സുരക്ഷാനിയമം എന്ന രാഷ്ട്രീയായുധം
text_fieldsഭരണത്തെയും ഭരണകർത്താക്കളെയും വിമർശിക്കുന്നത് കുറ്റമല്ല. എന്നല്ല, അത് ജനാധിപ ത്യത്തിെൻറ മർമംതന്നെയാണ്. എന്നാൽ, ഇന്ത്യയിൽ സർക്കാറിനെ വിമർശിക്കുന്നവരെ നേരിട ാൻ ഭരണകൂടങ്ങൾ പുതിയ ഉപദ്രവരീതികളും തടസ്സങ്ങളും കണ്ടുപിടിക്കുന്ന തിരക്കിലാണ്. കൊലയാളികളെ വിട്ട് കൊന്നുകളയുന്ന രീതി വളരെ പഴയതല്ല. അപകീർത്തിക്കേസടക്കം നിയ മത്തിലെ പഴുതുകളെ ദുരുപയോഗപ്പെടുത്തുന്നതാണ് മറ്റൊരു സമ്പ്രദായം. നിയമത്തെ പരിഹാസ്യമായ തരത്തിൽ വളച്ചൊടിക്കുന്നതാണ് ഇപ്പോൾ മണിപ്പുരിൽ തുടക്കംകുറിച്ചിരിക്കുന്ന ശൈലി. കിഷോർചന്ദ് വാങ്ഖെം എന്ന പത്രപ്രവർത്തകനെ, മുഖ്യമന്ത്രി ബിരേൻ സിങ്ങിനെ അധിക്ഷേപിച്ച് ‘ഫേസ്ബുക്കി’ൽ കുറിപ്പിട്ടതിെൻറ പേരിൽ അറസ്റ്റ് ചെയ്ത് ഒരു കൊല്ലത്തേക്ക് തടവിലിട്ടിരിക്കുന്നു. നിയമമനുസരിച്ച് ഭരണം നടത്തുന്നതിനു പകരം ഭരണം നടത്തുന്നതിനൊപ്പിച്ച് നിയമം തിരഞ്ഞുപിടിക്കുകയാണ് മണിപ്പുർ സർക്കാർ ചെയ്തിരിക്കുന്നത്. മണിപ്പുർ യൂനിവേഴ്സിറ്റിയിൽ നാലുമാസം നീണ്ട വിദ്യാർഥിപ്രക്ഷോഭങ്ങളോട് മുഖ്യമന്ത്രി പുലർത്തിയ അടിച്ചമർത്തൽ സമീപനം വ്യാപകമായി വിമർശിക്കപ്പെട്ടിരുന്നു. അദ്ദേഹത്തെയും ഭരണകക്ഷിയായ ബി.ജെ.പിയെയും വിമർശിക്കുന്ന ‘ഫേസ്ബുക്ക്’ പോസ്റ്റുകൾക്കെതിരെപ്പോലും കടുത്ത നടപടികളാണ് എടുത്തത്.
സർവകലാശാലയിൽ സാധാരണ നില പുനഃസ്ഥാപിക്കണമെന്ന ആവശ്യം ചില ശകാരവാക്കുകളുടെ അകമ്പടിയോടെ കുറിച്ച വാങ്ഖെമിനെ അന്ന് അറസ്റ്റ് ചെയ്തിരുന്നു. മാധ്യമപ്രവർത്തകർ ഇതിനെതിരെ രംഗത്തിറങ്ങി; മുഖ്യമന്ത്രിയുടെ വസതിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. വർക്കിങ് ജേണലിസ്റ്റ്സ് യൂനിയൻ പ്രസിഡൻറ്, വാങ്ഖെമിെൻറ മോശം ഭാഷയുടെ പേരിൽ ഖേദമറിയിക്കുകയും ചെയ്തു. വാങ്ഖെമിനെ അഞ്ചു ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ പാർപ്പിക്കുകയാണ് ബിരേൻ സിങ് ചെയ്തത്. അത് കഴിഞ്ഞതോടെ രണ്ടാം അറസ്റ്റ് നടന്നു. ജഡ്ജി സ്വാഭാവികമായും അദ്ദേഹത്തിന് ജാമ്യമനുവദിച്ചു. എന്നാൽ, പുറത്തുവന്ന് 24 മണിക്കൂറിനകം അദ്ദേഹത്തെ മൂന്നാംവട്ടവും അറസ്റ്റ് ചെയ്തു. നിയമമനുസരിച്ച് വീണ്ടും അദ്ദേഹത്തിന് ജാമ്യം ലഭിച്ചേക്കുമെന്നതുകൊണ്ട് ഇക്കുറി അറസ്റ്റ് ദേശീയ സുരക്ഷാനിയമം (എൻ.എസ്.എ) അനുസരിച്ചായിരുന്നു. ‘രാജ്യസുരക്ഷയെ അപായപ്പെടുത്തുന്ന രീതിയിൽ പ്രവർത്തിക്കുന്നവർ’ക്കും ‘പൊതുക്രമസമാധാനം തകർക്കുന്നവർ’ക്കുമെതിരെയാണ് ആ നിയമമെങ്കിലും വാങ്ഖെമിനെ അക്കൂട്ടത്തിൽപെടുത്തിയത് അദ്ദേഹം അത്തരം കുറ്റങ്ങളുടെ അടുത്തുപോലുമെത്തിയതുകൊണ്ടല്ല- ‘മുഖ്യമന്ത്രി കേന്ദ്ര സർക്കാറിെൻറ പാവയാണ്’ എന്നുപറയുന്നത് ദേശസുരക്ഷക്കെതിരല്ലല്ലോ. എൻ.എസ്.എ പ്രകാരമെടുക്കേണ്ട കേസല്ല എന്ന് ബോധ്യമുണ്ടായിട്ടും അതുപ്രകാരംതന്നെ അറസ്റ്റ് ചെയ്തത്, മുഖ്യമന്ത്രി ആദ്യമേ തീരുമാനിച്ച ശിക്ഷ ആ നിയമംവഴി നൽകാനാവും എന്നതിനാലാണ്. വാങ്ഖെമിനു മുഖ്യമന്ത്രി വിധിച്ച ശിക്ഷയായേ ഇതിനെ കാണാനാവൂ. ജാമ്യമോ വിചാരണയോ കൂടാതെ 365 ദിവസം ജയിലിൽ പാർപ്പിക്കാമെന്ന ‘സൗകര്യം’ മറ്റെവിടെ കിട്ടും? നിയമമനുസരിച്ചല്ല ഭരണം- ഭരണമനുസരിച്ചാണ് നിയമം.
ഒരു പത്രപ്രവർത്തകനെ, ഒരു പൗരനെ, സർക്കാർ വിമർശനത്തിെൻറ പേരിൽ തടവിലാക്കി എന്നതിനെക്കാൾ ഗുരുതരമാണ് നിയമത്തെ സ്വന്തം വ്യക്തി, രാഷ്ട്രീയ താൽപര്യങ്ങൾക്കുവേണ്ടി ദുരുപയോഗം ചെയ്യാൻ അധികൃതർ തയാറാകുന്നു എന്നത്. അഭിപ്രായസ്വാതന്ത്ര്യത്തിെൻറ മാത്രം വിഷയമല്ല ഇതെന്നർഥം- ‘ഞാനാണ് രാഷ്ട്രം’ എന്ന് ധാർഷ്ട്യത്തോടെ പ്രഖ്യാപിച്ച ഫ്രാൻസിലെ ലൂയി പതിനാലാമൻ ചക്രവർത്തിയെപ്പോലെ സ്വയം നിയമമായി ഒരു മുഖ്യമന്ത്രി മാറുകയാണ്. പൗരന്മാർക്ക് നൽകേണ്ട സുരക്ഷ ഇന്ന് നിയമത്തിൽനിന്ന് ലഭ്യമല്ലാത്ത ഉദാഹരണങ്ങൾ ഏറിവരുന്നു. കൊലയാളി പൊലീസുകാരെയും നേതാക്കളെയും ശിക്ഷിക്കാനാകാത്തവിധം അയവുള്ള നിയമം, നിരപരാധികളെ വർഷങ്ങളോളം തടവിലിടുന്നു. ഇതുവരെ ഒളിച്ചും പതുങ്ങിയും നടന്നുവന്ന ഇത്തരം ചട്ടദുരുപയോഗം മണിപ്പുരിൽ പരസ്യശൈലിയായി മാറിയിരിക്കുന്നു. നിരപരാധികളുടെ സുരക്ഷാകവചമെന്നതിൽനിന്ന് സ്വേച്ഛാധിപതികളുടെ ആയുധമാവുകയാണ് നിയമം എന്നർഥം. എൻ.എസ്.എ പോലുള്ള കരിനിയമങ്ങൾ നിർമിക്കുേമ്പാഴേ പലരും ചൂണ്ടിക്കാണിച്ച ദുരുപയോഗസാധ്യത മണിപ്പുരിൽ നൂറു ശതമാനം തെളിയിക്കപ്പെട്ടിരിക്കുന്നു.
ഇന്നത്തെ കേന്ദ്ര ഭരണപക്ഷത്തിെൻറ അസഹിഷ്ണുതയും മാധ്യമവിരോധവും വളരെ കൂടിയ അളവിൽ മണിപ്പുർ മുഖ്യമന്ത്രിക്കുമുണ്ട്. മുഖ്യമന്ത്രിമാരെ വിലയിരുത്തുന്ന ‘ഇന്ത്യ ടുേഡ’ അഭിപ്രായ വോട്ടിങ്ങുമായി ബന്ധപ്പെട്ട് മണിപ്പുർ മുഖ്യമന്ത്രിയെപ്പറ്റി അവർ നൽകിയ വിശദീകരണം അച്ചടിച്ചതിന് ‘ഇംഫാൽ ഫ്രീ പ്രസി’നെതിരെ അപകീർത്തിക്കേസെടുത്തയാളാണ് അദ്ദേഹം. ഗൗരി ലേങ്കഷിനെയും മറ്റും വധിച്ച മാനസികഘടനയിൽനിന്ന് ഏറെ വ്യത്യസ്തമല്ല ഇൗ കടുത്ത അസഹിഷ്ണുത. ഭരണഘടന നൽകുന്ന അഭിപ്രായ സ്വാതന്ത്ര്യം ഉപയോഗിച്ചതിന് ശകാരവും കേസും കൊലയും അനുഭവിക്കേണ്ടിവരുന്നവരുടെ എണ്ണം ഭയാനകമായ തോതിലാണ് പെരുകുന്നത്. ഝാൻസി റാണി മണിപ്പുരിനുവേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നും എന്നിട്ടും അവരുടെ ജന്മവാർഷികം സംസ്ഥാനം ആഘോഷിക്കുന്നത് കേന്ദ്ര സമ്മർദത്തിനു വഴങ്ങിയാണെന്നും പറഞ്ഞാൽ അത് ദേശസുരക്ഷക്ക് ഭീഷണിയാണെന്ന് ഒരു മുഖ്യമന്ത്രി കരുതുന്നു എന്നതുതന്നെ എത്ര ഭയാനകമല്ല! ജനാധിപത്യത്തിൽനിന്ന് മാധ്യമസ്വാതന്ത്ര്യം കിഴിച്ചാൽ അത് സ്വേച്ഛാധിപത്യമാകുമെന്ന് എടുത്തുപറയേണ്ടതില്ല. ഇൗ പരിണാമത്തിെൻറ പുതിയ ഇരയാണ് കിഷോർചന്ദ് വാങ്ഖെം.
മാധ്യമസ്വാതന്ത്ര്യം ഉറപ്പുവരുത്താനാവശ്യമായ നടപടികൾ ഉടനെ ഉണ്ടാകണമെന്ന് ഇൗ സംഭവം ബോധ്യപ്പെടുത്തുന്നു. ഒപ്പം, വ്യക്തിതാൽപര്യത്തിനും രാഷ്ട്രീയ സൗകര്യത്തിനും വേണ്ടി ഉപയോഗിക്കാൻ പാകത്തിലുള്ള എൻ.എസ്.എ എന്ന കരിനിയമവും പിൻവലിക്കേണ്ട സമയമായി. മുഖ്യമന്ത്രി ജഡ്ജി ചമഞ്ഞ് ഒരാളെ ഒരുകൊല്ലത്തെ തടവിന് ശിക്ഷിച്ചിരിക്കുന്നു. എൻ.എസ്.എ ചട്ടമനുസരിച്ച് മൂന്നു മാസത്തേക്കു മാത്രമാണ് ഒരാളെ തടവിലിടാനാവുക- അതുകഴിഞ്ഞാൽ തടങ്കൽ നീട്ടുന്നതിന് പുതിയ ഉത്തരവ് വേണം. വാങ്ഖെമിെൻറ കാര്യത്തിൽ ഒറ്റയടിക്ക് ഒരുവർഷം ജയിൽശിക്ഷ നൽകിയത് ഏതു ചട്ടമനുസരിച്ചാണെന്ന് അതിന് അനുമതി നൽകിയ മുൻ ജഡ്ജിമാരടങ്ങുന്ന ഉപദേശകസമിതിക്കുപോലും അറിയാൻ സാധ്യതയില്ല. ഇന്ത്യൻ ശിക്ഷാനിയമത്തിലെ ദേശദ്രോഹക്കുറ്റം ഇന്ന് രാഷ്ട്രീയായുധമായിരിക്കെ ഇത്തരം നിയമങ്ങളും അവയുടെ ദുരുപയോഗസാധ്യതയും ജനാധിപത്യക്രമത്തെ കൊഞ്ഞനംകുത്തുകയാണ്. വാങ്ഖെം തടങ്കലിൽ കിടക്കുന്ന ഒാരോ ദിവസവും മാധ്യമസ്വാതന്ത്ര്യം മാത്രമല്ല, ജനാധിപത്യവാഴ്ചയും തടങ്കലിലാക്കപ്പെടുകയാണ്. അടിയന്തരമായി ഇത് തിരുത്തിയേ പറ്റൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.