Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightകശ്മീരിനെ എന്തിനാണ്...

കശ്മീരിനെ എന്തിനാണ് തുറന്ന ജയിലാക്കിയത്?

text_fields
bookmark_border
കശ്മീരിനെ എന്തിനാണ് തുറന്ന ജയിലാക്കിയത്?
cancel
camera_alt??.??. ????????

ജമ്മു കശ്മീരിനുള്ള പ്രത്യേകാധികാരം എടുത്തു കളഞ്ഞതോടെ താഴ്വരയിൽ ജീവിക്കുന്ന മുഴുവൻ മനുഷ്യരുടെയും ആത്മാഭിമാനത്തിനാണ് മുറിവേറ്റതെന്നും ലക്ഷക്കണക്കിന് മനുഷ്യർ താമസിക്കുന്ന തുറന്ന ജയിലാണിപ്പോൾ അവിടെയുള്ളതെന്നും സി.പി.ഐ കശ്മീർ മേഖല സെക്രട്ടറി ജി.എം. മിസ്റാബ്. മലപ്പുറത്ത് സി.പി.ഐ ദേശീയ സെമനാറിൽ സംബന്ധിക്കാൻ എത്തിയ അദ്ദേഹം ‘മാധ്യമ’ത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് മനസു തുറന്നത്.

നാലു വയസായ കുഞ്ഞിനോട് ചോദിച്ചാൽ പോലും ‘ആസാദി’ എന്ന് മറുപടി പറയുന്ന സാഹചര്യത്തിലേക്ക് കശ്മീരി ജനത മാറിയെന്നതാണ് നരേന്ദ്ര മോദി സർക്കാറിന്‍റെ 370ാം വകുപ്പ് എടുത്തു കളഞ്ഞ നടപടിയുടെ അനന്തര ഫലം. പി.ഡി.പി, നാഷണൽ കോൺഫറൻസ്, സി.പി.ഐ, സി.പി.എം തുടങ്ങിയ മുഖ്യധാര രാഷ്ട്രീയ പാർട്ടികളെയൊന്നും ജനങ്ങൾക്കിപ്പോൾ വിശ്വാസമില്ല. എല്ലാവരും ചേർന്ന് അവരെ വഞ്ചിക്കുകയായിരുന്നു എന്ന തോന്നലാണ് ജനങ്ങൾക്കിടയിലുള്ളത്. ഇത്രയും വർഷങ്ങൾകൊണ്ട് രാഷ്ട്രീയ പാർട്ടികൾ ആർജിച്ചെടുത്ത വിശ്വാസം പാടെ തകർന്നിരിക്കുന്നു. എല്ലാ രാഷ്ട്രീയപാർട്ടികളുടെയും കാലിനടിയിലെ മണ്ണ് ചോർന്നു തുടങ്ങിയിരിക്കുന്നു. സ്വാതന്ത്ര്യ വാദത്തിന് ജനമനസുകളിൽ വേരോട്ടം ശക്തിപ്പെടുകയാണ് ചെയ്യുന്നത്. മോദി സർക്കാറിന്‍റെ തീരുമാനം കൊണ്ടുണ്ടായ ഏക നേട്ടവുമിതാണ്.

ആസാദി കശ്മീർ തിരിച്ചു വരുന്നു
പാക്കിസ്ഥാനൊപ്പം പോകണമെന്ന തീവ്ര നിലപാടുള്ളവരും സ്വതന്ത്രമായി നിലനിൽക്കണമെന്ന ആശയം മുന്നോട്ടുവെക്കുന്നവരുമാണ് വിഘടനവാദികളിലുണ്ടായിരുന്നത്. എന്നാലിപ്പോൾ സ്വതന്ത്ര കശ്മീർ എന്ന ചിന്തയാണ് യുവാക്കൾക്കിടയിൽ കനപ്പെട്ടു വരുന്നത്. വിഘടനവാദികളുടെ ആശയങ്ങൾ അരികുവത്കരിക്കപ്പെടുകയും മുഖ്യധാരക്കൊപ്പം കശ്മീരി യുവത മുന്നേറിക്കൊണ്ടിരിക്കുകയും ചെയ്യുന്ന ഘട്ടത്തിലാണ് ഈ തിരിച്ചുപോക്കെന്ന് ആലോചിക്കണം. കലുഷമായിരുന്ന താഴ്വരയിൽ സമാധാനാന്തരീക്ഷം ഏറെക്കുറെ തിരിച്ചു വന്നിരുന്നു. യുവാക്കൾ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള സർവകലാശാലകളിൽ വിദ്യാഭ്യാസം നേടാനായി പുറത്തേക്ക് ഒഴുകാൻ തുടങ്ങിയിരുന്നു. കശ്മീർ ആപ്പിൾ അടക്കം പഴവർഗങ്ങളുടെ കച്ചവടം ഒരുപാട് മെച്ചപ്പെട്ടിരുന്നു. വിനോദ സഞ്ചാരികളുടെ എണ്ണം കുത്തനെ വർധിച്ചു വരികയായിരുന്നു. എന്നാൽ ഇടിത്തീ പോലെ വന്ന കേന്ദ്ര സർക്കാർ തീരുമാനം എല്ലാം തകിടം മറിച്ചിരിക്കുന്നു. അത്യന്തം വികാരവിക്ഷുബ്ധമാണ് ഒാരോ കശ്മീരിയുടെയും മനസിപ്പോൾ. താഴ്വരയുടെ ഹൃദയത്തിന് നൊന്തിരിക്കുന്നു. പ്രതീക്ഷ നഷ്ടപ്പെട്ട, വേദനയുടെ കടലിരമ്പവുമായാണ് അവർ ഓരോ ദിവസവും തള്ളി നീക്കുന്നത്. അവരുടെ സ്വത്വ ബോധം വ്രണപ്പെട്ടിരിക്കുന്നു. ഫാറൂഖ് അബ്ദുല്ലയും അദ്ദേഹത്തിന്‍റെ പിതാവ് ശൈഖ് അബ്ദുല്ലയുമൊക്കെ തങ്ങളെ വഞ്ചിക്കുകയായിരുന്നുവെന്നാണ് അവർ കരുതുന്നത്. ഇന്ത്യൻ ഭരണകൂടം തങ്ങളും അവകാശങ്ങളും പ്രത്യേക പദവിയും തട്ടിയെടുക്കപ്പെട്ടു എന്ന ചിന്തയാണ് പരക്കെയുള്ളത്.

photo: Associated Press

എല്ലാം തകിടം മറിഞ്ഞത് പൊടുന്നനെയാണ്
ആഗസ്റ്റ് നാലിനാണ് എല്ലാം പൊടുന്നനെ തകിടം മറിഞ്ഞത്. അതിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ തന്നെ പുറത്തു നിന്ന് പട്ടാളം കൂടുതലായി വരാൻ തുടങ്ങിയിരുന്നു. എല്ലാ മുക്കിലും മൂലയിലും സൈന്യം നിലയുറപ്പിച്ചപ്പോൾ തന്നെ അരുതാത്തതെന്തോ നടക്കാൻ പോവുകയാണെന്ന തോന്നൽ ജനങ്ങൾക്കിടയിൽ ശക്തമായിരുന്നു. ആറ് ലക്ഷത്തിലധികം വരുന്ന അമർനാഥ് യാത്രികരോട് പെട്ടെന്ന് തിരിച്ചു പോകാൻ ഭരണകൂടം ആവശ്യപ്പെട്ടു. തീർഥാടനം പൂർത്തിയാക്കാൻ അനുവദിക്കാതെയായിരുന്നു ഇത്. ബിഹാർ, യു.പി, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നായി പഴത്തോട്ടങ്ങളിൽ ജോലിക്കു വരുന്ന മുഴുവൻ തൊഴിലാളികളെയും തിരിച്ചയച്ചു. എല്ലാ വിനോദ സഞ്ചാരികളെയും ഒഴിപ്പിച്ചു. എന്നിട്ടാണ് കേന്ദ്ര തീരുമാനം നടപ്പാക്കിയത്.

ആഗസ്റ്റ് അഞ്ചിന് ആൾ ഇന്ത്യ റേഡിയോയിലൂടെയാണ് ഞാനടക്കമുള്ളവർ 370ാം വകുപ്പ് എടുത്തു കളഞ്ഞ് ജമ്മു കശ്മീരിനെ രണ്ടാക്കി വിഭജിച്ച് തീരുമാനം കേൾക്കുന്നത്. പിന്നീടുള്ള ദിവസങ്ങളിൽ യുദ്ധ സമാനമായ സാഹചര്യമായിരുന്നു. എല്ലാ രാഷ്ട്രീയ പാർട്ടി നേതാക്കളും അറസ്റ്റു ചെയ്യപ്പെട്ടു. സർക്കാറിനെതിരെ ഒന്നും പറയുന്നില്ലെന്ന് എഴുതി നൽകിയവരെ മാത്രം വിട്ടയച്ചു. അല്ലാത്തവരെ തടവിൽ പാർപ്പിച്ചു. വീടുകൾ ഒറ്റ രാത്രി കൊണ്ട് തടവറകളായി, അതിന്നും തുടരുന്നു. കടകളെല്ലാം അടഞ്ഞു. വാർത്ത വിനിമയ ബന്ധങ്ങൾ വിേഛദിക്കപ്പെട്ടു. വിദ്യാലയങ്ങളും ഓഫിസുകളും തുറന്നില്ല. നഗര വീഥികൾ വിജനമായി. പത്രങ്ങൾ അച്ചടി നിർത്തി. എല്ലായിടത്തും പട്ടാളം മാത്രമായി. അര കി.മീ അകലെയുള്ള ബന്ധുക്കളെ കാണാനോ ബന്ധപ്പെടാനോ കഴിയാത്ത അവസ്ഥ. അനങ്ങാൻ പോലും പറ്റാത്ത സാഹചര്യമാണ് സൃഷ്ടിക്കപ്പെട്ടത്.

തീവ്രവാദി ആക്രമണങ്ങൾ ഏറെ കണ്ട ഷോപ്പിയാനിലാണ് ഞാൻ താമസിക്കുന്നത്. അവിടെ നിന്ന് രാത്രി തന്നെ വീടടച്ച് ശ്രീനഗറിലെ സുഹൃത്തുക്കളുടെ അടുത്തേക്ക് വരേണ്ടി വന്നു. 10,000 പേരെ കരുതൽ തടങ്കലിലാക്കിയതായി സർക്കാർ പറയുന്നു. എന്നാൽ 40000ലധികം പേരെയാണ് പിടികൂടിയതെന്നാണ് അനൗദ്യോഗിക കണക്ക്. രാത്രിയാണ് അറസ്റ്റ് നടക്കുക. അപ്പോൾ പിന്നെ രജിസ്റ്റർ ചെയ്യേണ്ടതില്ലല്ലോ. കശ്മീരികളായ പൊലീസുകാരോട് തോക്കുകൾ തിരിച്ചേൽപ്പിക്കാൻ ആവശ്യപ്പെട്ടു. അവർക്ക് ലാത്തി നൽകി. ഒരു ലക്ഷത്തോളം കശ്മീരികളാണ് പൊലീസിലുള്ളത്. അവരെ പോലും കേന്ദ്ര സർക്കാറിന് ഭയമായിരുന്നു എന്നു വേണം കരുതാൻ.

photo: AFP

ഉറ്റവരെ ഒന്ന് ഫോണിൽ കിട്ടാൻ മണിക്കൂറുകൾ വരി നിൽക്കുന്നത് സങ്കൽപ്പിക്കാനാവുമോ?
മൂന്നു മാസങ്ങൾക്ക് ശേഷമാണ് ജില്ല കലക്ടർമാരുടെ ഓഫിസിൽ ലാൻറ് ഫോണുകൾ പുനഃസ്ഥാപിക്കപ്പെട്ടത്. കശ്മീരിന് പുറത്തും അകത്തുമുള്ള ബന്ധുക്കളുമായി സംസാരിക്കാനുള്ള ഏക മാർഗം ഇതുമാത്രമായിരുന്നു. ഉറ്റവരോട് ഫോൺ ചെയ്യാനായി മണിക്കൂറുകൾ വരി നിൽക്കേണ്ട അവസ്ഥ നിങ്ങൾക്ക് സങ്കൽപ്പിക്കാനാവുമോ. നാലു മാസത്തിന് ശേഷം ബി.എസ്.എൻ.എൽ പോസ്റ്റ് പെയ്ഡ് കണക്ഷനുകൾ പുനഃസ്ഥാപിക്കപ്പെട്ടു. കശ്മീരിൽ വളരെ കുറച്ചു പേർ മാത്രമാണ് ബി.എസ്.എൻ.എൽ ഉപയോഗിക്കുന്നത്. നവംബറിൽ കുട്ടികളെ വീട്ടിലിരുത്തിയാണ് പരീക്ഷ നടത്തിയത്. ചോദ്യേപപ്പർ വീടുകളിലേക്ക് അയച്ചുകൊടുക്കുകയായിരുന്നു. അധ്യാപകർ അവിടെ ചെന്ന് മൂല്യ നിർണയം നടത്തി അവരെ പാസാക്കി വിട്ടു. ഒരു സംസ്ഥാനത്തെ ജനങ്ങളെ ഇവ്വിധമാണ് മോദി സർക്കാർ നരകയാതന അനുഭവിപ്പിച്ചത്. എന്നിട്ടദ്ദേഹം പുറത്തു പറയുന്നത് കശ്മീരിൽ എല്ലാ ശാന്തമാണെന്നും ഒരു പ്രശ്നവുമില്ലെന്നുമാണ്. ഞങ്ങളുടെ ദുരിതം കാണാൻ ഒരു മാധ്യമങ്ങളും തയാറായില്ല. ആകെ എൻ.ഡി.ടി.വി മാത്രമാണ് എന്തെങ്കിലും നൽകിയത്. ബാക്കി ദേശീയ മാധ്യമങ്ങളെല്ലാം സർക്കാർ ഭാഗത്തേക്കാണ് ചരിഞ്ഞത്.

ആരോടെങ്കിലും ഇതൊന്ന് പറയണ്ടേ?
പത്തു മിനിറ്റ് സംസാരിക്കാമെന്ന് പറഞ്ഞ് തുടങ്ങിയ മിസ്റാബ് ഒരു മണിക്കൂർ കഴിഞ്ഞു നിർത്താതെ തുടർന്നുകൊണ്ടിരുന്നു. സമയം അതിക്രമിച്ചപ്പോൾ അദ്ദേഹം എഴുന്നേറ്റ് കൊണ്ടു പറഞ്ഞു. ‘‘സുഹൃത്തേ, നിങ്ങളുടെ കുറെ സമയം ഞാൻ കവർന്നെടുത്തു. ഒന്നും വിചാരിക്കരുത്. ഞങ്ങൾക്ക് പറയാനുള്ളത് ആരും കേൾക്കുന്നില്ല. മനസ് കിടന്നു വിങ്ങുകയാണ്. ആരോടെങ്കിലും മനസിലെ വേദനയൊന്ന് പങ്കുവെക്കണ്ടേ? അതുകൊണ്ടാണ് ഇത്രയും നേരം സംസാരിച്ചത്’’. തിളച്ചു മറിയുന്ന വികാരങ്ങൾ എനിക്കു മുന്നിൽ കോരി ഒഴിക്കുകയായിരുന്നു അദ്ദേഹം. നാലു മക്കളാണുള്ളത്. രണ്ടു പെൺമക്കെള കല്യാണം കഴിപ്പിച്ചയച്ചു. രണ്ട് ആൺമക്കളും ബിരുദാനന്തര ബിരുദ ധാരികളാണ്. അവർക്ക് ജോലിയില്ല. ഷോപ്പിയാനിലെ ചെറിയ ആപ്പിൾ തോട്ടമാണ് ഏക വരുമാന മാർഗം -മിസ്റാബ് പറഞ്ഞു നിർത്തി.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malayalam Articlekashmir lockdownkashmir detention
News Summary - cpi kashmir area secretary talk to madhyamam about lockdown-malayalam article
Next Story