ഗൾഫ് സെക്ടറിലെ ആകാശക്കൊള്ള
text_fieldsനമ്മുടെ സമ്പദ്ഘടനക്ക് ഏറ്റവുംവലിയ സംഭാവനനൽകുന്ന വിഭാഗമാണ് വിവിധ ഗൾഫ്നാടുകളിൽ ജോലിചെയ്യുന്ന പ്രവാസികൾ എന്നകാര്യത്തിൽ ആർ ക്കും തർക്കമുണ്ടാവില്ല. പ്രഭാഷണങ്ങളിൽ അവരുടെ സംഭാവനകളുടെ മ ഹത്വത്തെ വാഴ്ത്താൻ എല്ലാവരും മുൻപന്തിയിലുണ്ട്. എന്നാൽ, അവരുമായി ബന ്ധപ്പെട്ട പ്രശ്നങ്ങളെ ഗൗരവ പൂർവം പരിഗണിക്കാനോ പരിഹരിക്കാനോ ആരു ം സന്നദ്ധമല്ല എന്നത് അനുഭവയാഥാർഥ്യമാണ്. പ്രവാസികളെ എങ്ങനെ പരമാവധി പിഴിയാം എന്നകാര്യത്തിൽ ഒരുതരം മത്സരബുദ്ധി നമ്മുടെ സംവിധാനങ്ങൾക്കെല്ലാമുണ്ട്. ഗൾഫിലേക്കും ഗൾഫിൽനിന്ന് നാട്ടിേലക്കും ധാരാളമായി യാത്രനടക്കുന്ന സന്ദർഭങ്ങളിൽ വിമാനടിക്കറ്റ് നിരക്ക് തോന്നുംപോലെ വർധിപ്പിക്കുകയെന്നത് വിമാനക്കമ്പനികളുടെ സ്ഥിരം ഏർപ്പാടാണ്. സ്വകാര്യകമ്പനികൾ മാത്രമല്ല, സർക്കാർ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യയും ഇക്കാര്യത്തിൽ പിന്നിലല്ല. പ്രവാസികളുടെ ഭാഗത്തുനിന്ന് ഈ വിഷയത്തിൽ ഉയരുന്ന പരാതികളെ ഒരിക്കൽ പോലും പരിഗണിക്കാൻ വിമാനക്കമ്പനികളോ രാഷ്ട്രീയനേതൃത്വമോ സന്നദ്ധമായിട്ടില്ല. എന്നാൽ ഇത്തവണ, സ്കൂൾ അവധിയിലേക്ക് കേരളം പ്രവേശിച്ചിരിക്കെ മുമ്പെങ്ങുമില്ലാത്തവിധം വിമാനനിരക്കുകൾ കുത്തനെ വർധിപ്പിച്ചിരിക്കുകയാണ് കമ്പനികൾ.
സ്കൂൾ അവധി ആരംഭിക്കുന്ന ഏപ്രിൽ ഒന്നുമുതൽ, വിവിധ ഗൾഫ് നഗരങ്ങളിലേക്ക് കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിൽനിന്നുള്ള ടിക്കറ്റ് നിരക്ക് പരിശോധിച്ചാൽ മൂക്കത്ത് വിരൽവെച്ചു പോകും. 200 മുതൽ 400 ശതമാനംവരെയാണ് ഇക്കണോമി ക്ലാസ് ടിക്കറ്റുകൾക്ക് നിരക്ക് വർധിപ്പിച്ചിരിക്കുന്നത്. സ്കൂൾ അവധിയിൽ കുടുംബത്തോടൊപ്പം ഗൾഫിലേക്ക് പോകുന്ന പ്രവണത അടുത്തകാലത്തായി കേരളത്തിൽ വർധിച്ചിട്ടുണ്ട്. ഈ പ്രവണതയെ പരമാവധി ചൂഷണം ചെയ്യുക എന്നലക്ഷ്യത്തോടെയാണ് സ്വകാര്യ/സർക്കാർ, സ്വദേശ/വിദേശ ഭേദമെന്യ വിമാനക്കമ്പനികൾ പ്രവർത്തിക്കുന്നത്. തിരുവനന്തപുരത്തുനിന്ന് ദുൈബയിലേക്ക് 69,438 രൂപയും ദോഹയിലേക്ക് 88,705 രൂപയുമൊക്കെ ടിക്കറ്റ് വില നിശ്ചയിച്ചിരിക്കുകയാണ് ചില കമ്പനികൾ.
അവധിക്കാലത്ത് ടിക്കറ്റ്വിലയിൽ വർധനവരുത്തുകയെന്നത് സാധാരണഗതിയിൽ വിമാനക്കമ്പനികളുടെ ബിസിനസിെൻറ ഭാഗമാണ്. 50 മുതൽ 100 ശതമാനംവരെയാണ് അവർ അങ്ങനെ വില വർധിപ്പിക്കാറുള്ളത്. എന്നാൽ, അത് എല്ലാ പരിധികളെയും ലംഘിച്ച് പച്ചക്കൊള്ളയുടെ അവസ്ഥയിലെത്തിയിരിക്കുന്നതാണ് ഇപ്പോൾ കാണുന്നത്. സ്വകാര്യ വിമാനക്കമ്പനികൾ ഇങ്ങനെ ചെയ്യുന്നത് മനസ്സിലാക്കാം. എന്നാൽ, അവയെയും വെല്ലുന്നമട്ടിലാണ് എയർ ഇന്ത്യയും കൊള്ളവില ഈടാക്കുന്നത്. എല്ലാ കമ്പനികളും ചേർന്നുള്ള ഒരു സംയോജിത പദ്ധതിയാണിത് എന്നുതോന്നുന്ന തരത്തിലാണ് അസാധാരണമായ ഈ നിരക്കുവർധന വന്നിരിക്കുന്നത്. ടിക്കറ്റ്വർധന കണ്ട് അമ്പരന്നവർ ചെന്നൈ, ബംഗളൂരു തുടങ്ങിയ കേന്ദ്രങ്ങളിൽനിന്ന് ടിക്കറ്റ് ബുക്ക്ചെയ്യാൻ തുടങ്ങിയിരുന്നു. എന്നാൽ, പ്രസ്തുത കേന്ദ്രങ്ങളിൽനിന്നുളള്ള ടിക്കറ്റുകൾക്കും ഇതേതരത്തിൽ വർധന വരുന്നതാണ് പിന്നീട് കണ്ടത്. അതായത്, ഗൾഫ് യാത്രികരെ പിഴിഞ്ഞേപോകൂ എന്ന നിലപാട് വിമാനക്കമ്പനികൾക്ക് ഉള്ളതുപോലെ.
രണ്ടാഴ്ച മുമ്പുണ്ടായ ഇത്യോപ്യൻ വിമാനദുരന്തത്തെ തുടർന്ന് ബോയിങ് 737 മാക്സ് ഇനത്തിൽപെട്ട വിമാനങ്ങൾ നിലത്തിറക്കാൻ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) ഉത്തരവിട്ടിരുന്നു. തുടർന്ന് ഈ ഇനത്തിൽപെട്ട 75 വിമാനങ്ങളാണ് സർവിസ് അവസാനിപ്പിച്ചത്. വ്യോമയാനരംഗത്ത് ഇത് പ്രതിസന്ധികൾ സൃഷ്ടിച്ചിട്ടുണ്ട് എന്നത് യാഥാർഥ്യമാണ്. നിരക്കുവർധനക്ക് വിമാനക്കമ്പനികൾ ഇത് ന്യായീകരണമായി നിരത്തുന്നുണ്ട്. എന്നാൽ, അതാണ് കാരണമെങ്കിൽ വർധന എന്തുകൊണ്ട് ഗൾഫ് സെക്ടറിൽ മാത്രം എന്ന ചോദ്യത്തിന് മറുപടിയില്ല. മാത്രമല്ല, 737 മാക്സ് വിമാനങ്ങൾ ഉപയോഗിക്കാത്ത റൂട്ടുകളിലും ഈ വർധനയുണ്ടായിട്ടുണ്ട്. അതായത്, 737 മാക്സ് വിമാനങ്ങൾക്കുള്ള നിയന്ത്രണം ആളുകളെ തെറ്റിദ്ധരിപ്പിക്കാനുള്ള ഉപായമായെടുക്കുകയാണ് കമ്പനികൾ.
യാത്രക്കാരെ കൊള്ളചെയ്യുന്ന ഈ അയുക്തികമായ നിരക്കുവർധനയിൽ ഇടപെടാൻ ഡി.ജി.സി.എയോ ബന്ധപ്പെട്ട മറ്റു കേന്ദ്രങ്ങളോ ഇതുവരെ സന്നദ്ധമായിട്ടില്ല. ഗൾഫിലേക്ക് വിമാനയാത്രക്കൂലി കുത്തനെ വർധിപ്പിച്ചത് പിൻവലിപ്പിക്കാൻ ഇടപെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യോമയാന മന്ത്രി സുരേഷ് പ്രഭുവിനോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും വിമാനക്കമ്പനികളുടെ കൊള്ള തുടരാൻ തന്നെയാണ് സാധ്യത. പ്രവാസിസംഘടനകളുടെ ഭാഗത്തുനിന്നുള്ള സമ്മർദവും പ്രതിഷേധവും ഉയർന്നുവരേണ്ട സന്ദർഭമാണിത്. പൊതു തെരഞ്ഞെടുപ്പിെൻറ സന്ദർഭത്തിൽപോലും ലക്ഷക്കണക്കിന് പ്രവാസികളെ ബാധിക്കുന്ന ഒരു വിഷയത്തിൽ ക്രിയാത്്മകമായി ഇടപെടാൻ സന്നദ്ധമാവുന്നില്ല എന്നത്, പ്രവാസികളോടുള്ള രാഷ്ട്രീയനേതൃത്വത്തിെൻറ സമീപനമാണ് കാണിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.