Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightസ്റ്റാൻ സ്വാമിക്ക്...

സ്റ്റാൻ സ്വാമിക്ക് വെള്ളം കുടിക്കാൻ സ്േട്രാ വേണം

text_fields
bookmark_border
സ്റ്റാൻ സ്വാമിക്ക് വെള്ളം കുടിക്കാൻ സ്േട്രാ വേണം
cancel




ജസ്യൂട്ട് ക്രിസ്ത്യൻ സഭയിലെ പുരോഹിതനാണ് തമിഴ്നാട്ടുകാരനായ സ്റ്റാൻ സ്വാമി. 83 വയസ്സ്. ഝാർഖണ്ഡിലെ അവികസിതമായ ആദിവാസി മേഖലകൾ പ്രവർത്തന മണ്ഡലമായി തെരഞ്ഞെടുത്ത സാമൂഹികപ്രവർത്തകൻ. 2020 ഒക്ടോ


ബർ എട്ടിനാണ് പ്രമാദമായ ഭീമ-കൊറെഗാവ് കേസ് അന്വേഷിക്കുന്ന എൻ.ഐ.എ സംഘം അദ്ദേഹത്തെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്യുന്നത്. മഹാരാഷ്ട്രയിലെ പുണെക്കടുത്ത ഭീമ-കൊറെഗാവ് ഗ്രാമത്തിൽ, 2018 ജനുവരി ഒന്നിന് കൊറെഗാവ് യുദ്ധത്തിെൻറ ഇരുനൂറാം വാർഷികം ആചരിക്കാൻ ദലിത് സംഘടനകൾ വലിയ സമ്മേളനം സംഘടിപ്പിച്ചിരുന്നു. ഈ സമ്മേളനത്തിനു നേരെ സവർണജാതി വിഭാഗങ്ങൾ ആക്രമണം അഴിച്ചുവിടുകയും സംഘർഷം രൂപപ്പെടുകയും ചെയ്തു. ഇതാണ് ഭീമ-കൊറെഗാവ് കേസിെൻറ ആധാരം. ദലിത് സമ്മേളനത്തിനു നേരെ സവർണർ ആക്രമണം നടത്തുകയായിരുന്നെങ്കിലും അവരാരും കേസിൽ പ്രതിചേർക്കപ്പെട്ടില്ല. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള ആക്ടിവിസ്റ്റുകൾ, മനുഷ്യാവകാശപ്രവർത്തകർ, എഴുത്തുകാർ, അക്കാദമീഷ്യന്മാർ എന്നിവരെ കേസിൽ പ്രതിചേർക്കുകയും യു.എ.പി.എ ചേർത്ത് അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രഗല്ഭ പത്രപ്രവർത്തകനായ ഗൗതം നവലാഖ, തെലുഗ് കവി വരവരറാവു, മനുഷ്യാവകാശ പ്രവർത്തകനായ അരുൺ ഫെറീറ, അഭിഭാഷകയും േട്രഡ് യൂനിയൻ സംഘാടകയുമായ സുധാ ഭരദ്വാജ്, അറിയപ്പെട്ട അക്കാദമീഷ്യന്മാരായ ആനന്ദ് തെൽതുംബ്ഡെ, ഷോമ സെൻ, മലയാളികളായ റോണ വിൽസൺ, ഡൽഹി യൂനിവേഴ്സിറ്റി പ്രഫസർ ഹാനി ബാബു എന്നിവർ സ്റ്റാൻ സ്വാമിയെ കൂടാതെ ഈ കേസിൽ പ്രതിചേർക്കപ്പെട്ട് വിചാരണത്തടവുകാരായി മുംബൈയിലെ തലോജ ജയിലിൽ കഴിയുകയാണ്.

83കാരനായ സ്റ്റാൻസ്വാമിക്ക് ആരോഗ്യപ്രശ്നങ്ങൾ ഏറെയുണ്ട്. ഇരുചെവികളുടെയും കേൾവിശക്തിക്ക് കാര്യമായ തകരാറുണ്ട്. സന്ധി വേദനയുണ്ട്. വാർധക്യസഹജമായ മറ്റു പ്രയാസങ്ങളും. ജയിലിൽതന്നെ നാലുതവണ അദ്ദേഹം കുഴഞ്ഞുവീണിട്ടുണ്ട്. എല്ലാറ്റിലുമുപരി, അദ്ദേഹം പാർകിൻസൺസ് രോഗിയാണ്. കൈവിറയൽ ഉള്ളത് കാരണം വെള്ളം കുടിക്കാനുള്ള ഗ്ലാസ് പിടിക്കാൻ കഴിയില്ല. വെള്ളം കുടിക്കാൻ സ്േട്രായും സിപ്പർ കപ്പും ജയിലിൽ അനുവദിച്ചുതരണമെന്നാവശ്യപ്പെട്ട് നവംബർ ആറിന് അദ്ദേഹം കോടതിക്ക് അപേക്ഷ നൽകിയിരുന്നു. ഒക്ടോബർ എട്ടിന് തന്നെ അറസ്റ്റ് ചെയ്യുമ്പോൾ ബാഗിൽ ഇവ രണ്ടുമുണ്ടായിരുന്നെന്നും അതുതന്നെ നൽകിയാൽ മതിയെന്നും അദ്ദേഹം എഴുതി. അപേക്ഷ പരിഗണിച്ച 'ബഹുമാനപ്പെട്ട കോടതി' വിഷയത്തിൽ മറുപടി നൽകാൻ എൻ.ഐ.എക്ക് 20 ദിവസത്തെ സമയം നൽകി. തങ്ങൾ പിടിച്ചെടുത്ത വസ്തുക്കളിൽ സ്േട്രായും സിപ്പർ കപ്പും ഇല്ലെന്ന് എൻ.ഐ.എ കോടതിക്ക് മറുപടി നൽകി. ആ ഗംഭീര മറുപടി നൽകാൻ 20 ദിവസമെടുത്തുവെന്ന് മാത്രം! ജയിലിൽ സ്വാമി ആവശ്യപ്പെട്ട വസ്തുക്കൾ നൽകണമോ എന്ന് തീരുമാനിക്കേണ്ടത് ജയിൽ അധികൃതരാണെന്നും കോടതിയെ എൻ.ഐ.എ അറിയിച്ചു. നവംബർ 26ന് വിഷയം പരിഗണിച്ച കോടതി അതിമഹത്തായ ഒരു തീരുമാനം എടുത്തിട്ടുണ്ട്. വിഷയത്തിൽ ജയിൽവകുപ്പിന്‍റെ മറുപടി ആരാഞ്ഞിരിക്കുകയാണ് കോടതി. മറുപടി നൽകാൻ ഡിസംബർ നാലുവരെ സമയമുണ്ട്. സ്റ്റാൻ സ്വാമിയുടെ ആവശ്യം പരിഗണിക്കണോയെന്ന് അന്ന് തീരുമാനിക്കും. വെള്ളം കുടിക്കാൻ ഉപയോഗിക്കുന്ന ഒരു സ്േട്രായുടെ കാര്യത്തിലാണ് ഒരു മാസം നീണ്ടുനിൽക്കുന്ന ഈ നടപടിക്രമങ്ങളെന്ന് ഓർക്കണം. ഡിസംബർ നാലിന് നീതിയുടെ പൊൻകിരണമായി ആ സ്േട്രാ തലോജ ജയിലിെൻറ കാവൽവാതിലുകൾ കടന്ന് അകത്ത് കടക്കുമോ എന്ന് നമുക്ക് കാത്തിരിക്കുക.

കൈവിറയൽ കാരണം നേരെചൊവ്വെ വെള്ളം കുടിക്കാൻ പറ്റുന്നില്ലെന്നും അതിനാൽ ഒരു സ്േട്രായും കപ്പും അനുവദിച്ചുതരാൻ ദയവുണ്ടാകണം എന്നും ആവശ്യപ്പെട്ട് പാർകിൻസൺസ് രോഗിയായ ഒരു വൃദ്ധപുരോഹിതൻ നൽകിയ അപേക്ഷയോട് നമ്മുടെ നീതിന്യായ വ്യവസ്ഥ പ്രതികരിച്ചതിന്‍റെ നാൾവഴിക്കുറിപ്പാണ് മേൽ വിവരിച്ചത്. 'നാണമില്ലേ കൂട്ടരേ, നിങ്ങൾക്ക്' എന്ന് മുഖത്ത് നോക്കി ചോദിക്കേണ്ടതാണ്. പക്ഷേ, നാണമില്ലാത്ത ഈ നീതിമാന്മാർ കോടതിയലക്ഷ്യവുമായി രംഗത്തുവരും. നീതിന്യായ വ്യവസ്ഥതന്നെ ഇമ്മട്ടിൽ നീതിരഹിതവും മനുഷ്യത്വവിരുദ്ധവുമായി പെരുമാറിയാൽ പിന്നെ എവിടെയാണ് പ്രതീക്ഷകൾ അവശേഷിക്കുന്നത്? സ്റ്റാൻ സ്വാമിയുടെ കാര്യത്തിൽ മാത്രം സംഭവിക്കുന്നതാണ് ഇമ്മാതിരി നെറികേടുകൾ എന്നു വിചാരിക്കരുത്. ഇതേ കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട വരവരറാവു മരണവുമായി മല്ലിട്ടുകൊണ്ടിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. കോവിഡ് പോസിറ്റിവ് ആയിട്ടുപോലും അദ്ദേഹത്തിന് ജാമ്യം നൽകാൻ കോടതി തയാറായില്ല. പലവിധ രോഗങ്ങളുടെ പിടിയിൽ പെട്ട, തെലുഗു നാട്ടിലെ ആ വിശ്രുത എഴുത്തുകാരന് ബന്ധുക്കളെ കാണാനുള്ള അവസരങ്ങൾ പോലും നിഷേധിക്കപ്പെട്ടു.

സ്റ്റാൻ സ്വാമിയുടെ കഥ നമ്മുടെ നീതിന്യായസംവിധാനത്തിെൻറ യഥാർഥ ചിത്രമാണ് വെളിച്ചത്ത് കൊണ്ടുവരുന്നത്. യു.എ.പി.എ, രാജ്യേദ്രാഹം തുടങ്ങിയവ ചാർത്തപ്പെട്ടുകഴിഞ്ഞാൽ നീതിയും ന്യായവും നോക്കേണ്ട, കാട്ടുനീതി മാത്രമേ വേണ്ടതുള്ളൂ എന്ന ചിന്ത നമ്മുടെ സംവിധാനങ്ങളെയാകെ കീഴ്പ്പെടുത്തിയെന്ന് തോന്നുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam editorial
News Summary - stan swamy needs a straw to drink water
Next Story