വിഴിഞ്ഞം: വികസനവും മുതലെടുപ്പും
text_fieldsവലിയ പ്രതീക്ഷകളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ച വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൽ രാജ്യവും പ്രത്യേകിച്ച് സംസ്ഥാനവും നിക്ഷേപിച്ചിരിക്കുന്നത്. ഇന്ത്യയിലെ ആദ്യത്തെ ആഴക്കടൽ ട്രാൻസ്ഷിപ്മെന്റ് തുറമുഖമാണിത്. രാജ്യത്തിന്റെ കടൽ വാണിജ്യ മേഖലയുടെ പ്രവേശന കവാടമായി ഇതു മാറുന്നതോടെ വിദേശനാണ്യ നേട്ടവും തൊഴിലവസരങ്ങളും ധാരാളമായി പ്രതീക്ഷിക്കുന്നു. ലോക സമുദ്ര വാണിജ്യ ഭൂപടത്തിൽ പ്രധാനപ്പെട്ട ഒരു താവളമായി വിഴിഞ്ഞം സ്വയം അടയാളപ്പെടുത്തും. സ്വാഭാവികമായ ആഴം വിഴിഞ്ഞത്തിന്റെ പ്രകൃതിപരമായ പ്രത്യേകതയാണ്. ഇതു വലിയ ചരക്കുകപ്പലുകൾക്കുപോലും വന്നുപോകാൻ സൗകര്യം നൽകുന്നു.
കയറ്റിറക്കിനുശേഷം കപ്പലുകൾ തീരം വിടാനെടുക്കുന്ന സമയമായ ‘ടേണോവർ ടൈം’ കുറവായിരിക്കുമെന്നത് മികവാണ്. വളരെവലിയ ചരക്കുകപ്പലുകൾക്ക് എളുപ്പത്തിൽ ബെർത്ത് ചെയ്യാനും കടലിന്റെ സ്വാഭാവിക ആഴം സഹായകമാണ്. കണ്ടെയ്നർ നീക്കത്തിൽ സമയലാഭമുണ്ടാക്കുന്ന മറ്റൊരു ഘടകമാണ് തുറമുഖം ‘സെമി ഓട്ടോമേറ്റഡ്’ ആണ് എന്നത്. ഇത്തരത്തിലുള്ള രാജ്യത്തെ ആദ്യ തുറമുഖം കൂടിയാണ് വിഴിഞ്ഞം. ലോകത്തെ ഏറ്റവും വലിയ കപ്പൽ കമ്പനികൾക്ക് വലിയ സൗകര്യമാകുന്ന വിഴിഞ്ഞം തുറമുഖം സമുദ്രവ്യാപാരരംഗത്ത് അസുലഭമായ അവസരമാണ് ഉടമസ്ഥർക്കും ഉപയോക്താക്കൾക്കും നൽകുന്നത്. ഇതുവരെ വിഴിഞ്ഞത്തിന്റെ തൊട്ടടുത്ത കപ്പൽച്ചാൽ വഴി നടന്നുവന്ന ചരക്കുനീക്കം ഇനി വിഴിഞ്ഞം വഴിയാകുമെന്നാണ് കരുതുന്നത്. കൊളംബോ, സിംഗപ്പൂർ, ദുബൈ തുറമുഖങ്ങളെ ആശ്രയിച്ച് നടന്നുവന്ന ഇന്ത്യയുടെ ട്രാൻസ്ഷിപ്മെന്റ് വ്യാപാരം വിഴിഞ്ഞം വഴിയാകുന്നതോടെ സമയലാഭം മാത്രമല്ല വലിയ സാമ്പത്തികലാഭവും പ്രതീക്ഷിക്കം.
സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും വാണിജ്യ-വ്യവസായ വികസനത്തിൽ വലിയ പങ്കുണ്ടെന്ന് നേതാക്കളെല്ലാം ഓർമിപ്പിക്കുന്നു. വികസന കാര്യത്തിൽ രാഷ്ട്രീയത്തിനതീതമായി ചിന്തിക്കണമെന്നും ആ വിഷയത്തിലെങ്കിലും ഛിദ്രവും ചേരിതിരിവും അരുതെന്നും നേതാക്കൾ പറയാറുമുണ്ട്. അതവർ പറയേണ്ടതുമാണ്. എന്നാൽ, അതു പറയുകയും മാതൃക കാട്ടുകയും ചെയ്യേണ്ടവർതന്നെ കക്ഷിരാഷ്ട്രീയത്തിന്റെ പോർവിളികൾക്ക് കാരണമായി എന്നത് ഖേദകരമായി. വികസനമെന്ന പൊതുസന്തോഷത്തിലേക്ക് രാഷ്ട്രീയം പറഞ്ഞ് അനൈക്യം പാകിയതിൽ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയുമടക്കമുള്ളവർ പങ്കാളികളായി. ചടങ്ങിലേക്ക് പ്രതിപക്ഷ നേതാവിനെ ‘ക്ഷണിച്ച’ രീതി മുതൽ ഇതിന്റെ ലക്ഷണങ്ങൾ പ്രകടമായി. പ്രതിപക്ഷനേതാവ് ചടങ്ങിനെത്തിയിരുന്നെങ്കിൽ അതിനു മാറ്റ് കുറയുകയല്ല ചെയ്യുക എന്നിരിക്കെ അദ്ദേഹത്തിന്റെ സാന്നിധ്യം ഉറപ്പുവരുത്താൻ സർക്കാർ ശ്രദ്ധിക്കേണ്ടതായിരുന്നു.
ഇതേ ചടങ്ങിൽ, പ്രോട്ടോകോളിൽ ഇടമില്ലാതിരുന്ന ബി.ജെ.പി സംസ്ഥാന അധ്യക്ഷനെ ക്ഷണിച്ചതും രാഷ്ട്രീയ താൽപര്യങ്ങളുടെ മറ്റൊരു തെളിവായി. അദ്ദേഹം രണ്ടുമണിക്കൂർ മുമ്പുതന്നെ വേദിയിൽ ഇടം പിടിച്ചെടുത്തതും ബി.ജെ.പി, സി.പി.എം അണികൾ ചേരിതിരിഞ്ഞ് മുദ്രാവാക്യം വിളിച്ചതും അന്താരാഷ്ട്ര തുറമുഖത്തിന്റെ ഔപചാരിക തുടക്കത്തിന് തിളക്കമേകി എന്ന് ആരും പറയില്ല. ബോധപൂർവമായ മറ്റൊരു തമസ്കരണവും അക്ഷന്തവ്യമായി. വിഴിഞ്ഞം പദ്ധതിക്കായി ഇന്നത്തെ പ്രതിപക്ഷം, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വിശേഷിച്ചും, ചെയ്ത കാര്യങ്ങൾ അനുസ്മരിക്കുന്നത് ഇപ്പോഴത്തെ മുഖ്യമന്ത്രിയുടെയും സർക്കാറിന്റെയും മതിപ്പ് വർധിപ്പിക്കുകയേ ചെയ്യുമായിരുന്നുള്ളൂ. യു.ഡി.എഫിൽ തുറമുഖ മന്ത്രിയായിരുന്ന എം.വി. രാഘവനും പദ്ധതിയുടെ തുടക്കക്കാരിലുണ്ട്.
ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലാണ് സ്വകാര്യ പങ്കാളിത്തം മാത്രമാണ് പദ്ധതി നടപ്പാക്കാനുള്ള വഴി എന്ന് കണ്ട് അതിനായി രൂപരേഖ തയാറാക്കിയത്. ടെൻഡറുകൾ വിളിച്ചു, പരിസ്ഥിതി-സുരക്ഷാ അനുമതികൾ നേടിയെടുത്തു, ഭൂമി ഏറെയും ഏറ്റെടുത്തു, വയബിലിറ്റി ഗ്യാപ് ഫണ്ടിങ് (വി.ജി.എഫ്) ഉറപ്പിച്ചു, നിർമാണ പ്രവൃത്തികൾ തുടങ്ങി. അന്നെല്ലാം ഇന്നത്തെ ഭരണപക്ഷം അതിനെതിരെ സമരം ചെയ്തിരുന്നു.
വി.ജി.എഫ് എന്ന വിഹിതം യൂനിയൻ സർക്കാർ ധനസഹായമായാണ് നൽകാറെങ്കിലും മോദി ഭരണത്തിൽ അതുപോലും വായ്പയാണ്. അതുവെച്ചും രാഷ്ട്രീയ വിലപേശലുകൾ നടന്നതിന്റെ ലക്ഷണങ്ങൾ പലരും ചൂണ്ടിക്കാണിച്ചിട്ടുമുണ്ട്. കേരളത്തോട് സ്നേഹം ഭാവിക്കുകയും ഒപ്പം അവകാശപ്പെട്ട ഫണ്ടുകൾ പോലും പിടിച്ചുവെക്കുകയും ചെയ്യുന്നതും വിശാലമായ രാജ്യതാൽപര്യത്തിനുവേണ്ടിയല്ല, മറിച്ച് രാഷ്ട്രീയനേട്ടം ലക്ഷ്യമാക്കിയാണ്. വാസ്തവത്തിൽ തുറമുഖത്തിനുവേണ്ടി പണം മുടക്കുന്നത് അദാനി വിഴിഞ്ഞം പോർട്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിയും ചെറിയ തോതിൽ സംസ്ഥാന സർക്കാറുമാണ്. കക്ഷിരാഷ്ട്രീയത്തിന്റെ പോർവിളികൾക്കിടയിൽ ഇടതുപക്ഷംപോലും കാണാതെ പോകുന്നതാണ്, തുറമുഖമടക്കമുള്ള വൻപദ്ധതികളിൽപോലും സ്വകാര്യമേഖല നടത്തുന്ന കടന്നുകയറ്റം. വിഴിഞ്ഞം തുറമുഖത്തിൽനിന്നുള്ള ലാഭത്തിന്റെ പങ്ക് ജനങ്ങളിലേക്ക് അരിച്ചെത്താൻ ഇനിയും വർഷങ്ങളെടുക്കും. പണമുള്ളവർക്ക് പിന്നെയും പണമുണ്ടാക്കിക്കൊടുക്കുന്ന സംവിധാനങ്ങളിലൂടെ മാത്രമേ ‘ഇടതു’ സാമ്പത്തിക ക്രമത്തിലും വൻപദ്ധതികൾ നടക്കൂ എന്ന വിഴിഞ്ഞത്തിന്റെ മറുവശം കാണാതിരുന്നിട്ട് കാര്യമില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.