ആദിവാസികളെ കാട്ടിൽനിന്നിറക്കുമ്പോൾ
text_fields16 സംസ്ഥാനങ്ങളിലെ വിവിധ വനപ്രദേശങ്ങളിൽ കഴിയുന്ന 11,27,446 ആദിവാസികു ടുംബങ്ങളെ കുടിയൊഴിപ്പിക്കണമെന്ന, ഫെബ്രുവരി 20ന് പുറത്തുവന്ന സുപ്രീംകോ ടതി വിധി അസാധാരണവും ആശങ്കയുണ്ടാക്കുന്നതുമാണ്. 2019 ജൂലൈ 12നകം ഇവരെ പ ുറത്താക്കി റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ബന്ധപ്പെട്ട സംസ്ഥാ ന ചീഫ് സെക്രട്ടറിമാരോട് സുപ്രീംകോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ഗ ുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന ഈ വിധി വലിയ വാർത്തയാകാതെ പോയത്, ആദിവാസി ജനസമൂഹങ്ങളോട് മുഖ്യധാര മാധ്യമങ്ങളും രാഷ്ട്രീയസമൂഹവും പുലർത്തുന്ന നിസ്സംഗ സമീപനംകൊണ്ടു മാത്രമാണ്. 11 ലക്ഷത്തിൽപരം കുടുംബങ്ങൾ എന്നുപറയുമ്പോൾ അതിെൻറ മൂന്നോ നാലോ ഇരട്ടി വ്യക്തികൾ ഈ വിധിയുടെ പരിധിയിൽ ഉൾപ്പെടും. അതായത്, ദശലക്ഷക്കണക്കിന് ആദിവാസികൾ പരമ്പരാഗതമായി അധിവസിച്ചിരുന്ന ആവാസ കേന്ദ്രങ്ങളിൽനിന്ന് പുറത്താക്കപ്പെടുകയാണ്. ഈ 11 ലക്ഷം കുടുംബങ്ങളിൽ കേരളത്തിൽനിന്നുള്ള 894 കുടുംബങ്ങളും ഉൾപ്പെടും.
നാച്വർ കൺസർവേറ്റിവ് സൊസൈറ്റി എന്ന സന്നദ്ധസംഘടനയുടെ ഹരജിയിലാണ് ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ചിെൻറ വിധി. 2006ൽ യു.പി.എ സർക്കാർ പാസാക്കിയ വനാവകാശ നിയമം പരമ്പരാഗതമായി വനങ്ങളിൽ താമസിക്കുന്ന ജനവിഭാഗങ്ങൾക്ക് അവിടെ തുടരാനുള്ള നിയമപരമായ അവകാശം നൽകുന്നുണ്ട്. രണ്ട് തലമുറയായി വനത്തിൽ താമസിക്കുന്ന കുടുംബങ്ങൾക്ക് ആവശ്യമായ രേഖകൾ സമർപ്പിച്ചാൽ അവരുടെ പരമ്പരാഗത ആവാസ കേന്ദ്രങ്ങളിൽ തുടരാൻ നിയമം അനുവാദം നൽകുന്നു. വനപ്രദേശങ്ങളിൽ താമസിക്കുന്ന ആദിവാസികളെ ‘കൈയേറ്റക്കാരാ’യി ചിത്രീകരിക്കുന്ന 1927ലെ ഇന്ത്യൻ വനനിയമത്തിനുണ്ടായ ചരിത്രപരമായ തിരുത്ത് എന്നനിലയിലാണ് വനാവകാശ നിയമം പാസാക്കപ്പെടുന്നത്. പുരോഗമനപരവും ദുർബലരോട് നീതി ചെയ്യുന്നതുമായ നിയമനിർമാണം എന്ന നിലക്ക് പ്രശംസിക്കപ്പെട്ട നിയമനിർമാണമായിരുന്നു അത്. എന്നാൽ, പ്രസ്തുത നിയമം അനുശാസിക്കുന്ന വിധം നിർദേശിക്കപ്പെട്ട സമയപരിധിക്കകത്ത് ആവശ്യമായ ‘തെളിവു’കളും ‘രേഖ’കളും സമർപ്പിക്കാൻ കഴിയാതെപോയ 11 ലക്ഷം കുടുംബങ്ങളെയാണ് ഒഴിപ്പിക്കാൻ ഉത്തരവിട്ടിരിക്കുന്നത്. സാങ്കേതികമായി ഇത് ശരിയായിരിക്കും. എന്നാൽ, ആധുനിക സങ്കേതങ്ങളെക്കുറിച്ചും നിയമവ്യവഹാരങ്ങളെക്കുറിച്ചും അജ്ഞരായ, അന്നന്നത്തെ അന്നത്തിന് പൊരുതി ജീവിച്ചുപോരുന്ന ജനതക്ക് ‘തെളിവു’കളും ‘രേഖ’കളും എങ്ങനെ ഹാജരാക്കണം എന്നതിനെ കുറിച്ചുപോലും ധാരണയുണ്ടാവണമെന്നില്ല. അങ്ങനെയിരിക്കെ തലമുറകളായി അധിവസിച്ചുപോരുന്ന ആവാസവ്യവസ്ഥയിൽനിന്ന് തങ്ങൾക്ക് അജ്ഞാതമായ കാരണങ്ങളാൽ പുറത്താക്കപ്പെടുന്ന അവസ്ഥയിലേക്കാണ് അവർ എടുത്തെറിയപ്പെടുന്നത്.
ആദിവാസികളുടെ ഉന്നമനത്തിനുവേണ്ടി ഏറ്റവും ആത്മാർഥമായി പ്രവർത്തിക്കുന്ന കൂട്ടരെന്നാണ് സംഘ്പരിവാർ തങ്ങളെക്കുറിച്ച് അവകാശപ്പെടുന്നത്. ‘വനവാസി കല്യാൺ ആശ്രം’ എന്ന പേരിൽ ആദിവാസികളെ സംഘടിപ്പിക്കാനും ഹിന്ദുത്വവത്കരിക്കാനും മാത്രമായി അവരുടെ സംഘടനയും പ്രവർത്തിക്കുന്നുണ്ട്. എന്നാൽ, വിചിത്രമായ കാര്യം, ആദിവാസികളെ പുറത്താക്കണമെന്ന ഈ വിധിക്ക് ആധാരമായ കേസ് പരിഗണിക്കുമ്പോഴൊന്നും കേന്ദ്രസർക്കാറിെൻറ അഭിഭാഷകർ ഹാജരാവുക പോലും ചെയ്തില്ല എന്നാണ്. എത്ര നിസ്സംഗമായാണ് കേന്ദ്രസർക്കാർ ഇതിനെ കണ്ടെതന്ന് മനസ്സിലാക്കാൻ ഇതുമാത്രം മതി.
മതിയായ തെളിവുകൾ ഹാജരാക്കുന്നതിൽ പരാജയപ്പെട്ടതു കാരണം അപേക്ഷ നിരസിക്കപ്പെട്ട 11 ലക്ഷം ആളുകളെ പുറത്താക്കാനാണ് ഇപ്പോൾ സുപ്രീംകോടതി ഉത്തരവിട്ടിരിക്കുന്നത്. രേഖകൾ പരിശോധിച്ച് ഇനിയും തീർപ്പുകൽപിച്ചിട്ടില്ലാത്ത ആളുകളുടെ കാര്യത്തിൽ, അവരും തെളിവ് സമർപ്പിക്കുന്നതിൽ പരാജയപ്പെടുകയാണെങ്കിൽ പുറത്താക്കപ്പെടുന്നവരുടെ പട്ടിക നീളും. സുപ്രീംകോടതി വിധി വരുന്നതിെൻറ ഏതാനും ദിവസം മുമ്പ് മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തിസ്ഗഢ് മുഖ്യമന്ത്രിമാർക്ക് കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി ഒരു കത്തയച്ചിരുന്നു. നിരസിക്കപ്പെട്ട അപേക്ഷകരുടെ കാര്യത്തിൽ പുനഃപരിശോധന നടത്തണമെന്നും വനാവകാശ നിയമത്തിെൻറ അന്തഃസത്ത കാത്തുസൂക്ഷിക്കണമെന്നുമായിരുന്നു കത്തിെൻറ ഉള്ളടക്കം. എന്നാൽ, കേന്ദ്രസർക്കാറിെൻറ അങ്ങേയറ്റം അലംഭാവപൂർണമായ സമീപനം കാരണം അത്തരമൊരു സാധ്യതകൂടി അടഞ്ഞിരിക്കുകയാണ്.
പരിസ്ഥിതി സംരക്ഷണത്തിെൻറ പേരിൽ ആദിവാസികളെ വനത്തിൽനിന്ന് ആട്ടിപ്പായിക്കാനുള്ള ശ്രമങ്ങൾ രാജ്യവ്യാപകമായി നടക്കുന്നുണ്ട്. വിവിധ പേരുകളിൽ അറിയപ്പെടുന്ന, പുറമേനിന്ന് നോക്കുമ്പോൾ വലിയ പരിസ്ഥിതി സ്നേഹികളായിട്ടുള്ള സന്നദ്ധ സംഘടനകളാണ് ഇത്തരം ശ്രമങ്ങൾക്കു പിറകിൽ. യഥാർഥത്തിൽ പരിസ്ഥിതി സ്നേഹത്താൽ പ്രചോദിതരായ ആളുകളല്ല; കുത്തക ഖനി ലോബികളുടെ പിണിയാളുകളായി പ്രവർത്തിക്കുന്നവരാണവർ. ഇപ്പോൾ വിവാദമായ സുപ്രീംകോടതി വിധിക്ക് ആധാരമായ ഹരജിക്ക് പിറകിലും അവർതന്നെയാണ്. വൻ തുക കൊടുത്ത് മുൻനിര വക്കീലന്മാരെ നിർത്തി അവർ കേസ് വാദിക്കുന്നു; മറുവശത്ത് വസ്തുത ബോധ്യപ്പെടുത്താൻ കേന്ദ്ര സർക്കാറിെൻറ പ്രതിനിധി പോലും കോടതിയിലില്ലാതെ പോകുന്നു, ദുർബലരായ ആദിവാസികൾ ഈ നടക്കുന്ന കാര്യങ്ങൾ ഒന്നുപോലും അറിയാത്ത അവസ്ഥയിലും. കോടതിയാകട്ടെ, നിയമസാങ്കേതികതമാത്രം നോക്കി വിധി പ്രസ്താവിക്കുന്നു. ദശലക്ഷക്കണക്കിന് മനുഷ്യർക്ക് അവരുടെ ജീവിതപരിസരംതന്നെ ഇല്ലാതാവുന്നു. അതാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്. ഈ വിധിയെ മറികടക്കാൻ, നിയമപരമായ മുൻകൈകളും ജനകീയ ഇടപെടലും ഉണ്ടായേ മതിയാവൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.