ഇവർക്ക് ഇപ്പോഴും കോവിഡല്ല പ്രശ്നം
text_fieldsഇപ്പോഴും എങ്ങനെ അവസാനിക്കുമെന്ന് പ്രവചിക്കാനാകാത്ത മഹാ പ്രതിസന്ധിക്കുമുന്നിൽ ലോകരാഷ്ട്രങ്ങൾക്കൊപ്പം ഇന്ത്യയും, മുെമ്പാരിക്കലും നേരിടേണ്ടിവന്നിട്ടില്ലാത്ത പോരാട്ടത്തിലാണ്. വലിയ സാമ്പത്തികനഷ്ടം സഹിച്ചും രാജ്യം അടച്ചുപൂട്ടേണ്ടിവരുന്ന ു. സാധാരണജീവിതം അസാധ്യമായിരിക്കുന്നു. വലിയൊരു വിഭാഗം ജനങ്ങൾ പട്ടിണിമരണത്തെ മു ഖാമുഖം നേരിടുന്നു. രാഷ്ട്രീയ വിയോജിപ്പുകളും സ്വാർഥതാൽപര്യങ്ങളും കൈവിട്ട് എല്ലാവരും ഒരുമിച്ചുനിന്നുകൊണ്ടേ ഈ പ്രതിസന്ധി മറികടക്കാനാകൂ എന്ന് നേതാക്കളടക്കം ചൂണ്ടിക്കാണിച്ചുകൊണ്ടിരിക്കുന്നു. എന്നാൽ, ഇതേസമയത്ത് അധികാരികൾതന്നെ സങ്കുചിത രാഷ്ട്രീയ അജണ്ട നടപ്പാക്കിക്കൊണ്ടിരിക്കുന്നത് എന്തുകൊണ്ടാണ്? ‘ദ വയർ’ എഡിറ്റർ സിദ്ധാർഥ വരദരാജനെതിരെ ഉത്തർപ്രദേശ് സർക്കാർ എഫ്.ഐ.ആർ സമർപ്പിച്ചതും ചൊവ്വാഴ്ച അയോധ്യയിൽ പൊലീസ് അധികൃതർക്ക് മുമ്പാകെ ഹാജരാകാൻ കൽപിച്ചതും അന്യായമായ വേട്ടയാടലിെൻറ മാത്രമല്ല, വളരെ ഇടുങ്ങിയ മനോഭാവത്തിെൻറയും തെളിവാണ്. ഇതിെൻറ പശ്ചാത്തലം നോക്കുേമ്പാൾ ഇക്കാര്യം വ്യക്തമാകും. സങ്കീർണവും സന്ദിഗ്ധവുമായ ഘട്ടത്തിലൂടെ രാജ്യം കടന്നുപോകുേമ്പാൾ കേന്ദ്രസർക്കാറിനോട് ചായ്വുള്ള രാഷ്ട്രീയനേതാക്കളും മാധ്യമങ്ങളും വരെ തനി വർഗീയപ്രചാരണങ്ങൾ പുറത്തെടുത്തിരിക്കുന്നു. തല്ലിക്കൊല്ലലും ചികിത്സ നിഷേധിക്കലും പട്ടിണിക്കിടലുമെല്ലാം അങ്ങിങ്ങ് നടക്കുന്നതായി വാർത്തകൾ വരുന്നു. ഈ സാഹചര്യം സൃഷ്ടിച്ചതിനുപിന്നിൽ തബ്ലീഗ് ജമാഅത്തിെൻറ നിസാമുദ്ദീൻ സമ്മേളനവുമായി ബന്ധപ്പെടുത്തിയുള്ള തീവ്രവർഗീയ പ്രചാരണമുണ്ട്- ഒരുപാട് വ്യാജങ്ങളടക്കം.
ഇതിനിടെ തബ്ലീഗ് സമ്മേളനസ്ഥലം അടച്ചുപൂട്ടിയതിനെക്കുറിച്ച് റിപ്പോർട്ട് ചെയ്തതിനൊപ്പം ‘ദ വയർ’ മറ്റൊന്നുകൂടി എടുത്തു പറഞ്ഞു: തബ്ലീഗ് സമ്മേളനം നടക്കുന്ന സമയത്തുതന്നെയാണ് അയോധ്യയിൽ രാമനവമിയോടനുബന്ധിച്ച് വലിയ ആഘോഷം നടക്കുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചത്. മാത്രമല്ല, മാർച്ച് 24ന് പ്രധാനമന്ത്രി ലോക്ഡൗൺ പ്രഖ്യാപിച്ച ശേഷമാണ് ആദിത്യനാഥ് ഔദ്യോഗികചട്ടങ്ങൾ ലംഘിച്ച് അയോധ്യയിൽ ഒരു ചടങ്ങിൽ അനേകം പേരോടൊപ്പം ഒത്തുകൂടിയതെന്നും ‘ദ വയർ’ റിപ്പോർട്ട് ചൂണ്ടിക്കാട്ടി- ആദിത്യനാഥ് തന്നെ അതിെൻറ പടങ്ങൾ ട്വീറ്റ് ചെയ്തിരുന്നു. റിപ്പോർട്ടിൽ ആദ്യം ഒരു തെറ്റു കടന്നുകൂടിയത് പിന്നീട് തിരുത്തിയിരുന്നു. രാമഭക്തർ ഒത്തുകൂടുേമ്പാൾ കുഴപ്പമുണ്ടാകില്ല, ഭക്തരെ വൈറസിൽനിന്ന് ശ്രീരാമൻ രക്ഷിച്ചുകൊള്ളും എന്ന നിലക്ക് യോഗി ആദിത്യനാഥ് പ്രസ്താവന നടത്തി എന്നതായിരുന്നു ആ തെറ്റ്; രാമക്ഷേത്ര ട്രസ്റ്റ് തലവനായ പരമഹംസനാണ് ആ പ്രസ്താവന നടത്തിയതെന്ന് തിരുത്തുകയും ചെയ്തു. ഇതെല്ലാം പറഞ്ഞാണ് യു.പി സർക്കാർ നടപടിയെടുത്തത്. നമ്പറില്ലാത്ത കാറിൽ ഏഴെട്ട് പൊലീസുകാർ അയോധ്യയിൽനിന്ന് ഡൽഹിയിൽ സിദ്ധാർഥവരദരാജെൻറ വീട്ടിൽ ചെന്ന് നോട്ടീസ് നൽകുകയായിരുന്നു. ലോക്ഡൗൺ കാലത്ത്, ഏപ്രിൽ 14ന് പത്തു മണിക്ക് അയോധ്യയിൽ പൊലീസിന് മുന്നിൽ ഹാജരാകാനാണ് കൽപന.
സാധാരണ സമയത്തുപോലും നിന്ദ്യമാകുന്ന ഈ മാധ്യമവേട്ട, ഈ പ്രതിസന്ധി വേളയിലും നടക്കുന്നു എന്നത് സർക്കാറിെൻറ മുൻഗണനകളെപ്പറ്റി പറഞ്ഞുതരുന്നുണ്ട്. ഇതേ രീതിയാണ് ആനന്ദ് തെൽതുംബ്ഡെ, ഗൗതം നവ്ലാഖ എന്നിവരെ ജയിലിലടക്കാനുള്ള തിടുക്കത്തിലും കാണുന്നത്. പ്രധാനമന്ത്രിയെ വധിക്കാൻ പ്രേരിപ്പിച്ചു എന്ന കുറ്റം ചാർത്തിയാണ് ഈ മനുഷ്യാവകാശ പ്രവർത്തകരെ ജയിലിലടക്കാൻ നോക്കുന്നത്. ഇക്കാര്യത്തിൽ സുപ്രീംകോടതി സർക്കാറിെൻറ വാദം അംഗീകരിച്ചപ്പോൾ സ്വന്തം നിർദേശത്തെ തന്നെ മറന്നുകളഞ്ഞു. കോവിഡ്- 19 പരക്കുന്നതിനുള്ള സാധ്യത കുറക്കാൻ ജയിലുകളിലെ തിക്കും തിരക്കും കുറക്കണമെന്നും അതിനുവേണ്ടി കുറെ തടവുകാരെ വിട്ടയക്കണമെന്നും നിർദേശിച്ചതും ഈ കോടതിയാണ്. ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഹൈകമീഷണറും ഇപ്പോഴുള്ള തടവുകാരിൽ കുറേ പേരെ വിട്ടയക്കാനാണ് നിർദേശിച്ചിട്ടുള്ളത്. മതിയായ ന്യായങ്ങളില്ലാതെ തടങ്കലിലാക്കപ്പെട്ടവരെയും രാഷ്ട്രീയ തടവുകാരെയും വിയോജിപ്പിെൻറ പേരിൽ തടങ്കലിലിട്ടവരെയും വിട്ടയക്കണമെന്ന് ഹൈകമീഷണർ ആവശ്യപ്പെട്ടു. തെൽതുംബ്ഡെക്കും നവ്ലാഖക്കുമെതിരായ കുറ്റാരോപണം അടിസ്ഥാനരഹിതമാണെന്നും മനുഷ്യാവകാശ പ്രവർത്തനമാണ് അവരെ പിടികൂടാൻ കാരണമെന്നും ആംനസ്റ്റി ഇൻറർനാഷനലും മറ്റു മനുഷ്യാവകാശപ്രസ്ഥാനങ്ങളും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ആദ്യമേ തിങ്ങിനിറഞ്ഞ ജയിലുകളിലേക്ക് അവരെ ഇപ്പോൾ ധിറുതിപ്പെട്ട് അയക്കുന്നത് ന്യായീകരിക്കാനാകില്ല. ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടിയപോലെ, പ്രായം ചെന്നവർക്ക് കോവിഡ് കാലത്ത് പ്രത്യേക ശ്രദ്ധയും പരിരക്ഷയുമാണാവശ്യം. ഈ രണ്ടുപേരും 65 കഴിഞ്ഞവരാണ് - ഹൃദയസംബന്ധമായ പ്രയാസങ്ങളുള്ളവരും.
നീതിയും മനുഷ്യത്വവുമൊക്കെ മറന്നാലും മഹാമാരിയെ നേരിടാൻ സർവശ്രദ്ധയും നൽകേണ്ട ഈ കാലത്ത് മുൻഗണനകളെങ്കിലും ശരിയാക്കാൻ കേന്ദ്രസർക്കാറും സംസ്ഥാന സർക്കാറുകളും തയാറാകേണ്ടതുണ്ട്. കേന്ദ്രവും കോടതികളുമൊക്കെ ആവശ്യപ്പെട്ടിട്ടും അനുസരിക്കാതെ കാസർകോട്ടുകാർക്ക് ചികിത്സ നിഷേധിക്കാൻ കർണാടക സർക്കാറിനെ പാട്ടിനു വിട്ടവരാണ് മനുഷ്യാവകാശ പ്രവർത്തകരെയും മാധ്യമപ്രവർത്തകരെയും ആട്ടിപ്പിടിച്ച് കുടുക്കുന്നത്. കോവിഡല്ല ഇവർക്കൊന്നും പ്രശ്നം!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.