ഭരണം താലിബാൻ തിരിച്ചുപിടിക്കുേമ്പാൾ
text_fieldsകാബൂളിൽ പ്രവർത്തിക്കുന്ന 15 വിദേശ നയതന്ത്ര കാര്യാലയങ്ങളും നാറ്റോ പ്രതിനിധിയും ചേർന്ന് അഫ്ഗാനിസ്താനിലുടനീളം നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണങ്ങൾ നിർത്തിവെക്കാനും സമാധാനപുനഃസ്ഥാപന പ്രക്രിയയോടുള്ള പ്രതിബദ്ധത തെളിയിക്കാനും താലിബാൻ നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും രാജ്യത്തിന്റെ 85 ശതമാനം ഭൂപ്രദേശങ്ങളും കൈയടക്കിയതായി അവകാശപ്പെടുന്ന താലിബാൻ അനുകൂലമായി പ്രതികരിച്ചിട്ടില്ല. ദോഹയിൽ ഏറ്റവും ഒടുവിൽ നടന്ന യു.എസ്-താലിബാൻ ചർച്ചകൾ വെടിനിർത്തൽ സംബന്ധിച്ച ഒരു തീരുമാനത്തിലുമെത്താതെ അവസാനിക്കുകയായിരുന്നു. ഈയവസ്ഥയുടെ സ്വാഭാവികഫലം നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നപോലെ ആറുമാസത്തിനകം 20 വർഷങ്ങൾക്കുമുമ്പ് അമേരിക്കയുടെ നേതൃത്വത്തിലുള്ള നാറ്റോ സേന കാബൂളിൽനിന്ന് പുറംതള്ളിയ താലിബാൻ ഭരണകൂടം അഫ്ഗാനിസ്താന്റെ സമ്പൂർണ നിയന്ത്രണം തിരിച്ചുപിടിക്കുക എന്നതാവും.
2021 സെപ്റ്റംബർ 11ന് മുമ്പായി രാജ്യത്തുനിന്ന് ഒടുവിലത്തെ യു.എസ് ഭടനും പിന്മാറുമെന്ന് പ്രസിഡൻറ് ജോ ബൈഡൻ പ്രഖ്യാപിച്ചിട്ടുള്ളതാണ്. അമേരിക്കക്ക് മാത്രമല്ല, ആ വൻ ശക്തിയോടൊപ്പം നിന്ന നാറ്റോ അംഗരാഷ്ട്രങ്ങളും ഇന്ത്യയെപ്പോലുള്ള അയൽരാജ്യങ്ങളും ഈ സ്ഥിതിവിശേഷത്തെ കടുത്ത ആശങ്കയോടെയാണ് നോക്കിക്കാണുന്നത്. 1979 മുതൽ 1989 വരെ അഫ്ഗാനിസ്താനെ പട്ടാളബൂട്ടുകളിൽ അമർത്തിനിർത്തിയ സോവിയറ്റ് യൂനിയന് കനത്ത നഷ്ടത്തിന്റെ കണക്കുമാത്രം ബാക്കിവെച്ചു പിന്മാറേണ്ടിവന്നുവെങ്കിൽ രണ്ടു പതിറ്റാണ്ട് അതേ വിഡ്ഢിത്തം കാഴ്ചവെച്ച അമേരിക്കക്കും അതിലേറെ ജീവധനാദികളുടെ നഷ്ടത്തിന്റെ കണക്കുമായാണ് പിന്തിരിയേണ്ടി വന്നിരിക്കുന്നത്.
2001 സെപ്റ്റംബർ 11ലെ ട്രേഡ് സെൻറർ ദുരന്തത്തിനുത്തരവാദിയായ ഉസാമ ബിൻലാദിനെ പിടികൂടുക എന്ന ഏക ലക്ഷ്യമായിരുന്നു അമേരിക്ക സൈനിക നടപടിക്ക് ന്യായീകരണമായി പറഞ്ഞതെങ്കിലും ബിൻലാദിനെ പിടികൂടി കൊന്ന് കടലിലെറിഞ്ഞശേഷവും നീണ്ടകാലം യാങ്കിപ്പടക്ക് അഫ്ഗാനിസ്താനിൽ തുടരേണ്ടി വന്നു. തങ്ങൾ അഫ്ഗാൻ സേനയെ പരിശീലിപ്പിക്കാനാണ് രണ്ടായിരത്തിൽപരം പട്ടാള ഓഫിസർമാരെ രാജ്യത്ത് ബാക്കിനിർത്തുന്നതെന്നും ആ ദൗത്യം പൂർത്തിയായ ഉടൻ അവസാനത്തെ ഭടനും കാബൂൾ വിടുമെന്നും പ്രഖ്യാപിച്ച അമേരിക്കക്ക് 2300 സൈനികരെ ബലികൊടുക്കേണ്ടി വന്നതും പെൻറഗണിന്റെ കണക്കനുസരിച്ച 825 ബില്യൻ ഡോളർ തുലച്ചതുമാണ് ലാഭം! കുന്നും മലകളും കാടുകളും ഊടുവഴികളും സുലഭമായ, സങ്കീർണമായ അഫ്ഗാൻ ഭൂപ്രദേശങ്ങളിൽ ജീവിച്ചുവളർന്ന ഗോത്രവർഗക്കാരുടെ നാടായ അഫ്ഗാനിസ്താനിലെ ധീരദേശാഭിമാനികളായ ജനത ഒരിക്കൽപോലും ആർക്കും കീഴടങ്ങിയ ചരിത്രമില്ലെന്നിരിക്കെ സോവിയറ്റ് യൂനിയനും അമേരിക്കക്കും ഒരുപോലെ സംഭവിച്ച മഹാമൗഢ്യത്തിന്റെ ദുരന്തഫലമാണ് ഇപ്പോൾ ലോകം അനുഭവിക്കുന്നത്. ഭൂപരിഷ്കരണമാകട്ടെ, സാമൂഹിക പരിഷ്കരണമാകട്ടെ പുറംലോകത്തുനിന്നു വന്ന് തോക്കുചൂണ്ടി അടിച്ചേൽപിക്കേണ്ടതല്ല, സൗഹൃദപൂർണവും സുചിന്തിതവുമായ ആഭ്യന്തര നടപടികളിലൂടെ സാവധാനം നടപ്പാക്കേണ്ടതാണെന്ന ഗുണപാഠം ആരായാലും ഉൾക്കൊണ്ടേ മതിയാവൂ.
ബിൻലാദിൻ വേട്ടക്കും താലിബാന്റെ കിരാതഭരണം അവസാനിപ്പിക്കുന്നതിനുംവേണ്ടി അേമരിക്കയോടൊപ്പം നിൽക്കുക മാത്രമല്ല, അഫ്ഗാന്റെ പുനരുദ്ധാരണത്തിനും വികസനത്തിനുംവേണ്ടി രണ്ടരലക്ഷം കോടി രൂപയുടെ പദ്ധതികൾ ഇതിനകം നടപ്പാക്കുകകൂടി ചെയ്ത രാജ്യമാണ് ഇന്ത്യ. ഇരുപതുകോടി പരമദരിദ്രരുടെ നാടായ നമ്മുടെ രാജ്യം ഇത്ര ഉദാരമായി അഫ്ഗാനിസ്താന്റെ വീണ്ടെടുപ്പിന് സജീവ പങ്കാളിത്തം വഹിച്ചത് പാകിസ്താനുമായി അഭേദ്യബന്ധം പുലർത്തിപ്പോന്ന താലിബാൻ വീണ്ടും അധികാരത്തിലേറിയാലുള്ള ഭവിഷ്യത്ത് ഓർത്തുകൊണ്ടുകൂടിയാണ്. ചൈന-പാകിസ്താൻ-താലിബാൻ കൂട്ടുകെട്ട് ഇന്ത്യയുടെ സുരക്ഷക്ക് ഭീഷണിയാവുമെന്നതോടൊപ്പം നമ്മുടെ ഭാവിവികസന പദ്ധതികളെ പ്രതികൂലമായി ബാധിക്കുമെന്ന ന്യായമായ തിരിച്ചറിവും ഈ നിലപാടിന്റെ പിന്നിലുണ്ട്.
അതിലൊക്കെ ശരിയുണ്ടെന്നിരിക്കെതന്നെ അയൽരാജ്യങ്ങളുമായുള്ള ബന്ധങ്ങൾ സാധാരണ നിലയിലാക്കുന്നതിലും തുടർന്ന് ശക്തിപ്പെടുത്തുന്നതിലും നമ്മുടെ സർക്കാറുകൾക്ക് സംഭവിച്ച ഗുരുതരമായ പിഴവ് ഈ ദുഃസ്ഥിതിയിൽ കാര്യമായ പങ്കുവഹിച്ചില്ലേ എന്നുമാലോചിക്കണം. അമേരിക്കയുടെയോ റഷ്യയുടെയോ സൗഹൃദം മാത്രമല്ല വിലപ്പെട്ടതെന്നും ചെറുതോ വലുതോ ആയ അയൽരാജ്യങ്ങളുമായുള്ള സമാധാനപരമായ സഹവർത്തിത്വവും മർമപ്രധാനമാണെന്ന് തിരിച്ചറിഞ്ഞുകൊണ്ടുള്ള ഒരു വിദേശനയം രൂപപ്പെടുത്താൻ ഏഴുപതിറ്റാണ്ട് കഴിഞ്ഞ സ്വതന്ത്ര ഇന്ത്യയെ നയിക്കുകയും ഭരിക്കുകയും ചെയ്തവർക്ക് കഴിഞ്ഞില്ല എന്ന തിക്തസത്യം സമ്മതിച്ചേ മതിയാവൂ.
നിലവിലെ തീവ്രഹിന്ദുത്വ സർക്കാറിനാകട്ടെ ശക്തിയെയും സൈനിക സന്നാഹങ്ങളെയും കുറിച്ച വീരവാദങ്ങളല്ലാതെ സമാധാനം, സൗഹൃദം, സഹവർത്തിത്വം തുടങ്ങിയ പദപ്രയോഗങ്ങളോടുപോലും അലർജിയാണ്. താലിബാന്റെ പ്രാകൃത നയനിലപാടുകളെ കുറ്റപ്പെടുത്തുേമ്പാൾ മഹാമാരിയുടെ വ്യാപനത്തിന് പ്രതിവിധി ചാണകവും ഗോമൂത്രവുമാണെന്ന സിദ്ധാന്തത്തെ വിമർശിക്കുന്നവരുടെ പേരിൽ രാജ്യദ്രോഹക്കുറ്റം ചുമത്തുന്നത് പുരോഗമനപരമാണെന്ന് അവകാശെപ്പടാനാവുമോ? തെറ്റും തെറ്റായ നിലപാടും ആരുടെ ഭാഗത്തായാലും തുറന്നെതിർക്കുകതന്നെ വേണം. അതു പക്ഷേ, സ്വന്തത്തെ മറന്നുകൊണ്ടാവരുത്. വിശ്വോത്തരമെന്ന് അഭിമാനിക്കുന്ന ഒരു ജനാധിപത്യ മതനിരപേക്ഷ ഭരണഘടന കൈവശം വെച്ചുകൊണ്ട് അതിപ്രാകൃത യുഗത്തിലേക്ക് നാടിനെ തിരിച്ചുനടത്താനുള്ള തീവ്രശ്രമങ്ങളിലേർപ്പെട്ടവർ തുല്യമിഥ്യകളിൽ അഭിരമിക്കുന്നവരെ കുറ്റപ്പെടുത്തുന്നത് നീതീകരിക്കാനാവില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.