പൗരത്വമില്ലാതായവര്ക്ക് വാതില്‍ തുറന്ന്
text_fieldsഅന്തിമ പൗരത്വപ്പട്ടിക ഇറങ്ങിയതിെൻറ പിറ്റേന്നാൾ ഞായറാഴ്ചയായിട്ടും പൗരാവകാശ സംഘടനയായ അസോസിയേഷന് ഓഫ് പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്സിെൻറ (എ.പി.സി.ആര്) ഓഫിസിന് അവധിയില്ല. തലേന്ന് പുറത്തിറങ്ങിയ പട്ടികയില്‍നിന്ന് പുറത്തായവര്‍, അവരുടെ രക്ഷിതാക്കള്‍, ബന്ധുക്കള്‍ എന്നിവരുടെ നിലക്കാത്ത വിളികള്‍ വന്നുകൊണ്ടിരിക്കുന്നു. മുന്നിലുള്ള വഴിയെന്ത് എന്നറിയാനാണ് വിളി. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ കരട് എന്‍.ആര്.സിയില്‍നിന്ന് പുറത്തായപ്പോള്‍ തങ്ങളുടെയും കുടുംബത്തിെൻറയും രേഖകള്‍ സമര്‍പ്പിക്കാന്‍ സഹായിച്ചവരെന്ന നിലയിലാണ് എ.പി.സി.ആറിെൻറ ഓഫിസിലേക്ക് അവര്‍ വിളിച്ചുകൊണ്ടിരുന്നത്. കരട് പട്ടികയില്‍നിന്ന് പുറത്തായ ഇന്ത്യന്‍ പൗരന്മാര്ക്ക് അവരുടെ പൗരത്വം പുനഃസ്ഥാപിച്ചു കിട്ടാൻ എ.പി.സി.ആര് ആവിഷ്കരിച്ച പദ്ധതിയുടെ കോ ഓഡിനേറ്റര്‍ ബസ്ലുല് ബാസിത് ചൗധരിയും എ.പി.സി.ആര് അസം ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി അഡ്വ. അന്‍വര്‍ ഹുസൈനും വിളിക്കുന്നവര്‍ക്കെല്ലാം മുന്നോട്ടുള്ള നിയമ പോരാട്ടത്തിെൻറ മാര്‍ഗനിര്‍ദേശങ്ങള്‍ നല്കിക്കൊണ്ടിരിക്കുന്നു.
എ.പി.സി.ആര് ഓഫിസിലെ മാത്രം സ്ഥിതിയല്ലിത്. കരട് പട്ടികയില്‍നിന്ന് പുറത്തായ ഇന്ത്യക്കാരുടെ പൗരത്വം തിരിച്ചുപിടിക്കാന്‍ നിയമപോരാട്ടത്തിലേര്‍പ്പെട്ട അസമിലെ ഏതാണ്ടെല്ലാ സംഘടനകളുടെയും അവസ്ഥ ഇതുതന്നെയാണ്. ആദ്യം പുറത്താക്കിയ 41 ലക്ഷത്തില്‍ പരം പേരില്‍നിന്ന് 21 ലക്ഷം പേരെ പൗരത്വപ്പട്ടികയില്‍ തിരിച്ചു കയറ്റാന്‍ മണ്ണിലിറങ്ങി പണിയെടുത്തവരാരും അന്തിമ പട്ടികയോടെ നിരാശപ്പെട്ട് പിന്മാറുകയോ കിട്ടിയ പട്ടികയില്‍ തൃപ്തരായി പണി അവസാനിപ്പിക്കുകയോ ചെയ്തിട്ടില്ല. ടീസ്റ്റ സെറ്റല്വാദിെൻറ നേതൃത്വത്തിലുള്ള സിറ്റിസണ്‍സ് ഫോര്‍ ജസ്റ്റിസ് ആന്‍ഡ് പീസിെൻറ അസം കോഓഡിനേറ്റര്‍ സംസീര്‍ അലിയും യൂനിഫൈഡ് പീപ്ള്‍സ് മൂവ്മെൻറിെൻറ നിലിം ദത്തയും ഞായറാഴ്ചയായിട്ടും തുറന്നിരിക്കുന്ന ഓഫിസിലേക്ക് വരാനാണ് പറഞ്ഞത്.
പേരില്ലാത്ത ഒരാള്‍ക്കൊപ്പം പെരുവഴിയിലാകുന്നത്
എ.പി.സി.ആറിെൻറ ഗുവാഹതി ക്ലബിനടുത്തുള്ള ഓഫിസിലെത്തിയപ്പോള്‍ കാമരൂപ് ജില്ലയിലേക്ക് വിവാഹം ചെയ്തയച്ച മകളുടെ പേരുമാത്രം പട്ടികയിലില്ല എന്ന ആവലാതിയുമായി നഗരപ്രാന്തത്തിലെ ഹാതിഗാവില്നിന്ന് മുഹമ്മദ് താലിബ് അന്‍സാരി എന്ന വയോധികന് കയറിവന്നു. തെൻറ മക്കളും പേരമക്കളുമടങ്ങുന്ന 17 പേരില്‍ ഒരു മകള്‍ മാത്രമാണ് പൗരത്വത്തിന് പുറത്തായിരിക്കുന്നത്. ഭര്‍ത്താവിെൻറയും രണ്ട് മക്കളുടെയും പേരുകള്‍ പട്ടികയിലുണ്ട്. അവളെ വിവാഹം ചെയ്തയച്ച വീട്ടിലെ എല്ലാവരുടെയും പേരുകളുമുണ്ട്. എന്നാല്‍, കുടുംബത്തിലെ മറ്റുള്ളവരുടെ പൗരത്വം പുനഃസ്ഥാപിച്ചുകിട്ടിയ സന്തോഷം ഒരാളുടെ പൗരത്വം റദ്ദാക്കപ്പെട്ടതോടെ അസ്വസ്ഥതയായി മാറി. ഇനിയെന്താണ് ചെയ്യേണ്ടതെന്ന് അന്‍സാരി ചോദിച്ചപ്പോള്‍ പൗരത്വപ്പട്ടികയില്‍ നിന്ന് പുറത്താക്കിയതിെൻറ കാരണം വ്യക്തമാക്കി എന്‍.ആര്.സി അധികൃതരില്‍നിന്ന് ഒരു നോട്ടീസ് കൈപ്പറ്റാനുണ്ടെന്നും അത് കിട്ടിയാല്‍ ഫോറിനേഴ്സ് ട്രൈബ്യൂണലിനെ സമീപിക്കണമെന്നും ബാസിത് വിശദീകരിച്ചുകൊടുത്തു. അവിടെനിന്നു അപേക്ഷ തള്ളിയാല്‍ നേരിട്ട് ഹൈകോടതിയിലാണ് പിന്നീട് പോകേണ്ടത്.
അതും തള്ളിയാല്‍ സുപ്രീംകോടതിയെ സമീപിക്കണമെന്നും ബാസിത് പറഞ്ഞു. ഫോറിന് ട്രൈബ്യൂണലെന്ന് കേട്ടതോടെ അന്‍സാരി ശരിക്കും പകച്ചു. ഒരു വ്യക്തി വിദേശിയാണോ സ്വദേശിയാണോ എന്ന് നിര്‍ണയിക്കുന്നതിന് ബംഗാളിവിരുദ്ധ പ്രക്ഷോഭത്തെ തുടര്‍ന്ന് അസമില്‍ മാത്രമുണ്ടാക്കിയ സംവിധാനമാണിത്. നീതിയും ന്യായവും നോക്കാതെ മുന്‍ വിധിയോടെ തീര്പ്പുകൽപിച്ച കേസുകളുടെ ചരിത്രം അറിയാവുന്ന ഓരോ അസമിയിലും നടുക്കമുണ്ടാക്കുന്ന പേരാണത്. പ്രതീക്ഷയുള്ളില്‍ ബാക്കിയാക്കും വിധം കൈവിടില്ലെന്നും തങ്ങളിനി കൂടെയുണ്ടാകുമെന്നും സമാശ്വസിപ്പിച്ച് ബാസിത് ആ വയോധികനെ യാത്രയാക്കി. ഒരാളെ പൗരത്വപ്പട്ടികയില്‍നിന്ന് വെട്ടിമാറ്റുന്നത് നിസ്സാരമായി തോന്നുന്നവര്‍ക്കുള്ള മറുപടിയാണ് അന്‍സാരിയുടെ അനുഭവമെന്ന് ബാസിത് ചൗധരി പറഞ്ഞു. ഒരാൾ പുറത്തായാല്‍ അയാൾക്കു ചുറ്റിലുമുള്ള പത്തമ്പത് മനുഷ്യരുടെകൂടി ഉറക്കമാണ് നഷ്ടപ്പെടുന്നത്. ഒരു സ്ത്രീയുടെ പൗരത്വം റദ്ദാകുന്നതു വഴി രണ്ട് കുടുംബങ്ങളുടെ സ്വസ്ഥത എന്നെന്നേക്കുമായി ഇല്ലാതായതുപോലെയാണ് പട്ടികയില്‍നിന്ന് പുറത്തായ 19,06,657 പേരുടെയും കാര്യവും. അസമിലെ ഒരു കോടിയിലേറെ മനുഷ്യരെയെങ്കിലും നേര്‍ക്കുനേരെ ബാധിക്കുന്ന പ്രശ്നമാണിതെന്ന് അനുഭവം മുന്‍ നിര്‍ത്തി ബാസിത് പറഞ്ഞു.
പോരാട്ടവീഥിയില്‍ അവര്‍ മുന്നോട്ടുതന്നെ
ഒരു കുടുംബനാഥെൻറ 1951ലെ രേഖയിലെ വയസ്സ് എന്‍.ആര്.സി അധികൃതര്‍ 129 ആയി രേഖപ്പെടുത്തിയതിെൻറ പേരില്‍ അയാളുടെ പരമ്പരയിലെ 150 പേര്‍ക്ക് പൗരത്വം പോയത് കാമരൂപ് ജില്ലയില്‍നിന്നായിരുന്നു. അത് ശരിയാക്കിയപ്പോള്‍ തിരിച്ചുകിട്ടിയത് 150 പിന്മുറക്കാരുടെ പൗരത്വമാണെന്നും ഇവരെയൊന്നും നിയമ പോരാട്ടത്തിെൻറ പാതിവഴിയിൽ ഉപേക്ഷിച്ചുപോകാനാകില്ലെന്നും ബാസിത് കൂട്ടിച്ചേര്‍ത്തു. തങ്ങളിൽപെട്ടവരില് ഇനിയുമെത്ര പേര്‍ക്ക് പൗരത്വം കിട്ടാതെ പോയി എന്ന വിവരം ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. അതില്‍ രേഖകളുള്ളവര്‍ എത്രപേരുണ്ടോ അവരുടെ സ്ഥിതിവിവരവും ശേഖരിക്കും. ഇതിനു രണ്ടാഴ്ച സമയമെടുക്കും. അപ്പോഴേക്കും പൗരത്വപ്പട്ടികയില്‍നിന്ന് തള്ളിയതിെൻറ കാരണം ബോധിപ്പിച്ചുള്ള നോട്ടീസ് എന്‍.ആര്.സിയില്‍നിന്ന് ഈ ആളുകള്‍ കൈപ്പറ്റിയിട്ടുണ്ടാകും. ആ നോട്ടീസും കൈവശമുള്ള പൗരരേഖകളുമായി ട്രൈബ്യൂണലിനെ സമീപിക്കും.
അതിന് 120 ദിവസം സമയം നല്‍കിയിട്ടുണ്ട്. നീതിപൂര്‍വമല്ല പ്രവര്‍ത്തിക്കുന്നതെന്ന് അന്തര്‍ദേശീയ വേദികള്‍പോലും കുറ്റപ്പെടുത്തിയ ട്രൈബ്യൂണലില്‍നിന്ന് ഇത്രയും മനുഷ്യരുടെ കാര്യത്തില്‍ നീതിചെയ്യുമോ എന്ന് ചോദിച്ചപ്പോള്‍ സുപ്രീംകോടതി വരെ പോകേണ്ടിവരുമെന്നായിരുന്നു എ.പി.സി.ആര് കോഓഡിനേറ്ററുടെ മറുപടി. പുറത്തുനില്‍ക്കുന്ന അവസാന ഇന്ത്യന്‍ പൗരനും പൗരത്വം പുനഃസ്ഥാപിച്ചു കിട്ടുന്നതുവരെ പ്രവര്‍ത്തനവുമായി മുന്നോട്ടുപോകുമെന്നാണ് സി.ജെ.പിയുടെ സംസീര്‍ അലിയും ആണയിടുന്നത്. 27 മുഴുസമയ വളൻറിയര്‍മാരെ മുഴുവന്‍ ജില്ലകളുടെയും മേല്‍നോട്ടത്തിനായി നിയോഗിച്ചാണ് സി.ജെ.പി പ്രവര്‍ത്തിക്കുന്നത്. അന്തിമ പട്ടികക്കുശേഷം എങ്ങനെ മുന്നോട്ടുപോകണമെന്ന് കൃത്യമായ കാര്യപരിപാടി തയാറാക്കിയിട്ടുണ്ട്. ഏറ്റെടുത്ത ദൗത്യം എവിടെയുമെത്താതെ സി.ജെ.പി നിര്‍ത്തുകയില്ലെന്നും അലി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.