വിയോജിപ്പിെൻറ ‘പട്ടുപാത’യും മേഖലയിലെ ബലാബലവും
text_fieldsചൈനീസ് തലസ്ഥാനത്ത് കഴിഞ്ഞദിവസം സമാപിച്ച ദ്വിദിന ‘ഒരുമേഖല ഒരുപാത’ എന്ന പേരിലുള്ള പശ്ചാത്തല വികസന പദ്ധതി സംബന്ധിച്ച ഉച്ചകോടി രാഷ്ട്രാന്തരീയതലത്തിൽ ഇത്രയേറെ ശ്രദ്ധിക്കപ്പെട്ടത് 130 രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികൾ പങ്കെടുത്തതുകൊണ്ടോ അത് മുന്നോട്ടുവെച്ച നൂതനവും ബൃഹത്തുമായ ആശയങ്ങൾകൊണ്ടോ മാത്രമായിരുന്നില്ല. ഇന്ത്യ തുടക്കം മുതൽക്കേ ഉച്ചകോടിയിൽനിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചത് പുതിയ പട്ടുപാതയുൾക്കൊള്ളുന്ന ചൈന -പാകിസ്താൻ സാമ്പത്തിക ഇടനാഴിയെ കുറിച്ചുള്ള ശക്തമായ എതിർപ്പുമൂലമാണ്. നമ്മുടെ മേഖലയിൽ അരങ്ങേറുന്ന ഒരു രാഷ്ട്രാന്തരീയ സമ്മേളനത്തിൽനിന്ന് മാറിനിൽക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന അഭിപ്രായം പല കോണുകളിൽനിന്നും ഉയർന്നിരുന്നുവെങ്കിലും ഇന്ത്യ ഭാഗഭാക്കാവുന്നതോടെ നമ്മുടെ രാജ്യത്തിെൻറ താൽപര്യങ്ങൾക്ക് ഹാനികരമായ പദ്ധതികളെ അംഗീകരിക്കുന്നതിന് തുല്യമാവുമെന്ന നിലപാടാണ് പരസ്യമായിതന്നെ നാം കൈക്കൊണ്ടത്. അതേസമയം, ചൈന തങ്ങളുടെ സാമ്പത്തിക -കമ്പോളലക്ഷ്യം മുഖ്യ അജണ്ടയായി എടുത്ത്, വിളിച്ചുചേർത്ത ഉച്ചകോടിയിലേക്ക് റഷ്യൻ പ്രസിഡൻറ് വ്ലാദിമിർ പുടിനും തുർക്കി പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാനും പാക് പ്രധാനമന്ത്രി നവാസ് ശരീഫുമൊക്കെ സജീവമായി പങ്കെടുത്തതും ആദ്യം എതിർപ്പ് പ്രകടിപ്പിച്ച അമേരിക്ക പിന്നീട് പ്രതിനിധികളെ അയച്ചതുമെല്ലാം സമ്മിറ്റിെൻറ വിജയമായാണ് കാണുന്നത്. ആഗോളീകരണത്തിെൻറയും തുറന്ന അതിർത്തിയുടെയും, അതിരുകൾ ഭേദിച്ച പുതിയ സഹകരണത്തിെൻറയും സന്ദേശമാണ് ബെയ്ജിങ്ങിൽനിന്ന് മുഖ്യമായും ഉയർന്നത് എന്ന വസ്തുത കാണാതിരുന്നുകൂടാ. നാഗരികതകൾ തമ്മിൽ ആദാനപ്രദാനങ്ങൾ ഒരുപാട് പൂർത്തീകരിച്ച പഴയ പട്ടുപാതയുടെ സ്ഥാനത്ത് ഏറ്റവും നവീനമായ റോഡുകളും കടൽമാർഗങ്ങളും പണിത് ഏഷ്യയെ യൂറോപ്പുമായും ആഫ്രിക്കയുമായും ബന്ധിപ്പിക്കാനുള്ള ശ്രമങ്ങൾ, ചൈനക്ക് മികച്ച കമ്പോളങ്ങൾ വെട്ടിപ്പിടിക്കാനുള്ള അവസരമൊരുക്കിക്കൊടുക്കുമെന്നതിൽ സംശയമില്ല.
അതേസമയം, പോയകാലത്ത് സംഭവിച്ചതുപോലെ, പട്ടുപാതകൾ കടന്നുപോകുന്ന രാജ്യങ്ങൾക്കെല്ലാം അതിെൻറ ഗുണഫലം ലഭിക്കുമെന്നതും ഉൽപാദനമേഖലയിൽ അത്യപൂർവമായ ഉണർവ് പ്രദാനം ചെയ്യുമെന്നതും പദ്ധതിയോട് സഹകരിക്കാൻ അയൽരാജ്യങ്ങൾക്ക് േപ്രാത്സാഹനമാവുന്നുണ്ട്. രണ്ടാം ലോകയുദ്ധത്തിനുശേഷം ലോകത്തിനു മുന്നിൽ അവതരിപ്പിക്കപ്പെടുന്ന ഏറ്റവും ബൃഹത്തായ വികസന, പശ്ചാത്തല നവീകരണ പദ്ധതിയാണെന്നാണ് ചൈന അവകാശപ്പെടുന്നത്. ‘വൺ ബെൽറ്റ് വൺ റോഡ്’ ( ഒ.ബി.ഒ.ആർ ) എന്ന ആശയം ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി വളരുന്ന ചൈനയുടെ സ്വന്തം പദ്ധതി മാത്രമാണെന്ന കാഴ്ചപ്പാട് നമ്മുടെ രാജ്യത്ത് വളർന്നുവന്ന പശ്ചാത്തലത്തിന് മറ്റു പല കാരണങ്ങളുമുണ്ടാവാം.
മേഖലയിലെ ശാക്തിക ബലാബലം ലോലമായി തുടരുന്ന ഒരന്തരീക്ഷത്തിൽ പാകിസ്താനും ചൈനയും ചേർന്ന് രൂപം കൊടുത്ത സാമ്പത്തിക ഇടനാഴിയെ കുറിച്ചുള്ള പൂർണചിത്രം കഴിഞ്ഞ ദിവസം പാക് പത്രമായ ഡോൺ പുറത്തുവിട്ടതോടെ അന്നാട്ടിലും രൂക്ഷമായ വിമർശനവും വാദകോലാഹലങ്ങളും അരങ്ങേറുന്നുണ്ട്. പട്ടുപാതകൾ കടന്നുപോകുന്ന ഇടനാഴി എന്നതിനപ്പുറം പാക്കധീന കശ്മീരിലെ ഗിൽഗിത്തിൽനിന്ന് തുടങ്ങുന്ന ചൈനയുടെ സ്വാധീനം തുറമുഖ പട്ടണമായ കറാച്ചിയിലും ധാതുലവണങ്ങളാൽ സമൃദ്ധമായ ബലൂചിസ്താനിലുമൊക്കെ വ്യാപിക്കുന്നുണ്ട് എന്ന വസ്തുത, ചൈന പാകിസ്താനെ പൂർണമായും വിഴുങ്ങാൻ പോവുകയാണെന്ന പ്രതീതിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ തിരിച്ചുവരവായാണ് വിമർശകർ ഇതിനെ ചിത്രീകരിക്കുന്നത്. പതിനായിരക്കണക്കിന് ഹെക്ടർ ഭൂമിയിൽ കൃഷിചെയ്യാനും വിവിധ നിർമാണശാലകൾ തുടങ്ങാനും പാക് മണ്ണിനെ ഉപയോഗപ്പെടുത്താനുമാണ് ചൈന ലക്ഷ്യമിടുന്നത്. അതോടൊപ്പം ആവശ്യമായ പ്രതിരോധ നിരീക്ഷണവും സുരക്ഷാകാവലും വാഗ്ദാനം ചെയ്യുന്നുണ്ട്. പാക്കധീന കശ്മീരിൽ ചൈന പരസ്യമായി ഇടപെടുന്നതും സുരക്ഷാസേനയുടെ പോക്കുവരവുമൊക്കെ ഇന്ത്യയെ സംബന്ധിച്ചിടത്തോളം സഹിക്കാവുന്നതിലും അപ്പുറത്താണ്. എന്നാൽ, ഗിൽഗിത്-ബാൾട്ടിസ്താൻ മേഖലയിലൂടെ കടന്നുപോകുന്ന ചൈന-പാകിസ്താൻ ഇക്കണോമിക് കോറിഡോർ, ‘ഒരു മേഖല ഒരു പാത’ എന്ന ആശയത്തിെൻറ ചെറിയൊരു അംശം മാത്രമാണെന്നാണ് ഇന്ത്യയുടെ ബഹിഷ്കരണത്തോട് യോജിക്കാത്തവർ ചൂണ്ടിക്കാട്ടുന്നത്.
രണ്ടാം ലോകയുദ്ധത്തിനുശേഷം അമേരിക്കയുടെ നേതൃത്വത്തിൽ രൂപം കൊടുത്ത ലോക രാഷ്ട്രീയ, സാമ്പത്തികക്രമം മാറ്റിയെഴുതാനും ഏഷ്യൻ രാജ്യങ്ങളുടെ താൽപര്യങ്ങൾക്ക് മുൻഗണന നൽകാനുമുള്ള ഒരു മഹാസംരംഭമായി ചൈനയുടെ മേൽനോട്ടത്തിലുള്ള പുതിയ നീക്കത്തെ വിലയിരുത്തുന്നവരുണ്ട്. െബയ്ജിങ് ഉച്ചകോടിയെ സംശയദൃഷ്ടിയോടെ നോക്കിക്കണ്ട റഷ്യ അവസാനഘട്ടത്തിൽ അതിൽ സജീവപങ്കാളിയായത്, വിട്ടുനിൽക്കുന്നതുകൊണ്ട് ദോഷമേ ഉണ്ടാവൂ എന്ന നിഗമനത്തിലാവണം. കാരണം, പട്ടുപാത കടന്നുപോകുന്ന മധ്യേഷ്യ ഒരുവേള സോവിയറ്റ് യൂനിയെൻറ ഭാഗമായിരുന്നു എന്നു മാത്രമല്ല, ഇന്നും വ്ലാദിമിർ പുടിൻ സ്വാധീന മേഖലയായി ഗണിക്കപ്പെടുന്ന രാജ്യങ്ങളാണവ. ഭൂട്ടാൻ ഒഴികെയുള്ള ഇന്ത്യയുടെ അയൽരാജ്യങ്ങളെല്ലാം താൽപര്യത്തോടെ ഭാഗഭാക്കാവുന്ന പുതിയ സംരംഭത്തിൽനിന്ന് മാറിനിൽക്കുന്നതുകൊണ്ടുള്ള നഷ്ടങ്ങളെക്കുറിച്ച് സൂക്ഷ്മമായ പഠനം നടത്തിയാൽ നമ്മുടെ തീരുമാനം ബുദ്ധിപൂർവമാണോ, രാജ്യതാൽപര്യങ്ങൾക്ക് അത് അനുഗുണമാവുമോ എന്നീ ചോദ്യങ്ങൾക്കുള്ള ഉത്തരം ലഭിക്കാതിരിക്കില്ല. ചരിത്രത്തിൽ ഒരുവേള, പട്ടുപാതയിലെ സാർഥവാഹക സംഘം ഇന്ത്യയിൽനിന്നുള്ള പട്ടും സുഗന്ധവ്യഞ്ജനങ്ങളുമായി പോയവരാണെന്ന യാഥാർഥ്യം വിസ്മരിക്കരുത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.