വെള്ളം കലക്കി മീൻപിടിക്കാനുള്ള നീക്കം
text_fieldsപ്രസിദ്ധമായ ശബരിമല ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ പതിറ്റാണ്ടുകളായി തുടരുന്ന സ്ത്രീപ ്രവേശന വിലക്ക് റദ്ദാക്കിക്കൊണ്ടും ഏതു പ്രായക്കാരികൾക്കും ക്ഷേത്രാങ്കണത്തിൽ പ്രവേശനാനുമതി നൽകിക്കൊണ്ടും സെപ്റ്റംബർ 28ന് സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ച് പുറപ്പെടുവിച്ച വിധി പണ്ടോറയുടെ പെട്ടി തുറന്നതുപോലുള്ള സ്ഥിതിവിേശഷമാണിപ്പോൾ കേരളത്തിൽ സൃഷ്ടിച്ചിരിക്കുന്നത്. ആർത്തവകാലത്ത് സ്ത്രീകളുടെ ക്ഷേത്രപ്രവേശനം വിലക്കുന്നതിന് പിൻബലം നൽകുന്ന കേരള ഹിന്ദു ആരാധനാസ്ഥല പ്രവേശനച്ചട്ടത്തിെൻറ മൂന്ന് (ബി) വകുപ്പാണ് (മുൻ) ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് റദ്ദാക്കിയത്. സ്ത്രീകളെ വിലക്കുന്ന ലിംഗവിവേചനം ഹിന്ദുമതത്തിെൻറ അനിവാര്യമായ ആചാരമല്ലെന്ന് വിധിന്യായത്തിൽ ചൂണ്ടിക്കാട്ടിയ കോടതി സ്ത്രീകൾ ശബരിമലയിൽ പോയതുകൊണ്ട് അതിെൻറ മൗലിക സ്വഭാവത്തിന് മാറ്റംവരില്ലെന്നും നിരീക്ഷിച്ചിട്ടുണ്ട്. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡാവെട്ട, സ്ത്രീകളുടെ അന്തസ്സ് ചോദ്യംചെയ്യുന്ന ഏതു മതാചാരവും ഭരണഘടനാ വിരുദ്ധമാണെന്നാണ് അഭിപ്രായപ്പെട്ടത്. ശബരിമലയിലെ ആചാരങ്ങൾ ക്ഷേത്രത്തിൽ ആരാധന നടത്താനുള്ള സ്ത്രീകളുടെ മൗലികാവകാശത്തിന് വിധേയമായിരിക്കണമെന്ന് ജസ്റ്റിസ് ആർ.എഫ്. നരിമാനും വിധിയിൽ രേഖപ്പെടുത്തി. അഞ്ചംഗ ബെഞ്ചിലെ ഏക വനിതയായ ജസ്റ്റിസ് ഇന്ദു മൽഹോത്ര ഭൂരിപക്ഷ വിധിയോട് വിയോജിക്കുകയാണുണ്ടായത്. മതപരമായി അതിവൈകാരികതയുള്ള വിഷയങ്ങളിൽ കോടതി ഇടപെടരുതെന്നാണ് അവരുടെ വാദം. മതവിഷയങ്ങളിൽ യുക്തിക്ക് സ്ഥാനമില്ലെന്ന് അഭിപ്രായപ്പെട്ട ജസ്റ്റിസ് ഇന്ദു ബഹുസ്വര സമൂഹമായ ഇന്ത്യയിൽ യുക്തിരഹിതമായ ആചാരങ്ങൾക്കുപോലും സ്വാതന്ത്ര്യമനുവദിക്കണം എന്ന പക്ഷക്കാരിയാണ്. ഇൗ വിഷയം ശബരിമലയിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും ദൂരവ്യാപക പ്രത്യാഘാതമുണ്ടാകുമെന്നും കൂടി അവർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇന്ത്യൻ യങ് േലായേഴ്സ് അസോസിയേഷൻ 2006ൽ നൽകിയ ഹരജിയിന്മേലാണ് സുപ്രീംകോടതിയുടെ വിധി ഇപ്പോൾ വന്നിരിക്കുന്നത്. കോടതിവിധി ഏതു വിധേനയും മാനിക്കേണ്ടതും നടപ്പാക്കേണ്ടതുമാണെന്ന കാര്യത്തിൽ സംശയമേയില്ല. സർക്കാർ അത നടപ്പാക്കാൻ ബാധ്യസ്ഥവുമാണ്. ആ നിലക്ക് മണ്ഡലകാലം ആസന്നമായ ഇൗയവസരത്തിൽ പരമോന്നത കോടതിയുടെ വിധി നടപ്പാക്കാനുള്ള സംസ്ഥാന സർക്കാറിെൻറ തീരുമാനവും തദനുസൃതമായി സ്വീകരിക്കുന്ന നടപടികളും ചോദ്യംചെയ്യുന്നതിൽ അർഥമില്ല. ഇപ്പോൾ ഇൗ വിധിയെ എതിർക്കുന്ന കക്ഷികളും അവരായിരുന്നു അധികാരത്തിലെങ്കിൽ മറിച്ചൊരു ഒാപ്ഷൻ അവരുടെ മുന്നിലുണ്ടാവുമായിരുന്നില്ല. ഇടതുപക്ഷ സർക്കാറായതുകൊണ്ടാണ് ഹിന്ദുമതാനുഷ്ഠാനങ്ങളെയും ആചാരങ്ങളെയും ലംഘിക്കുന്ന സ്ത്രീപ്രവേശനത്തിന് പച്ചക്കൊടി കാട്ടുന്നതെന്ന പ്രചാരണത്തിന് പ്രസക്തിയില്ല. ഇടതുപക്ഷ സർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഇപ്പോഴത്തെ വിധിക്കനുകൂലമായ വസ്തുതകളാണ് ചൂണ്ടിക്കാട്ടിയിട്ടുള്ളത് എന്നത് ശരിതന്നെ. ഇടത്, ലിബറൽ, സ്ത്രീവാദ പ്രസ്ഥാനങ്ങൾക്ക് തദ്വിഷയകമായി ഭിന്നമായൊരു സമീപനം സ്വീകരിക്കാനാവില്ലെന്ന് സമ്മതിക്കാതിരുന്നിട്ട് കാര്യമില്ല. അതേസമയം, ഭൂരിപക്ഷ വിധിയോട് വിയോജിച്ച ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ അഭിപ്രായങ്ങളാണ് ശരി എന്ന് വിശ്വസിക്കുന്നവർ മറുഭാഗത്തുമുണ്ടാവാം. അവർക്ക് ആ കാഴ്ചപ്പാട് ഉറക്കെ പറയാനും തദടിസ്ഥാനത്തിൽ ജനാഭിപ്രായം സംഘടിപ്പിക്കാനും സ്വാതന്ത്ര്യമുണ്ടുതാനും. ആ സ്വാതന്ത്ര്യം അവർ സമാധാനപരമായി ഉപയോഗിക്കുന്നതിലോ വിധി പുനഃപരിശോധിക്കാനുള്ള ഹരജിയുമായി പരമോന്നത കോടതിയെ സമീപിക്കുന്നതിലോ ഒരസാംഗത്യവുമില്ല. നായർ സർവിസ് സൊസൈറ്റി, ദേശീയ അയ്യപ്പ ഭക്തജന വനിത കൂട്ടായ്മ എന്നിവയാണിപ്പോൾ റിവ്യൂ ഹരജി ഫയൽ ചെയ്തിരിക്കുന്നത്. പക്ഷേ, പുനഃപരിശോധന ഹരജികൾ അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കിയിരിക്കുകയാണ്.
ഇത്രയുമാണ് സംഭവഗതിയെങ്കിൽ ഉത്കണ്ഠക്ക് അവകാശമില്ലായിരുന്നു. എന്നാൽ, അതിനപ്പുറം പോയി 2019ലെ പൊതുതെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് വെള്ളം കലക്കാനും മീൻപിടിക്കാനും രംഗത്തിറങ്ങിയ മുഖ്യ രാഷ്ട്രീയ പാർട്ടികളുടെ പുറപ്പാടാണ് പ്രശ്നം സൃഷ്ടിക്കുന്നത്. വിവിധ ഹൈന്ദവ സംഘടനകളുടെ കൂട്ടായ്മ സംഘ്പരിവാറിെൻറ പ്രത്യക്ഷ പിന്തുണയോടെ വൻ പ്രക്ഷോഭത്തിന് തിരികൊളുത്താനുള്ള തീവ്രശ്രമത്തിലാണ് ഏർപ്പെട്ടിരിക്കുന്നത്. ബാഹ്യമായി അവരുടെ പോരാട്ടം ഇടതുമുന്നണി സർക്കാറിനോടാണെങ്കിലും ഫലത്തിൽ അതിെൻറ കുന്തമുന പരമോന്നത കോടതിയുടെ വിധിയുടെ നേരെയാണ് തിരിച്ചുവെച്ചിരിക്കുന്നത് എന്ന് മനസ്സിലാക്കാൻ ബുദ്ധിമുട്ടില്ല. ജനാധിപത്യത്തിലോ മതനിരപേക്ഷതയിലോ സ്വതന്ത്ര ജുഡീഷ്യറിയിലോ വിശ്വസിക്കാത്തവർക്ക് എന്തുമാവാം എന്ന സ്ഥിതിവിശേഷം തികച്ചും ആപത്കരവും വിനാശകരവുമാണ്. സംഘ്പരിവാറിെൻറ ദേശീയനേതൃത്വം സുപ്രീംകോടതി വിധിക്കെതിരെ ഒരക്ഷരം മൊഴിയാതിരിക്കെ സംസ്ഥാന നേതൃത്വത്തിെൻറ അതിസാഹസത്തിന് കടിഞ്ഞാണിട്ടില്ലെങ്കിൽ കടുത്ത ജാതിക്കലഹംപോലും പൊട്ടിപ്പുറപ്പെടുന്ന സാഹചര്യമുണ്ട്. ഇപ്പോൾതന്നെ എസ്.എൻ.ഡി.പി സുപ്രീമോ വെള്ളാപ്പള്ളി നടേശൻ സവർണ ജാതിക്കാരുടെ പ്രക്ഷോഭത്തിനുനേരെ നിറയൊഴിച്ചുകഴിഞ്ഞു. ഹൈന്ദവരിലെ ഭൂരിപക്ഷം വരുന്ന ഇൗഴവർ പിന്തുണച്ചില്ലെങ്കിൽ പ്രക്ഷോഭം കേവലം നായർ, നമ്പൂതിരി കോലാഹലം മാത്രമായി കലാശിക്കും. ഒപ്പംതന്നെ എൽ.ഡി.എഫിനെ പ്രതിക്കൂട്ടിൽ കയറ്റി സവർണ വോട്ടുകൾ പങ്കിടാനുള്ള യു.ഡി.എഫ് നീക്കങ്ങളും അവർ മുഖ്യശത്രുക്കളായി ചിത്രീകരിക്കുന്ന ഫാഷിസ്റ്റുകളെയല്ലേ ഫലത്തിൽ സഹായിക്കുക എന്നവർ ആലോചിക്കണം. ശബരിമല സംവാദം മുന്നാക്ക-പിന്നാക്ക ജാതി സ്പർധയായി രൂപാന്തരപ്പെട്ടാൽ അതിന് നൽകേണ്ടിവരുന്ന വില ചെറുതായിരിക്കില്ല. നിയമപരവും ധാർമികവുമായ പോരാട്ടം എപ്പോഴും ഏതുകാര്യത്തിലും ന്യായീകരിക്കപ്പെടാം. നിയമവാഴ്ചയെ വെല്ലുവിളിച്ചുകൊണ്ടുള്ള കൈവിട്ട കളി ആരുടെ ഭാഗത്തുനിന്നായാലും ചെറുത്തുതോൽപിച്ചേ മതിയാവൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.