Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightഅമേരിക്ക കൊന്നു...

അമേരിക്ക കൊന്നു തിന്നുന്ന കണക്കുകൾ

text_fields
bookmark_border
അമേരിക്ക കൊന്നു തിന്നുന്ന കണക്കുകൾ
cancel

2001 സെപ്റ്റംബർ 11ന് ന്യൂയോർക്കിലെ വേൾഡ് ട്രേഡ് സെൻറർ ഭീകരാക്രമണത്തിൽ തകർന്നതിനെ തുടർന്ന് അതിനുള്ള ശിക് ഷയായി അമേരിക്ക വിധിച്ച ഭീകരതക്കെതിരായ യുദ്ധം 18 വർഷം പിന്നിട്ടപ്പോൾ യുദ്ധം നയിച്ചവരും അവരോടൊപ്പം ചേർന്നവര ും എന്തു നേടി എന്നത് എന്നത്തെയും തർക്കപ്രശ്നമാണ്. എന്നാൽ, ഇന്നും തീരാതെ തുടരുന്ന പ്രസ്തുതയുദ്ധം ലോകത്തി ന് എന്തു നൽകി എന്ന ചോദ്യത്തിന് മനഃസാക്ഷിയെ മരവിപ്പിക്കുന്ന റിപ്പോർട്ടുമായി അമേരിക്കയിൽനിന്നുതന്നെയുള് ള പഠനഗവേഷണസ്ഥാപനം കഴിഞ്ഞയാഴ്ച രംഗത്തുവന്നിരിക്കുന്നു.

രണ്ടു ദശകത്തോളമായി പല പേരിൽ തുടർന്നുവരുന്ന ഭീകര തവിരുദ്ധയുദ്ധത്തിെൻറ കൊലയുടെയും കൊല്ലാക്കൊലയുടെയും വിസ്തരിച്ച കണക്കുകൾ ബ്രൗൺ യൂനിവേഴ്സിറ്റിയുടെ വ ാട്സൺ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഇൻറർനാഷനൽ ആൻഡ് പബ്ലിക് അഫയേഴ്സ് ആണ് കഴിഞ്ഞ ബുധനാഴ്ച പുറത്തുവിട്ടത് . ഇതനുസരിച്ച്, അഫ്ഗാനിസ്താൻ, പാകിസ്താൻ, ഇറാഖ്, സിറിയ, യമൻ എന്നിവിടങ്ങളിലും മറ്റു ചിലയിടങ്ങളിലും അമേരിക്കൻ മുൻകൈയിൽ നടത്തിയ ആക്രമണങ്ങൾ ഇതുവരെയായി 8,01,000 മനുഷ്യജീവനുകൾ കശാപ്പ് ചെയ്തിരിക്കുന്നു.

ഇൗ ലക്ഷങ്ങളുടെ 42 ശതമാനവും (3,35,745 പേർ) സംഭവവുമായി പുലബന്ധം പോലുമില്ലാത്ത നിരപരാധികളായ സിവിലിയൻമാരാണ് എന്നു റിപ്പോർട്ട് വെളിപ്പെടുത്തുന്നു. ഭീകരതവിരുദ്ധ യുദ്ധഫലങ്ങളുടെ പ്രത്യക്ഷ കണക്കാണിത്. ഭക്ഷണവും വെള്ളവും അടിസ്ഥാനസൗകര്യവുമില്ലാതെയും യുദ്ധാനുബന്ധ രോഗങ്ങൾ ബാധിച്ചും മരണപ്പെട്ടവർ പ്രത്യക്ഷ കണക്കിൽ പെടില്ല. പ്രത്യക്ഷ കണക്കിെൻറ നാലിരട്ടിയായിരിക്കും പരോക്ഷമായതെന്ന് ഇൗ പഠനത്തിനായി പ്രത്യേകം രൂപം കൊടുത്ത 'കോസ്റ്റ്സ് ഒാഫ് വാർ പ്രോജക്ടി'െൻറ ബോർഡ് അംഗം പ്രഫ. ഡേവിഡ് വെയിൻതന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. അങ്ങനെ വരുേമ്പാൾ ഇൗ യുദ്ധങ്ങൾ ഇതുവരെയായി 31ലക്ഷം പേരുടെ ജീവനെടുത്തിട്ടുണ്ടാവും.

ലോകത്ത് ഇൗ ദുരിതത്തീ പടർത്താൻ അമേരിക്ക മാത്രം 6.4 ട്രില്യൺ കോടി ഇതിനകം ചെലവിട്ടു കഴിഞ്ഞിരിക്കുന്നു. ഒരൊറ്റ വർഷം മാത്രം 476 ബില്യൺ ഡോളർ ചെലവുവരുന്നുണ്ടെന്നാണ് കണക്ക്. അഫ്ഗാനിസ്താൻ, ഇറാഖ്, സിറിയ എന്നിവിടങ്ങളിൽനിന്ന് അവർ സൈന്യത്തെ പിൻവലിച്ചെങ്കിലും യുദ്ധം ഇപ്പോഴും തുടരുന്നതിനാൽ പ്രതിരോധച്ചെലവിൽ മാറ്റമില്ലെന്നുതന്നെയല്ല, കഴിഞ്ഞ 10 വർഷത്തെക്കാൾ മോശമാണ് നിലവിലെ സ്ഥിതി. രാഷ്ട്രത്തിെൻറ പ്രതിരോധച്ചെലവിലേക്ക് അമേരിക്കക്കാരൻ നികുതിപ്പണം ഒടുക്കേണ്ടിവരുന്ന ഗതികേട് 22ാം നൂറ്റാണ്ടിലും തുടരുമെന്ന് പഠനം മുന്നറിയിപ്പ് നൽകുന്നു. ദാരിദ്ര്യനിർമാർജനം, വിദ്യാഭ്യാസനിലവാരം വർധിപ്പിക്കൽ, ആഗോളതാപനത്തെ ഫലപ്രദമായി നേരിടൽ, ഗതാഗതരംഗത്തെ അടിസ്ഥാന സൗകര്യവികസനം, ആരോഗ്യപരിരക്ഷ തുടങ്ങി പൗരന്മാർക്ക് അടിസ്ഥാനപരമായി ലഭിക്കേണ്ട അവകാശങ്ങളിലേക്ക് വകയിരുത്തേണ്ട കോടികളാണ് ഇൗയിനത്തിലേക്ക് വഴിമാറ്റി ലോകത്തിെൻറ തലയിൽ ദുരന്തങ്ങൾ കെട്ടിയേൽപിക്കുന്നത്.

നിലവിലെ യു.എസ് പ്രതിരോധ ബജറ്റിൽ ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ നടത്തിവരുന്ന സൈനീകരണപ്രവൃത്തികൾക്കായി മൂന്നിൽ രണ്ടു തുക നീക്കിവെക്കുന്നുണ്ട്. ആണവായുധ സജ്ജീകരണം, സൈനികവാഹനങ്ങൾക്കും വിമാനങ്ങൾക്കുമുള്ള ഇന്ധനം, യുദ്ധസേവനത്തിന് വിരമിച്ചവർക്ക് നൽകുന്ന ആനുകൂല്യങ്ങൾ തുടങ്ങിയതെല്ലാം ഉൾച്ചേർത്തതാണ് ഇൗ കണക്ക്. യുദ്ധത്തിൽ അമേരിക്ക ഏറ്റുവാങ്ങേണ്ടി വരുന്ന സൈനികമായ ആൾനാശം 19 രാജ്യങ്ങളിലായി കഴിഞ്ഞ 18 വർഷങ്ങളിൽ നടത്തിയ യുദ്ധത്തിനുശേഷവും പതിനായിരത്തിൽ താഴെയാണ്. എന്നാൽ, യുദ്ധം തോറ്റ് തിരിച്ചെത്തുന്ന സൈനികരിൽ കണ്ടുവരുന്ന ശാരീരികവും മാനസികവുമായ രോഗങ്ങൾക്ക് കനത്തവിലയാണ് അമേരിക്കയും ജനതയും ഒടുക്കേണ്ടി വരുന്നത്. അഫ്ഗാനിലും ഇറാഖിലും ലക്ഷക്കണക്കിനാളുകളെ കശാപ്പ് ചെയ്ത അമേരിക്കയുടെയും കൂട്ടാളികളുടെയും യുദ്ധം ഇരുരാജ്യങ്ങളിലെയും 70 ശതമാനത്തോളം പേരെ മനോരോഗികളാക്കി.

പാതകികളായ അമേരിക്കയുടെ സൈനികരുടെ കാര്യമോ? രാജ്യത്തെ സാധാരണക്കാരിൽ കണ്ടുവരുന്നതിനെക്കാൾ ഒന്നര ഇരട്ടിയാണ് മടങ്ങിവരുന്ന അമേരിക്കൻ സൈനികരുടെ സ്വയംഹത്യ. യുദ്ധത്തിെല ആൾനാശത്തെക്കാൾ കൂടുതൽ സൈനികർ തിരിച്ചെത്തിയ ശേഷം ആത്മഹത്യ ചെയ്യുെന്നന്ന് നവംബർ തുടക്കത്തിലെ മാധ്യമവാർത്തകളിൽ പറയുന്നു. സൈനികർ മടങ്ങിയെത്തിയ ശേഷവും അമേരിക്കക്ക് സംഭവിക്കുന്ന ആൾനാശത്തിെൻറ കണക്ക് മാത്യു ഹോ എന്ന ഗ്രന്ഥകാരൻ ചൂണ്ടിക്കാട്ടിയത് അമ്പരപ്പുളവാക്കുന്നതാണ്. വിയറ്റ്നാമിൽ ജീവൻ നൽകിയ 58,000 പോരാളികളുടെ പേരുകുറിച്ച വാഷിങ്ടൺ ഡി.സിയിലെ സ്മാരകമന്ദിരത്തിലെ ചുമരിെൻറ വീതി ആയിരത്തിൽനിന്നു രണ്ടായിരം അടി വരെ കൂട്ടാൻ ഇൗയിടെ തീരുമാനമെടുത്തു. ഒന്നോ രണ്ടോ ലക്ഷം പേരു കൂടി ചേർക്കാനാണിത്. വിയറ്റ്നാമിൽ തോറ്റു മടങ്ങിയ സൈനികരിൽ ആത്മഹത്യ ചെയ്തവരുടെ എണ്ണം അത്രമേൽ വരും എന്നാണിത് കാണിക്കുന്നത്. അവരിലെ അവസാനത്തെയാളും മരിച്ച ശേഷമേ ആ പട്ടിക അന്തിമമാക്കാൻ കഴിയൂ.

എന്നാൽ, ഇക്കണ്ട കണക്കുകൾ ആരെയെങ്കിലും പേടിപ്പിക്കുന്നുണ്ടോ? അമേരിക്ക ഒരു ചുക്കും പഠിച്ചില്ലെന്നാണ് നാളിതുവരെയുള്ള ലോകാനുഭവം. വിയറ്റ്നാം യുദ്ധത്തിെൻറ അപസർപ്പകാനുഭവങ്ങൾ നോവലിലേക്കു പകർത്തിയ ഡാൾട്ടൺ ട്രംബോ പറയുന്നത് കണക്കുകൾ അമേരിക്കക്കാരിലെ മനുഷ്യത്വം പോലും നശിപ്പിച്ചു എന്നാണ്. അതു നേരാണെന്നു ബോധ്യപ്പെടുത്തുന്നതാണ് അമേരിക്ക പിന്നെയും തുടർന്നുകൊണ്ടിരിക്കുന്ന യുദ്ധം. ഇൗ മതിഭ്രമത്തിന് തടയിടാനും യുദ്ധാവേശത്തിൽ മുക്രയിട്ടു പായുന്ന രാഷ്ട്രനേതാക്കൾക്കു മൂക്കുകയറിടാനും പുതിയ കണക്കുകൾ വ്യാപകമായി പ്രചരിപ്പിക്കാനാണ് വിവരം പുറത്തുവിട്ടവരുടെ തീരുമാനം.

വീണ്ടുമൊരു തെരഞ്ഞെടുപ്പിെൻറ മുറ്റത്തുനിൽക്കുന്ന അമേരിക്കയിൽ അതു ചലനമുണ്ടാക്കിയേക്കാം എന്നാണ് അവരുടെ പ്രതീക്ഷ. പ്രചാരണബഹളത്തിൽ ബഹുഭൂരിപക്ഷവും നേതാക്കളുടെ വ്യക്തിപ്രഭാവത്തിൽ കണ്ണുമിഴിച്ച് നാടിെൻറ പ്രശ്നങ്ങൾ കാണാതെ പോകുെന്നന്നാണ് അവരുടെ ആവലാതി. യുദ്ധച്ചെലവിനത്തിൽ തുലച്ചുകളയുന്ന ലക്ഷംകോടികൾ ജനക്ഷേമത്തിന് തിരിച്ചുവിടാൻ ഭരണാധികാരികൾക്കുമേൽ സമ്മർദമുണ്ടാക്കാൻ ജനങ്ങളെ ബോധവത്കരിക്കുകയാണ് അവർ കാണുന്നവഴി. അവരുടെ വിശ്വാസം അവരെ മാത്രമല്ല, അമേരിക്കയെയും അതുവഴി ലോകത്തെയും രക്ഷിക്കെട്ട.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:World Trade CentreMalayalam Article
Next Story