രാഷ്ട്രത്തിന്റെ ആത്മാവറിയാൻ ഒരു പഠന കേന്ദ്രം
text_fields“ഒരു ഉദ്യാനം പരിപാലിക്കണമെങ്കിൽ ഓരോ പൂവിന്റെയും സുഗന്ധം അറിഞ്ഞിരിക്കണം; ഒരു രാജ്യത്തെ നയിക്കണമെങ്കിൽ അതിലെ ഓരോ പ്രദേശത്തിന്റെയും വേരുകളെ ആദരിക്കണം.”- ന്യൂഡൽഹി ജാമിഅ ഹംദർദിലെ സെന്റർ ഫോർ ഫെഡറൽ സ്റ്റഡീസ് ആൻഡ് പബ്ലിക് പോളിസിയുടെ (CFSPP) അടിസ്ഥാന ദർശനം ഈ വാക്കുകളിൽ അടങ്ങിയിരിക്കുന്നു.
ഇന്ത്യയിലെ പല സ്ഥാപനങ്ങളുടെയും ചരിത്രത്തിൽ, വ്യക്തികളുടെ നിശ്ചയദാർഢ്യം രാജ്യത്തിന്റെ സ്പന്ദനമായി മാറിയ കഥകളുണ്ട്. ജാമിയ ഹംദർദ് സ്ഥാപകൻ ഹക്കീം അബ്ദുൾ ഹമീദ് എന്ന ഹക്കീം സാഹിബ് അത്തരമൊരു വ്യക്തിത്വമായിരുന്നു. ചൈനയിൽ നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയ അദ്ദേഹത്തിന്റെ പൂർവ്വികരായ വൈദ്യന്മാർ കൊണ്ടുവന്നത് വെറും ഔഷധസസ്യങ്ങളും കൂട്ടുകളും മാത്രമായിരുന്നില്ല; മറിച്ച് സന്തുലിതാവസ്ഥയുടെ ഒരു ദർശനം കൂടിയായിരുന്നു. യുനാനി വൈദ്യശാസ്ത്രത്തിന്റെ വക്താക്കളെന്ന നിലയിൽ, വൈവിധ്യമാർന്ന ഘടകങ്ങൾ തമ്മിലുള്ള ഐക്യത്തിലാണ് ആരോഗ്യം കുടികൊള്ളുന്നതെന്ന് അവർ മനസ്സിലാക്കി-ഈ തത്വം പിന്നീട് ഇന്നത്തെ സർവകലാശാലയായി വിടർന്നു പന്തലിച്ചു.
രാജ്യം പദ്മ ശ്രീ, പദ്മഭൂഷൻ ബഹുമതികൾ നൽകി ആദരിച്ച ഹക്കീം സാഹിബിന്റെ കാഴ്ചപ്പാട് കേവലം ശരീരത്തിനപ്പുറം വ്യാപിച്ചിരുന്നു. ഒരു വ്യക്തിയെപ്പോലെ തന്നെ സമൂഹത്തിനും അഭിവൃദ്ധി പ്രാപിക്കാൻ ‘സോഷ്യൽ മെഡിസിൻ’ ആവശ്യമാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. ഈ തിരിച്ചറിവാണ് 1990-കളിൽ ഫെഡറലിസം എന്ന വിഷയത്തെ-സഹവർത്തിത്വത്തിന്റെ ശാസ്ത്രത്തെ-ജവഹർലാൽ നെഹ്റു സർവകലാശാലയിൽ നിന്ന് യു.ജി.സിയുടെ പിന്തുണയോടെ ജാമിയ ഹംദർദിലെ ശാന്തമായ അക്കാദമിക് പരിസരത്തേക്ക് എത്തിക്കുന്നതിന് നിമിത്തമായത്. ഹക്കീം സാഹിബും പ്രശസ്ത സാമൂഹിക ശാസ്ത്രജ്ഞൻ റഷീദുദ്ദീൻ ഖാനും തമ്മിലെ സൗഹൃദമാണ് ഇതിന് വഴിയൊരുക്കിയത്. ഇന്ത്യയുടെ വൈവിധ്യങ്ങൾ വെല്ലുവിളിയല്ല, മറിച്ച് രാജ്യത്തിന്റെ കരുത്താണെന്ന് വിശ്വസിച്ച മഹത്തുക്കളായിരുന്നു ഇരുവരും.
14-ാം ധനകാര്യ കമീഷൻ, പ്രധാനമന്ത്രിയുടെ ഓഫീസ് എന്നിവയിൽ സേവനമനുഷ്ഠിച്ച, ആഗോളതലത്തിൽ അറിയപ്പെടുന്ന പ്രഫ. അജയ് കുമാർ സിങ്ങിന്റെ നേതൃത്വത്തിൽ ഈ കേന്ദ്രം ഗ്രാമീണ യാഥാർഥ്യങ്ങളെയും ഭരണകൂട നയങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലമായി വർത്തിക്കുന്നു. 21-ാം നൂറ്റാണ്ടിലെ ലോകത്ത് ഒഴിച്ചുകൂടാനാവാത്ത മൂന്ന് ഘടകങ്ങളായ സമാജ് (സമൂഹം), സർക്കാർ (ഭരണകൂടം), ബസാർ (വിപണി) എന്നിവയെ കൂട്ടിയിണക്കുന്ന ഗവേഷണങ്ങളും നയരൂപവത്കരണങ്ങളും ഇവിടെ നടക്കുന്നു. സർവകലാശാല വൈസ് ചാൻസലർ പ്രഫ. (ഡോ.) അഫ്ഷർ ആലം ഈ ദൗത്യത്തിന് ശക്തമായ പിന്തുണ നൽകുന്നു.
ഹകീം അബ്ദുൽ ഹമീദ്, പ്രഫ. റഷീദുദ്ദീൻ ഖാൻ, പ്രഫ. അജയ് കുമാർ സിങ്ങ്, പ്രഫ. (ഡോ.) അഫ്ഷർ ആലം
ഏപ്രിൽ, മെയ്, ജൂൺ മാസങ്ങൾ ഇന്ത്യൻ സർവകലാശാലകളിലെ പ്രവേശന കാലമാണ്. എവിടെ പഠിക്കണം? ഏത് തരം പഠനമാണ് ഒരു ജോലിക്ക് മാത്രമല്ല, പൊതുജീവിതത്തിൽ അർത്ഥവത്തായ പങ്ക് വഹിക്കാൻ ഒരാളെ പ്രാപ്തമാക്കുന്നത്? തുടങ്ങിയ ചോദ്യങ്ങൾക്ക് വിദ്യാർഥികളും രക്ഷിതാക്കളും ഉത്തരം തേടുന്ന സമയമാണിത്.
സാമൂഹിക ശാസ്ത്ര നയരൂപീകരണ മേഖലയിൽ ഗവേഷണം, അധ്യാപനം, വിശകലനം എന്നിത്യാദി വൈദഗ്ധ്യം നേടി കരിയർ കെട്ടിപ്പടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ശിപാർശ ചെയ്യാവുന്ന ഏറ്റവും മികച്ച പഠന കേന്ദ്രമാണ് ജാമിയ ഹംദർദിലെ സെന്റർ ഫോർ ഫെഡറൽ സ്റ്റഡീസ് ആൻഡ് പബ്ലിക് പോളിസി. ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് സെന്റേഴ്സ് ഫോർ ഫെഡറൽ സ്റ്റഡീസിന്റെ (IACFS) അംഗീകാരമുള്ള ഇന്ത്യയിലെ ഏക സ്ഥാപനമാണിത്. വൈവിധ്യം, വികേന്ദ്രീകരണം, ഫെഡറലിസം എന്നിവക്കാണ് ഇവിടെ മുൻഗണന. നയരൂപവത്കരണത്തെ വെറും ഫയലുകളിലൂടെയല്ല ഇവിടെ നോക്കിക്കാണുന്നത്; മറിച്ച് സാധാരണക്കാരുടെ ജീവിതം, പുരാവൃത്ത വിജ്ഞാനം (Folklore), പരിസ്ഥിതി സംരക്ഷണം, കർഷകരുടെ അറിവുകൾ എന്നിവയിലൂടെയാണ്.
രാജ്യത്തെ നയിക്കാൻ അതിന്റെ വൈവിധ്യങ്ങളെ മനസ്സിലാക്കണമെന്ന തത്വത്തിലാണ് ഈ കേന്ദ്രം പ്രവർത്തിക്കുന്നത്. വികേന്ദ്രീകൃത ഭരണം, ശാക്തീകരണം, പൗരാവകാശം, സമാധാനം, സംഘർഷ പരിഹാരം തുടങ്ങിയ വിഷയങ്ങളിൽ ഗൗരവകരമായ പഠനങ്ങളാണ് ഇവിടെ നടക്കുന്നത്. അർത്ഥവത്തായ രാഷ്ട്രനിർമ്മാണത്തിന് സംഭാവന നൽകാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ഈ കേന്ദ്രം വെറുമൊരു ബിരുദത്തിലുപരിയായി ഒരു ബഹുവർണ്ണ രാഷ്ട്രം എങ്ങനെ നിലനിൽക്കുന്നുവെന്നും ഐക്യത്തോടെയുള്ള ജീവിതത്തിലൂടെ എങ്ങനെ പുരോഗമിക്കുന്നുവെന്നും മനസ്സിലാക്കാനുള്ള വഴി കാണിച്ചുതരുന്നു. പൊളിറ്റിക്സ് ആൻഡ് ഗവേണൻസ്, പബ്ലിക് പോളിസി എന്നിവയിൽ ബി.എയും പൊളിറ്റിക്സ് ആൻഡ് ഗവേണൻസ്, ഫെഡറൽ സ്റ്റഡീസ് എന്നിവയിൽ എം.എയും പബ്ലിക് പോളിസിയിലും ഫെഡറൽ സ്റ്റഡീസിലും പിഎച്ച്.ഡി. പ്രോഗ്രാമുകളുമാണ് ഈ കേന്ദ്രം വാഗ്ദാനം ചെയ്യുന്നത്. ഗവേഷകർ, അധ്യാപകർ, പരിസ്ഥിതി പ്രവർത്തകർ, സിവിൽ സർവന്റ്സ് എന്നിവരടങ്ങുന്ന ശ്രദ്ധേയമായ ഒരു പൂർവ്വ വിദ്യാർത്ഥി നിര ഈ കേന്ദ്രത്തിനുണ്ട്.
സോഷ്യൽ സയൻസിൽ അർത്ഥവത്തായ പഠനവും ഗവേഷണവും ആഗ്രഹിക്കുന്നവർക്ക് ഏറ്റവും പറ്റിയ ഇടമാണ് ജാമിയ ഹംദർദിലെ CFSPP. ഒരു ബിരുദമെടുത്തേക്കാം എന്ന കുറഞ്ഞ ലക്ഷ്യവുമായി ദയവായി ഇവിടേക്ക് ആരുംതന്നെ വണ്ടി കയറരുത്; മറിച്ച് ഇന്ത്യയുടെ ജനാധിപത്യ ജീവിതത്തിന്റെ സങ്കീർണ്ണതകളെയും ഭരണത്തെയും കുറിച്ച് മനസ്സിലാക്കാനുള്ള യഥാർത്ഥ താല്പര്യം നിങ്ങളെ നയിക്കുന്നുവെങ്കിൽ, സമൂഹത്തെക്കുറിച്ച് അറിയാനും സേവിക്കാനും ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങൾ തേടുന്ന സ്ഥാപനം ഇതുതന്നെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

