മൂർച്ഛിക്കുന്ന ഗതാഗത പ്രതിസന്ധി
text_fieldsകേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരുടെ ഗതാഗതപ്രശ്നം വളരെ സങ്കീർണമായ പതനത്തിലാണ് എത്തിച്ചേർന്നിരിക്കുന്നത്. ഉപജീവനത്തിനും ദൈനംദിനാവശ്യങ്ങൾക്കും ചികിത്സക്കും പഠനത്തിനുമൊക്കെയായി യാത്രചെയ്യാൻ നിർബന്ധിതരായ തൊഴിലാളികൾ, കച്ചവടക്കാർ, അധ്യാപകർ, വിദ്യാർഥികൾ, സർക്കാർ ജീവനക്കാർ, രോഗികൾ തുടങ്ങിയ ആബാലവൃദ്ധം ജനങ്ങൾക്കും ആശ്രയമായ ബസ് സർവിസ് കെ.എസ്.ആർ.ടി.സിയായാലും സ്വകാര്യ മേഖലയിലായാലും ആശ്രയിക്കാനോ അവലംബിക്കാനോ കഴിയാത്തവിധം തകിടംമറിഞ്ഞിരിക്കുകയാണ്. 4700 മുതൽ 5000 വരെ ബസുകൾ കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ വിന്യസിപ്പിക്കുന്നുണ്ടെന്നാണ് കണക്ക്. 17 ലക്ഷം കിലോമീറ്ററാണത്രെ ഇൗ ബസുകളെല്ലാംകൂടി ദിനേന ഒാടിത്തീർക്കുന്നത്. എന്നാൽ, സകല റെക്കോഡും തകർത്തു മുന്നേറുന്ന ഡീസൽവിലയും സിംഗ്ൾ ഡ്യൂട്ടി പരിഷ്കരണവും മറ്റു പല ഘടകങ്ങളും ചേർന്ന് ദിനേന ലക്ഷം കിലോമീറ്റർ വെട്ടിച്ചുരുക്കിയാണ് ആനവണ്ടികൾ ഒാടുന്നതെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കുന്നു. വെട്ടിച്ചുരുക്കൽ ഏറെ ബാധിച്ചിരിക്കുന്നത് ഒാർഡിനറി സർവിസുകളെയാണ്; വിശേഷിച്ചും ദേശസാത്കൃത റൂട്ടുകൾ കൂടുതലുള്ള ദക്ഷിണ കേരളത്തിൽ. 1000 മുതൽ 1200 വരെ റൂട്ടുകളെ ഗുരുതരമായി ബാധിച്ചിട്ടുണ്ടെന്നാണ് വിവരം. നേരത്തേതന്നെ ലാഭകരമല്ലെന്ന കാരണത്താൽ റദ്ദാക്കിയ റൂട്ടുകളും ഇതിലുൾപ്പെടും. ഉൾനാടൻ ഗതാഗതത്തെയാണ് ഇത് തീർത്തും തകർത്തുകൊണ്ടിരിക്കുന്നത്.
പൊതുമേഖലയിലെ കെ.എസ്.ആർ.ടി.സിയുടെ തളർച്ചയും അപര്യാപ്തതയും സ്വകാര്യമേഖലയെ ശക്തിപ്പെടുത്തുമെന്നും പ്രൈവറ്റ് ബസ് സർവിസ് കമ്മി നികത്തുമെന്നുമുള്ള ചിന്തയും അസ്ഥാനത്താണെന്ന് അനുഭവം വിളിച്ചോതുന്നു. 26,000 വരുന്ന സ്വകാര്യ ബസുകൾ 2017ൽ 16,000ത്തിലേക്ക് കൂപ്പുകുത്തി. നടപ്പുവർഷത്തിലാകെട്ട, കേവലം 14,500 സ്വകാര്യ ബസുകളാണ് സർവിസ് നടത്തുന്നത്. ദിനേന മൂന്ന് എന്ന തോതിൽ ബസുകൾ റോഡുകളിൽനിന്ന് പിൻവലിയുന്നു എന്നാണ് ബസ് ഉടമകളുടെ സംഘടന വെളിപ്പെടുത്തുന്നത്. ഇതത്രയും യാത്രക്കാരുടെ കുറവുകൊണ്ടു സംഭവിക്കുന്നതല്ല. 2017ൽ കേരളത്തിൽ രജിസ്റ്റർ ചെയ്ത കാറുകളുടെ എണ്ണം 2.15 ലക്ഷമായിരുന്നെങ്കിൽ മുൻവർഷം സംഖ്യ 1.89 ലക്ഷമായിരുന്നു എന്നത് ശരിയായിരിക്കെ സാമാന്യജനങ്ങളുടെ യാത്രാസൗകര്യങ്ങൾക്കത് മുതൽക്കൂട്ടാവുന്നില്ല. ഇരുചക്രവാഹനങ്ങളുടെ എണ്ണം 2016ൽ 6.05 ലക്ഷമായിരുന്നെങ്കിൽ 2017ൽ ഒരു ലക്ഷം വർധിച്ചിട്ടുണ്ടെന്നത് ചെറിയ അളവിൽ ജനകീയ ഗതാഗതത്തിന് സഹായകമായിട്ടുണ്ട്. പക്ഷേ, 2011ലെ സെൻസസ് അനുസരിച്ച് കേരളത്തിലെ ബസ്, ട്രെയിൻ ശൃംഖലയാണ് സംസ്ഥാനത്തെ വ്യവസായ, സേവന മേഖലകളിലെ തൊഴിൽസേനയുടെ 31.3 ശതമാനത്തിെൻറ ഗതാഗതാവശ്യങ്ങളും നിറവേറ്റിയിരുന്നത്. അത് ദേശീയ ശരാശരിയേക്കാൾ ഇരട്ടിയിലധികമാണ്. ദേശീയ ശരാശരി വെറും 14.9 ശതമാനമായിരുന്നു.
കണക്കുകൾക്കപ്പുറത്താണ് ദൈനംദിന ജീവിതത്തിലെ തിക്തയാഥാർഥ്യങ്ങൾ. ലോകോ പൈലറ്റ് ക്ഷാമംമൂലം പത്ത് പാസഞ്ചർ ട്രെയിനുകളാണ് സെപ്റ്റംബറിൽ കേരളത്തിൽ റദ്ദാക്കിയത്. ഗുരുവായൂർ മുതൽ പുനലൂർവരെയുള്ള വിശാല മേഖലയിൽ അത് തൊഴിലാളികളെയും മറ്റു സാധാരണ ജനങ്ങളെയും ശരിക്കും കഷ്ടത്തിലാക്കി. സംസ്ഥാനത്ത് ട്രെയിൻ സർവിസിനെ ബാധിച്ച ശനിദശ മൊത്തമായിത്തന്നെ തുടരുകയാണ്. ബദൽമാർഗമായി അവലംബിച്ചിരുന്ന ബസ് സർവിസും, റദ്ദാക്കലും ഷെഡ്യൂളുകൾ വെട്ടിക്കുറക്കലുമൊക്കെയായി ജനങ്ങളെ വട്ടംചുറ്റിക്കുകയാണ്. മണിക്കൂറുകൾതോറും കയറിക്കൊണ്ടിരിക്കുന്ന ഡീസൽവില താങ്ങാവുന്നതിലും എത്രയോ കൂടുതലാണെന്ന ബസുടമകളുടെ പരാതി ഉടനെ കലാശിക്കുക നിരക്കു വർധനക്കായുള്ള സമരത്തിലും പണിമുടക്കിലുമാണെന്ന് തീർച്ച.
2018 മാർച്ചിൽ നടപ്പിൽവന്ന നിരക്കുവർധന പ്രശ്നപരിഹാരത്തിെൻറ വക്ക് തൊടാൻ പര്യാപ്തമല്ലെന്ന് ഉടമകൾ പറയുന്നു. കെ.എസ്.ആർ.ടി.സി ജീവനക്കാരാകെട്ട, പലവിധ ആവശ്യങ്ങളുമുയർത്തി ഒക്ടോബർ രണ്ടു മുതൽ പണിമുടക്കിലേക്ക് നീങ്ങുകയാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. പ്രളയത്തിൽ ആകെ തകർന്ന സംസ്ഥാന സമ്പദ്വ്യവസ്ഥകൂടി കണക്കിലെടുത്താൽ ജനജീവിതം നരകതുല്യമാവുകയാണെന്ന് ഭയപ്പെടണം. കേരളത്തിെൻറ പുനർനിർമാണത്തെക്കുറിച്ച സർക്കാറിെൻറ ചിന്ത തികച്ചും സ്ഥാനത്തും അനുപേക്ഷ്യവുമായിരിക്കെത്തന്നെ നിത്യജീവിതത്തിലെ മഹാദുരിതങ്ങൾക്ക് അടിയന്തര പരിഹാരം കണ്ടില്ലെങ്കിൽ സ്ഥിതി നിയന്ത്രണാതീതമാവും. പിന്നെ ഒരു പുനർനിർമാണ പദ്ധതിയും തുടങ്ങാനാവില്ല. സത്വര പരിഹാരം തേടുന്ന പ്രശ്നങ്ങളിൽ ഒന്നാമത്തേതാണ് ഗതാഗതം. പ്രളയത്തെത്തുടർന്ന് 11,000 കിലോമീറ്റർ റോഡുകൾ പൂർണമോ ഭാഗികമോ ആയി തകർന്നുകിടക്കുേമ്പാൾതന്നെയാണ് നിലവിൽ ലഭ്യമായ ഗതാഗതസൗകര്യങ്ങളും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നത്. നമ്മുടെ നിയന്ത്രണത്തിനതീതമായ ദുരന്തങ്ങളുടെ പ്രത്യാഘാതങ്ങൾ ഒരു പരിധിവരെ സഹിക്കാമെന്നുവെച്ചാൽപോലും മനുഷ്യനിർമിതമായ വീഴ്ചകളും തെറ്റുകളും തിരുത്താൻ ജാഗ്രതയോടെ നടപടികളെടുത്തില്ലെങ്കിൽ ഭരണപക്ഷവും പ്രതിപക്ഷവും പരസ്പരം ചളിവാരിയെറിഞ്ഞിട്ട് ഒരു ഗുണവും ഉണ്ടാവാൻ പോവുന്നില്ല. ജനം പ്രക്ഷുബ്ധമാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.