തല്ലിക്കൊന്ന് വികസിക്കുന്നത് എങ്ങോട്ട്?
text_fieldsപശുഭീകരതയെ മറയാക്കി നിരപരാധികളെ തല്ലിക്കൊല്ലുന്ന ഗുണ്ടാസംഘങ്ങളുടെ വിളയാട്ടം നാൾതോറും വർധിച്ചുവരുന്നത് ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്രഭരണം രാജ്യത്തെ എങ്ങോട്ടാണ് കൊണ്ടുേപാകുന്നത് എന്നതിെൻറ ഭീഷണമായ സൂചനയാണ്. പശുഭക്തിയോ മാട്ടിറച്ചിയോടുള്ള വിപ്രതിപത്തിയോ അല്ല, അതു മറയാക്കി അപരവിദ്വേഷം കെട്ടഴിച്ചുവിടാൻ അനുയായികൾക്ക് സൗകര്യമൊരുക്കുകയാണ് സംഘ്പരിവാർ എന്ന് കഴിഞ്ഞ ഏതാനും മാസങ്ങളിൽ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ഗോരക്ഷക ഗുണ്ടകൾ നടത്തിയ തല്ലിക്കൊലകൾ വെളിപ്പെടുത്തുന്നു. വേദഗ്രന്ഥം ഹൃദിസ്ഥമാക്കിയ സന്തോഷത്തിൽ മാതാവ് നൽകിയ സമ്മാനത്തുകയുമായി െപരുന്നാളുടുപ്പും പലഹാരത്തിനുള്ള വിഭവങ്ങളും വാങ്ങാൻ പോയ ഹരിയാനയിലെ ബല്ലഭ്ഗഢിലെ ജുനൈദ് എന്ന പതിനഞ്ചുകാരനെ ട്രെയിൻ യാത്രക്കിടെ തല്ലിയും കുത്തിയും കൊലപ്പെടുത്തുകയും സഹോദരങ്ങളെ മാരകമായി മുറിവേൽപിക്കുകയും ചെയ്ത സംഭവം നൽകുന്ന സൂചനകൾ ആശങ്കജനകമാണ്. ഉത്തരേന്ത്യയിൽ പലയിടത്തും ട്രെയിനുകളിൽ ഗോരക്ഷക ഗുണ്ടകൾ മുസ്ലിം യുവാക്കളെയും സ്ത്രീകളെയും വർഗീയാക്രോശങ്ങളുമായി ശല്യം ചെയ്യുന്നതായി ഹ്യൂമൻ റൈറ്റ്സ് വാച്ച് ഇൗയിടെ റിപ്പോർട്ട് പുറത്തുവിട്ടിരുന്നു. ഡൽഹിയിൽനിന്ന് പെരുന്നാളുടുപ്പുകൾ വാങ്ങി നോമ്പു തുറക്കാൻ ആഘോഷപൂർവം വീട്ടിലേക്കു തിരിച്ച ജുനൈദിനെയും സഹോദരങ്ങളെയും പിന്തുടർന്നവർ അവരുടെ തൊപ്പിയിലും താടിയിലുമാണ് ആദ്യം കൈവെച്ചത്. ആ വേഷം ധരിച്ചവർ മുല്ലമാർ, മാട്ടിറച്ചി തീറ്റക്കാർ, അവരെ തല്ലിക്കൊല്ലുകതെന്ന എന്നതായിരുന്നു ആക്രമികളുടെ ലൈൻ. രാജ്യതലസ്ഥാനമായ ഡൽഹിയിൽനിന്ന് 30 കിലോമീറ്റർ മാത്രം ദൂരെ നടന്ന ഇൗ പാതകത്തെക്കുറിച്ച് കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങൾക്ക് പ്രതികരണമൊന്നുമില്ല. ദുർബലമായ വകുപ്പുകൾ ചുമത്തി വെറുമൊരു സംഘട്ടനക്കേസായി ഇതിനെ ഒതുക്കാനാണ് പൊലീസിെൻറ നീക്കം. ഇൗ സംഭവത്തിെൻറ ഞെട്ടലിൽനിന്ന് മുക്തമാകും മുേമ്പ, ഉത്തർപ്രദേശിെല മൗവുവിൽ ബൈക്കിലെത്തിയ ഗുണ്ടകൾ പള്ളിക്കു മുന്നിലേക്ക് മാംസക്കഷണം എറിഞ്ഞത് ചോദ്യം ചെയ്തതിന് മുഹമ്മദ് യൂനുസ് എന്ന എഴുപതുകാരനെ െവടിവെച്ചുകൊന്ന വാർത്തയെത്തി. വ്യാഴാഴ്ച രാത്രി പശ്ചിമബംഗാളിൽ പശുമോഷ്ടാക്കളെന്ന് ആരോപിച്ച് മൂന്ന് മുസ്ലിം യുവാക്കളെ അടിച്ചുകൊന്നിരിക്കുന്നു.
മാട്ടിറച്ചി നിരോധനവും നിയന്ത്രണവും നിയമവിജ്ഞാപനങ്ങളായും കാലിസുരക്ഷ ആക്രോശങ്ങൾ പ്രസ്താവനകളായും ഇറക്കുന്ന കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും ബി.ജെ.പി അധികാരികൾ അതുവഴി അണികളിൽ വിതക്കുന്ന മുസ്ലിം വിരുദ്ധ വർഗീയവികാരമാണ് ദുരന്തമായി നാട് കൊയ്തുകൊണ്ടിരിക്കുന്നത്. തല്ലിക്കൊലകൾക്ക് കൃത്യമായ ലക്ഷ്യമുണ്ട്. ഒരു നിയമത്തിനും തങ്ങളെ രക്ഷിക്കാനാവില്ലെന്ന് ന്യൂനപക്ഷത്തെ ബോധ്യപ്പെടുത്താനുള്ള ഭൂരിപക്ഷത്തിെൻറ ആയുധമാണത്. ഇേപ്പാൾ ഉത്തരേന്ത്യയിലുടനീളം വിവിധ പേരുകളിൽ പരിവാർ ഗുണ്ടാസംഘങ്ങൾ നിയമം കൈയിലെടുത്ത് മനുഷ്യരെ തല്ലിക്കൊല്ലുന്നതും നടപടി സ്വീകരിക്കേണ്ട അധികാരകേന്ദ്രങ്ങൾ മൗനം പുലർത്തുന്നതും ഒത്തുകളിയുടെ ഭാഗമായി മനസ്സിലാക്കണം. ഒട്ടുമിക്ക സംഭവങ്ങളിലും കൊലയാളികളെ വിട്ട്, കൊല്ലപ്പെട്ടവരടക്കമുള്ള ഇരകളുടെ പേരിൽ കർശനവകുപ്പുകളോടെ കേസെടുക്കാനാണ് ബി.െജ.പി ഭരണകൂടങ്ങൾ തിടുക്കപ്പെടുന്നത്. തല്ലിക്കൊല തുടങ്ങിയ ഘട്ടത്തിൽതന്നെ ഇതിനെതിരായി ശക്തമായ നിയമനിർമാണത്തിന് മുറവിളിയുയർന്നപ്പോൾ കാലിക്കടത്തും കശാപ്പും തടയാൻ ദേശസുരക്ഷ നിയമംതന്നെ പ്രയോഗിക്കാനാണ് യു.പി ഭരണകൂടം തീരുമാനിച്ചത്. പശുവിനെയും മാടുകളെയും തൊട്ടുകളിക്കുന്നവരിൽ ഭയം ജനിപ്പിക്കുകയാണ് നിയമത്തിെൻറ ഉദ്ദേശ്യം എന്ന് യു.പി ആഭ്യന്തരമന്ത്രി തുറന്നുപറഞ്ഞു.
കേന്ദ്ര-സംസ്ഥാനങ്ങളിലെ തങ്ങളുടെ ഭരണപരാജയം മറച്ചുവെക്കാൻ വർഗീയധ്രുവീകരണം സൃഷ്ടിക്കുകയും അത് സംഘർഷത്തിലേക്ക് വഴിമാറ്റുകയും ചെയ്യുകയെന്ന ഫാഷിസ്റ്റ് നടപ്പുരീതി പയറ്റുകയാണ് ബി.ജെ.പി എന്നു സംശയിക്കേണ്ടിയിരിക്കുന്നു. കേന്ദ്രത്തിലെ ഭരണം മൂന്നുവർഷം പിന്നിടുേമ്പാഴും വികസനത്തിെൻറ മുദ്രാവാക്യങ്ങളും പദ്ധതി പ്രഖ്യാപനങ്ങളുമല്ലാതെ, പ്രയോഗത്തിൽ മോദി കാര്യമായൊന്നും നേടിയില്ലെന്ന് അകത്തും പുറത്തുംനിന്ന് വിലയിരുത്തലുകൾ വന്നുകൊണ്ടിരിക്കുന്നു. രാജ്യത്തെ മുഖ്യധാരാ മാധ്യമങ്ങളെ പാട്ടിലാക്കി നടത്തുന്ന അഭ്യാസപ്രകടനങ്ങളായി വികസനപരിപാടികൾ അവസാനിക്കുകയാണെന്നും കക്കൂസ് നിർമാണം മുതൽ നോട്ടുനിരോധനം അടക്കമുള്ള പരിഷ്കരണങ്ങളൊന്നും വീമ്പുപോലെ പ്രയോഗത്തിൽ വരുത്താനായില്ലെന്നും പ്രമുഖ അന്താരാഷ്ട്ര മാധ്യമങ്ങൾ വിലയിരുത്തിത്തുടങ്ങി. നാട്ടിലെ മാധ്യമങ്ങളെ പാട്ടിലാക്കി നടത്തുന്ന പരസ്യപ്രഹസനങ്ങൾക്കപ്പുറം കാര്യത്തിൽ ഭരണം ഏറെയൊന്നും മുന്നോട്ടുപോയിട്ടില്ലെന്ന് ‘ദ ഇക്കണോമിസ്റ്റ്’ മാഗസിൻ പുതിയ ലക്കത്തിൽ പറയുന്നുണ്ട്. എതിർശബ്ദങ്ങളെ ഭയപ്പെടുത്തി വരുതിയിലാക്കാനുള്ള മോദി ഭരണത്തിെൻറ ശ്രമം ഇതിെൻറ ഭാഗമാണത്രേ. പറയപ്പെടുന്നപോലെ രാജ്യത്തെ രക്ഷപ്പെടുത്തുന്ന സാമ്പത്തിക പരിഷ്കർത്താവല്ല, ജനത്തെ വികാരം കൊള്ളിക്കുന്ന വെറും തീപ്പൊരി നേതാവാണ് മോദിയെന്നും ഭരണപരിഷ്കാരങ്ങൾ എങ്ങുമെത്താത്ത നില വന്നാൽ വർഗീയാസ്വാസ്ഥ്യത്തിലൂടെ ജനപ്രീതി നേടാനാകും ശ്രമമെന്ന് ആശങ്കയുണ്ടെന്നും ‘ഇക്കണോമിസ്റ്റ്’ നിരീക്ഷിക്കുന്നുണ്ട്. രാജ്യത്ത് വളർന്നുവരുന്ന പശുഭീകരതയുടെ അന്തരീക്ഷവുമായി ഇത് ഒത്തുവായിച്ചാൽ പന്തികേട് മനസ്സിലാകും.
ബഹുമതങ്ങളെയും സംസ്കാരങ്ങളെയും ഏകീഭാവത്തോടെ വീക്ഷിക്കുന്ന നാനാത്വമാണല്ലോ ഇന്ത്യയുടെ സവിശേഷത. ആ ഇന്ത്യയുടെ അധികാരം കൈയിൽ വന്ന വ്യഗ്രതയിൽ ‘വാഗ്ദത്ത ഹിന്ദുരാഷ്ട്ര’ത്തിെൻറ നിർമാണജോലികൾ സജീവമാക്കുകയാണ് ഫാഷിസ്റ്റുകൾ. അതിന് ബഹുസ്വര ഇന്ത്യയുടെ അടിക്കല്ലിളക്കുന്ന പണിയാണ് തല്ലിക്കൊലയാളികൾ എടുത്തുവരുന്നത്. നിർഭാഗ്യവശാൽ ഇൗ ഭീകരവാഴ്ചക്കെതിരെ പൊതുബോധം ഇനിയും ശക്തിപ്പെട്ടിട്ടില്ല എന്നല്ല, മോദിവിലാസം മാധ്യമങ്ങളുടെ പ്രചാരണക്കോളിൽ പലരും വശംകെട്ടുപോയിരിക്കുന്നു. കേരളത്തിൽ കോൺഗ്രസുകാർ പശുവിനെ അറുത്തതിനെതിരെയുണ്ടായ പ്രതികരണംപോലും ആളുകളെ തല്ലിക്കൊല്ലുന്ന സംഭവങ്ങളുടെ പേരിൽ ഉയരാത്ത ദുരവസ്ഥയിലാണ് രാജ്യം. കടന്നുവരുന്ന ദുരന്തം തിരിച്ചറിയാനായില്ലെങ്കിൽ അത് നാടിനെയും നാട്ടാരെയും കൊണ്ടേ േപാകൂ എന്നതിന് സമകാല ലോകചരിത്രംതന്നെ സാക്ഷി. അതിനാൽ ആളുകളെ മതം നോക്കി തിരഞ്ഞുപിടിച്ച് തല്ലിക്കൊന്ന് രാജ്യത്തെ വികസിപ്പിക്കുന്നത് ഏത് നരകത്തിലേക്കാണെന്ന് പ്രധാനമന്ത്രിയോടും പരിവാറിനോടും ഇന്ത്യയും ഇന്ത്യക്കാരും നിലനിൽക്കണമെന്നുള്ളവർ ചോദ്യമുയർത്തേണ്ട അവസാനസന്ദർഭമാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.