പ്രതിമകളോട് പ്രതികാരത്തിന് ഇറങ്ങിയ രാഷ്ട്രീയ കാട്ടാളത്തം
text_fieldsകാലാവസ്ഥ തങ്ങൾക്ക് അനുകൂലമായി വരുമ്പോഴേക്കും എതിരാളികൾ സ്ഥാപിച്ച പ്രതിമകൾ തകർത്ത് അധീശത്വം സ്ഥാപിക്കാനുള്ള വിവേകശൂന്യമായ നീക്കം ആക്രമണോത്സുക സംസ്കാരത്തിെൻറ ലക്ഷണമായേ വിലയിരുത്താനാവൂ. ത്രിപുരയിൽ ഇടതുമുന്നണിയുടെ കാൽനൂറ്റാണ്ടു ഭരണത്തിന് അന്ത്യം കുറിച്ച് ബി.ജെ.പി അധികാരത്തിലേറിയതോടെ കെട്ടഴിച്ചുവിടുന്ന അക്രമസംഭവങ്ങളും വിഗ്രഹഭഞ്ജനങ്ങളും വരാനിരിക്കുന്ന പ്രക്ഷുബ്ധതയിലേക്കാണ് വിരൽചൂണ്ടുന്നത്. തലസ്ഥാന നഗരിയായ അഗർതലക്ക് സമീപം ബെലോനിയ പട്ടണത്തിൽ ഏതാനും മാസം മുമ്പ് സി.പി.എം നേതാവ് പ്രകാശ് കാരാട്ട് അനാച്ഛാദനം ചെയ്ത ലെനിെൻറ പ്രതിമ ഒരു കൂട്ടം അക്രമികൾ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് തകർക്കുകയും ‘ഭാരത് മാതാ കീ ജയ്’ വിളിയോടെ അത് ആഘോഷിക്കുകയും ചെയ്തത് ദൃശ്യമാധ്യമങ്ങളിലൂടെ ലോകം കണ്ടു. സി.പി.എമ്മിനോടുള്ള ജനങ്ങളുടെ രോഷമാണ് ബെലോനിയയിൽ പ്രകടമായതെന്നും സ്വാമി വിവേകാനന്ദൻ, സർദാർ വല്ലഭ്ഭായി പട്ടേൽ തുടങ്ങിയ മഹദ്വ്യക്തിത്വങ്ങളുടെ പ്രതിമകൾ ഉയർന്നുകാണാനാണ് ജനം ആഗ്രഹിക്കുന്നതെന്നുമാണ് ബി.ജെ.പി വക്താവ് സുബ്രത ചക്രവർത്തിയുടെ പ്രതികരണം. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാറിന് ചെയ്യാൻ പറ്റുന്നതെന്തോ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട മറ്റൊരു ഗവൺമെൻറിന് അതില്ലാതാക്കാനും സാധിക്കുമെന്ന് സംഭവത്തിനുശേഷം സംസ്ഥാന ഗവർണർ തഥാഗത് റോയി അഭിപ്രായം പ്രകടിപ്പിച്ചതും വിവാദമായപ്പോൾ കൃത്യത്തെ അപലപിച്ച് ട്വീറ്റ് ചെയ്തതും ക്രമസമാധാനം ഉറപ്പുവരുത്തേണ്ടവർ പോലും രാഷ്ട്രീയത്തിൽ ഇറങ്ങിക്കളിക്കുകയല്ലേ എന്ന സംശയമാണ് ഉയർത്തുന്നത്.
കോടികൾ ചെലവഴിച്ച് സർദാർ പട്ടേലിെൻറ പ്രതിമ പടുത്തുയർത്താൻ ഖജനാവിലെ പണം ദുർവ്യയം ചെയ്യുന്ന ഹിന്ദുത്വ പാർട്ടിക്ക് വിഗ്രഹസംസ്കാരത്തോട് ഒരു തരത്തിലും എതിർപ്പില്ല. ആശയപരമായി വിയോജിക്കുന്നവരുടെ രൂപം പോലും തങ്ങൾക്ക് കാണേണ്ട എന്ന അസഹിഷ്ണുതയുടെ രാഷ്ട്രീയം ഫാഷിസത്തിെൻറ ലക്ഷണമാണ്. അതുകൊണ്ടാണ് ദ്രാവിഡ രാഷ്ട്രീയത്തിെൻറ പിന്നിലെ ചിന്താധാരയെ പോഷിപ്പിച്ച പെരിയാർ ഇ.വി. രാമസ്വാമി നായ്ക്കറുടെ വിഗ്രഹങ്ങൾ തകർക്കാൻ ബി.ജെ.പി ദേശീയ സെക്രട്ടറി എച്ച്. രാജ അണികളോട് ആഹ്വാനം ചെയ്തതും തിരുപ്പത്തൂർ കോർപറേഷൻ ഓഫിസിലെ പ്രതിമ തകർക്കപ്പെട്ടതും. സവർണ മേധാവിത്വത്തിനെതിരെ ദ്രാവിഡ ജനതയിൽ ആത്മാഭിമാന ബോധം വളർത്തിക്കൊണ്ടുവരുന്നതിന് രാമസ്വാമി നായ്ക്കർ വഹിച്ച പങ്ക് വർഗീയചിന്തയാൽ ആന്ധ്യം പിടിപെട്ട രാജയെപ്പോലുള്ള നേതാക്കൾ പഠിച്ചുകൊള്ളണമെന്നില്ല. പ്രതിമകൾ തകർക്കപ്പെട്ട നടപടിയോട് പ്രധാനമന്ത്രി മോദി വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം വാർത്തക്കുറിപ്പ് ഇറക്കിയതുതന്നെ കൊൽക്കത്തയിൽ ജനസംഘം സ്ഥാപകൻ ഡോ. ശ്യാമപ്രസാദ് മുഖർജിയുടെ പ്രതിമ ആരോ തകർത്തു എന്ന വാർത്ത പരന്നതിനു പിന്നാലെയാണ്.
അക്രമവും ഹിംസയും നമ്മുടെ രാഷ്ട്രീയ സംസ്കാരത്തിെൻറ അവിഭാജ്യഘടകമായി മാറിക്കഴിഞ്ഞ ഈ ദുരന്തസന്ധിയിൽ, പൊതുവേ സംഘർഷഭരിതമായ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലേക്ക് ആക്രമണോത്സുക സംഘ്പരിവാർ ആശയഗതി പരന്നൊഴുകുന്നത് ഗുരുതരമായ ഭവിഷ്യത്ത് ക്ഷണിച്ചുവരുത്തുമെന്ന് ഭയപ്പെടേണ്ടിയിരിക്കുന്നു. വംശീയവും ഗോത്രപരവുമായ സ്വത്വം കാത്തുസൂക്ഷിക്കാൻ ഹിംസാത്മക മാർഗങ്ങൾ സ്വീകരിക്കുന്ന അതിർത്തിയിലെ സംഘർഷതലങ്ങളിലേക്കാണ് ബി.ജെ.പി കടുത്ത വിഭാഗീയ ചിന്താഗതികളുമായി കടന്നുചെന്നിരിക്കുന്നത്. ത്രിപുരയിൽ ബി.ജെ.പിയുടെ സഖ്യകക്ഷിയായ ഇൻഡിജിനസ് പീപ്ൾസ് ഫ്രണ്ട് ഓഫ് ത്രിപുര വിഘടനവാദികളായ നാഷനൽ ലിബറേഷൻ ഫ്രണ്ട് ഓഫ് ത്രിപുരയുടെ രാഷ്ട്രീയ രൂപമാണ്. സായുധ ഗറിലകളാണ് അവരുടെ കരുത്ത്. പുതിയ അധികാര സമവാക്യത്തിൽ ഈ വിഭാഗത്തിന് പങ്കാളിത്തം ലഭിക്കുന്നതോടെ എന്താണ് സംഭവിക്കാൻ പോവുന്നതെന്ന കാര്യത്തിൽ രാജ്യം ഉത്കണ്ഠാകുലരാണ്. സി.പി.എം പ്രവർത്തകർക്കും മുസ്ലിം ന്യൂനപക്ഷങ്ങൾക്കും എതിരെ അഴിച്ചുവിട്ട വ്യാപക ആക്രമണത്തിൽ കനത്ത നാശനഷ്ടങ്ങൾ ഉണ്ടാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. എതിരാളികളുടെ പാർട്ടി ആസ്ഥാനങ്ങൾ പിടിച്ചെടുക്കാനും സർവവിധ ആയുധസന്നാഹങ്ങളുമായി പ്രതിയോഗികളെ നേരിടാനും ഇറങ്ങിപ്പുറപ്പെടുന്നവരുടെ കൈകളിലേക്കാണ് അധികാരം ചെന്നെത്തിയിരിക്കുന്നത്്.
അധികാരത്തിൽനിന്ന് പുറത്താക്കപ്പെട്ടെങ്കിലും സി.പി.എം സംസ്ഥാനത്ത് ഇപ്പോഴും 43 ശതമാനം വോട്ടോടെ പ്രബല ശക്തിയായി നിലകൊള്ളുന്നുണ്ട്. കൈക്കരുത്തിെൻറ ഭാഷയിൽ കാര്യങ്ങൾ തീരുമാനിക്കാൻ നിശ്ചയിച്ചാൽ ചോരപ്പുഴയായിരിക്കും ഫലം. അതുകൊണ്ടുതന്നെ, സംസ്ഥാനത്ത് സമാധാനം പുന$സ്ഥാപിക്കുന്ന വിഷയത്തിൽ കേന്ദ്രത്തിനു ചെറുതല്ലാത്ത പങ്കുവഹിക്കാനുണ്ട്. നേരത്തേതന്നെ വിവാദപ്രസ്താവനകൾ വഴി അന്തരീക്ഷം കലുഷിതമാക്കാറുള്ള ഗവർണർ തഥാഗത് റോയി കടുത്ത വിഭാഗീയ ചിന്താഗതി വെച്ചുപുലർത്തുന്ന വ്യക്തിയാണെന്ന് ഇതിനകം തെളിഞ്ഞ സ്ഥിതിക്ക് പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ അദ്ദേഹം രാജ്ഭവനിൽ തുടരുന്നത് രാജ്യതാൽപര്യത്തിന് അനുഗുണമാണോ എന്ന് ബന്ധപ്പെട്ടവർ ആലോചിക്കേണ്ടതുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.