ജോൺസണിനു പകരം ട്രസ്; ബ്രിട്ടൻ മാറുമോ?
text_fieldsബ്രിട്ടീഷ് കൺസർവേറ്റിവ് പാർട്ടി നിലവിലെ പ്രധാനമന്ത്രി ബോറിസ് ജോൺസണിനെ മാറ്റി പിൻഗാമിയെ തെരഞ്ഞെടുത്തിരിക്കുന്നു. വിദേശകാര്യ സെക്രട്ടറി ലിസ് ട്രൂസ് ആണ് പുതിയ നേതാവും പ്രധാനമന്ത്രിയും. ഭരണകക്ഷിക്ക് അനഭിമതനായി മാറിയ ബോറിസ് ജോൺസണിനു പിൻഗാമിയാര് എന്ന ചോദ്യത്തിന് പാർട്ടി അംഗങ്ങളിൽ 57 ശതമാനം പേർ കണ്ട ഉത്തരമായിരുന്നു മേരി എലിസബത്ത് ട്രൂസ് എന്ന ലിസ് ട്രൂസ്. പാർട്ടിക്ക് അകത്തും പുറത്തും വിശ്വാസം നഷ്ടപ്പെട്ടു പുറത്തുപോകുന്ന മുൻഗാമികൾക്കു പിറകെ 2025ൽ അടുത്ത തെരഞ്ഞെടുപ്പിനെ നേരിടുന്നതുവരെ രാജ്യത്തെ നയിക്കാനിരിക്കുന്ന ട്രൂസിനു മുന്നിൽ കനത്ത വെല്ലുവിളികളാണുള്ളത്.
പാർട്ടിയെ പ്രതിസന്ധിയിലാക്കുംവിധം കലാപക്കോളുയർത്താതെ ബോറിസിന്‍റെ കൂടെ അവസാനംവരെ നിന്നു എന്നത് അവരുടെ ഗുണമായിരിക്കുമ്പോൾതന്നെ, ഇനിയും അവരെ പൂർണമായും ദഹിക്കാത്തവർ പാർട്ടിയിൽ ധാരാളം. അതുകൊണ്ടുതന്നെ നേതൃസ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിനായി നടന്ന വീറും വാശിയും നിറഞ്ഞ മത്സരം അവശേഷിപ്പിച്ച ഭിന്നതകൾ അവസാനിപ്പിച്ച് പാർട്ടിയെ ഏകീകരിക്കണം. അതോടൊപ്പം ബ്രെക്സിറ്റിനുശേഷം രാജ്യം എത്തിപ്പെട്ട സാമ്പത്തിക, രാഷ്ട്രീയ പ്രതിസന്ധികൾ മറികടക്കുകയും വേണം. ഈ രണ്ടു വെല്ലുവിളികളെ എങ്ങനെയാണ് നേരിടുന്നത് എന്നതിനെ ആശ്രയിച്ചിരിക്കുന്നു ട്രൂസിന്‍റെ മാത്രമല്ല, പാർട്ടിയുടെയും രാജ്യത്തിന്‍റെയും ഭാവി.
കഴിഞ്ഞ ആറു വർഷത്തിനിടെ നാലാം തവണയാണ് ബ്രിട്ടൻ പ്രധാനമന്ത്രിയെ മാറ്റുന്നത്. പ്രധാനമന്ത്രിപദത്തിനു നിരക്കാത്ത വിധത്തിൽ ജോൺസൺ കോവിഡ് പ്രോട്ടോകോൾ ലംഘിച്ച് പാർട്ടി നടത്തി പിഴശിക്ഷ നേരിടേണ്ടിവന്നു. ബന്ധുക്കൾ മരിച്ചിടത്തേക്കുള്ള സന്ദർശനംപോലും വിലക്കിയ നാട്ടിലാണ് പ്രധാനമന്ത്രിയടക്കം ഭരണ, ഉദ്യോഗതലങ്ങളിലെ 83 പ്രമുഖർ 'പാർട്ടിഗേറ്റി'ൽ കുറ്റവാളികളായി പിഴശിക്ഷ ഏറ്റുവാങ്ങേണ്ടിവന്നത്. എന്നിട്ടും പിടിച്ചുനിന്ന ജോൺസണിനെതിരെ പിന്നീട് ലൈംഗികാപവാദ കേസുകളുണ്ടായി. അങ്ങനെ പാർട്ടിക്ക് ചരിത്രത്തിലെ ഏറ്റവും മികച്ച തെരഞ്ഞെടുപ്പു വിജയം നേടിക്കൊടുത്ത അദ്ദേഹത്തിനു സ്വന്തം പാളയത്തിൽ നിൽക്കക്കള്ളി നഷ്ടപ്പെട്ടു. ഏതു പ്രതിസന്ധിയിൽനിന്നും വഴുതിമാറിയിരുന്ന ജോൺസണിനെ ബ്രിട്ടീഷ് രീതിയനുസരിച്ച് മന്ത്രിമാരും പാർലമെന്‍റ് അംഗങ്ങളും കൂട്ടരാജിവെച്ച് സമ്മർദമുണ്ടാക്കി സ്ഥാനഭ്രഷ്ടനാക്കുകയായിരുന്നു. അദ്ദേഹം മാറണമെന്ന നിർബന്ധത്തിനു മുന്നിൽ പിൻഗാമിയാര് എന്നതുപോലും പാർട്ടി മനസ്സിരുത്തി ആലോചിച്ചിട്ടില്ല എന്ന് ട്രൂസിന്‍റെ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനുശേഷം വരുന്ന പ്രതികരണങ്ങൾ തെളിയിക്കുന്നു. ജോൺസണിന്‍റെ കൂടെ അവസാനംവരെ ഉറച്ചുനിന്നതിനാൽ അദ്ദേഹത്തിന്‍റെ അനുയായികൾ ട്രൂസിനു പിന്തുണ നൽകിയിട്ടുണ്ട്.
ജോൺസൺ മാറി ട്രൂസ് വന്നു എന്നല്ലാതെ ബ്രിട്ടന്‍റെ അകത്തെയും പുറത്തെയും നയനിലപാടുകളിലോ ഭരണരീതികളിലോ കാര്യമായ മാറ്റമൊന്നും വരാനിടയില്ല. എന്നുതന്നെയല്ല, വംശബോധത്തിന്‍റെയും യുദ്ധവെറിയുടെയും തീവ്രതയിൽ ജോൺസണിനെയും കടത്തിവെട്ടിയാവും പുതിയ നേതൃത്വത്തിന്‍റെ പോക്ക്. പണപ്പെരുപ്പവും ഊർജപ്രതിസന്ധിയും രൂക്ഷമായിരിക്കെ, മൂല്യവർധിത നികുതി അടക്കം നികുതിഭാരത്തിൽനിന്നു ജനത്തെ മോചിപ്പിക്കുമെന്നും രൂക്ഷമായ ഊർജപ്രതിസന്ധിക്കും തന്മൂലം ഉപഭോക്താക്കളുടെ മുതുകൊടിക്കുന്ന ബില്ലുകൾക്കും തെല്ലൊരു കുറവ് വരുത്തുമെന്നുമായിരുന്നു ഇരുസ്ഥാനാർഥികളുടെയും വാഗ്ദാനം. ജോൺസൺ മന്ത്രിസഭയിൽ അംഗങ്ങളായിരുന്നുവെങ്കിലും സാമ്പത്തികപ്രതിസന്ധിയെ എങ്ങനെ നേരിടും എന്ന വിഷയത്തിൽ കൃത്യമായ ചിത്രമൊന്നും ട്രൂസും ഇതുവരെ പങ്കുവെച്ചിട്ടില്ല.
ഏതു വിഷയമെടുത്താലും വെട്ടൊന്ന്, കഷണം രണ്ട് എന്ന നിലപാടാണ് പുതിയ പ്രധാനമന്ത്രിയുടേത്. നികുതി വെട്ടിക്കുറച്ചാൽ സമ്പന്നർക്കല്ലേ മെച്ചം എന്ന ചോദ്യത്തിന് അതിസമ്പന്നരാണല്ലോ നികുതി കൂടുതൽ നൽകേണ്ടിവരുന്നത് എന്നാണ് ട്രൂസിന്‍റെ മറുചോദ്യം. ഒരു ആണവായുധാക്രമണത്തിന് ഉത്തരവിടേണ്ടിവന്നാൽ എന്തു തോന്നും എന്നതിനും മറുപടി റെഡി: ''അതു പ്രധാനമന്ത്രിയുടെ പ്രധാനജോലിയാണ്. ഞാൻ അതിനു തയാർ.'' ഇങ്ങനെ തീവ്രവലതുപക്ഷത്തിനു വേണ്ട എല്ലാ രുചിക്കൂട്ടുകളുമായാണ് ട്രൂസിന്‍റെ വരവ്. വിദേശകാര്യ സെക്രട്ടറി എന്ന നിലയിൽ സന്ധിക്കോ സംഭാഷണങ്ങൾക്കോ വഴങ്ങാത്ത യുദ്ധവെറിയുടെ മുരത്ത കാർക്കശ്യമാണ് അവർ പ്രകടിപ്പിച്ചുപോന്നത്. യുക്രെയ്ന് ആളും ആയുധവും നൽകുന്ന നാറ്റോ പിന്തുണക്കാരാണ് ബ്രിട്ടൻ. നാലു മാസംകൊണ്ട് 10,000 യുക്രെയ്ൻ പടയാളികളെ പരിശീലിപ്പിച്ച് റഷ്യക്കെതിരായ യുദ്ധത്തിനയക്കുന്നുണ്ട് ബ്രിട്ടൻ. ബ്രിട്ടന്‍റെ പ്രത്യേക ഓപറേഷൻ വിഭാഗങ്ങൾ യുക്രെയ്നിൽ സജീവമാണ്. മോസ്കോ പരാജയപ്പെട്ടശേഷം മാത്രം മതി സമാധാനസംഭാഷണം എന്നാണ് അവരുടെ ലൈൻ.
പശ്ചിമേഷ്യയിൽ ഇസ്രായേലിന്‍റെ ഉറ്റ ചങ്ങാതിയാണ് അവർ. ഇസ്രായേൽ പ്രധാനമന്ത്രി യാർ ലാപിഡും ട്രൂസും അന്യോന്യം പരിചയപ്പെടുത്തുന്നതും അങ്ങനെതന്നെ. അതുകൊണ്ട് ഫലസ്തീനികളുടെ ചോരചിന്തുന്നതിലും അവർ തെൽഅവീവിന്‍റെ ആഹ്ലാദത്തിൽ പങ്കുചേരുന്നു. ഇക്കഴിഞ്ഞ ആഗസ്റ്റിൽ 45 ഫലസ്തീനികളുടെ ജീവനെടുത്ത ഇസ്രായേൽ ആക്രമണത്തെ, പ്രതിരോധിക്കാനുള്ള അവകാശത്തിന്‍റെ പേരുപറഞ്ഞ് അവർ പിന്തുണച്ചു. ട്രൂസിന്‍റെ തെരഞ്ഞെടുപ്പിനെ ഇസ്രായേൽ നേതാക്കൾ സഹർഷം സ്വാഗതം ചെയ്തു. ഇസ്രായേലിന്‍റെ മുതിർന്ന കൂട്ടുകാരി എന്ന നിലയിൽ ബ്രിട്ടനുമായുള്ള പ്രതിരോധ, വാണിജ്യ സഹകരണം ഊട്ടിയുറപ്പിക്കാമെന്നു പ്രതിരോധമന്ത്രി ബെന്നി ഗാറ്റ്സും പ്രത്യാശ പ്രകടിപ്പിച്ചു.
ചൈനയും റഷ്യയും അറബ് രാഷ്ട്രങ്ങളിൽ വേരോട്ടമുണ്ടാക്കുന്നതിനെ ഭയപ്പെടുന്ന ട്രൂസ് വംശവിരോധമൊന്നും മറച്ചുവെക്കാതിരിക്കുമ്പോഴും അറബ് രാജ്യങ്ങളുമായി സാമ്പത്തിക സഹകരണം മെച്ചപ്പെടുത്തണമെന്ന കാര്യത്തിൽ സംശയമൊന്നുമില്ല. ഇങ്ങനെ വഴുവഴുപ്പനായ ജോൺസണിൽനിന്നു മാറി ട്രൂസ് വരുമ്പോഴും സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്‍റെ പിന്മുറക്കാരിൽ സർവത്ര ആശയക്കുഴപ്പവും നയരാഹിത്യവും നിലപാടില്ലായ്മയും പ്രകടമാണ്. അതുകൊണ്ട് നേതാവിന്‍റെ തലമാറ്റംകൊണ്ട് ബ്രിട്ടന്‍റെ തലവിധി മാറുമെന്നു കരുതാൻ ഇപ്പോൾ ന്യായമൊന്നുമില്ല- അങ്ങനെയല്ല എന്ന് പുതുനേതൃത്വം തെളിയിക്കുന്നതുവരെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.