പാഠം ഒന്ന്: ധർമം പ്രധാനം
text_fieldsയൂനിയൻ വിദ്യാഭ്യാസമന്ത്രി സ്ഥാനത്തുനിന്ന് ധർമേന്ദ്ര പ്രധാനെ രാജിവെപ്പിച്ചത് പ്രധാനമന്ത്രിയോ സർക്കാറോ പാർട്ടിയോ അല്ല നാട്ടിന്റെ യുവശക്തിയാണ്. ‘നീറ്റ്’ പരീക്ഷാക്രമക്കേടിനെതിരെ വിദ്യാർഥികളും യുവജനങ്ങളും നടത്തിയ സമരമാണ്, അധികാരത്തിന്റെ അഹന്ത ബാധിച്ച സർക്കാറിന്റെ കണ്ണ് തുറപ്പിച്ചിരിക്കുന്നത്. അനേകം വിദ്യാർഥികളെ ആത്മഹത്യയിലേക്ക് തള്ളിവിട്ട അഴിമതിക്കും നിരുത്തരവാദിത്വത്തിനും ഉത്തരം പറയാനുള്ള ബാധ്യത ഭരിക്കുന്നവർക്കുണ്ടെന്ന് ആദ്യമായി ബോധ്യപ്പെടുത്തിയത് ഈ ജെൻ-സീ ആണ്. പൗരത്വ പ്രക്ഷോഭമടക്കം ജനകീയ സമരങ്ങളെ തെരുവിലും തുറുങ്കിലും അടിച്ചമർത്തിയ സർക്കാറിനെ തോൽപ്പിച്ച് തെരുവിന്റെ വിപ്ലവ വീര്യം വീണ്ടെടുത്തിരിക്കുന്നു യുവശക്തി. സ്വപ്നം തകർന്ന വിദ്യാർഥികളുടെ ആത്മഹത്യക്കു പോലും മനമിളക്കാനാവാത്തത്ര നിരാർദ്രമായ ഒരു ജനവിരുദ്ധ സംവിധാനത്തെ സമാധാനപരമായി നേർക്കുനേരെ എതിർത്ത് തോൽപ്പിച്ചത് ഉദാത്തമായൊരു ധാർമിക വിജയമാണ്. ജനങ്ങളുടെ വേദനയറിയാതെ, അവരുടെ രോഷം മനസ്സിലാക്കാതെ, ജനാധിപത്യ പ്രതിബദ്ധതയുടെ ഒരു ആശ്വാസവാക്ക് പോലും പറയാതെ 35 ദിവസം മിണ്ടാതെ നിന്ന പ്രധാനമന്ത്രിയെക്കൊണ്ട് പാതിരാ വിഡിയോയിലൂടെ വാ തുറപ്പിച്ചത് ഇതേ യുവശക്തി തന്നെ. പാർലമെന്റിലും മന്ത്രിസഭയിലുമെല്ലാം രാജ്യവാസികളുടെ യഥാർഥ പ്രശ്നങ്ങളാണ് ചർച്ചക്ക് വരേണ്ടത് എന്ന കാര്യം അഹന്തയാൽ മറന്നുപോയവരെ വീണ്ടും അത് ഓർമിപ്പിച്ചിരിക്കുന്നു അവർ. അധികാരവും അഹന്തയുമല്ല ധർമമാണ് ഭരണത്തിന്റെ ആദ്യക്ഷരമെന്ന് മൂപ്പന്മാരെ പഠിപ്പിച്ചിരിക്കുന്നു ഇളയ തലമുറ. രാജ്യത്തിന്റെ ഭാവിയെപ്പറ്റി വലിയ പ്രതീക്ഷ നൽകുന്നു അവർ.
ഒരു മന്ത്രി രാജി വെച്ചാൽ തീരുന്നതല്ല മോദി ഭരണത്തിൽ വിദ്യാഭ്യാസ, തൊഴിൽ രംഗങ്ങൾ അടക്കം വിവിധ മേഖലകളിൽ വ്യാപിച്ചിട്ടുള്ള ഭരണത്തകർച്ച. ദുർഭരണം രാജ്യത്തെയാകെ നശിപ്പിക്കുമ്പോഴും, ജീവനും ജീവിതങ്ങളും തകർക്കപ്പെടുമ്പോഴും, ചോദിക്കാനാരുണ്ട് എന്ന ഭാവം കുറച്ചായി അതിരുവിട്ടു കഴിഞ്ഞിരുന്നു. എന്തു ചെയ്താലും ആരോടും ഉത്തരം പറയേണ്ട കടമ ആർക്കുമില്ലെന്ന മട്ടിന് അന്ത്യംവേണ്ടിയിരുന്നു. അതിന്റെ തുടക്കം എന്ന നിലക്കാണ് മന്ത്രിയുടെ രാജി പ്രധാനമാകുന്നത്. ജനങ്ങളോടുള്ള ഉത്തരവാദിത്വം നിറവേറ്റാത്ത ആരും ജനങ്ങളെ ഭരിക്കേണ്ട എന്ന സന്ദേശം ഭരണകേന്ദ്രങ്ങളെ മുഴുവൻ ഉദ്ദേശിച്ചുള്ളതാണ്. മോദി ഭരണത്തിൽ മത്സരപരീക്ഷകളിൽ 150ലേറെ ചോർച്ച ഉണ്ടായെങ്കിൽ അതിനു കാരണം സംവിധാനമാകെ ആരോടും ബാധ്യസ്ഥതയില്ലാത്ത പതനത്തിൽ എത്തി എന്നതാണ്. ഇതാകട്ടെ മത്സരപ്പരീക്ഷകളിലെ മാത്രം അവസ്ഥയല്ല; വിദ്യാഭ്യാസ-തൊഴിൽ മേഖലകളിലെ മാത്രം അവസ്ഥയുമല്ല. തെറ്റ് ചെയ്താൽ ശിക്ഷിക്കപ്പെടും എന്ന അറിവാണ് തെറ്റിൽനിന്ന് വിട്ടുനിൽക്കാനുള്ള പ്രേരണ. അത് ഇല്ലാത്തതുകൊണ്ടാണ് മുകളിൽനിന്ന് താഴോട്ട് വരെയുള്ള പൊലീസുകാർ ഒരു ഭയവുമില്ലാതെ ജനങ്ങളുടെ തലക്കിട്ട് കൊട്ടുന്നതും ആണിയടിച്ച ലാത്തി പ്രയോഗിക്കുന്നതും പെല്ലറ്റ് തോക്ക് ഉപയോഗിക്കുന്നതും.
നിരപരാധികൾക്ക് ശിക്ഷ, അപരാധികൾക്ക് രക്ഷ എന്ന ശീലം ഭരണകൂടം മാറ്റണം. ഇപ്പോഴത്തെ പ്രക്ഷോഭത്തിലൂടെ മന്ത്രിയിൽ തുടങ്ങിയ ശിക്ഷാമുറ താഴോട്ട് വരെ എത്തേണ്ടതുണ്ട്, സമാധാനപരമായി സമരം നടത്തുന്നവർക്ക് നേരെ ഇനി ലാത്തിയും തോക്കും പൊങ്ങാത്ത തരത്തിൽ നടപടി വരുന്നതുവരെ ഇപ്പോഴത്തെ സമര വിജയം അപൂർണമായി നിൽക്കും.
ജനങ്ങളോട് ബാധ്യത പുലർത്തുന്നതിൽ മാതൃകയാകേണ്ട ജുഡീഷ്യറി പോലും അതിൽനിന്ന് വ്യതിചലിച്ചതിന്റെ അടയാളങ്ങൾ നമ്മൾ കണ്ടു. തൊഴിലില്ലാത്ത യുവാക്കളെ പാറ്റകൾ എന്ന് വിളിച്ച അനൗചിത്യത്തിൽനിന്ന് ഉടലെടുത്ത സി.ജെ.പി എന്ന കൂട്ടായ്മ ഉറക്കെ പറയുന്നത്, ജുഡീഷ്യറി അടക്കം എല്ലാവർക്കും ജനങ്ങളോട് ചുമതലയുണ്ട് എന്നാണ്, ജനങ്ങളെ ബഹുമാനിക്കാൻ ബാധ്യതയുണ്ടെന്നും. പക്ഷേ, ഡൽഹി പൊലീസിന്റെ മർദനത്തിനിരയായ സമരക്കാർക്ക് സംരക്ഷണവും നീതിയും തേടി കോടതിയെ പ്രതീക്ഷാപൂർവം സമീപിച്ച അഭിഭാഷകർ മർദനത്തിന്റെ വിഡിയോ തെളിവ് കാണിക്കാമെന്ന് പറഞ്ഞപ്പോൾ അതു കാണാൻ നേരമില്ലെന്നാണ് കോടതി പറഞ്ഞത്.
അധികാരത്തോടല്ല, ഭരണഘടനയോളം ജനങ്ങളോടുമാണ് ഉത്തരവാദിത്വം എന്ന പാഠം ജുഡീഷ്യറിയും പഠിക്കേണ്ടതുണ്ട്. സി.ജെ.പി പ്രക്ഷോഭത്തിന്റെ മറ്റൊരു നേട്ടം, ജനകീയ വിഷയങ്ങളിൽ ഒരുമിക്കാനും ക്രിയാത്മകമായി പ്രവർത്തിക്കാനും പ്രതിപക്ഷകക്ഷികൾക്ക് ഇപ്പോഴും സാധ്യമാണ് എന്ന് തെളിയിച്ചതാണ്, അതിന്റെ ഒരു പ്രായോഗിക മാതൃക സൃഷ്ടിച്ചതാണ്. പൗരത്വ പ്രക്ഷോഭം, വ്യാപകമായ വോട്ട് നിഷേധം നടന്ന എസ്.ഐ.ആർ തുടങ്ങിയ പൊതുപ്രശ്നങ്ങളിൽ പ്രതിപക്ഷ ഐക്യം ഇനിയും സാധ്യമാകേണ്ടതുണ്ട്. ഭയപ്പെടുത്തി സമരങ്ങളെ അടിച്ചൊതുക്കുന്ന പതിവു മുറക്ക് മാരകമായ ആഘാതമാണ് സി.ജെ.പി പ്രക്ഷോഭം ഏൽപ്പിച്ചിരിക്കുന്നത്. ശബ്ദിക്കാനും വിയോജിക്കാനും തിരുത്തിക്കാനുമുള്ള ജനാധിപത്യത്തിന്റെ ശേഷി അത് ഇന്ത്യൻ ജനതക്കായി വീണ്ടെടുത്തിരിക്കുന്നു. തുടർച്ചകളിലൂടെ ജനങ്ങളുടെ യഥാർഥ ആധിപത്യം സ്ഥാപിക്കാൻ, ഇപ്പോൾ വിജയക്കൊടി നാട്ടിയ സമരം പൗരജനങ്ങൾക്കും രാഷ്ട്രീയ കക്ഷികൾക്കും പ്രചോദനമാകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

