കൊല്ലുന്ന ആർ.എസ്.എസും കൊല്ലപ്പെടുന്ന ആർ.എസ്.എസും
text_fieldsമേയ് 12ന് കണ്ണൂരിലെ രാമന്തളി ആർ.എസ്.എസ് മണ്ഡൽ കാര്യവാഹ് ചൂരക്കാട് ബിജു കൊല്ലപ്പെട്ട സംഭവം വിവാദമായി വളർന്നുകൊണ്ടിരിക്കുകയാണ്. പ്രത്യേക സൈനികാധികാര നിയമമായ അഫ്സ്പ കണ്ണൂരിൽ നടപ്പാക്കണമെന്ന വിചിത്ര ആവശ്യവുമായി ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരൻ രംഗത്തുവന്നു. സംഭവത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് ഗവർണർ ജസ്റ്റിസ് പി. സദാശിവത്തിന് ബി.ജെ.പി നിവേദനം നൽകിയിരുന്നു. ഈ നിവേദനം അദ്ദേഹം മുഖ്യമന്ത്രിക്ക് കൈമാറി. എന്നാൽ, ഗവർണറുടെ ഈ നടപടിക്കെതിരെ പതിവ് ലംഘിച്ചുകൊണ്ടാണ് ബി.ജെ.പി നേതൃത്വം പ്രതികരിച്ചത്. ഭീഷണിയുടെ ഭാഷയും സ്വരവും അവരുടെ പ്രതികരണങ്ങളിലുണ്ട്. സംസ്ഥാനത്തെ ക്രമസാമാധാന പ്രശ്നത്തിൽ ഗവർണർ ഇടപെടുന്നതിെൻറ പരിധിയെക്കുറിച്ച വിവരക്കേട് മാത്രമല്ല ബി.ജെ.പി നേതാക്കളുടെ പ്രതികരണത്തിനു പിന്നിൽ. കേന്ദ്രാധികാരമുപയോഗിച്ച് ഗവർണർ പദവിയിലും കൈവെക്കാൻ തങ്ങൾക്ക് കഴിയും എന്ന സന്ദേശം നൽകാൻ അവർ വിചാരിച്ചിട്ടുണ്ടാവണം.
ബിജുവിെൻറ കൊലയുമായി ബന്ധപ്പെട്ട് സംഘ്പരിവാർ ഒരു ഭാഗത്ത് വലിയ പ്രചാരണങ്ങൾ നടത്തിക്കൊണ്ടിരിക്കെ, കോൺഗ്രസിെൻറ നേതൃത്വത്തിലുള്ള പ്രതിപക്ഷം നിയമസഭക്കകത്തും അത് വിഷയമാക്കുകയാണ്. വിഷയത്തിൽ തിങ്കളാഴ്ച അടിയന്തര പ്രമേയത്തിന് അവർ നോട്ടീസ് നൽകുകയും സഭയിൽനിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു. രാഷ്ട്രീയ കൊലപാതകങ്ങൾ കണ്ണൂരിൽ നാടൻ കലാരൂപമെന്ന നിലയിൽ വളർന്നിട്ടുണ്ട്. ആർ.എസ്.എസും സി.പി.എമ്മുമാണ് ഇതിെൻറ പ്രധാനപ്പെട്ട പ്രായോജകർ. ഇപ്പോൾ കൊല്ലപ്പെട്ട ബിജുതന്നെ, 2016 ജൂലൈയിൽ രാമന്തളിയിലെ സി.പി.എമ്മുകാരനായ ധനരാജിനെ വെട്ടിക്കൊന്ന കേസിലെ 12-ാം പ്രതിയാണ്. കൊലയും പകരം കൊലയും രണ്ട് പാർട്ടികളും മത്സരിച്ച് നടത്തിപ്പോരുന്നുണ്ട്. ജനാധിപത്യത്തിൽ വിശ്വസിക്കുന്നവർ സംശയരഹിതമായും ഈ കൊലപാതക സംസ്കാരത്തെ തള്ളിപ്പറയേണ്ടതാണ്.
അതേസമയം, ആർ.എസ്.എസ് പ്രവർത്തകർ കൊല്ലപ്പെടുമ്പോൾ മാത്രം സവിശേഷ ശ്രദ്ധയും വാർത്തപ്രാധാന്യവും കൈവരുന്നു എന്ന പ്രശ്നത്തെയും നമ്മൾ അഭിമുഖീകരിച്ചേ മതിയാവൂ. ആർ.എസ്.എസുകാരുടെ നേതൃത്വത്തിൽ നട(ക്കു)ന്ന കൊലപാതകങ്ങൾ കേരളത്തിൽ അപൂർവമല്ല. എന്നല്ല, അത്യന്തം ഹീനമായ ലക്ഷ്യങ്ങൾ മുൻനിർത്തി കൊലപാതകങ്ങൾ ആസൂത്രണം ചെയ്യുന്നതിലും നടപ്പാക്കുന്നതിലും ആരെക്കാളും മിടുക്കരാണവർ. ആർ.എസ്.എസ് നേതൃത്വത്തിൽ അടുത്തിടെ നടന്ന രണ്ടു കൊലപാതകങ്ങൾ പരാമർശം അർഹിക്കുന്നതാണ്.
മലപ്പുറം കൊടിഞ്ഞിയിലെ ഫൈസൽ വധം, കാസർകോട്ടെ റിയാസ് മൗലവി വധം എന്നിവ നോക്കുക: പെറ്റി കേസുകളിൽ പോലും പ്രതികളായിട്ടില്ലാത്ത, ഏതെങ്കിലും സംഘടനയുമായി ബന്ധമില്ലാത്ത ആളുകളാണ് കൊല്ലപ്പെട്ട രണ്ടുപേരും. കലാപമുണ്ടാക്കി കൂടുതൽ ആളുകളെ കൊല്ലുക എന്ന ലക്ഷ്യം മാത്രം മുന്നിൽവെച്ചായിരുന്നു രണ്ടുപേരെയും ആർ.എസ്.എസുകാർ കൊന്നത്. പക്ഷേ, ബിജു വധം ഇന്നലെ നിയമസഭയിൽ വിഷയമായതുപോലെ, അത് സഭയിൽ ഉന്നയിക്കപ്പെട്ടില്ല. അതിെൻറ പേരിൽ പ്രതിപക്ഷമോ ഭരണ പക്ഷമോ പ്രതിഷേധം സംഘടിപ്പിച്ചതായും അറിയില്ല. ആലപ്പുഴ ചേർത്തലയിൽ തങ്ങളുടെ മുൻ പ്രവർത്തകനായ ഹയർസെക്കൻഡറി വിദ്യാർഥിയെ ആർ.എസ്.എസുകാർ അടിച്ചുകൊന്നത് ഏപ്രിൽ ആദ്യത്തിലാണ്.
ആർ.എസ്.എസ് നേതൃത്വത്തിൽ നടക്കുന്ന കൊലപാതകങ്ങൾ ദേശീയ ശ്രദ്ധയിലേക്ക് വരുകയോ നിയമസഭയിൽ ഒച്ചപ്പാടാവുകയോ മാധ്യമങ്ങൾ വലിയ രീതിയിൽ ആഘോഷിക്കുകയോ ചെയ്യാറില്ല എന്നത് വാസ്തവമാണ്. അതേസമയം, രാഷ്ട്രീയ സംഘർഷങ്ങളുടെ ഭാഗമായി ആർ.എസ്.എസുകാർ കൊല്ലപ്പെടുമ്പോൾ മാത്രം അതിന് സവിശേഷ പ്രാധാന്യം കൽപിക്കപ്പെടുന്നതിെൻറ രാഷ്ട്രീയ ഗൂഢാർഥങ്ങൾ അന്വേഷിച്ചേ മതിയാവൂ. ഹിന്ദുക്കൾക്ക് പൊതുവെയും ആർ.എസ്.എസുകാർക്ക് സവിശേഷമായും ജീവിക്കാൻ പറ്റാത്ത ദേശമായി കേരളം മാറിയിരിക്കുന്നു എന്ന തരത്തിലുള്ള പ്രചാരണം പുതിയ ചില മാധ്യമ വണിക്കുകളുടെ മേൽനോട്ടത്തിൽ ദേശീയതലത്തിൽ നടക്കുന്നുണ്ട്. ഉത്തരേന്ത്യയിലെ നിഷ്പക്ഷരായ ചിലരെവരെ സ്വാധീനിക്കുന്ന മട്ടിൽ ഈ പ്രചാരണം വളർന്നിട്ടുണ്ട്. സംഘ്പരിവാർ രാഷ്ട്രീയത്തിന് കേരളത്തിൽ വിള കൊയ്യാനുള്ള സാഹചര്യമൊരുക്കുകയാണ് ഈ പ്രചാരണങ്ങളുടെ ലക്ഷ്യം. മാധ്യമങ്ങളും കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷവും ഈ ചതിക്കുഴിയിൽ വീണുപോകരുത്.
ആർ.എസ്.എസ് അതിക്രമങ്ങളോട് മാധ്യമങ്ങൾ മാത്രമല്ല, ഇടതുപക്ഷം പോലും മൃദുസമീപനം സ്വീകരിക്കാറുണ്ട്. കൊടിഞ്ഞിയിലെ ഫൈസലിെൻറ പ്രതികളെ പിടിക്കാൻ വൈകുന്നതിനെതിരെ നാട്ടുകാർ ആക്ഷൻ കമ്മിറ്റിയുണ്ടാക്കിയപ്പോൾ സി.പി.എം അതിനെതിരായിരുന്നു. പ്രക്ഷോഭങ്ങൾക്കൊടുവിൽ പ്രതികളെ പിടികൂടിയെങ്കിലും എളുപ്പം ജാമ്യം ലഭിക്കാവുന്ന വകുപ്പുകളിട്ട് പ്രതികളെ സഹായിക്കുകയാണ് പൊലീസ് ചെയ്തത്. റിയാസ് മൗലവി വധത്തിലാവട്ടെ, അത്യന്തം ഹീനമായ ഗൂഢാലോചന നടന്നിട്ടും മദ്യലഹരിയിൽ ചെയ്ത കുസൃതി എന്ന മട്ടിലാണ് പൊലീസ് ആ സംഭവത്തെ കണ്ടത്. 2015 ജൂലൈ ഒമ്പതിന് കാഞ്ഞങ്ങാട്ട് ആർ.എസ്.എസുകാരൻ എട്ടു വയസ്സുകാരനെ കഴുത്തറുത്ത് കൊന്നപ്പോൾ മനോരോഗിയുെട വിക്രിയ എന്ന മട്ടിലാണ് പൊലീസ് അതിനെ സമീപിച്ചത്.
അപ്പോൾ ആർ.എസ്.എസ് കൊലകളെ മദ്യലഹരി, വ്യക്തിവൈരാഗ്യം, മനോരോഗം തുടങ്ങിയ ദൗർബല്യങ്ങളുടെ സ്വാഭാവിക പ്രതികരണമായി പരിഗണിക്കുകയും രാഷ്ട്രീയ സംഘർഷത്തിൽ ആർ.എസ്.എസുകാരൻ കൊല്ലപ്പെടുമ്പോൾ അതൊരു ദേശീയ പ്രശ്നമായി പരിഗണിക്കപ്പെടുകയും ചെയ്യുന്നത് നല്ല സൂചനയല്ല. കൊലപാതകങ്ങൾ ആരു നടത്തിയാലും അപലപിക്കപ്പെടേണ്ടതാണ്. അതേസമയം, കൊലപാതകങ്ങൾക്കെതിരെയുള്ള ജനകീയ വൈകാരികതയെ വിധ്വംസക രാഷ്ട്രീയക്കാർ ദുരുപയോഗം ചെയ്യുന്നതിനെക്കുറിച്ച ജാഗ്രതയും ആവശ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.