Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
പൊലീസിൽ പിഴച്ച് പിണറായി; അവസാനിക്കാതെ വീഴ്ചകൾ
cancel
Homechevron_rightOpinionchevron_rightOpen Forumchevron_rightപൊലീസിൽ പിഴച്ച്...

പൊലീസിൽ പിഴച്ച് പിണറായി; അവസാനിക്കാതെ 'വീഴ്ചകൾ'

text_fields
bookmark_border

നിയമസഭ തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾ മാത്രം ശേഷിക്കേ മന്ത്രി സഭയുടെ പ്രോഗ്രസ് കാർഡ് പരിശോധിക്കുേമ്പാൾ മുഖ്യമന്ത്രി പിണറായി വിജയൻ കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പാണ് എൽ.ഡി.എഫ് സർക്കാറിന് ദോഷപ്പേര് വരുത്തുന്നതിൽ മുന്നിൽ നിന്നത്. ഭരണമേറ്റെടുത്തത് മുതൽ തുടങ്ങിയതാണ് പൊലീസിൻെറ കുപ്രസിദ്ധമായ വീഴ്ചകൾ'. സർക്കാർ അഞ്ചുവർഷം തികക്കുന്ന വേളയിൽ എട്ട് ഏറ്റുമുട്ടൽ കൊലപാതകം, 20 ലേറെ കസ്റ്റഡി മരണം, യു.എ.പി.എ ദുരുപയോഗം, ജനകീയസമരങ്ങളെ അടിച്ചമർത്തൽ തുടങ്ങി ഇടതുസർക്കാറിൻെറ പ്രഖ്യാപിത നയങ്ങളോട് യോജിക്കാത്ത നിരവധി സംഭവങ്ങളാണ് പൊലീസിൻെറ ഭാഗത്തുനിന്നുണ്ടായത്. പാലത്തായി പീഡനക്കേസിലുൾപ്പെടെ സ്വീകരിച്ച സംഘ്പരിവാർ അനുകൂല സമീപനവും ഏറെ ചർച്ചയായി.

ഇപ്പോൾ പൊലീസ് ആക്ട് ഭേദഗതി വരുത്തി 118-എ എന്ന കരിനിയമം നടപ്പിൽ വരുത്തിയതോടെ പിണറായിയും പൊലീസും വീണ്ടും ചർച്ചാവിഷയമായിരിക്കുകയാണ്. മാവോവാദി ഏറ്റുമുട്ടലുകളും കൊലപാതകങ്ങളും അറസ്റ്റുകളുമെല്ലാം ഏറെ വിമർശനങ്ങൾ ക്ഷണിച്ചുവരുത്തിയിരുന്നെങ്കിലും പാർട്ടിയെ പിറകിൽനിർത്തി അവയെയെല്ലാം നേരിടാൻ മുഖ്യമന്ത്രിക്കായിരുന്നു. എന്നാൽ, അഭിപ്രായ സ്വാതന്ത്ര്യം പോലും ഹനിക്കുന്ന പുതിയ നിയമഭേദഗതിക്കെതിരെ ഉയർന്ന അപ്രതീക്ഷിത പ്രതിഷേധത്തിനുമുന്നിൽ സർക്കാർ അടിയറവു പറഞ്ഞിരിക്കുകയാണ്.

ഈ മാരണ നിയമത്തിനെതിരെ ഘടക കക്ഷിയായ സി.പി.ഐ അടക്കമുള്ളവർ തുടക്കം മുതൽ വിയോജിപ്പുമായി രംഗത്തെത്തിയിരുന്നു. പ്രതിപക്ഷവും നിയമരംഗത്തെ പ്രമുഖരും ഇൗ നിയമത്തിൻെറ ഭവിഷ്യത്തുകൾ നിരന്തരം ചൂണ്ടിക്കാട്ടി. എന്നാൽ, അതൊന്നും ആഭ്യന്തരമന്ത്രിയായ പിണറായി വകവെച്ചില്ല. ഭേദഗതി പുഷ്പം പോലെ പ്രാബല്യത്തിൽ വരുത്തി. ഒടുവിൽ സി.പി.എം ദേശീയ നേതൃത്വം മുഖം കറുപ്പിക്കുകയും നിയമജ്ഞർ അടക്കം എതിർപ്പുയർത്തുകയും ചെയ്തതോടെയാണ് പിൻവലിക്കുമെന്ന് പ്രസ്താവനയിറക്കിയത്. അങ്ങനെ വിജ്ഞാപനമിറക്കി മൂന്നാം ദിവസം അകാലചരമമടയാനുള്ള അപൂർവ ഭാഗ്യവും ഈ നിയമത്തിനുണ്ടായി.

ഏറ്റുമുട്ടൽ കൊല; മോദിക്ക് പഠിക്കുന്ന ആഭ്യന്തരം

യു.പിയിലും ഗുജറാത്തിലും നടക്കുന്ന ഏറ്റുമുട്ടൽ കൊലപാതകങ്ങൾ കേരളത്തിനും ചിരപരിചിതമാക്കിയ വർഷങ്ങളാണ് കടന്നുപോകുന്നത്. പിണറായി ആഭ്യന്തരമേറ്റെടുത്ത ശേഷം എട്ടുപേരെയാണ് പൊലീസ് ഏറ്റുമുട്ടലിൽ  കൊലപ്പെടുത്തിയത്.


തുടക്കം കരുളായിയിൽ

2016 നവംബർ 24ന് മലപ്പുറം ജില്ലയിലെ കരുളായി വനത്തില്‍ മാവോയിസ്റ്റ് നേതാവായ കുപ്പുദേവരാജ്, അജിത എന്ന കാവേരി എന്നിവരാണ് പിണറായി സർക്കാറിന് കീഴിൽ ആദ്യമായി കൊല്ലപ്പെട്ടത്. വെടിയേറ്റ് ആന്തരികാവയവങ്ങള്‍ തകര്‍ന്ന നിലയിലായിരുന്നു ഇരുവരുടെയും മൃതദേഹങ്ങൾ. 20-60 മീറ്റര്‍ ദൂരത്തില്‍ നിന്നാണ് വെടിയുതിര്‍ത്തതെന്നാണ് ഫോറന്‍സിക് നിഗമനം. സംസ്കാര ചടങ്ങിനിടെ ഇവരുടെ കുടുംബത്തോട് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അപമര്യാദയായി പെരുമാറിയത് ഏെറ വിവാദമായിരുന്നു.

വയനാട്ടിൽ ജലീലും വേൽമുരുകനും

2019 മാര്‍ച്ച് ആറിന് ലക്കിടിയിലെ റിസോര്‍ട്ടില്‍ മാവോവാദികളും തണ്ടര്‍ബോള്‍ട്ടും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ മാവോവാദി സി.പി. ജലീല്‍ കൊല്ലപ്പെട്ടു. പിറകില്‍നിന്നാണ് ഇദ്ദേഹത്തിന് വെടിയേറ്റത്.


റിസോര്‍ട്ടിനുപുറത്ത് കമിഴ്ന്നുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. വെടിയുണ്ട കണ്ണിനുസമീപത്തുകൂടെ തുളച്ചുപോയ നിലയിലായിരുന്നു.

ഈമാസം മൂന്നിന് രാവിെലയാണ് പടിഞ്ഞാറത്തറയിലെ ബാണാസുര വനമേഖലയിൽ മധുര തേനി സ്വദേശി വേൽമുരുകൻ (32) കൊല്ലപ്പെട്ടത്. മീൻമുട്ടി വെള്ളച്ചാട്ടത്തോട് ചേർന്നുള്ള വാളാരംകുന്നിലായിരുന്നു ഏറ്റുമുട്ടൽ. മാനന്തവാടി എസ്.ഐ ബിജു ആന്‍റണിയുടെ നേതൃത്വത്തിൽ തണ്ടർബോൾട്ട് സംഘം പട്രോളിംഗ് നടത്തുന്നതിനിടെ ആദ്യം മാവോയിസ്റ്റു സംഘം വെടിവച്ചു എന്നാണ് എഫ്.ഐ.ആർ.

മഞ്ചിക്കണ്ടിയില്‍ കൊല്ലപ്പെട്ടത് നാലുപേര്‍

ഏറ്റവുംവലിയ ഏറ്റുമുട്ടൽ കൊലയാണ് പാലക്കാട് മഞ്ചക്കണ്ടിയിൽ നടന്നത്. 2019 ഒക്ടോബര്‍ 28ന് അട്ടപ്പാടിയിലെ മഞ്ചിക്കണ്ടിയില്‍ നാല് മാവോയിസ്റ്റുകളാണ് കൊല്ലപ്പെട്ടത്. മണിവാസകം, രമ, അരവിന്ദ്, കാര്‍ത്തി എന്നിവരാണ് മഞ്ചിക്കണ്ടിയില്‍ കൊല്ലപ്പെട്ടത്.

തലങ്ങും വിലങ്ങും യു.എ.പി.എ

സി.പി.എം ഏറെ എതിർത്ത കരിനിയമമായ യു.എ.പി.എ പിണറായിയുടെ കാലത്ത് യഥേഷ്ടം ഉപയോഗിച്ചു. പുസ്തകങ്ങൾ കൈവശം വെച്ചതിന് സ്വന്തം പാർട്ടി അംഗങ്ങളായ ചെറുപ്പക്കാർ വരെ ഇതിൻെറ ബലിയാടായി. പോസ്റ്റർ പതിച്ചവരും പ്രസംഗിച്ചവരും മതപ്രഭാഷകരും പുസ്തകമെഴുതിയവരുമടക്കം 100ഓളം പേർക്കെതിരെയാണ് ഇക്കാലയളവിൽ യു.എ.പി.എ ചുമത്തിയത്.

ഇതിൽ ഏറെ വിവാദമായത് കോഴിക്കോട് പന്തീരങ്കാവിൽ രണ്ട് വിദ്യാർഥികളെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത സംഭവമാണ്.


സി.പി.എം അംഗങ്ങളായ അലൻ ഷുഹൈബ്, താഹാ ഫസൽ എന്നീ ചെറുപ്പക്കാരാണ് മാസങ്ങളോളം ജാമ്യം ലഭിക്കാതെ തടവറയിൽ കഴിഞ്ഞത്. കേസ് എൻ.െഎ.എ ഏറ്റെടുത്തിട്ടും പാർട്ടിയെപ്പോലും വിരട്ടി  പിണറായി പൊലീസിനൊപ്പം നിലകൊണ്ടു. ദേശീയഗാനത്തെ അപമാനിച്ചു എന്ന യുവമോര്‍ച്ച പ്രവര്‍ത്തകൻെറ പരാതിയില്‍ എഴുത്തുകാരനായ കമല്‍ സി. ചവറ‌ക്കെതിരെയും യു.എ.പി.എ ചുമത്തിയിരുന്നു.

ലോക്കപ്പ് കൊലപാതകങ്ങളുടെ പരമ്പര

2017 ജൂലൈയിൽ വിനായകൻ എന്ന ദലിതവിെൻറ ജീവനാണ് ഈ സർക്കാറിൻെറ കാലത്ത് ലോക്കപ്പിൽ ആദ്യമായി ഹോമിക്കപ്പെടുന്നത്. ഒടുവിൽ, തൃശൂർ വിയ്യൂർ ജയിലിന് കീഴിലുള്ള അമ്പിളിക്കല കോവിഡ് സെൻററിൽ കഴിഞ്ഞ ഷമീർ എന്ന യുവാവും ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടു. 20 ലേറെ പേരാണ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടത്. ഇതിൽ ഉത്തരവാദികളെ സസ്പെൻഡ് ചെയ്യുന്നതും സ്ഥലംമാറ്റുന്നതും മാത്രമാണ് ശിക്ഷാ നടപടിയായി സ്വീകരിക്കുന്നത്.

നടുറോഡിൽ വലിച്ചിഴക്കപ്പെട്ട് ജിഷ്ണു പ്രണോയിയുടെ അമ്മ

പാമ്പാടി നെഹ്‌റു കോളജ് വിദ്യാര്‍ത്ഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ ദുരൂഹമരണത്തിൽ പാർട്ടി കുടുംബമായിട്ടുപോലും നീതി ലഭിച്ചില്ല. അന്വേഷണവും നടപടിയും ആവശ്യപ്പെട്ട് ഡി.ജി.പി ഓഫിസിലെത്തിയ ജിഷ്ണുവിൻെറ അമ്മ മഹിജയെ പൊലീസ് നടുറോഡിലൂടെ വലിച്ചിഴച്ചു.


അന്നുണ്ടാക്കിയ പത്തിന ഒത്തുതീര്‍പ്പുകരാര്‍ നടപ്പാക്കാതെ ആ കുടുംബത്തെ വീണ്ടും വഞ്ചിക്കുകയായിരുന്നു സർക്കാർ.

ജനകീയ സമരങ്ങൾക്ക് നേരെയും പൊലീസ് മുറ

ജനകീയ സമരങ്ങളിലൂടെ വളർന്നുവന്ന സി.പി.എം, അത്തരം സമരങ്ങളോട് സ്വീകരിക്കുന്ന ക്രൂരമായ നിലപാടും ഏറെ വിവാദമായി. പുതുവൈപ്പിനിലെ സമരസമിതിക്കാർ, ഗെയിൽ പൈപ്പ് ലൈൻ വിരുദ്ധ സമരക്കാർ, ദേശീയപാത വികസനത്തെ എതിർത്ത് സമരം ചെയ്തവർ തുടങ്ങി സംസ്ഥാനത്ത് ജനകീയ പിന്തുണയോെട സമരത്തിനിറങ്ങിയവരെല്ലാം പൊലീസ് ക്രൂരതയുടെ ചൂടറിഞ്ഞു.

സംഘ് പരിവാർ ബന്ധം വ്യക്തമാക്കി പാലത്തായി; പ്രതികളെ സംരക്ഷിച്ച് വാളയാർ

കേരളത്തെ ഞെട്ടിച്ച കേസായിരുന്നു ആരോഗ്യ മന്ത്രിയുടെ മണ്ഡലത്തിൽ നടന്ന കുരുന്നുപീഡനം. ബി.ജെ.പി നേതാവും അധ്യാപകനുമായ കുനിയിൽ പത്മരാജൻ തൻെറ വിദ്യാർഥിയെ സ്കൂളിൽവെച്ച് ക്രൂരമായി പീഡിപ്പിച്ചുവെന്നാണ് കേസ്. എന്നാൽ, ഇതിൽ തുടക്കം മുതൽ പ്രതിയുടെ കൂടെയായിരുന്നു പൊലീസ് സംവിധാനം. പരാതി നൽകിയിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാതെ മെല്ലെപ്പോക്ക് നയമാണ് പൊലീസും സർക്കാറും സ്വീകരിച്ചത്. ജനകീയ സമരങ്ങൾക്ക് ശേഷമാണ് ബി.ജെ.പി നേതാവിനെ പിടികൂടാൻ പോലും പൊലീസ് തുനിഞ്ഞത്. കുറ്റപത്രം സമർപ്പിക്കാൻ അവസാന ദിവസം വരെ കാത്തിരുന്നു. എളുപ്പത്തിൽ ജാമ്യം ലഭിക്കാവുന്ന തരത്തിൽ പോക്സോ പോലും ഒഴിവാക്കിയായിരുന്നു കുറ്റപത്രം. മൊഴിയിൽ വൈരുധ്യമുണ്ടെന്ന് പറഞ്ഞ് കുട്ടിയെ സംശയനിലയിൽ നിർത്തുകയാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സി.പി.എം നേതാക്കളും ചെയ്തത്.

വാളയാറിൽ സഹോദരിമാർ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട കേസിലും പ്രതികൾക്ക് വേണ്ടിയാണ് പൊലീസും ഭരണകൂടവും ഇടപെട്ടത്. വാളയാർ കേസിൽ കുറ്റാരോപിതരുടെ അഭിഭാഷകനെ ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാനാക്കിയും പാർട്ടിയുടെ അടുപ്പക്കാരനെ പ്രോസിക്യൂട്ടറായി നിയമിച്ചും കേസ് അട്ടിമറിക്കാൻ ശ്രമിച്ചു.

ജയിലിലുള്ള അടുപ്പക്കാർക്കെല്ലാം പരോൾ

വിവിധ കേസുകളിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന പാർട്ടി ബന്ധുക്കൾക്കും പണക്കാർക്കും വഴിവിട്ട് പരോൾ അനുവദിച്ചതും ഏറെ വിവാദമായി. ആർ.എം.പി നേതാവ് ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾ ഈ ആനുകൂല്യം യഥേഷ്ടം അനുഭവിച്ചു.

വിവേചനപരമായ ഇടപെടൽ

സംഘ് പരിവാർ അജണ്ടയാണ് പൊലീസ് നടപ്പാക്കുന്നതെന്ന രൂക്ഷവിമർശനവും പിണറായിയുടെ നേതൃത്വത്തിലുള്ള ആഭ്യന്തരം നേരിട്ടു. ശബരിമലയിലെ പൊലീസ് ഇടപെടലും മറ്റും ഇതിന് തെളിവായി ചൂണ്ടിക്കാട്ടപ്പെടുന്നു. ആര്‍.എസ്.എസ്, സംഘ്പരിവാർ പ്രവര്‍ത്തകര്‍ പ്രതികളായ കേസുകളില്‍ മൃദുസമീപനമാണ് സര്‍ക്കാർ സ്വീകരിക്കുന്നതെന്നാണ് പൊതുവിലുള്ള ആരോപണം. അതേസമയം, സമാന കേസുകളിൽ പ്രതികളാകുന്ന ആർ.എസ്.എസ് ഇതര ആളുകൾക്കെതിരെ കർശന സമീപനമാണ് പൊലീസ് സ്വീകരിച്ചത്. പ്രതീഷ് വിശ്വനാഥ്, ശശികല ടീച്ചർ, റിയാസ് മൗലവി വധം, പാലത്തായി കേസ്, കൊടിഞ്ഞി ഫൈസൽ വധം തുടങ്ങിയവ ഉദാഹരണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala PolicePolice Amendment ActPinarayi VijayanPinarayi VijayanPinarayi VijayanPinarayi Vijayan
Next Story