കലാപം പടർത്തുന്ന പരിപാടി
text_fieldsകടുത്ത വെല്ലുവിളികൾ നേരിട്ടുകൊണ്ടാണ് സ്വതന്ത്ര ഇന്ത്യ ഏഴു പതിറ്റാണ്ടു കാലം പിന്നിട്ടത്. ആദ്യ പാദത്തിൽ വെല്ലുവിളി ഉയർത്തിയ വിവിധ രാഷ്ട്രീയപ്രസ്ഥാനങ്ങൾ ഇന്ന് കേന്ദ്രത്തിലും പല സംസ്ഥാനങ്ങളിലും നേരിട്ടോ അല്ലാതെയോ അധികാരം ൈകയാളുകയാണ്. ഇന്ത്യക്ക് യഥാർഥത്തിൽ സ്വാതന്ത്ര്യം ലഭിച്ചില്ലെന്നും ജനാധിപത്യവും മതനിരപേക്ഷതയും ഉറപ്പാക്കുന്ന ഭരണഘടന വേണ്ട, മനുസ്മൃതി മതിയെന്നും വാദിച്ചവർക്കും തെരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ വരാൻ കഴിയുന്ന ഭരണഘടന രൂപപ്പെടുത്തിയ ആദ്യകാല നേതാക്കളുടെ ജനാധിപത്യബോധത്തെ എത്ര വാഴ്ത്തിയാലും മതിയാകില്ല.
പക്ഷേ, നമ്മുടെ ജനാധിപത്യവ്യവസ്ഥയുടെ പ്രവർത്തനം ഒരിക്കലും കുറ്റമറ്റതായിരുന്നില്ല. നടത്തിപ്പുകാർ നല്ലവരല്ലെങ്കിൽ എത്ര നല്ല ഭരണഘടനയും ചീത്ത ഫലങ്ങൾ നൽകുമെന്നും അവർ നല്ലവരാണെങ്കിൽ എത്ര ചീത്ത ഭരണഘടനയും നല്ല ഫലങ്ങൾ നൽകുമെന്നും ഭരണഘടനയുടെ മുഖ്യശിൽപി ബി.ആർ. അംബേദ്കർ പറഞ്ഞിരുന്നു. ഏഴു പതിറ്റാണ്ടുകളിലെ അനുഭവം ആ നിരീക്ഷണത്തിെൻറ സാധുത ബോധ്യപ്പെടുത്താൻ പോരുന്നതാണ്.
തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറിയ ആദ്യ കോൺഗ്രസിതര സർക്കാറിനെ നയിച്ച ഇ.എം.എസ് നമ്പൂതിരിപ്പാട് അകത്തുനിന്ന് ഭരണഘടനയെ തകർക്കുകയാണ് ലക്ഷ്യമെന്ന് പ്രഖ്യാപിച്ചിരുന്നു. പക്ഷേ, ഭരണഘടന അദ്ദേഹത്തിെൻറയും പിൻഗാമികളുടെയും സർക്കാറുകളെ അതിജീവിച്ചു.
അകത്തുനിന്ന് ഭരണഘടനയെ തകർക്കാനുള്ള ആദ്യ വലിയ ശ്രമം നടത്തിയത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഇന്ദിര ഗാന്ധിയാണ്. അവർ ജനങ്ങളുടെ മൗലികാവകാശങ്ങൾ മരവിപ്പിച്ചു. ഒരു ഭരണഘടനാബാഹ്യ അധികാരകേന്ദ്രം 20 മാസം തകർത്താടി. ജയിക്കുമെന്ന രഹസ്യാന്വേഷണ ഏജൻസിയുടെ വിലയിരുത്തലിൽ വിശ്വസിച്ച്, ജനാധിപത്യപരമായ വിശ്വാസ്യത നേടാനായി തെരഞ്ഞെടുപ്പ് നടത്തിയപ്പോൾ ജനങ്ങൾ ഇന്ദിര ഗാന്ധിയെ പുറത്താക്കി.
നിലവിലുള്ള സാഹചര്യങ്ങൾ അടിയന്തരാവസ്ഥക്ക് സമാനമാണെന്ന് പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്. പക്ഷേ, കാതലായ ഒരു വ്യത്യാസമുണ്ട്. ഭരണഘടനയിലെ വ്യവസ്ഥ ഉപയോഗിച്ചാണ്-അഥവാ ദുരുപയോഗം ചെയ്താണ്-ഇന്ദിര ഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. അടുത്തകാലത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി എടുത്ത പല നടപടികളും ഭരണഘടന വ്യവസ്ഥകൾ അനുസരിച്ചുള്ളതല്ല, അവയെ പാെട അവഗണിച്ചുകൊണ്ടുള്ളവയാണ്.
ധീരമായ നടപടികളെന്ന് മോദി അനുകൂലികൾ വാഴ്ത്തിപ്പാടിയ നോട്ടുനിരോധനവും സേവനനികുതിയും സമ്പദ്വ്യവസ്ഥയെ തകർത്തെന്ന് സമീപകാല പഠനങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്. ഇങ്ങനെയൊരവസരത്തിൽ ബഹുജനതാൽപര്യങ്ങൾക്ക് മുൻഗണന നൽകുന്ന ഏതു ഭരണാധികാരിയും സാമ്പത്തികവളർച്ചയിലാകും ശ്രദ്ധ കേന്ദ്രീകരിക്കുക. പക്ഷേ, മോദി സർക്കാർ വർഗീയവിഭജനം രൂക്ഷമാക്കുന്ന രാഷ്ട്രീയനടപടികളുമായി മുന്നോട്ടു പോവുകയാണ്. ഗുജറാത്തിലെ നിയമസഭ തെരഞ്ഞെടുപ്പുകളിൽനിന്നും കഴിഞ്ഞ രണ്ട് ലോക്സഭ തെരഞ്ഞെടുപ്പുകളിൽ നിന്നും അദ്ദേഹം ഉൾക്കൊണ്ട പാഠം വർഗീയതയെ ആളിക്കത്തിച്ചാൽ ജനങ്ങൾ സാമ്പത്തികപ്രശ്നങ്ങളൊക്കെ വിസ്മരിക്കുമെന്നാണെങ്കിൽ കുറ്റപ്പെടുത്താനാകുമോ? രാജ്യതന്ത്രജ്ഞൻ അടുത്ത തലമുറയെ കുറിച്ച് ചിന്തിക്കുന്നു, രാഷ്ട്രീയക്കാരൻ അടുത്ത തെരഞ്ഞെടുപ്പിനെക്കുറിച്ച് ചിന്തിക്കുന്നു എന്നൊരു മഹാൻ പണ്ടേ പറഞ്ഞിരുന്നല്ലോ.
മോദി സർക്കാർ ജമ്മു-കശ്മീരിലെ ജനങ്ങൾക്ക് ഭരണഘടന പ്രകാരം ലഭിച്ച അവകാശങ്ങൾ ഇല്ലാതാക്കിയിട്ട് നാലു മാസമായി. ഭരണഘടന ഭേദഗതിചെയ്യാതെ ഭരണപരമായ നടപടികളിലൂടെയാണ് അവ ഇല്ലാതാക്കിയത്. എക്സിക്യൂട്ടിവിെൻറ അതിക്രമങ്ങൾക്കെതിരെ ജനങ്ങൾക്ക് സമീപിക്കാവുന്ന സംവിധാനമാണ് ജുഡീഷ്യറി. കശ്മീരിെൻറ കാര്യത്തിൽ അത് പരാജയപ്പെട്ടു. ചീഫ്ജസ്റ്റിസ് ആയിരുന്ന രഞ്ജൻ െഗാഗോയിയുടെ അവസാന കാലത്തെ നിലപാടുകളെ കോടതിയുടെ മഹത്തായ പാരമ്പര്യത്തെ കളങ്കപ്പെടുത്തുന്നതായാകും ചരിത്രം വിധിയെഴുതുക.
അസമിെൻറ അനുഭവം വെച്ചുനോക്കുമ്പോൾ രാജ്യവ്യാപകമായി ദേശീയ പൗരത്വ രജിസ്റ്റർ തയാറാക്കാനുള്ള മോദിസർക്കാറിെൻറ തീരുമാനം രാജ്യമൊട്ടുക്ക് കലാപാന്തരീക്ഷം സൃഷ്ടിക്കുമെന്നു മനസ്സിലാക്കാവുന്നതാണ്. സ്വാതന്ത്ര്യത്തിെൻറ ആദ്യ നാളുകളിൽതന്നെ അയൽരാജ്യത്തുനിന്ന് വലിയ തോതിൽ നിയമവിരുദ്ധമായ കുടിയേറ്റം നടന്ന പ്രദേശമാണ് അസം. അതിനാലാണ് 1951ലെ സെൻസസിനോടൊപ്പം അവിടെ കുടിയേറ്റക്കാരെ ഒഴിവാക്കി ദേശീയ പൗരത്വ രജിസ്റ്റർ തയാറാക്കിയത്. രണ്ട് പതിറ്റാണ്ടിനുശേഷം പാകിസ്താൻ പട്ടാളത്തിെൻറ അതിക്രമങ്ങളെ തുടർന്ന് അസമിലേക്ക് വീണ്ടും വലിയതോതിൽ അഭയാർഥിപ്രവാഹമുണ്ടായി. അതിെൻറ ഫലമായി പൗരത്വ രജിസ്റ്റർ പുതുക്കണമെന്ന ആവശ്യമുയർന്നു. ബി.ജെ.പി അസം-ബംഗാളി പ്രശ്നത്തെ ഹിന്ദു-മുസ്ലിം പ്രശ്നമാക്കി മാറ്റി തെരഞ്ഞെടുപ്പിൽ നേട്ടം കൊയ്തു.
അസമിലെ പൗരത്വ രജിസ്റ്റർ പദ്ധതി പല പരാതികൾക്കും ഇടയാക്കി. പ്രസിഡൻറായിരുന്ന ഫഖ്റുദ്ദീൻ അലി അഹ്മദിെൻറ കുടുംബാംഗങ്ങളും കാർഗിൽ യുദ്ധത്തിൽ കാട്ടിയ ധീരതക്ക് പ്രസിഡൻറിെൻറ മെഡൽ ലഭിച്ച മുഹമ്മദ് സനാഉല്ലയും ഇന്ത്യൻ പൗരന്മാരല്ലെന്നു പ്രഖ്യാപിക്കപ്പെട്ടു. അസമിൽ 1947 കാലത്തും 1971 കാലത്തും നടന്നതുപോലെ വലിയ തോതിലുള്ള കുടിയേറ്റം മറ്റൊരു സംസ്ഥാനത്തും ഒരു ഘട്ടത്തിലും ഉണ്ടായില്ലെന്നിരിക്കെ രാജ്യവ്യാപകമായി പൗരന്മാരുടെ രജിസ്റ്റർ തയാറാക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനം തികച്ചും ദുരുപദിഷ്ടമാണ്. മൂന്നു കോടി ജനങ്ങൾ മാത്രമുള്ള അസമിൽ രജിസ്റ്റർ പുതുക്കൽ പത്ത് കൊല്ലമെടുത്ത് 1220 കോടി രൂപ ചെലവഴിച്ചാണ് പൂർത്തിയാക്കിയത്. ഉദ്യോഗസ്ഥതലത്തിൽ അത് വ്യാപകമായ അഴിമതിയിലേക്ക് നയിക്കുകയും ചെയ്തു . ഇന്ത്യയിൽ ഇപ്പോൾ 137 കോടി ജനങ്ങളുണ്ടെന്ന് കണക്കാക്കപ്പെടുന്നു. ഇത്രയും ആളുകളുടെ പൗരത്വനിർണയത്തിന് ആവശ്യമായ പണം മാന്ദ്യത്തിലായ സമ്പദ്വ്യവസ്ഥയെ പൂർണമായും തകർക്കും. അഴിമതിക്കാരായ രാഷ്്ട്രീയക്കാർക്കും ഉദ്യോഗസ്ഥർക്കും മാത്രമേ അത് ഗുണംചെയ്യൂ.
ബി.ജെ.പിയുടെ വർഗീയ അജണ്ട സ്വാംശീകരിച്ച അൽപബുദ്ധികൾ മുസ്ലിംകളെ പ്രതിരോധത്തിലാക്കുന്ന നടപടിയെന്ന നിലയിലാണ് ദേശീയ പൗരത്വ രജിസ്റ്റർ പദ്ധതിയെ സ്വാഗതം ചെയ്യുന്നത്. സംഘ്പരിവാറിെൻറ പ്രവർത്തനചരിത്രം വെച്ചുനോക്കുമ്പോൾ അവർ വ്യാപകമായി മുസ്ലിംകളുടെ പൗരത്വം ചോദ്യംചെയ്തുകൊണ്ട് ഉദ്യോഗസ്ഥർക്ക് പരാതി നൽകുമെന്ന് കരുതാവുന്നതാണ്. അതേസമയം അവരോ മറ്റുള്ളവരോ വ്യക്തിവിരോധം തീർക്കാൻ പരാതികൾ ഉന്നയിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. ആര് പരാതി കൊടുത്താലും അന്വേഷിക്കാനുള്ള ചുമതല ഉദ്യോഗസ്ഥർക്കുണ്ട്.
ബഹുഭൂരിപക്ഷം ജനങ്ങളുടെയും പൗരത്വം ജനനംകൊണ്ട് ലഭിച്ചതാണ്. അതിനാൽ പൗരനാണെന്ന് തെളിയിക്കാൻ മാതാപിതാക്കളോ അവരുടെ മാതാപിതാക്കളോ സ്വാതന്ത്ര്യത്തിനുമുമ്പ് ഇന്ത്യയിൽ ജനിച്ചവരാണെന്നു തെളിയിക്കേണ്ടിവരും. നരേന്ദ്ര മോദിക്കും അമിത് ഷാക്കും പോലും യഥാർഥരേഖകൾ ഹാജരാക്കി അത്തരത്തിൽ സ്വന്തം പൗരത്വം തെളിയിക്കാനാകുമോയെന്നു സംശയമാണ്. കശ്മീരിനെയും അസമിനെയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളെയും സർക്കാർ കലാപഭൂമിയാക്കി മാറ്റിക്കഴിഞ്ഞു. പൗരത്വ രജിസ്റ്റർ പദ്ധതി മറ്റിടങ്ങളിലും സമാന സാഹചര്യങ്ങൾ സൃഷ്ടിക്കും.
പുതിയ നിയമത്തോടുള്ള എതിർപ്പ് പ്രകടിപ്പിക്കാൻ താൻ മുസ്ലിമാണെന്നു പ്രഖ്യാപിക്കുകയും സർക്കാർ അന്വേഷണവുമായി നിസ്സഹകരിക്കുകയും ചെയ്യുമെന്ന് മനുഷ്യാവകാശ പ്രവർത്തകനും മുൻ ഐ.എ .എസ് ഉദ്യോഗസ്ഥനുമായ ഹർഷ് മാൻഡർ പറഞ്ഞിട്ടുണ്ട്. ഇത്തരം പ്രവർത്തനങ്ങൾക്ക് നികുതിപ്പണം ഉപയോഗിച്ചാൽ നികുതി നൽകില്ലെന്ന് ഹിന്ദി സിനിമതാരം സ്വര ഭാസ്കർ ഭീഷണി മുഴക്കിയിട്ടുണ്ട്. അത്തരം കടുത്ത നടപടികളിലേക്ക് പോകാതെതന്നെ പദ്ധതിയുടെ ഭാഗമായ പരിപാടികളുമായി ഒരുവിധത്തിലും സഹകരിക്കില്ലെന്ന് നല്ലവരായ ജനങ്ങൾ ഉറപ്പിച്ചാൽ അത് താനേ തകർന്നടിയുമെന്നാണ് എെൻറ വിശാസം. നല്ലവരെ ഒന്നടങ്കം ജയിലിലടച്ചുകൊണ്ട് ഒരു ഭരണകൂടത്തിനും നിലനിൽക്കാനാകില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.