മരണത്തിന് വിട്ടുകൊടുക്കരുത് നമ്മുടെ കുട്ടികളെ
text_fieldsഓൺലൈൻ പഠന ക്ലാസിൽ പങ്കെടുക്കാൻ ടി.വി. ഇല്ലാത്തതിനാൽ പെൺകുട്ടി ജീവനൊടുക്കി, കോപ്പിയടിച്ചെന്ന് ആരോപിച്ച് കോളജ് അധികൃതർ ഡിഗ്രി പരീക്ഷ എഴുതാൻ അനുവദിക്കാഞ്ഞതിനാൽ വിദ്യാർഥിനി പുഴയിൽ ചാടി ജീവിതം അവസാനിപ്പിച്ചു... കേരളം ഏെറ ചർച്ച ചെയ്ത വാർത്തകളാണിത്. എന്നാൽ, ഏതാനും ദിവസത്തെ ചർച്ചക്കൊടുവിൽ ഈ രണ്ട് മരണങ്ങളും വിസ്മൃതിയിലാണ്ടുകഴിഞ്ഞു. എന്തുകൊണ്ടാണ് ഏതെങ്കിലും സൗകര്യം ഇല്ലാത്തതിെൻറ പേരിലോ മാർക്ക് കുറയുമെന്ന ഭയത്താലോ നമ്മുടെ കുട്ടികൾ ജീവിതത്തിലെ അവസാന സ്റ്റെപ്പ് തെരഞ്ഞെടുക്കുന്നത്? എവിടെയാണ് നമ്മുടെ വിദ്യാഭ്യാസ മേഖലക്കും ജീവിത രീതിക്കും പിഴയ്ക്കുന്നത്?
ദുബൈയിൽ ജനിച്ചുവളരുകയും അവിടെ തന്നെ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കുകയും കേരളത്തിൽ കലാലയ പഠനം നടത്തുകയും ഇപ്പോൾ ലണ്ടനിൽ ജോലി ചെയ്യുകയാണ് ഞാൻ. ഓരോ കുട്ടിയും ജീവിതത്തോട് വിട പറയുേമ്പാൾ മനസ്സിനുള്ളിൽ അനുഭവപ്പെടുന്ന നീറ്റൽ, ഒന്നും ചെയ്യാനില്ലെന്ന ചിന്ത ഇതൊക്കെയാണ് ഇതെഴുതാനുള്ള പ്രേരണ.
ഞാൻ ജനിക്കുകയും പഠിക്കുകയും വളരുകയും ജോലി ചെയ്യുകയും ചെയ്ത മൂന്ന് വ്യത്യസ്ത ജീവിത സാഹചര്യങ്ങൾ എന്നെ പഠിപ്പിച്ച ചില കാര്യങ്ങൾ മാത്രമാണ് ഇതിലുള്ളത്. ദുബൈയിലും കേരളത്തിലും ഇന്ത്യൻ സ്കൂളുകളിൽ ഏതാണ്ട് സമാനമാണ് അവസ്ഥ. മാർക്കാണ് എല്ലാത്തിെൻറയും അടിസ്ഥാനം. ഓരോ മാർക്ക് കുറയുന്നതും വിദ്യാർഥിയെ എത്രമാത്രം അരക്ഷിതമാക്കുമെന്നത് അനുഭവത്തിലൂടെ അറിയാം. കേരളത്തിലും ഗൾഫിലും കുട്ടികളെ മാർക്കാണ് ബാധിക്കുന്നതെങ്കിൽ ബ്രിട്ടനിൽ എത്തുേമ്പാൾ അത് ശാരീരിക അപകർഷതകൾ കൂടിയാകും.
വേണം നമുക്ക് മാനസികാരോഗ്യ സംവിധാനം
സമീപ വർഷങ്ങളിൽ മാനസികാരോഗ്യ മേഖലകളിൽ നമ്മൾ വികസിച്ചു എന്ന് പറയുേമ്പാഴും സൈക്കോളജിസ്റ്റിനെ കാണാൻ പോകുകയാണെങ്കിൽ ഇേപ്പാഴും ഭ്രാന്താണ് എന്നാണ് ചിന്തിക്കപ്പെടാറുള്ളത്. മാനസികാരോഗ്യത്തെ കുറിച്ച് വിശദമായി ചർച്ച ചെയ്യപ്പെടുന്നുണ്ടെങ്കിലും ഇപ്പോഴും വേണ്ടത്രയില്ലെന്നാണ് എെൻറ അഭിപ്രായം. ഇന്ത്യയിൽ മാനസികാരോഗ്യം എന്ന് പറയുന്നത് ഇന്നും ഭ്രാന്തിനുള്ള ചികിത്സയാണ്. എന്നാൽ, വികസിത രാജ്യങ്ങളിൽ വലിയ മാറ്റമുണ്ടായിട്ടുണ്ട്. വിഷാദം, സമ്മർദം, ഉത്കണ്ഠ എന്നിങ്ങനെ വിവിധ കാരണങ്ങൾക്കുള്ള ചികിത്സയാണത്. ഇത്തരം വിഷമ സന്ധികളിലൂടെ നമ്മുടെ കുട്ടികൾ പോകുന്നത് പലപ്പോഴും തിരിച്ചറിയുന്നില്ല.
ബ്രിട്ടനിൽ എെൻറ സുഹൃത്തിെൻറ മകൾക്കുണ്ടായ അനുഭവമുണ്ട്. അവൾ സ്കൂളിൽ അധിക്ഷേപത്തിന് വിധേയമായത് ആത്മവിശ്വാസ കുറവിന് കാരണമായി. അവൾ വിഷാദത്തിലേക്കും ഉത്കണ്ഠയിലേക്കും വീണുപോയത് ഡോക്ടർമാരാണ് കണ്ടെത്തിയത്. കൃത്യസമയത്ത് ചികിത്സ ലഭ്യമായതോടെ ഇപ്പോൾ മിടുക്കിയുമായി. നമ്മുടെ നാട്ടിലാണെങ്കിൽ നന്നായി സംസാരിച്ചുെകാണ്ടിരുന്ന കുട്ടി പെട്ടെന്ന് നിശ്ശബ്ദയായാലും സജീവമായിരുന്ന വിദ്യാർഥി ഒതുങ്ങി പോയാലും പലപ്പോഴും ശ്രദ്ധിക്കുകപോലുമില്ല. വിദ്യാലയം/ കലാലയത്തിൽ എന്തോ ചെറിയ പ്രശ്നമെന്ന് രക്ഷകർത്താക്കളും വീട്ടിലെ വല്ല വിഷമങ്ങളുമാണെന്ന് അധ്യാപകരും കരുതും. എന്താണ് സംഭവമെന്ന് ആ കുട്ടിയോട് ചോദിക്കാൻ പോലും പലരും തയാറാകുകയില്ല.
ഇപ്പോൾ സ്കൂളുകളിൽ വല്ലേപ്പാഴും നടക്കുന്ന കൗൺസിലിങ് മാത്രമാണ് ഈ കുട്ടികൾക്ക് ആശ്വാസം. യഥാർഥത്തിൽ സൈക്കോളജിസ്റ്റുകൾ, സൈക്യാട്രിസ്റ്റുകൾ, കൗൺസിലർമാർ, നഴ്സുമാർ, സാമൂഹിക പ്രവർത്തകർ തുടങ്ങിയവരെല്ലാം ഉൾപ്പെടുന്ന സപ്പോർട്ടിങ് സംവിധാനം ഓരോ വിദ്യാലയത്തിലും ഉണ്ടാകണം. ഇടക്കിടെ കുട്ടികളുെട വീട് സന്ദർശിക്കാനും അവർക്കാകണം. ഇത്തരത്തിൽ അനുയോജ്യ പരിസ്ഥിതി സൃഷ്ടിക്കുന്നതിലൂടെ കുട്ടികളിൽ ഉണ്ടാകുന്ന വിഷാദം, ഉത്കണ്ഠ, ആത്മവിശ്വാസ കുറവ്, സമ്മർദം എന്നിവയെല്ലാം മറികടക്കാനാകും. കുട്ടികൾക്കൊപ്പം രക്ഷകർത്താക്കൾക്കും ആവശ്യമായ നിർദേശങ്ങൾ നൽകേണ്ടതുണ്ട്. കുട്ടിയുടെ മാനസിക സ്ഥിതിയും അവരോട് ഇടപെടേണ്ട രീതികളുമെല്ലാം ഇടക്കിടെ പറഞ്ഞുകൊടുക്കണം. ചെറുതായി വഴക്കു പറഞ്ഞാൽ പോലും കുട്ടികളുെട മനസ്സിനെ എത്ര മാത്രം വേദനിപ്പിക്കുമെന്ന് രക്ഷകർത്താക്കളെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. വീട്ടിലും വിദ്യാലയത്തിലും അവഗണിക്കപ്പെടുന്നില്ലെന്ന് മനസ്സിലാക്കപ്പെടുന്നതോടെ കുട്ടികളുടെ ആത്മവിശ്വാസം വലിയ തോതിൽ ഉയരും.
ആർട്സ് തെറാപ്പിക്കും ഏറെയുണ്ട് ചെയ്യാൻ
ഒന്നും നമ്മളെ തകർക്കില്ലെന്നും എല്ലാ പ്രശ്നങ്ങളും മറികടക്കാനാകുമെന്നാണ് മുതിർന്നവരുടെ ചിന്ത. എന്നാൽ, കുട്ടികൾ ഇങ്ങനെയല്ല. അവർ ശരിക്കും വേറൊരു സാഹചര്യത്തിലാണ് വളർന്നുകൊണ്ടിരിക്കുന്നത്. അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ എല്ലാ രീതിയിലുമുള്ള സഹായം ആവശ്യമാണ്. വികസിത രാജ്യങ്ങളിലെല്ലാം ആർട്സ് തെറാപ്പി വലിയ തോതിൽ വികസിച്ചുകഴിഞ്ഞു. കുട്ടികൾക്കും മുതിർന്നവർക്കുമെല്ലാം പലതരം മാനസിക പ്രശ്നങ്ങൾക്കും ആർട്സ് തെറാപ്പി ഉപയോഗിക്കുന്നുണ്ട്. ഇന്ത്യയിലും ആർട്സ് തെറാപ്പി നടക്കുന്നുണ്ടെങ്കിലും വിപുലമായി ഉപയോഗിക്കപ്പെടുന്നില്ല.
പല മാനസിക പ്രശ്നങ്ങളും മരുന്നില്ലാതെ തന്നെ പരിഹരിക്കാൻ സാധിക്കും. നാടകം, സംഗീതം, ചിത്രരചന തുടങ്ങി വിവിധങ്ങളായ മാർഗങ്ങൾ കുട്ടികൾക്കായി ഉപയോഗിക്കണം. കുട്ടികളിൽ ആത്മവിശ്വാസം ഉയർത്താനും പഠനമെന്നത് മാർക്ക് മാത്രമാണ് എന്ന ചിന്ത ഒഴിവാക്കാനും സാധിക്കും. ആർട്സ് തെറാപ്പി മാനസികാരോഗ്യത്തിനുള്ള മാർഗമായി തന്നെ വളർത്തിക്കൊണ്ടുവരേണ്ടതുണ്ട്. ചികിത്സ എന്നാൽ മരുന്നാണെന്ന ചിന്ത ഒഴിവാക്കാനും സാധിക്കും.
ഇപ്പോൾ രക്ഷകർത്താക്കളായി മാറിയവർ വളർന്നു വന്ന സാഹചര്യമല്ല നമ്മുടെ കുട്ടികളുള്ളത്. കൂട്ടുകുടുംബ വ്യവസ്ഥയിൽ വളർന്നു വന്ന നമ്മളിൽ ബഹുഭൂരിഭാഗം പേർക്കും അച്ഛനും അമ്മക്കും ഒപ്പം മുത്തച്ഛനും മുത്തശ്ശിയും അങ്കിളുമാരും ആൻറിമാരുമെല്ലാം ആശ്വാസത്തിനായി ഉണ്ടായിരുന്നു. എന്നാൽ, അണുകുടുംബ വ്യവസ്ഥയിലേക്ക് മാറിയതോടെ ഇത്തരം റിലീഫ് കേന്ദ്രങ്ങൾ കുട്ടികൾക്ക് നഷ്ടപ്പെട്ടു. ഈ സാഹചര്യത്തിൽ അച്ഛനും അമ്മയും കുട്ടികളെ കേൾക്കാൻ നിർബന്ധമായും തയാറാകണം. അവരോട് സംസാരിക്കുകയും അവരുടെ ചിന്തകളും മനസ്സുമെല്ലാം ഏത് വിധത്തിലാണെന്നും തിരിച്ചറിയാനാകണം. രക്ഷകർത്താക്കളും അധ്യാപകരും സമൂഹവും ഒത്തൊരുമിച്ച് പ്രയത്നിച്ചാൽ മാത്രമേ സന്തോഷവാന്മാരായ ഭാവി തലമുറയെ വാർത്തെടുക്കാൻ സാധിക്കൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.