പരമോന്നത നീതിപീഠത്തിന്‍റെ മുന്നറിയിപ്പ്
text_fields''മുസ്ലിം സമുദായത്തെ നിന്ദിക്കുകയും സിവിൽ സർവിസിലേക്ക് നുഴഞ്ഞുകയറാൻ കുതന്ത്രങ്ങൾ മെനയുന്നവരെന്ന് ആക്ഷേപിക്കുകയും ചെയ്യുന്നതിലൂടെ എന്തു ദുഷ്ടതയാണ് നിങ്ങൾ ചെയ്യുന്നത്. നിങ്ങളുടെ കക്ഷി രാജ്യത്തെ അപമാനിക്കുകയാണ്. നാനാത്വത്തിെൻറ സങ്കലനമാണ് ഇന്ത്യയെന്ന് കക്ഷി അംഗീകരിക്കുന്നില്ല. നിങ്ങളുടെ കക്ഷിക്ക് സ്വാതന്ത്ര്യം ജാഗ്രതയോടെ ഉപയോഗിക്കേണ്ടതിന് പരിശീലനം അനിവാര്യമാണ്...'' ''...സമുദായസഹവർത്തിത്വത്തിെൻറ അടിസ്ഥാനത്തിലാണ് സുസ്ഥിര ജനാധിപത്യ സമൂഹവും ഭരണഘടനാവകാശങ്ങളും ഉത്തരവാദിത്തങ്ങളും നിലകൊള്ളുന്നത്. ഏതെങ്കിലും ഒരു സമുദായത്തെ നിന്ദിക്കാനുള്ള ശ്രമത്തെ നീരസത്തോടുകൂടി കാണണം. പ്രത്യേക സമുദായങ്ങളെ ലക്ഷ്യമിട്ട് രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള കേന്ദ്രബിന്ദു ആകാന് ചാനലുകള്ക്ക് കഴിയുമെന്ന് ഓർക്കുക...''
''....അമേരിക്കക്കു സമാനം മാധ്യമപ്രവർത്തകർക്ക് ഇവിടെ പ്രത്യേക സ്വാതന്ത്ര്യമില്ല. ചില ചാനൽ ചർച്ചകളിൽ അവതാരകരാണ് കൂടുതലും സംസാരിക്കുന്നത്. അവർക്ക് വിരുദ്ധമായി സംസാരിക്കുന്നവരെ മൈക് ഓഫ് ചെയ്ത് നിശ്ശബ്ദമാക്കും. ഇത് അനീതിയാണ്. ചർച്ചകളിൽ നിഷ്പക്ഷരായ മാധ്യമപ്രവർത്തകരെയാണ് ആവശ്യം.''
സുദർശൻ ന്യൂസ് ടി.വി എന്ന സംഘ് പരിവാർ അനുകൂല ചാനലിെൻറ മുസ്ലിം വിദ്വേഷം പ്രചരിപ്പിക്കുന്ന പരിപാടി നിരോധിച്ചു സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ചാണ് ശ്രദ്ധേയമായ ഈ പ്രസ്താവനകൾ നടത്തിയിരിക്കുന്നത്. രാജ്യെത്ത മാധ്യമങ്ങൾ ഏത് വഴിയിലൂടെയാണ് സഞ്ചരിക്കുന്നതെന്ന് വ്യക്തമായി അടയാളപ്പെടുത്തുന്നുണ്ട് ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, കെ.എം. ജോസഫ്, ഇന്ദു മൽഹോത്ര എന്നിവരുടെ നിരീക്ഷണങ്ങൾ.
ഇന്ത്യയിലെ മാധ്യമങ്ങൾ മുസ്ലിം സമൂഹത്തിന് ഭീകരമുദ്രയും രാജ്യദ്രോഹപട്ടവും നൽകുന്നത് സ്വാഭാവികമായിക്കൊണ്ടിരിക്കുന്ന കാലത്താണ് സുപ്രീംകോടതി ഭരണഘടനയുടെ അന്തഃസത്തയും രാജ്യത്തിെൻറ സാംസ്കാരിക വൈവിധ്യവും ഒരിക്കൽകൂടി ഓർമിപ്പിക്കുന്നത്. സുദർശൻ ന്യൂസ് ടി.വി എന്ന സ്വകാര്യ ചാനലിെൻറ മേധാവി സുരേഷ് ചാവങ്കേ അവതരിപ്പിച്ച 'മുസ്ലിംകൾ സിവിൽ സർവിസുകളിൽ നുഴഞ്ഞുകയറുന്നു' എന്ന വ്യാജ വാർത്താധിഷ്ഠിത പരിപാടിയുമായി ബന്ധപ്പെട്ട നിയമനടപടികളാണ് സുപ്രീംകോടതിയെ ഈ നിരീക്ഷണത്തിന് പ്രേരിപ്പിച്ചത്. ഇക്കഴിഞ്ഞ യു.പി.എസ്.സി മത്സര പരീക്ഷയിൽ ഡൽഹിയിലെ പ്രസിദ്ധമായ ജാമിഅ മില്ലിയ്യ സർവകലാശാലയിലെ 30 വിദ്യാർഥികൾ വിജയികളായതിനെ 'ജാമിഅ ജിഹാദ്', 'യു.പി.എസ്.സി ജിഹാദ്' എന്നൊക്കെയാണ് സുരേഷ് ചാവങ്കെ തെൻറ 'ബിന്ദാസ് ബോൽ' പരിപാടിയിൽ വിശേഷിപ്പിച്ചത്.
മുസ്ലിംകൾ ഐ.എ.എസിലേക്കും ഐ.പി.എസിലേക്കും നുഴഞ്ഞു കയറുന്നുവെന്നും അത് രാജ്യത്തിെൻറ ഭാവിയെ നശിപ്പിക്കുമെന്നും അയാൾ അലറിവിളിച്ചു. കടുത്ത വർഗീയ പരാമർശങ്ങളടങ്ങിയ ടീസർ പുറത്തിറങ്ങിയ ആഗസ്റ്റ് 28നുതന്നെ 15 ലക്ഷത്തിലധികം ആളുകൾ അത് കണ്ടുവെന്നത് ഇന്ത്യയിൽ രൂഢമൂലമായ മുസ്ലിം വിരുദ്ധതയുടെ ആഴം വ്യക്തമാക്കുന്നു. പരിപാടി ഉൽപാദിപ്പിക്കാൻ പോകുന്ന വെറുപ്പിെൻറ വ്യാപ്തി തിരിച്ചറിഞ്ഞ ഇന്ത്യൻ പൊലീസ് സർവിസ് (സെൻട്രൽ) അസോസിയേഷൻ അടക്കം ആയിരത്തിലധികം സാംസ്കാരികവ്യക്തിത്വങ്ങളും സംഘടനകളും അത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി കമീഷണർക്കും ദേശീയ ബ്രോഡ്കാസ്റ്റിങ് അസോസിയേഷനും വാർത്ത വിതരണ മന്ത്രാലയത്തിനും പരാതികളയക്കുകയും അടിയന്തര നിയമനടപടികളിലേക്ക് പ്രവേശിക്കുകയും ചെയ്തു.
എന്നാൽ, സുദർശൻ ടി.വി നിയമവിരുദ്ധമായി ഒന്നും സംപ്രേഷണം ചെയ്തിട്ടില്ലെന്നും പ്രോഗ്രാം കോഡ് ലംഘിച്ചിട്ടില്ലെന്നുമുള്ള മറുപടിയാണ് വാർത്ത വിതരണ മന്ത്രാലയം നൽകിയത്. അതോടെ ഡൽഹി ഹൈകോടതിയുടെ താൽക്കാലിക സ്റ്റേ റദ്ദാക്കപ്പെട്ടു. സെപ്റ്റംബർ 11നും 14നും ഇടയിൽ വർഗീയതയും വിദ്വേഷവും നുരയുന്ന നാല് എപ്പിസോഡുകൾ സംപ്രേഷണം ചെയ്തു. അഭിപ്രായ സ്വാതന്ത്ര്യത്തിെൻറ ഭാഗമാണ് ഈ പരിപാടിയെന്ന കേന്ദ്ര സർക്കാർ അഭിഭാഷകൻ തുഷാർ മേത്തയുടെ വാദത്തെ നിരാകരിച്ച് കേബിൾ ടി.വി പ്രോഗ്രാം കോഡ് റൂൾ 6(1) (സി), (ഡി) എന്നിവക്ക് വിരുദ്ധവും ഭരണഘടനയുടെ അന്തഃസത്തയെ ലംഘിക്കുന്നതാെണന്നും വിധിച്ചാണ് ഇന്ത്യയിലെ മാധ്യമങ്ങൾക്ക് സംഭവിച്ചുകൊണ്ടിരിക്കുന്ന ലജ്ജാകരമായ ജീർണതകളെ പരമോന്നത കോടതിയും വിമർശിച്ചിരിക്കുന്നത്.
നുഴഞ്ഞുകയറ്റക്കാർ എന്ന പ്രയോഗത്തിലൂടെ രാജ്യത്തിന് പുറത്താണ് മുസ്ലിം എന്ന് നിരന്തരമായി സ്ഥാപിച്ചെടുക്കുകയാണ് സംഘ് പരിവാർ മാധ്യമങ്ങൾ. അത് മാധ്യമ സ്വാതന്ത്ര്യമല്ല, വെറുപ്പിെൻറ വൃത്തികെട്ട രാഷ്ട്രീയമാണെന്ന് വ്യക്തമാക്കുകയാണ് പരമോന്നത നീതിപീഠം. 1994 അവസാനത്തിൽ റുവാണ്ടയിൽ എട്ടു ലക്ഷം തുത്സികൾ വംശഹത്യക്കിരയാകുമ്പോൾ രാജ്യദ്രോഹികളുടെ ചെറിയ മൂക്ക് നോക്കി അതിനെ തകർക്കുക എന്ന് അവിടത്തെ മുഖ്യധാരാ മാധ്യമ ആക്രോശങ്ങൾക്ക് സമാനമാണ് ഇന്ത്യയിലെ വർത്തമാന മാധ്യമങ്ങൾ. ചെറിയ മൂക്ക് എന്നത് തുത്സികളെ തിരിച്ചറിയാനുള്ള വംശീയ വിളിപ്പേരായിരുന്നു; ഇന്ന് മുസ്ലിംകളെ ജിഹാദികൾ എന്ന് വിളിച്ചാക്ഷേപിക്കുന്നതുപോലെ. 2003ൽ റുവാണ്ടയിലെ വംശീയഹത്യ അന്വേഷിച്ച യു.എൻ ട്രൈബ്യൂണൽ ചെയർമാൻ വിദ്വേഷ പ്രചാരണത്തിെൻറയും സാമുദായിക ധ്രുവീകരണത്തിെൻറയും പേരിൽ മാധ്യമ ഉടമകളെയും ജീവപര്യന്തം തടവിന് ശിക്ഷിച്ചുകൊണ്ട് ഇപ്രകാരമെഴുതി: ''അടിസ്ഥാന മാനുഷിക മൂല്യങ്ങൾ നിർമിക്കുന്നതിലും നശിപ്പിക്കുന്നതിലും മാധ്യമങ്ങൾക്ക് നിർണായകമായ പങ്കാണുള്ളത്. അതുകൊണ്ടുതന്നെ മാധ്യമങ്ങളെ നിയന്ത്രിക്കുന്നവർ അതിെൻറ പരിണിതഫലങ്ങൾക്കും ഉത്തരവാദികളാണ്.'' സുപ്രീംകോടതിയുടെ നിരീക്ഷണങ്ങളും ഇന്ത്യയിലെ മാധ്യമ ഉടമകളും റുവാണ്ടയിലെ വംശഹത്യ കാലത്തെ അനുസ്മരിപ്പിക്കുന്നുവെന്നത് എത്ര നിർഭാഗ്യകരമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.