Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightവ്യാജങ്ങളുടെ ഗുരുവിന്...

വ്യാജങ്ങളുടെ ഗുരുവിന് എന്തു ചികിത്സ?

text_fields
bookmark_border
വ്യാജങ്ങളുടെ ഗുരുവിന് എന്തു ചികിത്സ?
cancel


കോവിഡ് രോഗപ്രതിരോധപ്രവർത്തനങ്ങളെ അപായപ്പെടുത്തുന്ന വിധത്തിൽ ആധുനിക വൈദ്യശാസ്ത്രത്തെയും ആരോഗ്യപ്രവർത്തകരെയും അപഹസിക്കുന്ന യോഗ ഗുരു ബാബാ രാംദേവിനെതിരെ കേസെടുക്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുന്നു. ഇൗയടുത്തായി സമൂഹമാധ്യമങ്ങളിൽ വൈറലായ ബാബാ രാംദേവിെൻറ അലോപ്പതിവിരുദ്ധ പ്രചാരണമാണ് അഖിലേന്ത്യ വൈദ്യസംഘടനയെ പ്രകോപിപ്പിച്ചത്. പ്രധാനമന്ത്രി വാക്സിനേഷൻ യജ്ഞവുമായി മുന്നോട്ടുവന്നേപ്പാൾ രാജ്യത്തെങ്ങും െഎ.എം.എ നേതാക്കളാണ് അതിനുവേണ്ടി തിക്കിത്തിരക്കിയതെന്നും രണ്ടു ഡോസ് വാക്സിനെടുത്തിട്ടും പതിനായിരം ഡോക്ടർമാർ കോവിഡ് ബാധിച്ച് മരിച്ചെന്നുമാണ് രാംദേവിെൻറ പ്രസ്താവന. ഗവൺമെൻറ് നിർദേശിച്ച വാക്സിനേഷനെ വെല്ലുവിളിക്കുന്നതാണ് രാംദേവിെൻറ പ്രസ്താവനയെന്നും രാജ്യവും ജനതയും മഹാമാരിക്കെതിരെ പൊരുതുേമ്പാൾ അതിനെതിരായ പ്രചാരവേല നടത്തുന്നത് രാജ്യദ്രോഹ പ്രവർത്തനമായി കാണണമെന്നുമാണ് സംഘടനയുടെ ആവശ്യം. മഹാമാരിയുടെ വ്യാപനത്തിന് പ്രതിരോധം തീർക്കാൻ കഠിനാധ്വാനം ചെയ്യുന്ന പത്തു ലക്ഷത്തോളം വരുന്ന ഡോക്ടർമാരുടെ മനോവീര്യം തകർക്കുന്നതാണ് അലോപ്പതിയെ വങ്കത്തമായി ചിത്രീകരിക്കുന്ന രാംദേവിെൻറ ശ്രമം. വാക്സിനേഷൻ തടസ്സപ്പെടുത്താനുള്ള കരുതിക്കൂട്ടിയുള്ള ശ്രമത്തിനെതിരെ ശക്തമായ പ്രോസിക്യൂഷൻ നടപടി വേണമെന്നും െഎ.എം.എ ആവശ്യപ്പെടുന്നു.

ഇന്ത്യൻ രാഷ്ട്രീയമണ്ഡലത്തിൽ യോഗഗുരുവായി അവതരിച്ച രാമകൃഷ്ണ യാദവ് എന്ന ബാബാ രാംദേവ് രാജ്യത്തെ കോർപറേറ്റ് ഭീമന്മാരിൽ ഒരാളായി മാറിയത് കുറഞ്ഞകാലം കൊണ്ടാണ്. കേന്ദ്രം ഭരിക്കുന്ന ബി.െജ.പിയുടെ തണലിലാണ് യോഗ, ആയുർവേദ, ബിസിനസ് സാമ്രാജ്യം വളർന്നുവികസിച്ചത്. പുതു സഹസ്രാബ്ദത്തിന്‍റെ തുടക്കത്തിൽ ടി.വിയിൽ യോഗാഭ്യാസം അവതരിപ്പിച്ചായിരുന്നു അരങ്ങേറ്റം. 2006ൽ 'പതഞ്ജലി' എന്ന പേരിൽ ആയുർവേദ മരുന്നുനിർമാണത്തിനു തുടക്കമിട്ടതോടെ സർവരോഗസംഹാരികളുടെ കച്ചവടമായി. യോഗക്കും ആയുർവേദ ഉൽപന്നങ്ങൾക്കും വിപണി പിടിക്കാനുള്ള വിദ്യയുടെ ഭാഗമായിരുന്നു ബി.ജെ.പിയെ കൂട്ടുപിടിച്ചുള്ള രാഷ്ട്രീയരംഗപ്രവേശം. ആ ചുവടുകൾ പിഴച്ചില്ല. വേദവും യോഗയും ആയുർവേദവും മേെമ്പാടിയായി ഹിന്ദുത്വ, വംശീയ ആശയപ്രചാരണവും സമാസമം ചാലിച്ചതോടെ കച്ചവടം പൊടിപൊടിച്ചു. രാജ്യത്തെ കിടയറ്റ കോർപറേറ്റ് കുത്തകയായി രാംദേവ് മാറി. വിപണിയിലെ മത്സരത്തിനു മുന്നിലെ കടമ്പകളെല്ലാം കേന്ദ്രഭരണത്തിെൻറ ഒത്താശയിൽ വഴിമാറി. മാത്രമല്ല, ഗോമൂത്ര, ചാണകചികിത്സാവിധികളായി കോവിഡിനുള്ള പ്രതിവിധി തങ്ങളുടെ ഹിന്ദുത്വ അന്ധവിശ്വാസത്തിൽനിന്ന് കണ്ടെത്തി പ്രചരിപ്പിക്കാൻ ബി.ജെ.പിയുടെ കേന്ദ്ര-സംസ്ഥാനമന്ത്രിമാർ തന്നെ രംഗത്തുള്ളപ്പോൾ രാംദേവ് ആരെ ഭയക്കണം! ആധുനിക വൈദ്യശാസ്ത്രത്തെ വെല്ലുവിളിക്കാനും രോഗപ്രതിരോധത്തെ അട്ടിമറിക്കാനുമുള്ള യോഗബാബയുടെ നീക്കത്തിൽ പ്രതിഫലിക്കുന്നത് ആ ഒൗദ്ധത്യമാണ്.

കോവിഡ് വ്യാപനം രൂക്ഷത പ്രാപിക്കുകയും പ്രധാനമന്ത്രിയുടെ മുൻ അവകാശവാദങ്ങളെല്ലാം പൊളിയുകയും പ്രതിസന്ധി മാനേജ്മെൻറിൽ തികഞ്ഞ അനിശ്ചിതത്വം നിലനിൽക്കുകയും ചെയ്ത പശ്ചാത്തലത്തിൽ ഏതുവിധേനയും വാക്സിനേഷനും ശാസ്ത്രീയമായ ചികിത്സരീതികളും വിപുലപ്പെടുത്താനുള്ള നെേട്ടാട്ടത്തിലാണ് രാജ്യം മുഴുക്കെ. വാക്സിൻ പ്രയോഗത്തിെൻറ കാലക്രമത്തിൽ മാറ്റംവരുത്തിയും കൂടുതൽ കമ്പനികൾക്ക് അത് ഉൽപാദിപ്പിക്കാനുള്ള അധികാരം നൽകിയും പ്രതിരോധപ്രവർത്തനം നിയന്ത്രണവിധേയമാക്കാനുള്ള കഠിനപ്രയത്നത്തിലാണ് ശാസ്ത്രലോകം. അതിനിടെയാണ് അലോപ്പതി ചികിത്സരീതിയെക്കുറിച്ച വ്യാജപ്രചാരണവുമായി ബി.ജെ.പിയുടെ സ്വന്തം സ്വാമി രംഗത്തെത്തുന്നത്. കേന്ദ്രസർക്കാറിെൻറ ആരോഗ്യവകുപ്പിനു കീഴിലെ ആയുഷ് അംഗീകരിച്ച ആയുർവേദ, ഹോമിയോപ്പതി ചികിത്സക്രമംപോലും സ്വീകരിക്കാതെ കോവിഡ് പ്രതിരോധത്തിന് അലോപ്പതി മാർഗം മാത്രമാണ് കേന്ദ്രത്തിലും സംസ്ഥാനങ്ങളിലുമൊക്കെ ഭരണകൂടങ്ങൾ പരിഹാരമായി മുന്നോട്ടുവെക്കുന്നത്. അതിനെ നിരുത്സാഹപ്പെടുത്തുന്നതും അതിനെതിരായ പ്രചാരണങ്ങൾ നടത്തുന്നതും, എന്തിന് ഹോമിയോപ്പതി അടക്കമുള്ള ആയുഷിെൻറ മറ്റു പ്രതിരോധനിർദേശങ്ങൾപോലും വലിയ അപരാധമായി വിലയിരുത്തപ്പെടുകയും ചെയ്യുന്നുണ്ട്. അതിനിടെയാണ് ആയുർവേദത്തിെൻറ ലേപനം പുരട്ടിയ അന്ധവിശ്വാസപ്രചാരണവുമായി ബാബ രാംദേവ് രംഗത്തെത്തുന്നതും വൻതോതിൽ ജനങ്ങളെ പിഴപ്പിക്കുന്നതും. കോവിഡ് ചികിത്സക്കായി സർക്കാർ അംഗീകരിച്ച റെംഡിസിവറും ഫാബിഫ്ലൂവും ലക്ഷക്കണക്കിനാളുകളുടെ മരണത്തിനിടയാക്കിയതായും ഇയാൾ പ്രചാരവേലയിറക്കി.

ഇൗ വ്യാജപ്രചാരകനെ പിടിച്ചുകെട്ടാൻ കേന്ദ്രം മിനക്കെടുന്നില്ലെന്നു തന്നെയല്ല, പരമാവധി പ്രോത്സാഹനം നൽകുക കൂടി ചെയ്യുന്നുണ്ട്. കൊറോണക്ക് പ്രതിവിധിയായി പതഞ്ജലി തയാറാക്കിയ കൊറോണിൽ കിറ്റ് പുറത്തിറക്കുന്ന ചടങ്ങിൽ കേന്ദ്ര ആേരാഗ്യമന്ത്രി ഡോ. ഹർഷ്് വർധനും ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയും പെങ്കടുത്തിരുന്നു. കോവിഡ് രോഗം ഒരാഴ്ചകൊണ്ട് കൊറോണിൽ കിറ്റ് സുഖപ്പെടുത്തുമെന്നാണ് അവകാശവാദം. അലോപ്പതിക്കെതിരെ രാംദേവ് രംഗത്തുവന്നതിനു പിറകെയാണ് ഹരിയാനയിലെ ബി.ജെ.പി ഭരണകൂടം ഒരു ലക്ഷത്തോളം കൊറോണിൽ കിറ്റുകൾ സർക്കാർ ചെലവിൽ രോഗികൾക്ക് വിതരണം ചെയ്തത് എന്നിരിക്കെ, ഇപ്പോൾ അതേ ആരോഗ്യമന്ത്രി രാംദേവിനെ തിരുത്തുന്നത് എങ്ങനെ വിശ്വാസത്തിലെടുക്കും?

ഉത്തരേന്ത്യയിൽ ആയിരക്കണക്കിന് അനുയായികളെ വഴിപിഴപ്പിക്കാൻ ബാബക്ക് കഴിയുന്നുണ്ട്. ഇൗ അപകടം കണ്ടറിഞ്ഞാണ് െഎ.എം.എ രാജ്യദ്രോഹത്തിനു കേസെടുക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ, 'ഏതവെൻറ തന്തക്കും തന്നെ പിടിക്കാനാവില്ലെന്നു' വീമ്പിളക്കുകയാണ് രാംദേവ്- കേന്ദ്ര ഭരണം തെൻറ കൈവെള്ളയിലാണ് എന്ന ഭാവത്തിൽ. രോഗപ്രതിരോധത്തെ അട്ടിമറിക്കുന്ന ഇൗ ജന, ദേശദ്രോഹപ്രവർത്തനത്തെ നിയമാനുസൃതം നേരിടാൻ കേന്ദ്രത്തിന് ആവുമോ അതോ, ആധുനിക വൈദ്യശാസ്ത്രത്തെ പരിഹാസപാത്രമാക്കാൻ, അതുവഴി രോഗപ്രതിരോധത്തെ അട്ടിമറിക്കാൻ അവർ കൂട്ടുനിൽക്കുമോ? കൊറോണയേക്കാൾ മാരകമായ വ്യാജങ്ങളുടെ ഗുരുവിന് എന്തു ചികിത്സയാണാവോ ഭരണകൂടം വിധിക്കുക!

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam editorialbaba ramdev
News Summary - What is the treatment for the guru of lies?
Next Story