വരാനിരിക്കുന്ന കെടുതിയുടെ വലിയ മുന്നറിയിപ്പ്
text_fieldsമനുഷ്യ ജീവിതത്തെയും തൊഴിലിനെയുമെല്ലാം നേരിട്ടുബാധിക്കുന്ന മറ്റൊരു കാലാവസ്ഥ അടിയന്തരാവസ്ഥയുടെ അപായ സൂചനയായി ഈ മഴക്കുറവിനെ കാണേണ്ടിയിരിക്കുന്നു
ഈ വർഷത്തെ മൺസൂൺ കാലം അവസാനിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ, അത്യധികം ആശങ്കാജനകമായ വിവരങ്ങളാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറത്തുവിട്ടിരിക്കുന്നത്. മൺസൂൺ എന്ന് പൊതുവിൽ പറയപ്പെടുന്ന തെക്കുപടിഞ്ഞാറൻ കാലവർഷം സാധാരണയായി സെപ്റ്റംബർ 17ഓടെയാണ് പിൻവാങ്ങിത്തുടങ്ങാറ്. എന്നാൽ, ആൻഡമാൻ കടലിലും സമീപപ്രദേശങ്ങളിലും സെപ്റ്റംബർ 19ഓടെ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ കേരളത്തിലടക്കം പരമാവധി ഒരാഴ്ചകൂടി മഴ ലഭിച്ചേക്കാമെങ്കിലും, ഈ വർഷത്തെ മൺസൂണിൽ പൊതുവെ വലിയ മഴക്കുറവാണ് സംഭവിച്ചിരിക്കുന്നത്.
ദേശീയ തലത്തിൽ, 15 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തിയപ്പോൾ കേരളത്തിൽ അത് 28 ശതമാനമാണ്. സാധാരണ വലിയ അളവിൽ മഴ ലഭിക്കാറുള്ള ഇടുക്കിയിലും വയനാട്ടിലും 50 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നറിയുമ്പോൾ പ്രത്യക്ഷത്തിൽതന്നെ കേരളം കാലാവസ്ഥാ വ്യതിയാനത്തിന്റെ കെടുതിയിലാണെന്നു അനുമാനിക്കണം. വരും നാളുകളിൽ ഇതുമൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങൾ ചെറുതായിരിക്കില്ല. ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്ന ഊർജപ്രതിസന്ധി വരുംവർഷങ്ങളിൽ കൂടുതൽ രൂക്ഷമാകാനാണ് സാധ്യത; കൃഷി, ജലസേചനം തുടങ്ങി മനുഷ്യന്റെ ജീവിതത്തെയും തൊഴിലിനെയുമെല്ലാം നേരിട്ടുബാധിക്കുന്ന മറ്റൊരു കാലാവസ്ഥ അടിയന്തരാവസ്ഥയുടെ കൂടി മുന്നറിയിപ്പായി ഈ മഴക്കുറവിനെ കാണേണ്ടിയിരിക്കുന്നു.
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ നിഗമനമനുസരിച്ച്, ഇന്ന് രൂപപ്പെട്ടേക്കാവുന്ന ന്യൂനമർദം ശക്തിപ്രാപിച്ച് ചുഴലിക്കാറ്റായി മാറിയശേഷം പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ തെക്കൻ ഒഡിഷ-വടക്കൻ ആന്ധ്രതീരത്തേക്ക് നീങ്ങാൻ സാധ്യതയുണ്ട്. ഇതിന്റെ സ്വാധീനത്തിൽ കേരളത്തിൽ ലഭിച്ചേക്കാവുന്ന നാമമാത്ര മഴകൊണ്ട് നിലവിലെ വേനൽ സമാനമായ ചൂടിന് താൽക്കാലിക പരിഹാരമായേക്കാം. എന്നാൽ, അടുത്ത ജൂൺ വരെ നമ്മുടെ ജലസ്രോതസ്സുകളെ നിലനിർത്താൻ അത് പര്യാപ്തമാകില്ലെന്നതാണ് ദുഃഖകരമായ യാഥാർഥ്യം. നാലുമാസത്തെ കാലവർഷക്കാലത്ത് ശരാശരി 2,018.7 മില്ലിമീറ്റർ മഴയാണ് കേരളത്തിന് ലഭിക്കാറുള്ളത്.
സെപ്റ്റംബർ 17 വരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്ത് 1,380.3 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. യഥാർഥത്തിൽ കിട്ടേണ്ടിയിരുന്നത് 1,908.5 മില്ലി മീറ്ററായിരുന്നു. അഥവാ, ഈ മാസം മുഴുവൻ ഇനി മഴ കിട്ടിയാലും രക്ഷയുണ്ടാവില്ല. ആറ് ജില്ലകളിൽ മാത്രമാണ് സാധാരണ തോതിലുള്ള മഴ ലഭിച്ചത്. സംസ്ഥാനത്തെ പ്രധാന ജലവൈദ്യുത പദ്ധതികളും ജലസംഭരണികളും സ്ഥിതിചെയ്യുന്ന ഇടുക്കിയിൽ പതിവിലും പകുതി മഴ മാത്രമാണ് ലഭിച്ചതെന്നും ഓർക്കണം. സാധാരണ മൺസൂൺ പിൻവാങ്ങിയാലും, വടക്കുകിഴക്കൻ മൺസൂൺ ആരംഭിക്കുന്നതുവരെ കേരളത്തിൽ രണ്ടാഴ്ചയോളം ഒറ്റപ്പെട്ട മഴ ലഭിക്കാറുള്ളതാണ്.
എന്നാൽ, എൽനിനോ പ്രതിഭാസം കാരണം ഇക്കുറി അതിനുള്ള സാധ്യതയും വിരളം. മറുവശത്ത്, ഇതേ പ്രതിഭാസത്താൽ വേനലിനെ ഓർമിപ്പിക്കുന്ന ചൂടും കേരളം അനുഭവിക്കുന്നുണ്ട്. ഇതുകാരണം, ലഭ്യമായ മഴവെള്ളം അടുത്ത വേനൽ കഴിയുംവരെ ശേഖരിച്ചുനിർത്താനും പ്രയാസപ്പെടും. എന്നല്ല, താപനില വർധിക്കുന്നതോടെ മൺസൂണിനപ്പുറം വരൾച്ചയുടെ കെടുതികളും നേരിടേണ്ടിവരും. ചുരുക്കത്തിൽ, കേവലമായൊരു മഴക്കുറവിന്റെ കണക്കുകളല്ല ഇപ്പോൾ കാലാവസ്ഥ വകുപ്പ് പുറത്തുവിട്ടിരിക്കുന്നത്; വരുംനാളുകളിൽ കേരളമടക്കമുള്ള സംസ്ഥാനങ്ങൾ നേരിടാൻ പോകുന്ന പുതിയ കാലാവസ്ഥ കെടുതികളുടെ കൃത്യമായ മുന്നറിയിപ്പു കൂടിയാണ്.
കാലാവസ്ഥ മാറ്റത്തിന്റെ പ്രകടമായ സൂചകങ്ങളിലൂടെയാണിപ്പോൾ കേരളം കടന്നുപോയിക്കൊണ്ടിരിക്കുന്നതെന്ന് ഈ വ്യതിയാനം വ്യക്തമാക്കുന്നു. ഏതാനും വർഷങ്ങളായി ഈ പ്രവണത ഏറിയും കുറഞ്ഞുമുണ്ട്. മൺസൂണിന്റെ സ്വാഭാവികപ്രവാഹമല്ല കഴിഞ്ഞ 20 വർഷമെങ്കിലുമായി കണ്ടുവരുന്നത്. കഴിഞ്ഞ 200 വർഷത്തെ കണക്ക് എടുത്തുനോക്കിയാൽ, ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള ഇടവപ്പാതി മഴയും പിന്നീടുള്ള തുലാവർഷവുമെല്ലാം ഏറക്കുറെ കൃത്യമായി പ്രവചിക്കാനാകും വിധം സന്തുലിതമായിരുന്നു. എന്നാൽ, ഇപ്പോൾ അങ്ങനെയല്ല: ജൂൺ മാസത്തിലും ജൂലൈ പകുതിയിലുമെല്ലാം പലപ്പോഴും മേഘങ്ങൾ പോലുമില്ലാത്ത തെളിഞ്ഞ ആകാശമായിരിക്കും.
പിന്നീട്, മഴ കുറഞ്ഞു നിൽക്കേണ്ട ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ വർഷം കനക്കുകയും ചെയ്യും. 2018ലെ മഹാപ്രളയം ഓർമയില്ലേ? ആ വർഷം ജൂലൈയിൽ പോലും മഴക്കുറവിനെക്കുറിച്ചാണ് കേരളം ചർച്ച ചെയ്തത്. എന്നാൽ, 20 ദിവസങ്ങൾക്കപ്പുറം കേരളമാകെ പ്രളയക്കെടുതിയിൽ മുങ്ങിയമരുകയും ചെയ്തു. മൺസൂൺ വിതരണത്തിന്റെ തോതിലുണ്ടായ ഈ മാറ്റം ഒരേസമയം പ്രളയവും വരൾച്ചയും താപവാതവും സൃഷ്ടിക്കുന്നു. ഇപ്പോൾ, മഴവിതരണത്തിലെ ഏറ്റക്കുറച്ചിലുകൾക്കൊപ്പം മഴക്കുറവും സംഭവിച്ചിരിക്കുകയാണ്. ഇത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾക്ക് ഇടവരുത്തുമെന്ന് ഉറപ്പാണ്. ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥയെ സവിശേഷമായി സ്വാധീനിക്കുന്ന കാലാവസ്ഥ പ്രതിഭാസംകൂടിയാണ് മൺസൂൺ.
രാജ്യത്തെ കാർഷികമേഖലയുടെ നട്ടെല്ല് എന്നും ഇതിനെ വിശേഷിപ്പിക്കാം. നമ്മുടെ ജലസ്രോതസ്സുകളെ നിലനിർത്തുന്നതും വലിയ അളവിൽ മൺസൂൺ മഴയാണ്. ഇപ്പോൾ മൺസൂൺ മേഘങ്ങളുടെ പ്രവാഹത്തിലുണ്ടായിരിക്കുന്ന മാറ്റവും അത് സൃഷ്ടിച്ച പുതിയ കാലാവസ്ഥ പ്രതിസന്ധിയും കൃത്യമായി പഠനവിധേയമാക്കേണ്ടതുണ്ട്. കാലാവസ്ഥ മാറിയിരിക്കുന്നുവെന്ന യാഥാർഥ്യം ഭരണകൂടവും അധികാരികളും അംഗീകരിക്കുകയാണ് ആദ്യം വേണ്ടത്. തുടർന്ന്, മാറിയ കാലാവസ്ഥയിൽ അതിജീവനം സാധ്യമാക്കാനുള്ള പ്രായോഗിക വഴികളും അടിയന്തരമായി ആലോചിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

