മതേതര പാർട്ടികൾ പാഠം പഠിക്കുമോ?
text_fieldsപ്രവചിക്കപ്പെട്ടപോലെ കർണാടകയിൽ തെരഞ്ഞെടുപ്പിനെ തുടർന്ന് തൂക്കു നിയമസഭയാണ് നിലവിൽവന്നിരിക്കുന്നത്. പോളിങ്ങിെൻറ മുമ്പും പിമ്പും നടത്തപ്പെട്ട സർവേകളിൽ അധികവും അത്തരമൊരു സാധ്യതയിലേക്കാണ് സൂചന നൽകിയിരുന്നത്. എന്നാൽ, മിക്ക സർവേകളും ഏറ്റവും വലിയ ഒറ്റക്കക്ഷി കോൺഗ്രസായിരിക്കുമെന്ന് പ്രവചിച്ചിരുന്നു. അതാണ് ഫലപ്രഖ്യാപനത്തോടെ അട്ടിമറിഞ്ഞിരിക്കുന്നത്. നിലവിലെ ഭരണകക്ഷിയായ കോൺഗ്രസിന് 78 സീറ്റുകൾകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നപ്പോൾ ബി.ജെ.പി 103 സീറ്റുകളുമായി ബഹുദൂരം മുന്നിലെത്തി. മൂന്നാമത്തെ കക്ഷിയായ ജനതാദൾ (എസ്) 37 സീറ്റുകൾ നേടി മുൻസഭയിലെ സീറ്റുകൾ ഏതാണ്ട് നിലനിർത്തുകയും ചെയ്തു. കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം അപ്രതീക്ഷിത തിരിച്ചടിയാണ് നേരിട്ടിരിക്കുന്നതെന്ന കാര്യത്തിൽ സംശയമില്ല.
മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അഴിമതിയുടെ കറപുരളാത്ത പ്രതിച്ഛായയും അഞ്ചുവർഷത്തെ ഭരണത്തിൽ ജനങ്ങളുടെ അതൃപ്തി ഏറെയൊന്നും പ്രകടമല്ലാത്ത അവസ്ഥയും നരേന്ദ്ര മോദി സർക്കാറിെൻറ ജനദ്രോഹ നടപടികളുമെല്ലാം ചേർന്ന് പാർട്ടിയെ വീണ്ടും അധികാരത്തിലേറ്റുമെന്ന പ്രതീക്ഷ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കൾ അവസാനംവരെ പുലർത്തിയിരുന്നു. കവിഞ്ഞാൽ കേവലഭൂരിപക്ഷം കിട്ടിയില്ലെങ്കിലും ഏറ്റവും വലിയ കക്ഷിയായി വരും എന്നവർ ആശ്വസിച്ചു. ഇൗ പ്രതീക്ഷകളെ മുഴുവൻ മാറ്റിമറിക്കുന്നതായി കർണാടകയുടെ ആറ് മേഖലകളിലും ഏറ്റുവാങ്ങിയ കനത്ത തോൽവി. തെരഞ്ഞെടുപ്പ് മുന്നിൽ വന്നുനിൽക്കെ ലിംഗായത്തുകൾക്ക് പിന്നാക്ക മതന്യൂനപക്ഷ പദവി അംഗീകരിക്കുന്ന ബിൽ നിയമസഭ പാസാക്കിയെടുത്തതോടെ യെദിയൂരപ്പയുെട സമുദായത്തെ ഹൈജാക്ചെയ്തുവെന്ന വിലയിരുത്തലുമുണ്ടായി.
പക്ഷേ, ഫലങ്ങൾ തെളിയിച്ചുകാട്ടുന്നത് ലിംഗായത്തുകൾ ബി.ജെ.പി നേതാവും മുൻ മുഖ്യമന്ത്രിയും ഭാവി മുഖ്യമന്ത്രിയായി നാമനിർദേശം ചെയ്യപ്പെട്ടയാളുമായ യെദിയൂരപ്പക്ക് പിന്നിൽ ഉറച്ചുനിൽക്കുന്നുവെന്നാണ്. കോൺഗ്രസിനനുകൂലമായ ഒരു തരംഗവും ഒരിടത്തും ദൃശ്യമായില്ല. പിന്നാക്ക ന്യൂനപക്ഷ മേഖലയായ ദക്ഷിണ കർണാടകപോലും കോൺഗ്രസിനെ കൈവിട്ടു. മൈസൂർ മേഖലയിൽ മേധാവിത്തം തെളിയിക്കാനായത് ദേവഗൗഡയുടെ ജനതാദളി(എസ്)നാണ്. അതേസമയം, 2013ലെ നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേടിയത് 36.76 ശതമാനം വോട്ടുകളായിരുന്നുവെങ്കിൽ ഇത്തവണ 37.9 ശതമാനം വോട്ടുകളായി ഉയർത്താൻ പാർട്ടിക്ക് കഴിഞ്ഞിരിക്കുന്നു. വാശിയേറിയ ത്രികോണ മത്സരങ്ങളാണ് കോൺഗ്രസിന് തിരിച്ചടിയായത് എന്നാണ് പ്രഥമദൃഷ്ട്യാ മനസ്സിലാക്കേണ്ടത്. ബി.ജെ.പിക്ക് ഒറ്റക്ക് ഭരിക്കാനവസരം നൽകിയ 2008ൽപോലും ലഭിച്ചത് 33.93 ശതമാനം വോട്ടുകളായിരുന്നെങ്കിൽ ഇത്തവണ 36.2 ശതമാനമായി അതുയർത്താൻ സാധിച്ചെങ്കിലും കോൺഗ്രസിനോടൊപ്പമെത്താൻ കഴിഞ്ഞിട്ടില്ല.
ദക്ഷിണേന്ത്യകൂടി ബി.ജെ.പിയുടെ പിടിയിൽ വരുന്നു; 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ അത് പാർട്ടിക്ക് ഏറെ ഗുണം ചെയ്യും; വെറും രണ്ട് സംസ്ഥാനങ്ങളിൽ പരിമിതമാവും കോൺഗ്രസ് ഭരണം എന്ന് പ്രഖ്യാപിച്ചുകൊണ്ട് വൻ ആഹ്ലാദപ്രകടനങ്ങൾ ആരംഭിച്ച ബി.ജെ.പിക്ക് പക്ഷേ, കർണാടകയിലെ ഫലപ്രഖ്യാപനം നീളുന്തോറും അനിശ്ചിതത്വത്തിെൻറ കുന്തമുനയിൽ നിൽക്കേണ്ട സാഹചര്യമാണുണ്ടായത്. 104ൽ ബി.െജ.പിയുടെ സീറ്റെണ്ണം മുട്ടിനിന്നപ്പോൾ 78 സീറ്റ് മാത്രം നേടിയ േകാൺഗ്രസ് പെെട്ടന്ന് അവസരത്തിനൊത്തുയർന്നു. 37 സീറ്റുകൾ നേടിയ ജനതാദളിനെ (എസ്) േചർത്തുനിർത്തി ഭരണം പിടിച്ചെടുക്കാൻ കഠിന പ്രയത്നം ചെയ്യുന്ന കാഴ്ചയാണ് കണ്ടത്. ദൾ നേതാവ് കുമാരസ്വാമിയുടെ നേതൃത്വത്തിൽ മന്ത്രിസഭ രൂപവത്കരിക്കാനുള്ള ആവശ്യമുന്നയിച്ച് ഗവർണർക്ക് കത്ത് നൽകിയിരിക്കുകയാണ് ഇരുപാർട്ടികളും.
രണ്ട് പാർട്ടികളും ചേർന്ന് കൂട്ടുമന്ത്രിസഭയാവും രൂപവത്കരിക്കുക എന്നും 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിലും കോൺഗ്രസ്^ജനതാദൾ(എസ്) സഖ്യം തുടരുമെന്നുമൊക്കെയുള്ള പ്രസ്താവനകളും വന്നുകഴിഞ്ഞു. പക്ഷേ, മോദിയുടെ കീഴിൽ ഗുജറാത്ത് ധനമന്ത്രിയായിരുന്ന വാജുഭായ് വാല ആണ് ബംഗളൂരുവിലെ രാജ്ഭവനിലിരിക്കുന്നത് എന്നതുകൊണ്ട് അന്തിമ പരിണതി എന്താവുമെന്ന് കണ്ടറിയേണ്ടതാണ്. ഏറ്റവും വലിയ ഒറ്റക്കക്ഷി എന്ന നിലയിൽ ബി.ജെ.പിയുടെ നോമിനി യെദിയൂരപ്പയെ ആദ്യം മന്ത്രിസഭ രൂപവത്കരിക്കാൻ ക്ഷണിക്കുകയും അേദ്ദഹത്തിന് വിശ്വാസ വോട്ട് തേടാനുള്ള അവധി നീട്ടി നൽകുകയും ചെയ്തുകൊണ്ട് എന്ത് വൃത്തികെട്ട കളിയും കളിക്കാൻ അമിത് ഷാക്ക് അവസരം അനുവദിക്കാം. ശതകോടികൾ ഒഴുക്കി എം.എൽ.എമാരെ ചാക്കിട്ടുപിടിക്കുന്ന കളി ബി.ജെ.പി നേതാവിനെ ആരും പഠിപ്പിച്ചിട്ട് വേണ്ട. കർണാടകയിൽതന്നെ മറ്റു പാർട്ടി എം.എൽ.എമാരെ രാജിവെപ്പിച്ച് വീണ്ടും മത്സരിപ്പിച്ച് ജയിപ്പിച്ചെടുത്ത വഴക്കം ബി.ജെ.പിക്കുണ്ട്.
ഏതായാലും ഒരു കാര്യം വ്യക്തമാണ്. കണ്ടാലും കൊണ്ടാലും പഠിക്കാത്ത മതേതര പാർട്ടികൾക്കിടയിലെ സ്പർധയും വൈരവുമാണ് കാവിപ്പടക്ക് മുതൽക്കൂട്ടാവുന്നത്. യോജിച്ചു തെരഞ്ഞെടുപ്പിനെ നേരിടാൻ കോൺഗ്രസിനും ജനതദളിനും കഴിഞ്ഞിരുന്നെങ്കിൽ ഒടുവിലത്തെ അഭ്യാസങ്ങൾക്കൊന്നും അവസരം സൃഷ്ടിക്കാതെ സംസ്ഥാനത്ത് ഒരു ബി.ജെ.പി ഇതര ഭരണം സുനിശ്ചിതമായേനെ. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പാവുേമ്പാഴെങ്കിലും തെറ്റുതിരുത്താൻ സെക്കുലർ പാർട്ടികൾ തയാറാവേണ്ടതിെൻറ അനിവാര്യതയിേലക്കാണ് കർണാടകയിലെ തെരഞ്ഞെടുപ്പ് ഫലങ്ങൾ വിരൽചൂണ്ടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.