നാറുന്നത് പേറരുത്
text_fieldsപ്രമാദമായ സോളാർ തട്ടിപ്പുമായി ബന്ധപ്പെട്ട് ജസ്റ്റിസ് ജി. ശിവരാജൻ കമീഷൻ സെപ്റ്റംബർ 26ന് സമർപ്പിച്ച റിപ്പോർട്ട് മുഖ്യമന്ത്രി നിയമസഭയുടെ മേശപ്പുറത്തുവെച്ചതോടെ പുറത്തുവന്ന വിവരങ്ങൾ കേരളസമൂഹത്തെ നാണം കെടുത്തുന്നതും നമ്മുടെ രാഷ്ട്രീയ, ഉദ്യോഗസ്ഥ നേതൃമാന്യന്മാരുടെ വിശ്വാസ്യത ചോദ്യം ചെയ്യുന്നതുമാണ്. ഇല്ലാ കമ്പനിയുടെ പേരിൽ വ്യാജവാഗ്ദാനങ്ങൾ നൽകി ജനത്തെ വഞ്ചിച്ച ഒരു തട്ടിപ്പിന് നാടു ഭരിക്കുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും ഭരണകക്ഷി നേതാക്കളും എല്ലാ ഒത്താശയും ചെയ്തുകൊടുക്കുകയും പണവും പെണ്ണിെൻറ മാനവും പ്രതിഫലം പറ്റുകയും ചെയ്തെന്ന അറപ്പുളവാക്കുന്ന വിവരമാണ് ജനത്തിനു മുന്നിലെത്തിയിരിക്കുന്നത്. ഇത്രനാളും മാധ്യമങ്ങളിലെ ഉൗഹാപോഹങ്ങളും ഇടതും വലതും തിരിഞ്ഞ രാഷ്ട്രീയക്കാരുടെ ആരോപണപ്രത്യാരോപണങ്ങളുമായി കേട്ടുകൊണ്ടിരുന്നതൊക്കെ ശരിവെക്കുന്നതാണ് മുഖ്യമന്ത്രി വ്യാഴാഴ്ച സഭയുടെ മേശപ്പുറത്തുവെച്ച, നാലു വാള്യങ്ങളിലായി 1067 പേജു വരുന്ന റിപ്പോർട്ട്. ഉമ്മൻ ചാണ്ടിയും അദ്ദേഹത്തിെൻറ പേഴ്സണൽ സ്റ്റാഫ്, ഗൺമാൻ, ഡൽഹിയിലെ സഹായി എന്നിവർ ചേർന്ന് ബിജു രാധാകൃഷ്ണൻ, സരിത എസ്. നായർ എന്നിവരുടെ ‘ടീം സോളാറി’ന് ഉപഭോക്താക്കളെ വഞ്ചിക്കാൻ സഹായം നൽകിയെന്നാണ് കമീഷൻ കണ്ടെത്തൽ.
കേന്ദ്ര, സംസ്ഥാന മന്ത്രിമാരായിരുന്ന കെ.സി. വേണുഗോപാൽ, പളനി മാണിക്യം, ആര്യാടൻ മുഹമ്മദ്, അടൂർ പ്രകാശ്, എ.പി. അനിൽകുമാർ, ജനപ്രതിനിധികളായ ജോസ് കെ. മാണി, ഹൈബി ഇൗഡൻ, എ.പി. അബ്ദുല്ലക്കുട്ടി, പി.സി. വിഷ്ണുനാഥ് എന്നിവരും കോൺഗ്രസ് നേതൃസ്ഥാനത്തുള്ളവരും പൊലീസ് ഉദ്യോഗസ്ഥരുമടക്കം, ടീം സോളാറുമായി ബന്ധപ്പെട്ടവരിൽ പലരും അഴിമതിയിലും ലൈംഗിക അതിക്രമത്തിലും ഭാഗഭാക്കായെന്ന് റിപ്പോർട്ട് പറയുന്നു. സോളാർ തട്ടിപ്പിനെക്കുറിച്ച് പരാതിയുയരുകയും അത് യു.ഡി.എഫ് നേതൃത്വത്തിെൻറമേൽ ചളിവാരിത്തേക്കുകയും ചെയ്തപ്പോൾ അന്നത്തെ സർക്കാർതന്നെയാണ് നിർബന്ധിതമായി അന്വേഷണത്തിന് ഉത്തരവിട്ടത്. എന്നാൽ, ആഭ്യന്തരവകുപ്പും വിജിലൻസും കൈകാര്യം ചെയ്തിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ, മുഖ്യമന്ത്രിയും അദ്ദേഹത്തിെൻറ ഒാഫിസും നേരിട്ടു കക്ഷികളായ കേസിൽനിന്ന് ഉമ്മൻ ചാണ്ടിയെ രക്ഷിക്കാൻ പൊലീസ് സംവിധാനത്തെ ദുരുപയോഗം ചെയ്തതായി കമീഷൻ കണ്ടെത്തി. അഴിമതിയും നിയമവിരുദ്ധമായ പ്രതിഫലം പറ്റലും ആരോപിക്കപ്പെട്ട ഇവർക്കെല്ലാമെതിരെ അഴിമതി തടയൽ നിയമമനുസരിച്ച് അന്വേഷണം നടത്താനാണ് കമീഷെൻറ ശിപാർശ.
കമീഷൻതന്നെ വിശദീകരിച്ചപോലെ സോളാർ തട്ടിപ്പുമായി ബന്ധപ്പെട്ട് ജനാധിപത്യത്തിെൻറ മൂന്നു നെടുംതൂണുകളായ ലജിസ്ലേച്ചർ, എക്സിക്യൂട്ടീവ്, ജുഡീഷ്യറി എന്നിവയുടെ നേരെയാണ് ആരോപണമുയർന്നത്. ഇൗ കേസിൽ സത്യം കണ്ടെത്തുകയും അത് ജനങ്ങൾക്കെത്തിച്ചുകൊടുക്കുകയും ചെയ്യുക എന്ന ഉത്തരവാദിത്തമാണ് കമീഷന് നിർവഹിക്കാനുണ്ടായിരുന്നത്. അവരത് നിറവേറ്റുകയും നിർണിതലക്ഷ്യം പോലെ ജനസമക്ഷം എത്തിക്കുകയും ചെയ്തു. അതിനുവേണ്ടിമാത്രം കേരള നിയമസഭയുടെ ചരിത്രത്തിലാദ്യമായി ഒരു പ്രത്യേക സമ്മേളനം ചേർന്നു. ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്ന സ്വാഗതാർഹമായ നീക്കമാണിത്. അതേസമയം, റിപ്പോർട്ട് അനാവരണം ചെയ്തിരിക്കുന്നത് ജനാധിപത്യക്രമത്തിനും അതിെൻറ സംവിധാനങ്ങൾക്കും േനരെ വിപ്രതിപത്തിയുളവാക്കുന്ന അറുവഷളത്തമാണ്. അധികാരത്തിെൻറ തിണ്ണബലത്തിൽ കേന്ദ്രവും കേരളവും ഭരിക്കുന്ന മന്ത്രിമാരും അവരുടെ നിഴൽപറ്റിയ നേതൃ, ഉദ്യോഗസ്ഥ കങ്കാണിമാരും ഇരിക്കുന്ന പദവിയുടെ അന്തസ്സ് മറന്ന് പണത്തിനും പെണ്ണുടലിനും വേണ്ടി കേരളത്തെ ഒന്നടങ്കം അപമാനിച്ചിരിക്കുന്നു. നമ്മുടെ രാഷ്ട്രീയസദാചാരത്തിനുമേൽ കരിവാരിത്തേച്ചിരിക്കുന്നു.
ജനോപകാരപ്രദമായ സൗരോർജ സാധ്യതകൾ പ്രയോജനപ്പെടുത്താൻ ഭരണകൂടം കൊണ്ടുവന്ന ഒരു പദ്ധതിയെ തൽപരകക്ഷികൾ തട്ടിപ്പിന് ഉപയോഗിച്ചെന്നു വരാം. അത് കണ്ടെത്തി തടയാൻ ബാധ്യസ്ഥമായ ഭരണകൂടവും അതിെൻറ സംവിധാനങ്ങളും അതിനു മിനക്കെട്ടില്ലെന്നു മാത്രമല്ല, അതിൽ നിന്നു തങ്ങൾക്കു മുതൽക്കൂട്ടാൻ ആർത്തിമൂത്ത് കണ്ണുംപൂട്ടിയിറങ്ങിയതാണ് ഇൗ തട്ടിപ്പു കേസിെൻറ മുഴുനീള കഥ. ഒരു പദ്ധതിക്കുവേണ്ടി അധികാരസ്ഥാനങ്ങളെ സമീപിച്ച് കാര്യം നേടാൻ എന്തെല്ലാം അടിയറവെക്കണം എന്നതിെൻറ നാറുന്ന തെളിവ്. സ്വന്തം ഒാഫിസിെൻറ പേരിലടക്കം വ്യാജ അവകാശവാദങ്ങളുമായെത്തുന്ന തട്ടിപ്പുസംഘത്തിന് മുഖ്യമന്ത്രിയും കൂട്ടാളികളും എല്ലാ സഹായവും വാഗ്ദാനം ചെയ്തതും കൂടുതൽ സഹായികളെ ഏർപ്പാടാക്കിയതുമൊക്കെ എന്തിനു വേണ്ടിയായിരുന്നു എന്നതിെൻറ കൃത്യമായ ഉത്തരമാണ് കമീഷൻ റിപ്പോർട്ട് പറഞ്ഞു തരുന്നത്. കോടികളുടെയും ലക്ഷങ്ങളുടെയും പ്രതിഫലത്തുകയും ‘ൈലംഗിക പാരിതോഷിക’വുമാണ് അധികാരസ്ഥന്മാരുടെ അഴിഞ്ഞാട്ടത്തിന് പ്രലോഭനം. എല്ലാം പുറത്തായപ്പോൾ പണിനിർത്തിപ്പോകുന്നതിനു പകരം, 214 സാക്ഷികളെ വിസ്തരിച്ചും 812 രേഖകൾ പരിശോധിച്ചും നാലു വർഷത്തെ യത്നത്തിനു ശേഷം സമർപ്പിക്കപ്പെട്ട ഒരു റിപ്പോർട്ടിെൻറ സാേങ്കതികത്തികവിൽ പിടിച്ചു സ്വന്തം ഉളുപ്പില്ലായ്മക്കു മറ തീർക്കാൻ തത്രപ്പെടുകയാണ് പ്രതിക്കൂട്ടിലെ മുഖ്യന്മാർ.
നേതൃഗണത്തിലെ കൊമ്പൻസ്രാവുകൾ മുതൽ പരൽമീനുകൾ വരെ കുരുങ്ങിയ കേസിെൻറ ഗൗരവമുൾക്കൊണ്ട ഒറ്റപ്പെട്ട ചില സുധീരശബ്ദങ്ങളൊഴിച്ചാൽ സംഭവത്തെ തറനിലവാരത്തിൽ നേരിടാനാണ് നീക്കമെന്ന് കോൺഗ്രസിലെ പടയൊരുക്കങ്ങൾ സൂചിപ്പിക്കുന്നു. ഇത്തരം രാഷ്ട്രീയ മുതലെടുപ്പിനുള്ള ആദ്യശിക്ഷ, സഭയിൽ ഉമ്മൻ ചാണ്ടിയുടെ പേരുന്നയിച്ചു രക്ഷക്കെത്തിയ പ്രതിപക്ഷ നേതാവിന് സരിത എസ്. നായർ െകാടുക്കുകയും ചെയ്തു^ സോളാർ ആരോപണങ്ങളുടെ ആദ്യഘട്ടത്തിൽ ഉമ്മൻചാണ്ടിയുടെ രക്തം കൊതിച്ച പഴയ കഥ പുറത്തുവിട്ട്. അതിനാൽ ഇനിയും ആഭാസകഥകൾ കൊണ്ട് കേരളീയരുടെ ക്ഷമ പരീക്ഷിക്കാൻ മിനക്കെടാതെ ഇത്രടം കൊണ്ട് അവസാനിപ്പിക്കുന്നതാണ് കുറ്റാരോപിതർക്കു നല്ലത്. കോൺഗ്രസിലും മുന്നണിയിലും മാന്യത ഇപ്പോഴും കൈവിട്ടിട്ടില്ലാത്തവർ അതിനു വേണ്ടതു ചെയ്യുമെന്നാണ് മാനംമര്യാദക്കാരായ സകലരുടെയും പ്രതീക്ഷ.
റിപ്പോർട്ടിലെ ശിപാർശകളിൽ അഡ്വക്കറ്റ് ജനറൽ, ഡയറക്ടർ ജനറൽ ഒാഫ് പ്രോസിക്യൂഷൻസ്, മുൻ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് അരിജിത് പസായത് എന്നിവരുടെ നിയമോപദേശം കേട്ട ശേഷം ഉത്തരമേഖല ഡി.ജി.പി രാജേഷ് ദിവാെൻറ നേതൃത്വത്തിൽ പ്രത്യേക അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടിരിക്കുന്നു. ക്രിമിനൽ നടപടിച്ചട്ടം, അഴിമതി നിരോധന നിയമം, ഇന്ത്യൻ ശിക്ഷാനിയമം എന്നിവ അനുശാസിക്കുന്ന രീതിയിൽ കമീഷൻ പരാമർശിച്ച വിഷയങ്ങളിൽ പഴുതടച്ച അന്വേഷണത്തിനാണ് ഉത്തരവിട്ടിരിക്കുന്നത്. നിയമം അതിെൻറ വഴിക്കുനീങ്ങുമെന്ന ഭരണക്കാരുടെ പതിവു പല്ലവി പ്രയോഗത്തിൽ വരുത്താൻ റിപ്പോർട്ട് സഭയിൽവെച്ച ഗവൺമെൻറിനു ബാധ്യതയുണ്ട്. പല അന്വേഷണങ്ങളും പരിമിത രാഷ്ട്രീയതാൽപര്യങ്ങളിൽ കുരുങ്ങി അകാലചരമമടയുകയോ അപ്രസക്തമാകു(ക്കു)കയോ ചെയ്യാറുണ്ട്. ഇരുമുന്നണികളും തമ്മിൽ അത്തരത്തിലുള്ള ചില ഒത്തുതീർപ്പുകളുടെ ആരോപണങ്ങൾ ഇടക്ക് ഉയർന്നു കേൾക്കാറുണ്ട്. അതിനിട വരുത്താതെ, നാറുന്നത് പേറില്ലെന്നുറപ്പു വരുത്താൻ രാഷ്ട്രീയകക്ഷികളും, നമ്മുടെ ജനാധിപത്യത്തിെൻറയും രാഷ്ട്രീയസദാചാരത്തിെൻറയും അന്തസ്സ് വീണ്ടെടുക്കാൻ ഉതകുന്ന പര്യവസാനത്തിലേക്ക് അന്വേഷണത്തെ എത്തിക്കാൻ സംസ്ഥാനസർക്കാറും ഉണർന്നു പ്രവർത്തിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.