സംസ്ഥാനങ്ങൾക്കുമുണ്ട് അവകാശങ്ങൾ
text_fieldsആരിഫ് മുഹമ്മദ് ഖാൻ അടക്കം വിവിധ ഗവർണർമാർ ബി.ജെ.പി ഇതര സംസ് ഥാനങ്ങളിൽ ഉയർത്തുന്ന വിവാദങ്ങൾ, വെറും കക്ഷിരാഷ്ട്രീയത്തിെൻ റ സ്വാഭാവിക വിനോദങ്ങൾ മാത്രമാണോ? ആയിരിക്കാൻ തരമില്ലെന്നാണ് മോ ദിഭരണത്തിൽ കേന്ദ്ര-സംസ്ഥാന ബന്ധങ്ങളിൽ നടന്നുകൊണ്ടിരിക്കുന് ന കാര്യമായ പൊളിച്ചുപണി സൂചിപ്പിക്കുന്നത്. ഫെഡറൽ ഘടനയുടെ നട്ടെ ല്ല് തകർത്ത് അധികാരകേന്ദ്രീകരണത്തിലേക്കുള്ള പാതവെട്ടാൻ നടക ്കുന്ന ശ്രമങ്ങൾ അവഗണിക്കാൻ പറ്റാത്തവിധം തെളിഞ്ഞുകൊണ്ടിരിക്കുന ്നു.
തീവ്രദേശീയതയുടെ രാഷ്ട്രീയം എക്കാലവും ഫെഡറൽ സമ്പ്രദായത് തോട് വിമുഖവും യൂനിറ്ററി സമ്പ്രദായത്തിന് അനുകൂലവുമാണ്. പ്രസിഡൻഷ്യൽ രീതിക്കായി നരേന്ദ്ര മോദി മുമ്പ് വാദിച്ചിരുന്നത് അധികാരകേന്ദ്രീകരണം മനസ്സിൽവെച്ചാണെന്ന് വിമർശനമുയർന്നതാണ്. റിസർവ് ബാങ്ക്, തെരഞ്ഞെടുപ്പ് കമീഷൻ, സി.ബി.ഐ, സി.എ.ജി തുടങ്ങി ഉന്നത സ്വയംഭരണസ്ഥാപനങ്ങളെ വരുതിയിൽ നിർത്തിക്കൊണ്ട് അധികാരകേന്ദ്രീകരണം അതിവേഗത്തിൽ നടന്നുവരുന്നുമുണ്ട്. കേന്ദ്രത്തിൽ വർധിത ഭൂരിപക്ഷേത്താടെ അധികാരം നേടിയ ബി.ജെ.പിക്ക് സംസ്ഥാനങ്ങളിൽ ആ അപ്രമാദിത്വമില്ല. എന്നല്ല, 2018 ഡിസംബർ മുതൽ ഒരു വർഷത്തിനുള്ളിൽ ഒട്ടനേകം അസംബ്ലി തെരഞ്ഞെടുപ്പുകളിൽ ആ പാർട്ടി പരാജയപ്പെട്ടു. രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തിസ്ഗഢിലും തോറ്റു. ഹരിയാനയിൽ കേവലഭൂരിപക്ഷം നഷ്ടപ്പെട്ടു; മഹാരാഷ്ട്രയിൽ ഭരണം പോയി; ഝാർഖണ്ഡിൽ ആകെ പൊളിഞ്ഞു.
ജനഹിതത്തിെൻറ ഈ സംസ്ഥാനതല പ്രകടനങ്ങൾ കേന്ദ്ര സർക്കാറിെൻറ അത്യാചാരങ്ങൾ അൽപമെങ്കിലും ശമിപ്പിക്കുമെന്ന പ്രതീക്ഷ വെറുതെയായി. പകരം, ബി.ജെ.പി ഇതര സംസ്ഥാനങ്ങളിൽ പ്രശ്നം സൃഷ്ടിക്കുകയെന്ന ഏകഇന അജണ്ടയുമായാണ് അവിടങ്ങളിലേക്ക് ഗവർണർമാരെ അയക്കുന്നതെന്ന് തോന്നുന്നു. ഗോവ, മണിപ്പൂർ, മേഘാലയ, ബിഹാർ എന്നീ സംസ്ഥാനങ്ങളിൽ ഇത് കണ്ടു. അരുണാചലിൽ കോൺഗ്രസ് സർക്കാറിനെ പിരിച്ചുവിട്ട് വിമതെൻറ നേതൃത്വത്തിൽ പകരം സർക്കാറിനെ പ്രതിഷ്ഠിച്ച ഗവർണറുടെ നടപടി കോടതി റദ്ദാക്കുകയായിരുന്നു. ഉത്തരാഖണ്ഡിലും കർണാടകയിലും മഹാരാഷ്ട്രയിലും ഇത്തരം ഇടപെടലുകൾ കണ്ടു.
ഇപ്പോൾ കേരളത്തിലും ഗവർണർ സർക്കാറുമായി ഇടയുന്നു. ജനങ്ങൾ തെരഞ്ഞെടുത്ത അസംബ്ലി പാസാക്കിയ പൗരത്വ ഭേദഗതി വിരുദ്ധ പ്രമേയം മുതൽ സുപ്രീംകോടതിയിൽ കേസിനുപോയ വിഷയം വരെ സാങ്കേതികതയുടെ പേരിലുള്ള പരസ്യമായ ഏറ്റുമുട്ടലിന് ആരിഫ് ഖാൻ ഉപയോഗിച്ചു. ഇതിനെല്ലാം അദ്ദേഹം പറയുന്ന ന്യായം-താൻ രാഷ്ട്രപതിയുടെ ആളാണെന്നത്-പുറമേക്ക് നിർദോഷമെന്ന് തോന്നുമെങ്കിലും സംസ്ഥാന നിയമസഭയുടെയും സർക്കാറിെൻറയും ഭരണഘടനാദത്തമായ അവകാശങ്ങളെ തള്ളിപ്പറയുന്നതാണ്.
മുമ്പ് കോൺഗ്രസ് സർക്കാറുകൾക്കു കീഴിലും ഗവർണർ പദവി കേന്ദ്ര ഏജൻസി മാത്രമായിപ്പോയ സന്ദർഭങ്ങളുണ്ടായിരുന്നെങ്കിലും സർക്കാറിയ കമീഷൻ ശിപാർശകൾ സംസ്ഥാനങ്ങളുടെ ജനാധിപത്യ അവകാശങ്ങൾ വീണ്ടെടുത്തുകൊണ്ട് ഫെഡറലിസത്തിെൻറ സന്തുലനം ഉറപ്പുവരുത്തി. എന്നാൽ, ബി.ജെ.പി കേന്ദ്രത്തിൽ വന്നതിനുശേഷം ഈ സന്തുലനം അതിവേഗം നഷ്ടപ്പെടുകയാണ്. അതാകട്ടെ ഒന്നോ രണ്ടോ വിഷയങ്ങളിൽ മാത്രമല്ലതാനും. ജമ്മു-കശ്മീരിലെ തെരഞ്ഞെടുക്കപ്പെട്ട നിയമസഭയെ തീർത്തും അവഗണിച്ചുകൊണ്ടാണല്ലോ അതിെൻറ സംസ്ഥാന പദവി എടുത്തുകളഞ്ഞത്. കേന്ദ്ര, സംസ്ഥാന, തദ്ദേശ ഭരണതലങ്ങളിലൂടെ ഉറപ്പുവരുത്തേണ്ട ഭരണവികേന്ദ്രീകരണത്തെ തകർത്ത് എല്ലാം കേന്ദ്രത്തിലെ രണ്ടു വ്യക്തികളുടെ തീരുമാനമാക്കി മാറ്റിക്കൊണ്ടിരിക്കുന്നു.
ക്രമസമാധാനം, വിദ്യാഭ്യാസം തുടങ്ങി ഭരണഘടന ‘കൺകറൻറ്’ പട്ടികയിൽപെടുത്തിയ മേഖലകളിൽവരെ കേന്ദ്രം ഏകപക്ഷീയമായി പ്രവർത്തിക്കുന്നു. ബാങ്കുകൾ, പൊതുമേഖല സംരംഭങ്ങൾ, സർവകലാശാലകൾ മുതലായ സ്വയംഭരണ സ്ഥാപനങ്ങളിലും സംസ്ഥാനങ്ങളെ അവഗണിച്ച് കേന്ദ്രം പിടിമുറുക്കുന്നു. ഇതിനെക്കാളൊക്കെ കൂടുതലാണ് സാമ്പത്തികരംഗത്ത് നടക്കുന്ന ‘കേന്ദ്ര അധിനിവേശം’. സാമ്പത്തിക മേഖലയിലെ സംസ്ഥാന അവകാശങ്ങൾ അട്ടിമറിക്കുന്നു. ഭരണഘടനയിൽ കൃത്യമായി നിർണയിച്ചതായിട്ടും ധനകാര്യ ഫെഡറലിസം തകർക്കപ്പെടുകയാണ്. സംസ്ഥാനങ്ങളുടെ സാമ്പത്തിക സുസ്ഥിതി, ഭരണഘടനതന്നെ നിർവചിച്ച ചുമതലകൾ നിർവഹിക്കാനാവശ്യമാണ്. പക്ഷേ, സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്വാതന്ത്ര്യത്തിെൻറ ചരമക്കുറിപ്പായി ചരക്കു സേവന നികുതി ഭവിച്ചിട്ടുണ്ട്. ധനകാര്യ കമീഷൻകൊണ്ടുദ്ദേശിക്കുന്നത് നികുതിവരുമാനം നീതിപൂർവകമായി വീതംവെക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്തലാണ്.
14ാം ധനകാര്യ കമീഷൻ സംസ്ഥാനങ്ങളുടെ നികുതിവിഹിതം 32 ശതമാനത്തിൽനിന്ന് 42 ശതമാനമാക്കി വർധിപ്പിച്ചത് നടപ്പാക്കാൻ കേന്ദ്രം ബാധ്യസ്ഥമായിരുന്നു. അത് അംഗീകരിച്ച കേന്ദ്രമാകട്ടെ പദ്ധതി ഗ്രാൻറുകളും കേന്ദ്രാവിഷ്കൃത പരിപാടികൾക്കായുള്ള വിഹിതവും വെട്ടിക്കുറച്ചുകൊണ്ട് ആ നടപടി നിഷ്ഫലമാക്കി. ഇതുമാത്രമല്ല പ്രശ്നം. നികുതിവിഹിതം ധനകാര്യ കമീഷനാണ് നിർണയിക്കുകയെങ്കിലും സെസുകളുടെയും സർചാർജുകളുടെയും വിഹിതം തീരുമാനിക്കുന്നത് കേന്ദ്രമാണ്. ഈ ഇനങ്ങളിൽ പിരിക്കുന്നതിൽ കൂടുതലും കേന്ദ്രം സ്വന്തമാക്കുന്ന പ്രവണതയുണ്ട്. തന്നെയുമല്ല, നികുതികൾക്കു പകരമായി സെസും സർചാർജും വരുമാനമാർഗമായി കൂടുതൽ സ്വീകരിക്കപ്പെട്ടുവരുകയും ചെയ്യുന്നു. 2018-19ൽ സംസ്ഥാനങ്ങൾക്ക് നികുതിവിഹിതമായി ലഭിച്ചതാകട്ടെ 34 ശതമാനം മാത്രവും. ജി.എസ്.ടി ചട്ടമനുസരിച്ച്, നികുതിവരുമാനത്തിലെ ഇടിവിന് കിട്ടേണ്ട നഷ്ടപരിഹാരം കേന്ദ്രത്തോട് യാചിച്ചുവാങ്ങേണ്ട അവസ്ഥയുണ്ട് സംസ്ഥാനങ്ങൾക്ക്- എന്നിട്ടും കിട്ടുന്നുമില്ല.
ഒറ്റ തെരഞ്ഞെടുപ്പ്, ഒറ്റ നികുതി, ഒറ്റ ഭാഷ തുടങ്ങിയ മുദ്രാവാക്യങ്ങളുമായി ഏകസംസ്കാര ദേശീയതയിലേക്ക് നീങ്ങുന്നതിന് കേന്ദ്ര സർക്കാർ ഉപയോഗിക്കുന്ന ശക്തമായ ആയുധമായിരിക്കുന്നു സാമ്പത്തികരംഗത്തടക്കം അധികാരത്തിെൻറ കേന്ദ്രീകരണം. അതിനുവേണ്ടി പ്രവർത്തിക്കുന്ന സമ്മർദകേന്ദ്രങ്ങളായി രാജ്ഭവനുകൾ മാറിക്കൊണ്ടിരിക്കുന്നു. ഫെഡറലിസത്തിെൻറ വീണ്ടെടുപ്പിനായി സംസ്ഥാനങ്ങൾ ഒരുമിച്ചുനിൽക്കാൻ വൈകി. ഇനിയും അമാന്തിച്ചാൽ ഫെഡറൽ ഘടനതന്നെ പഴങ്കഥയാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.