സമ്മതിദാനാവേശം കെടുത്തിയ തെരഞ്ഞെടുപ്പ് നടത്തിപ്പ്
text_fieldsകൈവന്ന അധികാരത്തിെൻറ തിണ്ണബലത്തിൽ രാജ്യത്തെ ഏകാധിപത്യത്തിലേക്കു വലിച്ചിഴക്കാൻ കൊണ്ടുപിടിച്ച ശ്രമങ് ങൾ നടന്നുകൊണ്ടിരിക്കെ ജനാധിപത്യാവകാശം വിനിയോഗിച്ച് രാജ്യത്തെ വീണ്ടെടുക്കാനുള്ള പ്രതിജ്ഞാബദ്ധതയിൽ കേര ളം ഏറെ മുന്നിലെന്നു തെളിയിക്കുന്നതായി പാർലമെൻറിലേക്കു നടന്ന വോെട്ടടുപ്പ്. ജനാധിപത്യ പ്രബുദ്ധ കേരളം പ ോളിങ് ബൂത്തിലേക്ക് ഒഴുകിയെത്തിയപ്പോൾ മൂന്നു പതിറ്റാണ്ടിനിടയിൽ സംസ്ഥാനം കണ്ട ഏറ്റവും മികച്ച പോളിങ്ങാ ണ് ഏപ്രിൽ 23ന് രേഖപ്പെടുത്തിയത്- 77.68 ശതമാനം. ഏറ്റവും കൂടുതൽ വോട്ടുകൾ പോൾ ചെയ്തത് കണ്ണൂരിലാണ്- 83.05 ശതമാനം. കുറവ് തിരുവനന്തപുരത്ത് -73.45. അവിടെയും കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിനേക്കാൾ അഞ്ചു ശതമാനത്തോളം വോട്ടുകൾ ഇത്തവണ വർധിച്ചു. യന്ത്രവോട്ടിെൻറ പരാധീനതകൂടി വിടാതെ പിന്തുടർന്ന ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ പാതിരയോളം വോെട്ടടുപ്പ് നീണ്ടു. മുൻ തെരഞ്ഞെടുപ്പുകളിൽനിന്നു ഭിന്നമായി ഇത്തവണ സമ്മതിദാനാവകാശം ഒഴിച്ചുകൂടാനാവാത്ത ബാധ്യതയായി മലയാളികൾ ഏറ്റെടുത്തുവെന്നുതന്നെ ഉയർന്ന പോളിങ് ശതമാനം പറയുന്നു. ജനാധിപത്യസംവിധാനങ്ങളെയും സ്ഥാപനങ്ങളെയും നശിപ്പിക്കാൻ ഭരണത്തെ ഉപയോഗപ്പെടുത്തുന്ന പ്രവണത ഇനിയും അനുവദിച്ചുകൂടെന്നും ഇത് അവസാനത്തെ തെരഞ്ഞെടുപ്പാണെന്ന, നിലവിൽ അധികാരം കൈയടക്കിയവരുടെ അഹന്ത നിറഞ്ഞ ഭീഷണിക്കു വഴങ്ങിക്കൊടുക്കാനാവില്ലെന്നുമുള്ള വാശിയാണ് വോട്ടർമാരെ കൂട്ടമായി പോളിങ് സ്റ്റേഷനുകളിലേക്ക് നയിച്ചത്. ജനാധിപത്യത്തിെൻറയും രാജ്യത്തിെൻറയും നിലനിൽപിന് ബാലറ്റ് ആയുധമാക്കാനുള്ള ആഹ്വാനങ്ങളായിരുന്നു സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസങ്ങളിൽ ജനം പങ്കിട്ടത്. ഏതെങ്കിലും രാഷ്ട്രീയനേതാക്കൾ സൃഷ്ടിച്ചതിനേക്കാൾ, ക്രിയാത്മകമായ രാഷ്ട്രീയാവബോധം സൃഷ്ടിച്ച തരംഗമാണ് വോെട്ടടുപ്പുനാൾ കേരളത്തിൽ ദൃശ്യമായത്. ഇത് രാജ്യസ്നേഹികളായ മലയാളികൾക്ക് ഏറെ അഭിമാനം പകരുന്ന അനുഭവമാണ്.
എന്നാൽ, ജനാധിപത്യത്തിെൻറ ഉത്സവത്തിന് സമ്മതിദായകർ ആഘോഷപൂർവം അണപൊട്ടിയൊഴുകിയപ്പോൾ തെരഞ്ഞെടുപ്പ് നടത്തിപ്പിലെ താളപ്പിഴകൾ ഏറെ നിരാശപ്പെടുത്തുന്നതായി എന്നു പറയാതെ വയ്യ. 20 നിയോജകമണ്ഡലങ്ങൾ മാത്രമുള്ള കൊച്ചുസംസ്ഥാനത്ത് ജനത്തിന് ആശ്വാസകരമായ രീതിയിൽ സമ്മതിദാനം വിനിയോഗിക്കാനുള്ള അവസരമൊരുങ്ങാത്തതാണ് പലയിടത്തും പാതിര വരെ പോളിങ് നീളാനുള്ള കാരണം. പുലർച്ച മുതൽ ആളുകൾ പ്രകടിപ്പിച്ച വോട്ടാവേശത്തിന് തക്കരീതിയിൽ പ്രതികരണമൊരുക്കാൻ അധികൃതർക്കായില്ല. പത്തനംതിട്ടയിൽ അടൂർ പഴകുളത്ത് 843 പേർ വോട്ട് ചെയ്ത ബൂത്തിൽ യന്ത്രം കാണിച്ചത് 820. കാസർകോട് ചെറുവത്തൂർ തിമിരിയിൽ 943 വോട്ട് പോൾ ചെയ്തിടത്ത് 953. ആകെ ഒമ്പതു പേർ മത്സരിക്കുന്ന മണ്ഡലത്തിൽ യന്ത്രം പറഞ്ഞത് 11 േപരുകൾ. തിരുവനന്തപുരം പട്ടത്തും കൊല്ലം പന്മനയിലും വോട്ട് ചെയ്ത സ്ഥാനാർഥിയുടെ പേരല്ല വിവിപാറ്റ് മെഷീനിൽ െതളിഞ്ഞതെന്നു പരാതിയുയർന്നു. ഇത് തെളിയിക്കാൻ കഴിയാത്തതിനാൽ പരാതിക്കാരെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. അപ്പോഴും ഒരാൾ പരാതിയിലുറച്ചുനിന്നു. കൊയിലാണ്ടി കൊല്ലത്ത് മൂന്നു വട്ടം പല തകരാറുകൾ കാരണം യന്ത്രങ്ങൾ മാറ്റേണ്ടിവന്നു. ഇങ്ങനെ ഒട്ടു മിക്ക ജില്ലകളിലും വോട്ടുയന്ത്രം വില്ലനായി.
വോട്ടുയന്ത്രത്തെക്കുറിച്ച പരാതി തെരഞ്ഞെടുപ്പിെൻറ മൂന്നാം ഘട്ടത്തിലും തുടരുകയാണ്. തകരാറുകളിൽ ഏറിയകൂറും രാജ്യം ഭരിക്കുന്ന ബി.ജെ.പിക്ക് അനുകൂലമായിത്തീരുന്നു എന്ന അനഭിലഷണീയമായ യാദൃച്ഛികതയുമുണ്ട്. മുൻ ദുരനുഭവങ്ങൾ മുന്നിൽവെച്ച് പഴയ വോെട്ടടുപ്പ് രീതിയിലേക്കു മാറാനോ യന്ത്രത്തിലാണെങ്കിലും പകുതി വോട്ടുകൾ വിവിപാറ്റ് പരിശോധനക്കു വിധേയമാക്കാനോ ആവശ്യപ്പെട്ട് െതരഞ്ഞെടുപ്പ് കമീഷനെയും കോടതിയെയും പ്രതിപക്ഷകക്ഷികളും പൊതുപ്രവർത്തകരും സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ആരുടെ വോട്ടും താമരക്കു വീഴുന്ന കൺകെട്ടിനെതിരെ പ്രതിപക്ഷകക്ഷികൾ ഒച്ചവെച്ചപ്പോൾ തെരഞ്ഞെടുപ്പ് കമീഷൻ യന്ത്രത്തകരാർ അടച്ചുനിഷേധിക്കാൻ രാഷ്ട്രീയപാർട്ടികളെ മുഴുവൻ വിളിച്ചുചേർത്തിരുന്നു. കമീഷൻ മുൻകൂട്ടി തയാറാക്കിയ പരിപാടിയെന്ന് അപഹസിച്ച് അതിനെ എതിർത്ത പാർട്ടികൾ പക്ഷേ, മുന്നോട്ടുപോകാതിരുന്നത് സ്വയംബോധ്യത്തിെൻറ അഭാവംകൊണ്ടോ അതോ, ഭരണഘടന സ്ഥാപനങ്ങളുടെ പദവിക്ക് ഉൗനംതട്ടിക്കേണ്ടെന്ന ഒൗചിത്യബോധംകൊണ്ടോ എന്നറിയില്ല. കേരളത്തിലെ സംഭവങ്ങളും പരാമർശിച്ച് ചൊവ്വാഴ്ചയും പ്രതിപക്ഷം ഒറ്റക്കെട്ടായി യന്ത്രത്തകരാറിനെതിരെ രംഗത്തുവന്നു. പരിഹരിക്കാതെ പോകുന്ന ഇൗ തകരാറുകൾ മോദി സർക്കാറിനെ മാറ്റണമെന്ന ഇന്ത്യയുടെ സാമാന്യബോധത്തെ തകിടംമറിക്കുമോ എന്ന് അവർ ആശങ്കയുയർത്തി. ജനാധിപത്യസംരക്ഷണത്തിന് വിവിപാറ്റ് സ്ലിപ്പുകളിൽ 50 ശതമാനമെങ്കിലും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് അവർ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. യന്ത്രങ്ങൾ ഉടക്കിയ സ്ഥലങ്ങളിൽ വോെട്ടണ്ണൽ സമയത്ത് വിവിപാറ്റ് പരിശോധിക്കുമെന്ന ആശ്വാസവാക്കാണ് കമീഷനു പറയാനുള്ളത്. അതെത്രത്തോളം പ്രയോഗത്തിൽ വരുമെന്ന് കാത്തിരുന്നു കാണാം.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തവർക്കുപോലും ഇത്തവണ വോട്ടർപട്ടികയിൽ പേരില്ലാത്തതു കാരണം തിരിച്ചുപോരേണ്ട അനുഭവവും നിരവധി. അതിലേറെയാണ് തെരഞ്ഞെടുപ്പ് അനിശ്ചിതമായി ൈവകിയതു കാരണം വോട്ടു ചെയ്യാനാവാെത മടങ്ങേണ്ടിവന്നവരുടെ എണ്ണം. സംസ്ഥാന വ്യാപകമായ ഇൗ സമ്മതിദാനനഷ്ടം ആരു നികത്തും? വോട്ടുവിനിയോഗത്തിെൻറ ബോധവത്കരണത്തിന് ഗവൺമെൻറ് വൻതുക ചെലവിട്ട് പ്രചാരണം നടത്തുേമ്പാൾ വോട്ടർമാരുടെ ജനാധിപത്യാവകാശം പോൾ ചെയ്യപ്പെടാതെ പോകുന്നതിന് ആരു സമാധാനം പറയും? രാഷ്ട്രീയപാർട്ടികൾ പ്രചാരണത്തിലും മറ്റും വേലിചാടുന്നതിന് മൂക്കുകയറിടാൻ തെരഞ്ഞെടുപ്പ് കമീഷൻ കാണിച്ച ജാഗ്രതയും ഉത്സാഹവും തെരഞ്ഞെടുപ്പ് നടത്തിപ്പിൽ നിറംകെട്ടുപോയി. തെരഞ്ഞെടുപ്പ് സംവിധാനങ്ങൾതന്നെ വോട്ടവകാശം ഹനിക്കുന്ന വിചിത്ര വിശേഷമാണിതെന്ന് ഇൗ രംഗത്തെ പരിഷ്കരണത്തിനുവേണ്ടി പ്രവർത്തിക്കുന്ന അർധസർക്കാർ സംഘടനകൾ പറയുന്നു. വോട്ടു നടത്തിപ്പിലെ അവതാളങ്ങൾ പരിഹരിക്കാനായില്ലെങ്കിൽ ജനാധിപത്യപരീക്ഷണങ്ങൾ അർഥരഹിതവും അപഹാസ്യവുമായിത്തീരും. ജനാധിപത്യത്തിെൻറ കഴുത്തുഞെരിക്കാനുള്ള ശ്രമങ്ങൾ വ്യവസ്ഥാപിതമായി നടന്നുവരുന്ന സാഹചര്യത്തിൽ അതിനെ ഏതുവിധവും സംരക്ഷിക്കാനുള്ള ഉപാധികളും ഉപകരണങ്ങളും കൂടുതൽ കണിശവും കാര്യക്ഷമവുമായിരിക്കേണ്ടതുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.