വേലിതന്നെ വിള തിന്നാൽ?
text_fieldsതമിഴ്നാട്ടിൽ ഉയർന്ന ‘ദ്രാവിഡനാട്’ വാദം രാജ്യത്തിന്റെ അഖണ്ഡതക്ക് ഭീഷണിയാകുമെന്നുകണ്ടാണ് യു.എ.പി.എ അഥവാ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയാനുള്ള ബിൽ 1967ൽ പാർലമെന്റ് പാസാക്കുന്നതും തുടർന്ന് നിയമമായി വരുന്നതും. പിന്നീട് പലവട്ടം ഭേദഗതി ചെയ്യപ്പെട്ട പ്രസ്തുത നിയമം പരമാവധി കർക്കശവും ദുരുപയോഗസാധ്യതയുള്ളതുമായി മാറിയപ്പോൾ മനുഷ്യാവകാശ പ്രസ്ഥാനങ്ങളും സ്വാതന്ത്ര്യത്തിന്റെ വക്താക്കളുമെല്ലാം അതിനെതിരെ പ്രതിഷേധങ്ങളുയർത്തി.
ഭരണകൂടങ്ങൾക്ക് അനഭിമതരായി തോന്നുന്ന ആരെയും എപ്പോൾ, എവിടെവെച്ചും പിടികൂടി അനിശ്ചിതകാലം കാരാഗൃഹത്തിൽ പാർപ്പിക്കാനുള്ള ഉപകരണമായിത്തീർന്നിരിക്കുകയാണ് യു.എ.പി.എ. രാജ്യദ്രോഹം, രാജ്യത്തോട് യുദ്ധം ചെയ്യൽ, ഭരണകൂടത്തെ അട്ടിമറിക്കൽ തുടങ്ങിയ മഹാപാതകങ്ങൾ അനീതിപരമായ നിയമങ്ങൾക്കും അവകാശ ധ്വംസനങ്ങൾക്കും അപകടകരമായ നിയമനിർമാണങ്ങൾക്കുമെതിരെ ഭരണഘടനാപരമായ അവകാശങ്ങൾ ഉയർത്തിപ്പിടിച്ച് സമാധാനപരമായി സമരം ചെയ്യുന്ന വ്യക്തികളെ കുരിശിലേറ്റാനും സംഘടനകളെ നിരോധിക്കാനും ഏറ്റവും അധികം ദുരുപയോഗം ചെയ്യപ്പെടുന്നത് പ്രസ്തുത കഠോരനിയമമാണ്.
നിയമ ദുരുപയോഗത്തിന് ഇരകളാക്കപ്പെടുന്നവരെ അനിശ്ചിതകാലം നീതിന്യായ കോടതികളുടെ മുമ്പാകെ ഹാജരാക്കാതിരിക്കുന്നതും അവർ കോടതികളിൽ സമർപ്പിക്കുന്ന ജാമ്യാപേക്ഷകൾ സർക്കാർ ഉന്നയിക്കുന്ന ഏകപക്ഷീയ ആരോപണങ്ങളുടെ പേരിൽ തിരസ്കരിക്കപ്പെടുന്നതും ഒറ്റപ്പെട്ട സംഭവങ്ങളല്ല. കേസ് നടത്തിപ്പിന് വേണ്ടിവരുന്ന ദുർവഹമായ ചെലവുകൾ മൂലം നിരപരാധികളായ തടവുകാരിൽ പലർക്കും കോടതികളെ സമീപിക്കാൻ കഴിയാറില്ല. തടസ്സങ്ങൾ പരമാവധി തരണം ചെയ്ത് ജാമ്യത്തിന് ബന്ധപ്പെട്ട ഹൈകോടതികളെയും സുപ്രീംകോടതിയെയും സമീപിക്കുന്നവർക്ക് അത് അകാരണമായി നിഷേധിക്കപ്പെടുന്ന സംഭവങ്ങൾ രാജ്യത്ത് ആവർത്തിക്കുകയാണ്.
ഈ സാഹചര്യത്തിലാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്തതിന്റെ പേരിൽ ഡൽഹി പൊലീസ് യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത വിദ്യാർഥി നേതാക്കളായ ശർജീൽ ഇമാം, ഉമർ ഖാലിദ് എന്നിവരുടെ ജാമ്യാപേക്ഷകൾ ഏറ്റവും ഒടുവിലും തള്ളിയ സുപ്രീംകോടതി രണ്ടംഗ ബെഞ്ചിന്റെ വിധിക്കെതിരെ മറ്റ് ജഡ്ജിമാരായ ജസ്റ്റിസ് നാഗരത്നയും ഉജ്ജ്വൽ ഭുയാനും രൂക്ഷവിമർശനം നടത്തിയിരിക്കുന്നത്. രാജ്യദ്രോഹം, ഭീകരത, ഗൂഢാലോചന, വിദ്വേഷ പ്രസംഗം, പൗരത്വ നിയമത്തിനെതിരായ സമരം തുടങ്ങിയ വൻ കുറ്റങ്ങൾ ചുമത്തി 2020 സെപ്റ്റംബർ 13ന് ജയിലിലടക്കപ്പെട്ട മറ്റ് വിദ്യാർഥി നേതാക്കൾക്ക് ജാമ്യം അനുവദിച്ച ജസ്റ്റിസുമാരായ അരവിന്ദ് കുമാർ, എൻ.വി. അഞ്ജാരിയ എന്നിവരടങ്ങുന്ന ബെഞ്ച് ഇവർ രണ്ടുപേർക്കും അത് നിഷേധിച്ചു. ഇതിനെതിരെ സമർപ്പിക്കപ്പെട്ട പുനഃപരിശോധന ഹരജിയും പ്രോസിക്യൂഷന്റെ എതിർവാദങ്ങൾ കേട്ട കോടതി തള്ളിക്കളയുകയായിരുന്നു. ആ വിധിയെയാണ് ഇപ്പോൾ സുപ്രീംകോടതിയുടെ തന്നെ മറ്റൊരു ബെഞ്ച് രൂക്ഷമായി വിമർശിച്ചിരിക്കുന്നത്.
യു.എ.പി.എ കേസുകളിൽ വിചാരണക്കുള്ള കാലതാമസം ജാമ്യം നൽകാൻ മതിയായ കാരണമാണെന്ന 2021ലെ കെ.എ. നജീബ് കേസിൽ സുപ്രീംകോടതി മൂന്നംഗ ബെഞ്ച് പുറപ്പെടുവിച്ച വിധി അംഗീകരിക്കാതെയാണ് ഉമർ ഖാലിദിനും ശർജീൽ ഇമാമിനും ജാമ്യം നിഷേധിച്ചതെന്ന് ജസ്റ്റിസ് നാഗരത്നയും ഉജ്ജ്വൽ ഭുയാനും ചൂണ്ടിക്കാണിച്ചു. യു.എ.പി.എയിലെ കർക്കശ വകുപ്പായ 43 ഡി (5), ജാമ്യം അസാധ്യമാക്കുകയും വിചാരണത്തടവ് അന്യായമായി നീട്ടിക്കൊണ്ടുപോവുകയും ചെയ്യുന്നതാണ്. അതുമൂലം ഭരണഘടനയുടെ 21ാം അനുച്ഛേദം ഉറപ്പുനൽകുന്ന വ്യക്തിസ്വാതന്ത്ര്യം ഹനിക്കപ്പെടുമെന്നു കണ്ടാണ്, വിചാരണ നീണ്ടുപോവുന്നത് ജാമ്യത്തിനുള്ള ന്യായമായി നജീബ് കേസിൽ മൂന്നംഗ ബെഞ്ച് വിധിച്ചതെന്നും സമാദരണീയരായ ന്യായാധിപന്മാർ ഓർമിപ്പിച്ചിട്ടുണ്ട്. വലിയ ബെഞ്ചുകൾ പുറപ്പെടുവിക്കുന്ന വിധികൾ പിന്തുടരാൻ ചെറിയ ബെഞ്ചുകൾ ബാധ്യസ്ഥരാണെന്നും അവർ അനുസ്മരിപ്പിക്കുന്നു.
അതേസമയം യു.എ.പി.എ പ്രകാരമുള്ള കേസുകളിൽ ശിക്ഷിക്കപ്പെടുന്നവരുടെ എണ്ണം വളരെ കുറവാണെന്ന വസ്തുതയും സുപ്രീംകോടതി ചൂണ്ടിക്കാട്ടുന്നു. ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ 2019 മുതൽ 2023 വരെയുള്ള കണക്കുകൾ പ്രകാരം രാജ്യത്താകെ രണ്ടുമുതൽ ആറുവരെ ശതമാനം പ്രതികൾ മാത്രമേ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ. വിചാരണ തീരുമ്പോൾ 94-98 ശതമാനം പ്രതികളും കുറ്റവിമുക്തരാക്കപ്പെടാൻ സാധ്യതയുണ്ടെന്നും സുപ്രീംകോടതി വെളിപ്പെടുത്തുന്നു. എന്തുമാത്രം അനീതിയും മനുഷ്യാവകാശ ലംഘനവുമാണ് നമ്മുടെ സർക്കാറുകൾ അനുവർത്തിക്കുന്നതെന്നോർത്ത് മനഃസാക്ഷിയുള്ളവർക്ക് സങ്കടപ്പെടാതെയും പ്രതികരിക്കാതെയും വയ്യ.
അക്രമവും ഭീകരകൃത്യങ്ങളും പ്രതിരോധിക്കാനാണ് ക്രിമിനൽ നിയമങ്ങളും നീതിന്യായ സംവിധാനവും. നമ്മുടെ രാജ്യത്ത് പക്ഷേ ഏറ്റവും ക്രൂരമായും ഭീകരമായും പെരുമാറുന്നത് ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാറുകളും അവർ നിയോഗിച്ച കോടതികളുമാണെന്നുവന്നാൽ പിന്നെ ജനങ്ങൾ നീതിക്കുവേണ്ടി ആരെ സമീപിക്കണം, എന്തുചെയ്യണം എന്നതാണ് ഗർഹണീയമായ ചോദ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

