വേലികെട്ടുന്ന സർക്കുലർ പിൻവലിക്കണം
text_fieldsസുതാര്യമായ മാധ്യമപ്രവർത്തനം ജനാധിപത്യത്തിെൻറ നാരായവേരാണ്. ഭരണകൂടവും മാധ്യമ പ്രവർത്തകരും തമ്മിൽ സംവാദാത്മകമായ സഹവർത്തിത്വത്തിലാണ് അറിയാനുള്ള ജനങ്ങളുടെ അവകാശം പൂർണാർഥത്തിൽ ലഭ്യമാകുക. ഇക്കാര്യത്തിൽ ഇതര സംസ്ഥാനങ്ങളേക്കാൾ ഒരുപടി മുന്നിലാണ് കേരളം. ഏതു സന്ദർഭത്തിലും മാധ്യമപ്രതിനിധികളെ അഭിമുഖീകരിക്കുന്നതിൽ വൈമനസ്യമില്ലാത്ത ജനാധിപത്യ സ്വഭാവം എല്ലാ രാഷ്ട്രീയ നേതാക്കളുടെയും പൊതുവ്യക്തിത്വങ്ങളുെടയും സഹജസ്വഭാവമാണ്. പ്രതികരിക്കുന്നില്ലെങ്കിൽ മാധ്യമപ്പടയെ നിശ്ശബ്ദമായി കടന്നുപോകാനുള്ള വൈദഗ്ധ്യവും അവർക്കുണ്ട്. അതുകൊണ്ടുതന്നെ പെെട്ടന്ന് രൂപപ്പെടുന്ന സംഭവവികാസങ്ങളിൽ അവരിൽനിന്ന് അഭിപ്രായമാരായാൻ ഇതുവരെ ഒരു വിഘ്നവും മാധ്യമങ്ങൾക്കുണ്ടാകാറില്ല. ഈ സുഗമമായ കീഴ്വഴക്കത്തിെൻറയും ജനാധിപത്യപരമായ മൂല്യങ്ങളുടെയും കടക്കൽ കത്തിവെക്കുന്നതാണ് മുഖ്യമന്ത്രി, മന്ത്രിമാർ, പ്രശസ്തർ എന്നിവരുമായി മാധ്യമപ്രവർത്തകർ പൊതുസ്ഥലങ്ങളിലും സെക്രേട്ടറിയറ്റിലും ഇടപെടുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തി ആഭ്യന്തര സെക്രട്ടറി സുബ്രതോ ബിശ്വാസ് പുറത്തിറക്കിയ മാർഗനിർദേശങ്ങൾ. വേണ്ടത്ര പര്യാലോചനകളില്ലാത്തതും മാധ്യമസ്വാതന്ത്ര്യത്തിന് വിഘാതം സൃഷ്ടിക്കുന്നതുമാണ് ഉത്തരവിലെ ഉള്ളടക്കമെന്ന് ഒറ്റനോട്ടത്തിൽ ആർക്കും മനസ്സിലാക്കാവുന്നതേയുള്ളൂ.
മന്ത്രിമാരുടെയും പ്രശസ്തരുടെയും പ്രതികരണങ്ങളാരായുക, അഭിമുഖങ്ങൾ തയാറാക്കുക, അഭിപ്രായപ്രകടനങ്ങൾ തേടുക തുടങ്ങിയവക്കെല്ലാം ആഭ്യന്തര സെക്രട്ടറിയുടെ ഉത്തരവുപ്രകാരം നിയന്ത്രണങ്ങൾ വന്നിരിക്കുന്നു. സർക്കുലർ പൂർണാർഥത്തിൽ നടപ്പാക്കുകയാെണങ്കിൽ, മാധ്യമപ്രതിനിധികൾക്ക് ഇനിമുതൽ ഇൻഫർമേഷൻ വിഭാഗത്തിൽനിന്ന് മുൻകൂർ അനുമതി വാങ്ങി മാത്രമേ ഇവയെല്ലാം നിർവഹിക്കാനാകൂ. പൊതുപരിപാടികൾ, െറയിൽവേ സ്റ്റേഷനുകൾ, വിമാനത്താവളങ്ങൾ എന്നിവിടങ്ങളിൽനിന്ന് പ്രതികരണമെടുക്കുന്നത് സഞ്ചാരസ്വാതന്ത്ര്യത്തെ തടയുന്നതിനാൽ അവ നിയന്ത്രിക്കണം. സർക്കാറിെൻറ വിവിധ വകുപ്പുകൾ നേരിട്ട് മാധ്യമങ്ങൾക്ക് വിവരങ്ങൾ നൽകേണ്ടതില്ലെന്നും പി.ആർ.ഡി സംവിധാനങ്ങൾ വഴി മാത്രമാകണം പ്രതികരണങ്ങൾ നൽകേണ്ടത് എന്നുള്ള കൽപനയും ഉത്തരവിലുണ്ട്.
ഫോൺകെണി വിവാദം സംബന്ധിച്ച പി.എ. ആൻറണി കമീഷൻ റിപ്പോർട്ടിനെ അടിസ്ഥാനപ്പെടുത്തിയാണത്രെ കഴിഞ്ഞ മാസം 15ന് ഇപ്രകാരം ഒരു ഉത്തരവ് പുറപ്പെടുവിച്ചത്. മന്ത്രിമാരുടെയും പ്രശസ്ത വ്യക്തികളുടെയും സുരക്ഷക്കുവേണ്ടിയാണ് ഈ നിർദേശങ്ങൾ നൽകിയതെന്നാണ് ഔദ്യോഗിക ഭാഷ്യം. പബ്ലിക് റിലേഷൻസ് ഉദ്യോഗസ്ഥർക്ക് നൽകിയ നിർദേശമാണിതെന്നും നിയന്ത്രണമില്ലെന്നുമാണ് ഉത്തരവ് വിവാദമായപ്പോൾ സർക്കാർ വൃത്തങ്ങൾ നൽകുന്ന വിശദീകരണം. സർക്കുലർ പ്രകാരം ഒരിടത്തും ഇതുവരെ മാധ്യമങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ലെന്നും അവർ വ്യക്തമാക്കുന്നു. അവ്യക്തതകളും അപ്രായോഗിക നിർദേശങ്ങളുമടങ്ങിയ ഉത്തരവ് ജനാധിപത്യവിരുദ്ധവും സർക്കാറിെൻറ പ്രതിച്ഛായക്ക് മങ്ങലേൽപിക്കുന്നതുമാണ്. പെെട്ടന്നുണ്ടാകുന്ന സംഭവവികാസങ്ങളിൽ മന്ത്രിമാരുടെ പ്രതികരണത്തിന് പി.ആർ.ഡിയിൽനിന്ന് മുൻകൂട്ടി അനുമതി വാങ്ങുന്നതെങ്ങനെ, പ്രശസ്ത വ്യക്തി എന്നതിെൻറ നിർവചനമെന്താണ് തുടങ്ങി ധാരാളം ചോദ്യങ്ങൾ ഉൽപാദിപ്പിക്കുന്നുണ്ട് വിവാദ സർക്കുലർ.
മാധ്യമപ്രവർത്തകരുടെ അന്വേഷണങ്ങൾ വസ്തുതകളറിയാനുള്ള ജനങ്ങളുടെ അവകാശത്തിന്മേലാണ് അധിഷ്ഠിതമായിരിക്കുന്നത്. ഭരണകൂടവും ജനങ്ങളും തമ്മിലുള്ള സംവാദങ്ങളുടെ മധ്യവർത്തികളാണ് മാധ്യമങ്ങൾ. ഭരണാധികാരികൾക്ക് ജനങ്ങളെ അറിയിക്കാനുള്ള കാര്യങ്ങൾ വേഗത്തിലറിയിക്കാനും ജനങ്ങളുടെ ആശങ്കകളും ചോദ്യങ്ങളും അധികാരികൾക്ക് വിളംബവും വിഘ്നവുമില്ലാതെ എത്തിക്കാനുമുള്ള ഇടകണ്ണി. അവക്കിടയിൽ ഏതു ന്യായത്തിെൻറ പേരിലാെണങ്കിലും ഉദ്യോഗസ്ഥ നിയന്ത്രണം കൊണ്ടുവരുന്നത് സാമൂഹികസുരക്ഷക്ക് ഒട്ടും ഭൂഷണമല്ല. ജനാധിപത്യത്തിെൻറ രണ്ടു സംവിധാനങ്ങൾ തമ്മിലുള്ള സംഘർഷങ്ങൾ സ്വയം നാശത്തിനുപകരിക്കുമെന്നല്ലാതെ വാർത്തകൾ ഇല്ലാതാക്കാനാവില്ലെന്നത് അഭിഭാഷകരും മാധ്യമങ്ങളും തമ്മിലുള്ള സംഘർഷം നൽകിയ അനുഭവപാഠമാണ്.
സമൂഹമാധ്യമങ്ങൾ ജനങ്ങൾക്കിടയിൽ ഇത്ര വൈപുല്യം നേടിയ ഇക്കാലത്ത് മാധ്യമങ്ങൾക്ക് സ്വാതന്ത്ര്യം തടയപ്പെടുന്നതിലൂടെ സംഭവിക്കുക അവാസ്തവങ്ങളും അർധസത്യങ്ങളും ജനങ്ങൾക്കിടയിൽ വേഗത്തിൽ പരക്കാനിടവരുക മാത്രമാണ്. സൈബർ ലോകത്ത് വ്യാജ വാർത്തോൽപാദനം വ്യവസായമായി നടക്കുന്ന ഇക്കാലത്ത് മാധ്യമങ്ങളുമായി കൂടുതൽ അടുത്തതും സുതാര്യവുമായ ബന്ധം സ്ഥാപിക്കാനാണ് സർക്കാർ തയാറാകേണ്ടത്. സർക്കുലർ വിവാദമായ പശ്ചാത്തലത്തിൽ അപാകതയുണ്ടോയെന്ന് പരിശോധിക്കാനും അപാകത കണ്ടെത്തിയാൽ ആവശ്യമായ മാറ്റം വരുത്താനും മുഖ്യമന്ത്രി ആഭ്യന്തര സെക്രട്ടറിക്ക് നൽകിയ നിർദേശം സമയോചിതവും വിവേകപൂർവവുമാണ്. അനാവശ്യ വിവാദങ്ങൾ ഉൽപാദിപ്പിക്കുന്നതിൽനിന്ന് ഉദ്യോഗസ്ഥരെ വിലക്കുന്നതും മാധ്യമസ്വാതന്ത്ര്യത്തെ ഹനിക്കാൻ ഉദ്യോഗസ്ഥർക്ക് അവസരം സൃഷ്ടിക്കാൻ ഉതകുന്നതുമായ സർക്കുലർ പിൻവലിക്കാൻ മുഖ്യമന്ത്രി മുൻകൈയെടുക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.