യു.എ.പി.എ ഭേദഗതി: കോൺഗ്രസ് ഉണരുമോ?
text_fieldsനിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം (യു.എ.പി.എ) ഭേദഗതിചെയ്ത് കേന്ദ്രം അവതരിപ് പിച്ച ബിൽ രണ്ടുദിവസം മുമ്പ് ലോക്സഭ എട്ടിനെതിരെ 287 വോട്ടുകൾക്ക് പാസാക്കി. കോൺഗ്രസ്, തൃ ണമൂൽ കോൺഗ്രസ്, ഡി.എം.കെ, സി.പി.എം, എൻ.സി.പി തുടങ്ങിയ പ്രതിപക്ഷ കക്ഷികൾ ബിൽ സബ്ജക്റ്റ് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യമുന്നയിച്ച് സഭയിൽനിന്ന് ഇറങ്ങിപ്പോകുകയായിരുന്നു.< br />
കഴിഞ്ഞയാഴ്ച പാസാക്കപ്പെട്ട എൻ.ഐ.എ ഭേദഗതി ബില്ലിനുശേഷം കേന്ദ്രം കൊണ്ടുവരുന്ന ഏ റ്റവും പ്രധാനപ്പെട്ട നിയമഭേദഗതിയാണിത്. ഇപ്പോൾ നിലവിലുള്ള യു.എ.പി.എയെ കുറിച്ചുതന്നെ വലിയ വിമർശനങ്ങൾ നിലനിൽക്കുന്നുണ്ട്. നൂറുകണക്കിന് നിരപരാധികളായ ചെറുപ്പക്കാരെ നിസ്സാര കാരണങ്ങളുടെ പേരിലോ കാരണങ്ങളില്ലാതെയോ അനന്തകാലം തടവിൽവെക്കാനും അവരുടെ ജീവിതം നശിപ്പിക്കാനും മാത്രമാണ് യു.എ.പി.എ ഉപയോഗപ്പെടുത്തപ്പെട്ടത് എന്നതാണ് വാസ്തവം. ഇങ്ങനെ ഇരയാക്കപ്പെട്ടവരിൽ സിംഹാംശവും മുസ്ലിംകളാണ് എന്നതും വസ്തുതയാണ്. അതിനാൽത്തന്നെ, കൂടുതൽ കർക്കശവ്യവസ്ഥകളോടെ യു.എ.പി.എ പുനരവതരിക്കുമ്പോൾ മുസ്ലിംകളടക്കമുള്ള ദുർബല സമൂഹങ്ങൾക്ക് ഉത്കണ്ഠകളുണ്ടാവുക സ്വാഭാവികം. പക്ഷേ എൻ.ഐ.എ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് ഈ കോളത്തിൽ സൂചിപ്പിച്ചതുപോലെ, ഈ ഭേദഗതിയും മുസ്ലിംകളെ മാത്രം സവിശേഷമായി ബാധിക്കുന്നതാണ് എന്നാരും കരുതേണ്ടതില്ല. മുസ്ലിംകളെ ബുദ്ധിമുട്ടിക്കാനുള്ള വ്യവസ്ഥകൾ നിലവിലുള്ള നിയമത്തിൽതന്നെ ആവശ്യത്തിലധികമുണ്ട്. എൻ.ഐ.എ ഭേദഗതിയിൽ സംഭവിച്ചതുപോലെത്തന്നെ സംസ്ഥാന ആഭ്യന്തര മന്ത്രാലയം അപ്രസക്തമാകുന്നുവെന്നതുതന്നെയാണ് ഈ ഭേദഗതിയിലൂടെയും നടക്കുന്നത്. ഫെഡറലിസത്തെ സമ്പൂർണമായി ഇല്ലാതാക്കി രാജ്യം മൊത്തം ഒരു ഭീകര പൊലീസ് സ്റ്റേറ്റാക്കി മാറ്റാനുള്ള ബി.ജെ.പി പദ്ധതിയുടെ പൂർത്തീകരണമാണ് ഈ ഭേദഗതിയിലൂടെ സംഭവിക്കുന്നത്.
പ്രധാനമായും മൂന്നു ഭേദഗതികളാണ് പുതുതായി വന്നിരിക്കുന്നത്. നിലവിലുള്ള യു.എ.പി.എ പ്രകാരം സംഘടനകളെ മാത്രമേ ഭീകരവാദ പട്ടികയിൽപെടുത്തി നിരോധിക്കാനുള്ള അവകാശമുണ്ടായിരുന്നുള്ളൂ. പുതിയ ഭേദഗതിയോടെ വ്യക്തികളെ ഭീകരവാദികളായി പ്രഖ്യാപിക്കാൻ ഈ നിയമം വ്യവസ്ഥചെയ്യുന്നു. അങ്ങനെ ഭീകരനായി പ്രഖ്യാപിക്കപ്പെട്ടയാളുടെ സ്വത്ത് കണ്ടുകെട്ടാനുള്ള അധികാരം എൻ.ഐ.എക്ക് നൽകുന്നതാണ് പ്രധാനപ്പെട്ട മറ്റൊരു ഭേദഗതി. ഇങ്ങനെ സ്വത്ത് കണ്ടുകെട്ടുമ്പോൾ അതത് സംസ്ഥാന ഡി.ജി.പിമാരുടെ അനുമതിക്കായി എൻ.ഐ.എ കാത്തുനിൽക്കേണ്ടതില്ല. ഏത് സംസ്ഥാനത്തും കടന്നുചെന്ന് തങ്ങൾ ഭീകരവാദിയായി പ്രഖ്യാപിക്കുന്ന ആളുടെ സ്വത്ത് പിടിച്ചെടുക്കാൻ അവർക്ക് കഴിയും. നിലവിലെ നിയമപ്രകാരം ഡിവൈ.എസ്.പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥർക്കാണ് ഭീകരതാ കേസുകൾ അന്വേഷിക്കാനുള്ള അധികാരം. പുതിയ ഭേദഗതിയോടെ, എൻ.ഐ.എ ആണ് കേസ് എടുക്കുന്നതെങ്കിൽ ഇൻസ്പെക്ടർ റാങ്കിലുള്ള ഉദ്യോഗസ്ഥനുതന്നെ കേസെടുത്ത് മുന്നോട്ടുപോകാൻ സാധിക്കും. അതായത്, സംസ്ഥാനത്തെ ഡി.ജി.പിയെപോലും അരുക്കാക്കി എൻ.ഐ.എയിലെ ഒരു സാദാ ഇൻസ്പെക്ടർക്ക് ഏത് സംസ്ഥാനത്തും കയറി നിരങ്ങാൻ പറ്റും. സംസ്ഥാന ആഭ്യന്തര മന്ത്രിമാർക്കും ഡി.ജി.പിമാർക്കും ഇനിമേൽ ട്രാഫിക് നിയന്ത്രണം, മൈക്ക് പെർമിഷൻ കൊടുക്കൽ പോലുള്ള ‘വലിയ’ ജോലികൾ ചെയ്ത് മുന്നോട്ടുപോകാം എന്ന് ചുരുക്കം! സംസ്ഥാന പൊലീസിെൻറ നിയന്ത്രണത്തിൽവരുന്ന പ്രധാനപ്പെട്ട ക്രമസമാധാന വിഷയങ്ങളൊക്കെ കഴിഞ്ഞയാഴ്ചത്തെ എൻ.ഐ.എ ഭേദഗതിയോടെ കേന്ദ്രത്തിെൻറ അധികാരപരിധിയിൽ വന്നുകഴിഞ്ഞിട്ടുണ്ട്.
ലളിതമായിപ്പറഞ്ഞാൽ, കേന്ദ്ര ആഭ്യന്തര മന്ത്രാലയം എന്നത് ഏകഛത്രാധിപതിയുടെ റോളിലേക്ക് വരുകയാണ്. എന്നാൽ, ഇതിെൻറ ഗൗരവം കോൺഗ്രസ് അടക്കമുള്ള പ്രധാന പ്രതിപക്ഷത്തിന് ഇനിയും മനസ്സിലായിട്ടില്ലെന്നാണ് തോന്നുന്നത്. അങ്ങനെയായിരുന്നെങ്കിൽ, അവർ ഒത്തൊരുമിച്ച് ഗൃഹപാഠം ചെയ്ത് പ്രവർത്തിച്ചിരുന്നുവെങ്കിൽ എൻ.ഐ.എ ഭേദഗതി ബിൽ രാജ്യസഭയിൽ പരാജയപ്പെടുത്താൻ സാധിക്കുമായിരുന്നു. അവരത് ചെയ്തില്ല. തങ്ങളാണല്ലോ യു.എ.പി.എയും എൻ.ഐ.എയും കൊണ്ടുവന്നത് എന്നതുകൊണ്ടായിരിക്കില്ല കോൺഗ്രസ് ഈ നിലപാടില്ലായ്മ സ്വീകരിച്ചത്. മറിച്ച്, എൻ.ഐ.എ ഭേദഗതിയും യു.എ.പി.എ ഭേദഗതിയും ‘മുസ്ലിം ഭീകരവാദി’കളെ അടിച്ചമർത്താനുള്ള വളരെ ഉദാത്തമായ ദേശീയപദ്ധതിയാണ് എന്ന പ്രതീതി സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. അത്തരമൊരു നിയമഭേദഗതിയെ എതിർത്ത് വെറുതെ ദുഷ്പേര് സമ്പാദിക്കേണ്ട എന്ന് അവർ വിചാരിച്ചിരിക്കും. യഥാർഥത്തിൽ ഈ രണ്ട് ഭേദഗതികളും മുസ്ലിംകളെ മാത്രമായി ബാധിക്കുന്നതല്ല. ഏതു കരിനിയമവും ഏറ്റവും കൂടുതൽ ബാധിക്കുക ഏറ്റവും ദുർബലരെയാണ് എന്നത് പൊതു തത്ത്വമാണ്. ആ നിലക്ക്, മുസ്ലിംകൾക്ക് വലിയ ബുദ്ധിമുട്ടുകളുണ്ടാകും. പക്ഷേ, അതേക്കാൾ അപ്പുറം നമ്മുടെ രാഷ്ട്രീയ സംവിധാനത്തെ പൊളിച്ചെഴുതുന്ന ഘടനാമാറ്റങ്ങളാണ് ഈ ഭേദഗതികളിലൂടെ സംഭവിക്കുന്നത്. സംസ്ഥാന ആഭ്യന്തര മന്ത്രാലയങ്ങൾ അപ്രസക്തമാകുന്ന ഘടനാമാറ്റം. തിരിച്ചുവരാൻ പറ്റാത്തവിധം രാഷ്ട്രഘടനയുടെ അലകും പിടിയും മാറ്റാനുള്ള വിശാല പദ്ധതിയുടെ ഭാഗമാണത്.
യു.എ.പി.എ ഭേദഗതി ബിൽ രാജ്യസഭയിലെത്തിയിട്ടില്ല. പ്രതിരോധം സാധ്യമായ അവസാന പോർമുഖമാണത്. പഴുതടച്ച്, ആസൂത്രണത്തോടെ വരുകയാണെങ്കിൽ അവിടെ അതിനെ തടയാൻ സാധിക്കും. കോൺഗ്രസ് അതിന് സന്നദ്ധമാകുമോ എന്നതാണ് അവസാന മണിക്കൂറിലുള്ള നിർണായകമായ ചോദ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.