ലോക്ഡൗണിലും തുടരുന്ന ഭരണകൂട ഭീകരത
text_fields‘‘എഴുത്തിലൂടെ വിജ്ഞാനം പകർന്നും തൊഴിലെടുത്തും ജീവിക്കുന്നതിനിടെ എനിക്കെതിരെ കരി നിയമമായ യു.എ.പി.എ ചുമത്തിയിരിക്കുകയാണ്. സർക്കാറിെൻറയും വാലാട്ടി മാധ്യമങ്ങളുടെ യും അജണ്ടക്കു മുന്നിൽ ഞാൻ നിസ്സഹായനാണ്. ഇതിനു പിന്നിൽ ബി.ജെ.പിയും ആർ.എസ്.എസുമാണെന്ന ത് രഹസ്യമല്ല. എൻ.ഐ.എക്ക് മുന്നിൽ കീഴടങ്ങുകയല്ലാതെ എനിക്കു മുന്നിൽ വഴികളില്ല. ഇനിയ െന്ന് നിങ്ങളുമായി സംസാരിക്കാൻ സാധിക്കുമെന്ന് അറിയില്ല. നിങ്ങളുടെ ഉൗഴം എത്തുംമുമ്പേ മൗനം വെടിഞ്ഞ് നിങ്ങൾ പ്രതികരിക്കുമെന്ന് പ്രതീക്ഷിക്കുന്നു’’ -ഭരണഘടന ശിൽപിയായ അംബേദ്കറുടെ പേരമകളുടെ ഭർത്താവും മാനേജ്മെൻറ് വിദഗ്ധനും ദലിത് ബുദ്ധിജീവിയുമായ ആനന്ദ് തെൽതുംബ്ഡെ ഏപ്രിൽ 14ന് എഴുതിയ മൂന്ന് പുറമുള്ള തുറന്ന കത്തിൽനിന്നാണ് ഇൗ വരികൾ. ഭീമ-കൊറേഗാവ് കേസിൽ യു.എ.പി.എ ചുമത്തപ്പെട്ട അദ്ദേഹം ഏപ്രിൽ 15ന് എൻ.ഐ.എക്ക് മുന്നിൽ കീഴടങ്ങി തടവറക്കകത്തായിക്കഴിഞ്ഞു. മാധ്യമ, മനുഷ്യാവകാശ മേഖലയിൽ ഏറെ ശ്രദ്ധേയനായ ഗൗതം നവ്ലാഖയും തെൽതുംബ്ഡെയൊടൊപ്പം എൻ.ഐ.എ തടവിലാണിപ്പോൾ.
2018 ജനുവരി ഒന്നിന് മഹാരാഷ്ട്രയിലെ ഭീമ- കോറേഗാവിൽ ദലിത് സംഘടനകൾ സംഘടിപ്പിച്ച ഒരു പരിപാടിയാണ് പ്രമാദമായ ഭീമ-കോറേഗാവ് കേസ്. 1818ൽ നടന്ന കോറേഗാവ് യുദ്ധത്തിെൻറ ഇരുനൂറാം വാർഷികത്തിലായിരുന്നു പതിനായിരങ്ങൾ പങ്കെടുത്ത ആ പരിപാടി. മഹാരാഷ്ട്രയിലെ ദലിത് സംഘാടനത്തിലെ ദിശാ വ്യതിയാനമാകുമെന്ന് കരുതപ്പെട്ട ആ പരിപാടിയിൽ കുഴപ്പങ്ങളുണ്ടാവുകയും ഒരാൾ കൊല്ലപ്പെടുകയും ചെയ്തു. പരിപാടി തകർക്കാൻ ആസൂത്രിതമായി സർക്കാർ ഏജൻറുമാരാണ് കുഴപ്പങ്ങളുണ്ടാക്കിയതെന്നാണ് സംഘാടകരുടെ നിലപാട്. എന്നാൽ, പരിപാടിക്കിടെ നടന്ന സംഘർഷത്തിെൻറ പേരിലുള്ള കേസ് വളരെ പെട്ടെന്ന് മറുവഴികളിലേക്ക് സഞ്ചരിക്കുന്നതാണ് പിന്നീട് കണ്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാൻ ഗൂഢാലോചന നടത്തി എന്നതടക്കമുള്ള കുറ്റങ്ങൾ ചുമത്തി ദേശീയ അന്വേഷണ ഏജൻസി യു.എ.പി.എ കേസ് ചാർജ് ചെയ്യുകയായിരുന്നു. റോണ വിൽസൻ, സുധാ ഭരദ്വാജ്, അരുൺ ഫെറീറ തുടങ്ങിയ ഇന്ത്യയിലെ അറിയപ്പെട്ട പൗരാവകാശ പ്രവർത്തകർ കേസിൽ പ്രതിചേർക്കപ്പെട്ട് അറസ്റ്റിലായി. ആ നിരയിലെ ഒടുവിലത്തെ രണ്ട് അറസ്റ്റുകളാണ് ഗൗതമിേൻറതും തെൽതുംബ്ഡെയുടേതും.
ആർ.ജെ.ഡിയുടെ വിദ്യാർഥിവിഭാഗം നേതാവും ഡൽഹി ജാമിഅ വിദ്യാർഥിയുമായ മീരാൻ ഹൈദർ, ജാമിഅയിലെ വിദ്യാർഥിനിയും സംഘാടകയുമായ സഫൂറ സർഗാർ എന്നിവരെ ഡൽഹി കലാപക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്തത് കഴിഞ്ഞ ദിവസങ്ങളിലാണ്. പൗരത്വ പ്രക്ഷോഭത്തിെൻറ സംഘാടകരും പ്രവർത്തകരുമായിരുന്ന, ഡൽഹിയിലെ വിവിധ കലാലയങ്ങളിൽ പഠിക്കുന്ന വിദ്യാർഥികളെ കലാപക്കേസിൽ പ്രതിചേർക്കുന്നതായും ചോദ്യം ചെയ്യുന്നതായുമുള്ള വാർത്തകൾ വന്നുകൊണ്ടിരിക്കുകയാണ്. ‘ദ വയർ’ ഓൺലൈനിെൻറ പത്രാധിപരും പ്രഗല്ഭ മാധ്യമപ്രവർത്തകനുമായ സിദ്ധാർഥ് വരദരാജനെതിരെ ഉത്തർപ്രദേശ് പൊലീസ് കേസെടുത്തത് ഏപ്രിൽ ഒന്നിനാണ്. ലോക്ഡൗൺ വിലക്കുകൾ നിലനിൽക്കവെയാണ് അയോധ്യയിലെ പൊലീസ് സ്റ്റേഷനിൽ ഹാജരാകണമെന്നാവശ്യപ്പെട്ട് നോട്ടീസ് അയച്ചിരിക്കുന്നത്. മതചടങ്ങുകളെയും കൊറോണ വ്യാപനത്തെയും ബന്ധപ്പെടുത്തി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് അഹിതകരമായ ലേഖനം പ്രസിദ്ധീകരിച്ചതാണ് പ്രകോപനം. എഡിറ്റേഴ്സ് ഗിൽഡും ഇന്ത്യയിലെ അറിയപ്പെട്ട മാധ്യമ പ്രവർത്തകരും അഭിഭാഷകരും മുൻ സുപ്രീംകോടതി ജഡ്ജിമാരുമടക്കം വരദരാജനെതിരായ യു.പി പൊലീസ് നടപടിക്കെതിരെ രംഗത്തുവന്നെങ്കിലും ഭരണകൂടം പിൻവാങ്ങാൻ സന്നദ്ധമായിട്ടില്ല.
ലോകം മുഴുവൻ കോവിഡ് -19നെതിരായ പ്രവർത്തനങ്ങളിൽ മുഴുകിയ സന്ദർഭമാണ്. മനുഷ്യഹൃദയമുള്ളവരെയെല്ലാം വേദനിപ്പിക്കുന്ന വാർത്തകളാണ് ലോകത്തിെൻറ മിക്ക കോണുകളിൽനിന്നും ദിനേന വരുന്നത്. ഡൽഹിയടക്കമുള്ള ഇന്ത്യൻ സംസ്ഥാനങ്ങളും ഈ മഹാമാരിയുടെ പിടിത്തത്തിൽതന്നെയാണ്. നിശ്ചിത ഇടവേളകളിൽ ടെലിവിഷനിൽ പ്രത്യക്ഷപ്പെട്ട് പ്രധാനമന്ത്രി പ്രസംഗിക്കുന്നതല്ലാതെ കോവിഡിനെ പ്രതിരോധിക്കാൻ ഫലപ്രദമായ വഴികൾ വികസിപ്പിക്കുന്നതിൽ കേന്ദ്ര ഭരണകൂടം വിജയിച്ചിട്ടുമില്ല. പക്ഷേ, അപ്പോഴും തങ്ങളുടെ ഇഷ്ട അജണ്ടകൾക്ക് മുടക്കമൊന്നും വരരുതെന്ന വാശിയിലാണ് അവരെന്ന് തോന്നുന്നു. ജയിലിൽനിന്ന് പരമാവധി ആളുകളെ എങ്ങനെ ഒഴിവാക്കാമെന്നാണ് വിവിധ സർക്കാറുകൾ ഈ കോവിഡ് കാലത്ത് ആലോചിക്കുന്നത്. എന്നാൽ, വ്യാജമായ കേസുകളുണ്ടാക്കി തങ്ങളുടെ രാഷ്ട്രീയ ശത്രുക്കളെ ജയിലിലേക്കയക്കാനാണ് അമിത് ഷാ ഇപ്പോഴും പണിയെടുക്കുന്നത്. സിദ്ധാർഥ വരദരാജനെ പോലെ പ്രശസ്തരായ ആളുകൾക്കെതിരായ കേസുകൾ ഒരു പക്ഷേ ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെടുന്നുണ്ടാകും. എന്നാൽ, സഫൂറ സർഗാറിനും മീരാൻ ഹൈദറിനും ആ ആനുകൂല്യം കിട്ടില്ല. ലോക്ഡൗൺ കാലം നൽകുന്ന അനുകൂല സാഹചര്യം മുതലെടുത്ത് തങ്ങളുടെ ജനാധിപത്യവിരുദ്ധ പദ്ധതികൾ വിജയിപ്പിക്കാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ശ്രമിക്കുന്നത്. കൂടുതൽ ജാഗ്രതയോടെ ജനാധിപത്യവാദികൾ ഉണർന്നിരിക്കേണ്ട സമയമാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.