വടിച്ചുകളയപ്പെടുന്ന മീശകൾ
text_fieldsസാഹിത്യ അക്കാദമി അവാർഡ് ജേതാവും പുതുതലമുറ എഴുത്തുകാരിൽ ശ്രദ്ധേയനുമായ എസ്. ഹരീഷ് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഖണ്ഡശ്ശ പ്രസിദ്ധീകരണമാരംഭിച്ച ‘മീശ’ എന്ന നോവലിനെതിരെ യോഗക്ഷേമ സഭ തുടക്കംകുറിക്കുകയും ഹിന്ദു ഐക്യവേദി ഏെറ്റടുക്കുകയും ചെയ്ത അക്രമാസക്തവും അശ്ലീലത നിറഞ്ഞതുമായ െസെബർ, തെരുവ് ആക്രമണങ്ങൾക്കൊടുവിൽ എഴുത്തുകാരൻ നോവൽ പിൻവലിച്ചിരിക്കുന്നു. കേരളത്തിെൻറ സാംസ്കാരിക ചരിത്രത്തിലെ ഏറ്റവും ഇരുണ്ടദിനമാണിതെന്നും വെളിച്ചമില്ലാത്ത ദിനങ്ങളാണ് വരാൻ പോകുന്നതെന്നുമാണ് ആഴ്ചപ്പതിപ്പ് അസിസ്റ്റൻറ് എഡിറ്റർ അതിനെക്കുറിച്ച് ട്വീറ്റ് ചെയ്തത്. എഴുത്തുകാരനൊപ്പം കേരളത്തിലെ ഭൂരിപക്ഷം സാഹിത്യകാരന്മാരും സാംസ്കാരിക പ്രവർത്തകരും ഹിന്ദുത്വ വർഗീയതക്കെതിരെ എകമാനസരായി എഴുന്നേറ്റു നിന്നിരിക്കുന്നു. നോവൽ പിൻവലിക്കുന്നത് വലതുപക്ഷത്തിെൻറ വിജയമായി ആഘോഷിക്കപ്പെടുമെന്ന് കവി സച്ചിദാനന്ദെൻറ ആശങ്ക ശരിവെക്കുന്നതാണ് പിൻവലിച്ചതിനു ശേഷമുള്ള ഹിന്ദുത്വ സംഘടനകളുടെ പ്രതികരണങ്ങൾ.
തനിക്കും കുടുംബത്തിനും നേെര നടന്ന അശ്ലീലവും ആക്രമണോത്സുകവുമായ ഭീഷണികൾ എഴുത്തുകാരനിൽ സൃഷ്ടിക്കുന്ന ആന്തരിക സംഘർഷങ്ങളും നിസ്സഹായാവസ്ഥയും ശരിയാംവിധം തുറന്നുവെക്കുന്നുണ്ട് നോവൽ പിൻവലിക്കുന്നതിന് അദ്ദേഹം ഉന്നയിക്കുന്ന കാരണങ്ങൾ: ‘‘അര നൂറ്റാണ്ട് മുമ്പുള്ള കേരളത്തിലെ ജാതി ജീവിതത്തെ ദലിത് പശ്ചാത്തലത്തിൽ രചിക്കപ്പെട്ടതാണ് മീശയെന്ന നോവൽ. രണ്ട് കഥാപാത്രങ്ങളുടെ സംഭാഷണ ശകലം ക്ഷേത്ര വിശ്വാസികൾക്ക് എതിരാെണന്ന് തെറ്റായ വിവാദങ്ങൾ ഉയർന്നതിനാൽ മൂന്ന് ലക്കങ്ങൾ പിന്നിട്ട നോവൽ നിർത്തിവെക്കുകയാണ്. അഞ്ചുവർഷത്തെ അധ്വാനം ഇതിെൻറ പിന്നിലുണ്ടെങ്കിലും നിരന്തരം കേസുകളും ഭീഷണികളും ഉയരുമ്പോൾ നീതിന്യായ വ്യവസ്ഥയിൽ കുടുങ്ങി ജീവിതം കളയാനാവില്ല. രാജ്യം ഭരിക്കുന്നവർക്കെതിരെ പോരാടാൻ തനിക്ക് കരുത്തുമില്ല. അതിനാൽ, നോവൽ പിൻവലിക്കുന്നു. എഴുത്ത് തുടരും. സമൂഹം പാകമായെന്ന് തോന്നുന്ന ഘട്ടത്തിൽ നോവൽ പ്രസിദ്ധീകരിക്കുകയും ചെയ്യും.’’ കേരളത്തിെൻറ സാംസ്കാരിക പരിസരത്തിെൻറ ഔന്നത്യത്തെ സംബന്ധിച്ച നിഷ്കളങ്ക കുറിപ്പുകൾക്കും സഹിഷ്ണുതയുടെയും സഹവർത്തിത്വത്തിെൻറയും ഈറ്റില്ലമാണ് നമ്മുടെ നാടെന്ന നാട്യത്തിനും ഒരർഥവുമില്ലെന്ന് ഈ വിശദീകരണം ശങ്കക്കിടയില്ലാതെ വ്യക്തമാക്കുന്നു. ഭരണകൂട പിന്തുണയുള്ള ആൾക്കൂട്ട ആക്രമണോത്സുകതയിൽ കുരുങ്ങുന്നതോടെ, നീതിന്യായ വ്യവഹാരങ്ങളിലൂടെ തുലയുന്ന ജീവിതത്തിന് ഞാനില്ലെന്ന വാക്കുകൾ ആത്മവിമർശനത്തോടെ ഏെറ്റടുക്കാനുള്ള ത്രാണി കേരളീയ സമൂഹത്തിനുണ്ടോ? ഒരാഴ്ചയായി സർവ മര്യാദകളും ലംഘിച്ച് കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവ് തേജോവധത്തിന് വിധേയമായതിൽ കേരളത്തിൽ രജിസ്റ്റർ ചെയ്ത സൈബർ കേസ് എത്രെയന്ന ചോദ്യം അസ്ഥാനത്തല്ലാതാകുന്നത് ഇക്കാരണങ്ങളാലാണ്. ഭയപ്പെടേണ്ടത്, വിചാരണ ചെയ്യപ്പെടേണ്ടത് നോവൽ പിൻവലിച്ചതിെൻറ പേരിൽ എഴുത്തുകാരനല്ല, ഒരാഴ്ച നീണ്ടുനിന്ന കൊലവിളികളും തെറിവിളികളും സൗമ്യഭാവത്തോടെ േകട്ടുനിന്ന സാംസ്കാരിക കേരളത്തിെൻറ സമകാലിക സഞ്ചാര വഴികളാണ്.
എഴുത്തുകാരനും പ്രസാധകർക്കും ഒരു കൃതി പിൻവലിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. വർത്തമാനകാലത്ത് എഴുത്തുകാരനും പ്രസാധകരും അഭിപ്രായ വൈവിധ്യത്തിനുവേണ്ടി പോരാടണമെന്നൊക്കെ നമുക്കാഗ്രഹിക്കാം. പക്ഷേ, ആവശ്യപ്പെടാൻ നിവൃത്തിയില്ല. ചരിത്രത്തിൽ എങ്ങനെ രേഖപ്പെടുത്തണമെന്ന് സ്വയം നിർണയിക്കാനുള്ള അവകാശം ഓരോരുത്തർക്കുമുള്ളതാണ്. എന്നാൽ, സമൂഹത്തെ എങ്ങനെ ആവിഷ്കാര സ്വാതന്ത്ര്യത്തിലും അഭിപ്രായ വൈവിധ്യങ്ങളിലും നിലയുറപ്പിക്കാമെന്ന ആലോചന ശക്തമാകേണ്ടത് ഭദ്രമായ സാമൂഹിക ജീവിതത്തിന് അനിവാര്യമാണ്. ഒരെഴുത്തുകാരൻ ആക്ഷേപങ്ങൾക്കു മുന്നിൽ പകച്ചുനിൽക്കേണ്ടിവരുകയും നിസ്സഹായനാകുകയും ചെയ്യേണ്ടിവെന്നങ്കിൽ അദ്ദേഹത്തിന് ആത്മധൈര്യം നൽകാൻ കഴിയുന്ന സാമൂഹിക നിർഭയത്വത്തിെൻറ മരണത്തെയാണ് വെളിപ്പെടുത്തുന്നത്. അതുകൊണ്ടുതന്നെ, സ്വതന്ത്രമായും ആർജവത്തോടെയും തലയുയർത്തിപ്പിടിച്ച് എഴുതുവാനും പ്രസിദ്ധീകരിക്കുവാനും അസാധ്യമായ സമകാലിക സാംസ്കാരിക കേരളത്തെ പ്രേത വിചാരണക്ക് വിധേയമാക്കാൻ ഹരീഷിെൻറ നോവൽ വിവാദം നമ്മോട് ആവശ്യപ്പെടുന്നുണ്ട്. അർഥരഹിതമായ വാചകക്കസർത്തുകളിൽ ചികിത്സിച്ച് പരിഹരിക്കാനാകുന്നതല്ല സാംസ്കാരിക കേരളത്തിൽ പടർന്നുപിടിച്ച വർഗീയതയുടെ പേമാരി. അതിനാൽ, രാഷ്ട്രീയ കാരണങ്ങളാൽ ഒരു കൃതി പിൻവലിക്കപ്പെടുമ്പോൾ സാമൂഹികമായ ചോദ്യങ്ങളെ അഭിമുഖീകരിക്കാൻ തീർച്ചയായും പ്രസാധകർ സന്നദ്ധമാകേണ്ടിവരും.
പത്തൊമ്പതാം നൂറ്റാണ്ടുവരെ മീശവെക്കാൻ കരം നിലവിലുണ്ടായിരുന്ന ദേശമാണ് നമ്മുടേത്. അതിനു പുറമെ മുൻകൂർ അനുമതിയും വാങ്ങണം. മീശ വടിക്കപ്പെട്ട് ആത്മനിന്ദയോടെ നിൽക്കേണ്ടിവന്ന, ഉടമകളുടെ പരിഹാസത്താൽ ആത്മാഭിമാനം ഉടക്കപ്പെട്ട അടിമ ജീവിതത്തിെൻറ അതേ അനുഭവ പരിസരത്തിലേക്ക് ഇരുപത്തൊന്നാം നൂറ്റാണ്ടിൽ മീശയെന്ന നോവലിെൻറ രചയിതാവിനെയും എത്തിച്ചതിൽ സാംസ്കാരിക കേരളം ലജ്ജിക്കുകതന്നെ വേണം. ഏതായിരുന്നാലും ദൈവത്തിന് സ്തുതി, ബഷീറും വി.കെ.എന്നും ഒ.വി. വിജയനും പൊൻകുന്നം വർക്കിയുമൊക്കെ ഈ സവർണതയുടെ സുവർണകാലത്തിനു മുേമ്പ മരിച്ചുപോയതിന്. അവരുടെ മാസ്റ്റർപീസ് രചനകൾ ഇക്കാലത്തായിരുന്നുവെങ്കിൽ പ്രസിദ്ധീകരണം പാതിവഴിയിൽവെച്ച് നിലച്ചുപോകാനായിരിക്കും അവയുടെ വിധി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.