ആൽവാറിൽനിന്ന് കേരളത്തിലേക്ക് ദൂരം കുറയുന്നു
text_fieldsകഴിഞ്ഞദിവസം രാജസ്ഥാനിലെ ആൽവാറിൽ നാലു യുവാക്കൾ ഓടുന്ന ട്രെയിനിനു മുന്നിലേക്ക് ചാടി. മൂന്നുപേർ മരിച്ചു. ഒരാൾ മരണാസന്നൻ. മരിച്ചവരെല്ലാം 24 വയസ്സിൽ താഴെയുള്ള യുവാക്കൾ; അഭ്യസ്തവിദ്യരും. പ്രണയനൈരാശ്യമോ കുടുംബ കലഹമോ ഒന്നുമായിരുന്നില്ല കാരണം. മറിച്ച്, ഈ രാജ്യത്ത് തങ്ങൾക്ക് തൊഴിൽ കിട്ടാൻ സാധ്യതയില്ല എന്ന ഭീതിയാണ് ഇൗ യുവാക്കളെ ജീവനൊടുക്കാൻ റെയിൽപാളത്തിലേക്ക് നയിച്ചത്. തൊഴിലില്ലായ്മയുടെ പേരിലുള്ള ആദ്യത്തെ ആത്മഹത്യയല്ല ഇത്. അവസാനത്തേതുമാകില്ല. പക്ഷേ, ഇത്തരത്തിൽ കൂട്ട ആത്മഹത്യ അപൂർവം.
രാജ്യെത്ത യുവാക്കൾ ഞെട്ടലോടെ ശ്രദ്ധിച്ച ഇൗ ആത്മഹത്യ വാർത്ത പക്ഷേ, വാർത്ത ചാനലുകൾക്ക് അന്തിച്ചർച്ചക്ക് വേണ്ട വിഷയമായില്ല. തൊഴിലില്ലായ്മ, ആത്മഹത്യ എന്നിവയൊന്നും റേറ്റിങ് കൂട്ടുന്ന വിഭവങ്ങളല്ല എന്നതുതന്നെ കാരണം. റേറ്റിങ് കൂട്ടുന്നതിന് എപ്പോഴും ഭക്തിയും യുവതിപ്രവേശവുമൊക്കെത്തന്നെ വേണം. പക്ഷേ, രാജ്യത്തെ യുവമനസ്സുകളെ അസ്വസ്ഥപ്പെടുത്തും വിധം തൊഴിലില്ലായ്മ കഴിഞ്ഞ ചില വർഷങ്ങളായി ഭീകരരൂപം പ്രാപിക്കുന്നത് കാണാതിരുന്നു കൂടാ. ആഗോളതലത്തിൽതന്നെ പ്രതിവർഷം എട്ടുലക്ഷം പേർ ആത്മഹത്യ ചെയ്യുന്നുണ്ട് എന്നാണ് കണക്ക്. 2010െല ഔദ്യോഗിക കണക്കനുസരിച്ച് ഇന്ത്യയിൽ 1,34,600 പേരാണ് ആത്മഹത്യ ചെയ്തത്. അനൗദ്യോഗിക കണക്കനുസരിച്ച് അത് 1,87,000 വരും. അതിൽതന്നെ കർഷക ആത്മഹത്യക്ക് പിന്നാലെ തൊഴിലില്ലായ്മ കാരണമായുള്ള യുവാക്കളുടെ ആത്മഹത്യയും കുതിച്ചുയരുകയാണ്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇതു വലിയ സാമൂഹിക പ്രശ്നമായി മാറുന്നുമുണ്ട്. മധ്യപ്രദേശിൽ തൊഴിൽ രംഗത്ത് പ്രവർത്തിക്കുന്ന സന്നദ്ധസംഘടനയായ ‘ബേ റോസ്ഗാർ’ എന്ന സംഘടനയുടെ കണക്കനുസരിച്ച് 2005നും ’17നും ഇടയിലുള്ള വ്യാഴവട്ടത്തിനിടയിൽ മധ്യപ്രദേശിൽ മാത്രം തൊഴിലില്ലായ്മ 53 ശതമാനം വർധിച്ചു. തൊഴിലില്ലായ്മയുടെ പേരിൽ ആത്മഹത്യ ചെയ്തവരുടെ എണ്ണം ഈ കാലയളവിൽ 20 ഇരട്ടിയായാണ് വർധിച്ചത്.
കഴിഞ്ഞ രണ്ടുമൂന്നു വർഷത്തിനിടയിലുള്ള സാമ്പത്തിക പരിഷ്കരണങ്ങൾ കാരണമായി ദേശീയതലത്തിൽതന്നെ തൊഴിലില്ലായ്മ നിരക്ക് കുത്തനെ വർധിച്ചു. പൊതുമേഖലയിൽ പുതുതായി തൊഴിലുകളൊന്നും സൃഷ്ടിക്കപ്പെടുന്നില്ല എന്നു മാത്രമല്ല സ്വകാര്യമേഖലയിലെ തൊഴിലവസരങ്ങളും ഗണ്യമായി കുറയുകയാണ്. സ്വകാര്യമേഖലയിലെ തൊഴിലവസരങ്ങളുടെ വളർച്ചയും ഇടിവും വ്യക്തമായി കാണിക്കുന്ന പാരാമീറ്ററാണ് എംപ്ലോയീസ് പ്രോവിഡൻറ് ഫണ്ട് (ഇ.പി.എഫ്) അംഗത്വത്തിലുള്ള വർധനവും കുറവും. ഏതെങ്കിലും ഒരു വർഷം ഇ.പി.എഫ് അംഗത്വ തോത് വർധിച്ചു എന്നാൽ അതിനർഥം തൊഴിലവസരങ്ങൾ വർധിക്കുന്നുവെന്നും മറിച്ചായാൽ തൊഴിലവസരങ്ങൾ ഇല്ലാതാകുന്നു എന്നുമാണ്. രാജ്യത്ത് ഇരുപതോ അതിലധികമോ തൊഴിലാളികൾ ജോലിചെയ്യുന്ന എല്ലാ സ്വകാര്യസ്ഥാപനങ്ങൾക്കും ഇ.പി.എഫ് അംഗത്വം നിർബന്ധമാണ്. എന്നാൽ, കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ഇ.പി.എഫ് അംഗത്വത്തിൽ വൻ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2017 സെപ്റ്റംബറിൽ ദേശീയതലത്തിൽ 12.1 ദശലക്ഷം തൊഴിലാളികൾ ഇ.പി.എഫ് അംഗങ്ങളായെങ്കിൽ 2018 സെപ്റ്റംബറിൽ അത് 10 ദശലക്ഷമായി കുത്തനെ കുറഞ്ഞു. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ഈ വർഷം സ്വകാര്യമേഖലയിൽ 20 ലക്ഷം തൊഴിലവസരങ്ങൾ കുറഞ്ഞു എന്നാണ് ഇത് വ്യക്തമാക്കുന്നത്. തൊഴിലാളികളുടെ സാമൂഹിക സുരക്ഷപദ്ധതിയായ എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് സ്കീം (ഇ.എസ്.ഐ) അംഗത്വത്തിലും സമാനമായ കുറവ് അനുഭവപ്പെട്ടിട്ടുണ്ട്. 2017 സെപ്റ്റംബറിൽ 1.22 ദശലക്ഷം തൊഴിലാളികൾ പുതുതായി രജിസ്റ്റർ ചെയ്തെങ്കിൽ ഈ വർഷം സെപ്റ്റംബറിൽ അത് 1.15 ദശലക്ഷമായി കുറഞ്ഞു. നാഷനൽ പെൻഷൻ സ്കീം അംഗത്വത്തിലും സമാനമായ കുറവാണ് അനുഭവപ്പെട്ടത്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ പുതുതായി 67,142 പേർ സ്കീമിൽ ചേർന്നെങ്കിൽ ഈ വർഷം സെപ്റ്റംബർ ആയപ്പോൾ അത് 41,969 ആയി കുറയുകയാണുണ്ടായത്.
2016 നവംബർ എട്ടിന് പ്രഖ്യാപിച്ച നോട്ട് നിരോധനവും 2017 ജൂലൈ ഒന്നിന് നടപ്പാക്കിയ അപക്വമായ ജി.എസ്.ടിയുമെല്ലാം വ്യവസായ-വാണിജ്യ മേഖലകളിൽ വരുത്തിവെച്ച പ്രത്യാഘാതങ്ങൾ പ്രത്യക്ഷപ്പെടാൻ ഇരിക്കുന്നതേയുള്ളൂ എന്ന് നേരത്തേതന്നെ സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പുനൽകിയിരുന്നു. ആ പ്രത്യക്ഷപ്പെടലാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. പ്രതിസന്ധിയിൽ പിടിച്ചുനിൽക്കാനാകാതെ വ്യവസായസംരംഭങ്ങൾ പലതും അടച്ചുപൂട്ടി. പുതിയ സംരംഭങ്ങൾ തുടങ്ങാൻ ആളുകൾ മടിക്കുകയും ചെയ്യുന്നു. ഇതാണ് തൊഴിലവസരങ്ങൾ ഇല്ലാതാകാൻ കാരണം. തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നില്ല എന്നത് ഭരണകൂടത്തിനുതന്നെ ബോധ്യമായിട്ടുണ്ട്. കഴിഞ്ഞവർഷം ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള ലേബർ ബ്യൂറോ സർവേ റിപ്പോർട്ട് ഇനിയും പുറത്തുവിടാത്തതിനു കാരണം അതിലെ പരാമർശങ്ങൾ ജനങ്ങളെ അസ്വസ്ഥപ്പെടുത്തും എന്നതുകൊണ്ടുതന്നെ. സർവേ റിപ്പോർട്ട് പുറത്തുവിടാത്തത് എന്തുകൊണ്ട് എന്ന ചോദ്യത്തിനു മുന്നിൽ ഉത്തരവാദപ്പെട്ടവർ അർഥഗർഭമായ മൗനം തുടരുകയാണ് ഇപ്പോഴും.
തങ്ങളുടെ വിദ്യാഭ്യാസ യോഗ്യത അനുസരിച്ചുള്ള ജോലി എന്ന സ്വപ്നം വലിയൊരുവിഭാഗം യുവാക്കൾ ഉപേക്ഷിച്ചുകഴിഞ്ഞു എന്നതിനും ഇക്കഴിഞ്ഞ മാസങ്ങളിൽ രാജ്യം സാക്ഷിയായി. മധ്യപ്രദേശിലെ 738 പ്യൂൺ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചപ്പോൾ, അപേക്ഷിച്ചവരിൽ 2,81,000 പേർ എം.ബി.എ, എൽഎൽ.ബി, പിഎച്ച്.ഡി തുടങ്ങിയ ഉന്നത ബിരുദമുള്ളവർ ആയിരുന്നു. അർഹിച്ച ജോലി എന്നതിനപ്പുറം എന്തെങ്കിലും ഒരു ജോലി എന്ന തലത്തിലേക്ക് യുവാക്കൾ നിസ്സഹായരായി എന്നതിന് വ്യക്തമായ സൂചനയാണിത്.
ബംഗളൂരു ആസ്ഥാനമായുള്ള അസിം പ്രേംജി യൂനിവേഴ്സിറ്റിയുടെ സെൻറർ ഫോർ സസ്റ്റയിനബ്ൾ എംപ്ലോയ്മെൻറ് നടത്തിയ സർവേ അനുസരിച്ച് കഴിഞ്ഞ 20 വർഷത്തിനിടയിൽ ഏറ്റവും ഉയർന്ന തൊഴിലില്ലായ്മ നിരക്കിലേക്കാണ് രാജ്യം ഈ വർഷം എത്തിയിരിക്കുന്നത്. ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവർക്കിടയിൽ തൊഴിലില്ലായ്മ 16 ശതമാനത്തിലെത്തിനിൽക്കുന്നു. അഞ്ചുശതമാനത്തിൽനിന്നാണ് ഇൗ കുതിച്ചുകയറ്റം. തൊഴിൽ ലഭിച്ച വലിയൊരു ശതമാനത്തിനാവട്ടെ 10,000 രൂപയിൽ താഴെയുള്ള മാസ വേതനമാണ് ലഭിക്കുന്നത്. ആഭ്യന്തര ഉൽപാദന വളർച്ച കണക്കുകളും തൊഴിലവസരവും ഒത്തുപോകുന്നില്ല എന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. നാഷനൽ സാമ്പ്ൾ സർവേ ഓഫിസ്, ലേബർ ബ്യൂറോയുടെ എംപ്ലോയ്മെൻറ് സർേവ റിപ്പോർട്ടുകൾ എന്നിവ കൂടി അടിസ്ഥാനമാക്കിയാണ് അവർ നിഗമനത്തിലെത്തിയിരിക്കുന്നത്.
തൊഴിലില്ലായ്മയുടെ അടുത്ത ഘട്ടമായി വരാനിരിക്കുന്നത് ഉൽപാദന മാന്ദ്യമാണ്. െതാഴിലും വരുമാനവുമില്ലെങ്കിൽ ജനങ്ങളുടെ വാങ്ങൽ ശേഷി കുത്തനെ കുറയും. അതനുസരിച്ച് വിപണിയിൽ ഉൽപന്നങ്ങൾ കെട്ടിക്കിടക്കും. ഫാക്ടറികൾ ഉൽപാദനം കുറക്കും. അത് വീണ്ടും തൊഴിൽരാഹിത്യത്തിന് കാരണമാകും. പ്രശ്നങ്ങൾക്കു പിന്നാലെ പ്രശ്നങ്ങൾ പൊന്തിവന്ന് പരിഹാരം അസാധ്യമാകുന്ന ദൂഷിത വൃത്തം (വിഷ്യസ് സർക്കിൾ) എന്ന സങ്കീർണാവസ്ഥയിലേക്ക് കാര്യങ്ങളെത്തും. അപ്പോഴും നമുക്ക് യുവതിപ്രവേശവും മലകയറ്റവുമൊക്കെ ചർച്ചചെയ്ത് കാലംകഴിക്കാം. കാരണം, നമ്മുടെ അന്തിച്ചർച്ചയുടെ അജണ്ട നിശ്ചയിക്കുന്നതുപോലും വേറെ ചില കേന്ദ്രങ്ങളാണല്ലോ. തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കുേമ്പാൾ, യുവാക്കളെ അസ്വസ്ഥതപ്പെടുത്തുന്ന കാര്യങ്ങൾ ചർച്ചയാവാതിരിക്കുക എന്നത് അത്തരം കേന്ദ്രങ്ങളുടെ താൽപര്യവുമാണ്. പക്ഷേ, ആൽവാറിൽനിന്ന് കേരളത്തിലേക്ക് ദൂരം കുറയുന്നു എന്നതെങ്കിലും ഒാർത്തുവെക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.