണമാകുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ ഡി.ഡി.ടി ഉല്‍പ്പാദിപ്പിക്കുന്ന ഹിന്ദുസ്ഥാൻ ഇൻസെക്ടിസൈഡ് ലിമിറ്റഡ് പെരിയാറിന്റെ തീരത്താണ്. കാൻസർ, പ്രത്യുല്‍പ്പാദന ശേഷിക്കുറവ്, പ്രമേഹം, മസ്തിഷ്‌കരോഗങ്ങൾ തുടങ്ങി അനവധിയായ ആരോഗ്യപ്രശ്‌നങ്ങൾക്ക് വഴിയൊരുക്കുന്നതാണ് ഡി.ഡി.ടി.
വരുംതലമുറക്ക് വേണ്ടി കരുതിവെക്കേണ്ട പ്രകൃതി സമ്പത്തിനെ, ഇൗ തലമുറക്ക് പോലും ഉപയോഗിക്കാനാവാത്ത തരത്തിൽ വിഷംകുത്തിവെച്ചും രാസമാലിന്യങ്ങൾ മുടക്കമില്ലാതെ തള്ളിയും ഫാക്ടറികൾ പെരിയാറിനെ കൊല്ലുന്ന കാഴ്ചകൾ കണ്ടതിനു ശേഷം പ്രവർത്തനം നിലച്ച ഫാക്ടറി ഒരു നദിയോടു ചെയ്യുന്ന ക്രൂരത നേരിട്ടു കാണുന്നതിനായാണ് വൈകുന്നേരം നാലു മണിയോടെ ശ്രീശക്തി പേപ്പർ മില്ല് ലക്ഷ്യമിട്ട് എടയാർ വ്യവസായ മേഖലയിലെത്തുന്നത്. പെരിയാറിെൻറ തെളിനീരുറവയിൽ വിഷം കുത്തിവെക്കുന്നതിൽ ചെറുതല്ലാത്ത സംഭാവന നൽകുന്ന സി.എം.ആർ.എൽ കമ്പനിക്ക് സമീപത്തു കൂടിയാണ് അടച്ചുപൂട്ടിയ ശ്രീശക്തി പേപ്പർ മില്ലിലേക്കുള്ള വഴി. പൊതുവഴിയാണെങ്കിലും മരങ്ങളിലെല്ലാം സി.എം.ആർ.എൽ സ്ഥാപിച്ച സി.സി.ടി.വി ക്യാമറകളാണ് സന്ദർശകരെ ആദ്യമായി തന്നെ സ്വാഗതം ചെയ്യുന്നത്. ഒരു ഇൗച്ചക്ക് പോലും അകത്ത് കടക്കാനാവാത്ത വിധം സുരക്ഷയുടെ ഇരുമ്പ് മറ തീർത്ത് പൊതുവഴി ഉൾപ്പെടെ തങ്ങളുടെ സ്വന്തം സാമ്രാജ്യമാക്കി മാറ്റിവെച്ചിരിക്കുകയാണ് സി.എം.ആർ.എൽ കമ്പനി. കമ്പനിയുടെ പാതി അടച്ചുവെച്ച ഗേറ്റിനരികിലെത്തിയാൽ കമ്പനിയുടെ ഉപോത്പന്നമായ സിമോക്സ് ക്ലേ വലിയ കൂനയായി കൂട്ടിയിട്ടിരിക്കുന്നത് പുറത്ത് നിന്ന് നോക്കിയാൽ തന്നെ കാണാം. 2016ൽ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് നടത്തിയ പഠനത്തിൽ വളരെ കൂടിയ അളവിൽ മാംഗനീസും ഘനലോഹങ്ങളും ഉൾപ്പെടുന്നതാണ് സിമോക്സ് ക്ലേ എന്ന് കണ്ടെത്തിയിരുന്നു. സി.എം.ആർ.എലിനു അരികിലൂടെ ശ്രീശക്തി പേപ്പർ മില്ലിലേക്കുള്ള വഴിയിലും മാലിന്യനിക്ഷേപം ഏറെയാണ്, വർഷങ്ങൾക്ക് മുമ്പ് തന്നെ താഴിട്ടുപൂട്ടിയ പേപ്പർ കമ്പനിയുടെതാണിതെന്ന് കരുതാൻ എന്തായാലും തരമില്ല.

പേപ്പർ മില്ല് കോമ്പൗണ്ടിലെത്തിയപ്പോൾ കാണാനായത് തുരുമ്പുകൾ കൊണ്ടു തീർത്ത തൂണുകളും ഇരുമ്പുഷീറ്റുകളും. സമീപത്ത് ഇരുമ്പെന്ന് പേരിന് പോലും പറയാനാവാത്ത വിധം തുരുമ്പെടുത്ത യന്ത്രങ്ങൾ. യന്ത്രങ്ങൾ നിലനിൽക്കുന്ന രണ്ടുമീറ്റർ അകലത്തിൽ ക്ഷീണിച്ചൊഴുകുന്ന പെരിയാർ. കമ്പനി പ്രവർത്തനം അവസാനിപ്പിക്കുമ്പോൾ പെരിയാർ തീരത്ത് തള്ളിയ പ്ലാസ്റ്റിക് മാലിന്യക്കൂനയാണ് ഇവിടെ ഒരു മില്ലുണ്ടായിരുന്നു എന്നതിന് ഇപ്പോഴും തെളിവ് നൽകുന്നത്. വിദേശരാജ്യങ്ങളിൽ നിന്നുള്ള പ്ലാസ്റ്റിക് മാലിന്യങ്ങളുടെ വൻ മലകളാണ് ഫാക്ടറി വളപ്പ് നിറയെ. 20 അടി ഉയരത്തിൽ കുന്നുകൂടി കിടക്കുന്ന ഇൗ മാലിന്യങ്ങൾ പടിപടിയായി പതിക്കുന്നത് പെരിയാറിലേക്കാണ്. പ്ലാസ്റ്റിക് മാലിന്യത്തിെൻറ ഭീകരത വെളിവാക്കുന്ന നിരവധി ചിത്രങ്ങൾ ഇതിനകം ഫോട്ടോഗ്രാഫർ പകർത്തിക്കഴിഞ്ഞിരുന്നു. മില്ല് അടച്ചുപൂട്ടുന്നതുമായി ബന്ധപ്പെട്ട കോടതിവിധി ഉൾപ്പെടെയുള്ള കാര്യങ്ങൾ ഇതിനകം ഷബീർക്കയും പറഞ്ഞുതന്നു. എല്ലാം വിശദമായി കേട്ട ശേഷം ഞങ്ങൾ മടങ്ങാനുള്ള ഒരുക്കമായി. തിരിച്ചു പോകുമ്പോൾ സി.എം.ആർ.എൽ കമ്പനി വളപ്പിലെ സിമോക്സ് ക്ലേയുടെ കൂനക്ക് അല്പം കൂടി ഉയരംവെച്ചതായി കണ്ടു. ഷബീർക്ക ബൈക്കിലേറി വീട്ടിലേക്കും ഞങ്ങൾ തിരിച്ച് ഇടപ്പള്ളി ഭാഗത്തേക്കും മടങ്ങി.
ഒരു വാർത്തക്ക് പിന്നാലെ പോകുന്ന മാധ്യമപ്രവർത്തകനും അതിനാവശ്യമായ ചിത്രങ്ങൾ പകർത്തുന്ന ഫോട്ടോഗ്രാഫറും അനുഭവിക്കുന്ന അതേ അനുഭവങ്ങൾ മാത്രമേ ഇൗ വാർത്തക്ക് പിന്നാലെ പോയ നേരത്തും ഞങ്ങൾക്കുണ്ടായുള്ളൂ. എന്നാൽ, കാര്യങ്ങൾ മാറിമറയുന്നത് ഒരു ദിവസം കൂടി കഴിഞ്ഞായിരുന്നു. എറണാകുളം ബിനാനിപുരം പൊലീസ് സ്റ്റേഷനിൽ നിന്ന് ഷബീർക്കയുടെ മൊബൈലിൽ ഒരു കോൾ എത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. സി.എം.ആർ.എൽ കമ്പനിയിൽ മൂന്നംഗ സംഘം വലിയ ബാഗുമായി അതിക്രമിച്ചു കടന്നുവെന്ന് കാണിച്ച് കമ്പനി പരാതി നൽകിയതിനെ തുടർന്നാണ് ഷബീർക്കയെ ഫോണിൽ വിളിക്കുന്നത്. കാരണം, കമ്പനി വളപ്പിൽ കടന്ന സംഘത്തിലെ തിരിച്ചറിയപ്പെട്ട ഏക വ്യക്തി ഷബീർക്കയാണ്. ദുരൂഹസാഹചര്യത്തിൽ കാണപ്പെട്ട സംഘം സി.എം.ആർ.എൽ കമ്പനി ജീവനക്കാരെ കണ്ടപ്പോൾ ഓടിരക്ഷപ്പെട്ടുവെന്നും ക്യാമറാബാഗിൽ രാസവസ്തുക്കൾ നിറച്ച് കോമ്പൗണ്ടിൽ തള്ളി കമ്പനിയുടെ പ്രവർത്തനം അട്ടിമറിക്കാനുള്ള ശ്രമമാണ് നടന്നതെന്നും സി.സി.ടി.വി ഫൂട്ടേജുകൾ സഹിതം കമ്പനി ജനറൽ മാനേജർ മോഹൻദാസ് പരാതിപ്പെട്ടുവെന്നാണ് പൊലീസ് വിശദീകരണം.
പരാതി കിട്ടിയപാടെ സംഭവത്തിെല നിജസ്ഥിതി പോലും പരിശോധിക്കാൻ തയ്യാറാകാതെ ഇപ്പോൾ തന്നെ പൊലീസ് സ്റ്റേഷനിൽ ഹാജരാകണമെന്ന ആജ്ഞ പുറപ്പെടുവിക്കാനായിരുന്നു ബിനാനിപുരം പൊലീസിന് തിടുക്കം. വ്യാജപരാതിയാണെന്നും വാർത്ത ശേഖരിക്കാനെത്തിയ മാധ്യമപ്രവർത്തകരെ സഹായിക്കാനായി പോയതാണെന്നും പരാതിയിൽ പറയുന്ന കാര്യങ്ങൾക്ക് യാഥാർത്ഥ്യവുമായി ബന്ധമുണ്ടോ എന്ന് അറിയാൻ തെളിവായി ഹാജരാക്കിയ വീഡിയോ ഫൂട്ടേജുകൾ പരിശോധിക്കണമെന്നും പറഞ്ഞപ്പോൾ എന്നാൽ കോടതിയിൽ കീഴടങ്ങി ജാമ്യമെടുത്തേ പറ്റൂ എന്നായി പൊലീസിെൻറ മറുപടി. പിന്നീട് ഷബീർക്കയുടെ വീട്ടിലും തൊഴിൽസ്ഥാപനത്തിലും ഒറ്റക്കും കൂട്ടമായും പൊലീസിെൻറ വരവാണ് ( അത് ഇപ്പോഴും തുടരുന്നുമുണ്ട്).

കമ്പനി നൽകിയ പരാതി എന്തായാലും അതിന്മേൽ ചാടിക്കയറി നടപടിയെടുത്ത് പൊതുപ്രവർത്തകരെയും പരിസ്ഥിതി പ്രവർത്തകരെയും നിശബ്ദരാക്കുകയെന്ന ഒറ്റ ലക്ഷ്യത്തിലാണ് ഇപ്പോഴും പൊലീസ്. പിന്നീട് ഇൗ സംഭവം വാർത്തയാവുകയും പത്രപ്രവർത്തക യൂണിയൻ പ്രതിഷേധിക്കുകയും മാധ്യമ സ്വാതന്ത്ര്യം നിഷേധിക്കുന്ന നടപടിയെ അപലപിക്കുകയും ചെയ്തതോടെ കമ്പനിയോടുള്ള കൂറ് പൊലീസ് അൽപമൊന്ന് കുറച്ചെങ്കിലും പരിസ്ഥിതി പ്രവർത്തകരെയും പൊതുപ്രവർത്തകരെയും ലക്ഷ്യം വെച്ചുള്ള വേട്ട ഇപ്പോഴും തുടരുക തന്നെയാണ്.
1. സി.എം.ആർ.എൽ കമ്പനിയുടെ കോമ്പൗണ്ടിൽ പോലും പ്രവേശിക്കാതെ എങ്ങനെയാണ് മൂന്നംഗ സംഘം കമ്പനിയിൽ അതിക്രമിച്ചു കടക്കുന്നത്?
2. അതിക്രമിച്ചു കടക്കുന്നതിെൻറ വീഡിയോ ദൃശ്യങ്ങൾ തെളിവായി നൽകിയ സി.സി.ടി.വി ഫൂട്ടേജിൽ നിന്ന് ലഭിച്ചിട്ടുണ്ടോ?
3. സി.എം.ആർ.എൽ കമ്പനി ജീവനക്കാർ വന്നപ്പോൾ മൂന്നംഗ സംഘം ഓടിരക്ഷപ്പെട്ടുവെന്ന് പറയുന്ന ദൃശ്യങ്ങൾ പബ്ലിക്കായി കാണിക്കാൻ പൊലീസിന് ധൈര്യമുണ്ടോ?
4. പൊതുവഴിയിൽ സി.സി ടി.വി ക്യാമറ സ്ഥാപിക്കാൻ ആരാണ് കമ്പനിക്ക് അനുവാദം നൽകിയത്..?
ഇൗ ചോദ്യങ്ങൾക്ക് ഇപ്പോഴും വ്യക്തമായ ഉത്തരം തേടാൻ പോലും പൊലീസ് ഇതുവരെ ശ്രമിച്ചിട്ടില്ലെന്നതാണ് ശ്രദ്ധേയം. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാൽ നിജസ്ഥിതി ബോധ്യപ്പെടുമെന്നിരിക്കെയാണ് പൊതുപ്രവർത്തകരെ വേട്ടയാടാൻ പൊലീസിെൻറ തിടുക്കം. ഇതൊന്നും ‘കമ്പനിയുടെ സ്വന്തം’ പൊലീസിന് ആവശ്യമില്ല. കൊലപാതകം പോലും അന്വേഷിക്കുന്നത് പിന്നാകെട്ട എന്നു കരുതുന്ന പൊലീസാണ് കമ്പനി പ്രതിഷേധക്കാരെ ഒതുക്കാൻ പറയുന്ന നുണയ്ക്കു പിന്നാലെ അറസ്റ്റും വാറൻറും നോട്ടീസുമായി ചാടിപ്പുറപ്പെടുന്നത്.
അതിനെക്കാൾ രസകരമാണ് കമ്പനിക്കു വേണ്ടി വാർത്തകൾ എഴുതുന്ന ചില പത്രങ്ങളുടെ അവസ്ഥ. അടുത്ത ദിവസം വന്ന വാർത്ത വായിച്ച് ചിരിക്കണോ കരയണോ എന്നുപോലും തോന്നിപ്പോയി. കമ്പനി ആരോപിച്ചു എന്നോ സംശയിക്കുന്നുവെേന്നാ തർക്കമില്ലാത്തവണ്ണം തീർപ്പ് പ്രഖ്യാപിച്ചുകൊണ്ടാണ് വാർത്ത വന്നത്. കമ്പനി മാനേജർ പത്രാധിപരായാൽ പോലും ഇങ്ങനെ കമ്പനിയുടെ ‘സ്വന്തം ലേഖകനെ’ പോലെ വാർത്ത എഴുതുമെന്നു തോന്നുന്നില്ല.

എത്രയോ കാലമായി മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളുടെ പിന്തുണയില്ലാത്ത പരിസ്ഥിതി പ്രവർത്തകരെയും സാമൂഹിക പ്രവർത്തകരെയും കള്ളക്കേസുകളിൽ കുടുക്കാൻ തുടങ്ങിയിട്ട്. മാധ്യമ പ്രവർത്തകർക്ക് വിവരങ്ങൾ നൽകി ഗൗരവമുള്ള വിഷയങ്ങൾ സമൂഹത്തിനു മുന്നിൽ എത്തിക്കുന്നതിൽ ഇൗ ആക്ടിവിസ്റ്റുകൾ വലിയ പങ്ക് വഹിക്കുന്നുണ്ട്. അവരെ കള്ളക്കേസുകളിൽ കുടുക്കുേമ്പാൾ അത് സ്വതന്ത്ര മാധ്യമ പ്രവർത്തനത്തിനു നേരേയുള്ള ഭീഷണികൂടിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
