ജാതീയതയുടെ റിപ്പബ്ലിക്
text_fieldsസ്വാതന്ത്ര്യത്തിന്റെ 75 സംവത്സരങ്ങൾ പിന്നിട്ട ഇന്ത്യ മഹാരാജ്യം മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്കായി പ്രഖ്യാപിക്കപ്പെട്ടതിന്റെ 73ാം വാർഷികമാണ് നാമിന്നാഘോഷിക്കുന്നത്. 135 കോടി വരുന്ന ഒരു ജനസമൂഹം മത-ജാതി-ഭാഷ വൈവിധ്യങ്ങൾക്കതീതമായി ഒരൊറ്റ രാഷ്ട്രം ഒരൊറ്റ ജനതയായി ജീവിക്കുക മാത്രമല്ല, വളർച്ചയുടെയും വികസനത്തിന്റെയും പാതയിൽ ബഹുദൂരം മുന്നോട്ടുപോയി ഏഷ്യയിലെ രണ്ടാമത്തെ ശക്തിയായിത്തീർന്നത് അഭിമാനകരമാണ്. പ്രായപൂർത്തി വോട്ടവകാശത്തിന്റെ ബലത്തിൽ 17 പാർലമെന്റ് തെരഞ്ഞെടുപ്പുകൾ സ്വതന്ത്രമായി നടന്നതും കക്ഷികൾക്ക് ഒറ്റക്കും കൂട്ടായും ഭരിക്കാൻ അവസരം ലഭിച്ചതും പട്ടാളം ഒരിക്കൽപോലും ബാരക്കുകൾക്ക് പുറത്തിറങ്ങി രാഷ്ട്രീയമായി ഇടപെടേണ്ട സാഹചര്യം സൃഷ്ടിക്കപ്പെടാതെപോയതും ലോകം മതിപ്പോടെ നോക്കിക്കാണുന്ന യാഥാർഥ്യമാണ്.
നമ്മോടൊപ്പമോ മുമ്പോ പിമ്പോ സ്വാതന്ത്ര്യം നേടിയ ഏഷ്യനാഫ്രിക്കൻ രാജ്യങ്ങളിലൊന്നിനും അവകാശപ്പെടാൻ കഴിയാത്തതാണീ നേട്ടങ്ങൾ. ഇന്ത്യൻ സ്വാതന്ത്ര്യത്തിന് രണ്ടു വർഷങ്ങൾക്കുശേഷം കമ്യൂണിസ്റ്റ് വിപ്ലവം വിജയകരമായി അരങ്ങേറിയ ചൈന ഇന്ന് ഏഷ്യയിലെ ഒന്നാംശക്തിയും ലോകത്തിലെ രണ്ടാമത്തെയോ മൂന്നാമത്തെയോ സാമ്പത്തികശക്തിയുമായി എണ്ണപ്പെടുന്നത് സമ്മതിച്ചുകൊടുത്താൽതന്നെ ഏകകക്ഷി ഭരണത്തിൽ സമഗ്രാധിപത്യ വ്യവസ്ഥയാണിവിടെ പുലരുന്നതെന്ന വസ്തുത വിസ്മരിച്ചുകൂടാ. തൊഴിലാളിവർഗാധിപത്യമാണ് ചൈനയുടേതെന്ന് അവകാശപ്പെടുമ്പോഴും തൊഴിലാളികൾക്ക് സംഘടിക്കാനോ പ്രക്ഷോഭം നയിക്കാനോപോലും സ്വാതന്ത്ര്യമില്ലാത്തവിധം ഉരുക്കുമുഷ്ടിയിലമർന്ന് കഴിയുകയാണ് ജനങ്ങളെന്ന കാര്യം അവഗണിക്കാനാവില്ല.
പക്ഷേ, െസക്കുലർ ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് രാജ്യം എന്ന് ഭരണഘടനയിൽ എഴുതിവെച്ച ഇന്ത്യ ആ പേരിന് അർഹമായ പാതയിലൂടെയാണോ ഇപ്പോൾ സഞ്ചരിച്ചുെകാണ്ടിരിക്കുന്നതെന്ന ചോദ്യം മുമ്പെന്നത്തേക്കാളും പ്രസക്തമായിത്തീർന്നിരിക്കുന്നു. മതത്തിന്റെയോ ജാതിയുടെയോ ഭാഷയുെടയോ സമ്പത്തിന്റെയോ അടിസ്ഥാനത്തിൽ പൗരന്മാർക്കിടയിൽ ഒരുവിധ വിവേചനവും പാടില്ലെന്നും സ്ത്രീ പുരുഷ സമത്വം പ്രത്യക്ഷരം പുലരണമെന്നും സാമ്പത്തികമായ ഉച്ചനീചത്വങ്ങൾ അവസാനിക്കണമെന്നതുമാണ് ഭരണഘടനയുടെ അന്തസ്സത്തയെങ്കിൽ ഇപ്പറഞ്ഞ ഓരോ തത്ത്വവും നഗ്നമായി ലംഘിക്കപ്പെടുന്ന ദുരവസ്ഥ ജുഡീഷ്യറിക്കുപോലും നിസ്സഹായമായി നോക്കിനിൽക്കേണ്ടിവരുന്നു. ചാതുർവർണ്യത്തെ മതപരമായ ബാധ്യതയായിത്തെന്ന പരിരക്ഷിക്കാൻ വിധിക്കപ്പെട്ട ജനങ്ങൾ ആയിരക്കണക്കിന് ജാതികളിലായി വിഭജിക്കപ്പെട്ടിരിക്കുന്ന പശ്ചാത്തലം സ്വതന്ത്ര ഇന്ത്യക്കുണ്ട്.
അതുപക്ഷേ ഭരണഘടനാ തത്ത്വങ്ങളുടെ വെളിച്ചത്തിൽ മാറ്റിയെടുക്കാൻ സെക്കുലർ പാർട്ടികൾക്കോ സെക്കുലറിസത്തെ തള്ളിപ്പറയുന്ന കക്ഷികൾക്കോ സാധിച്ചില്ലെന്നു മാത്രമല്ല, കാണക്കാണെ ജാതീയതയുടെ ദംഷ്ട്രകൾ സാമൂഹിക ജീവിതത്തിൽ ആഴത്തിൽ ആണ്ടിറങ്ങുന്ന കാഴ്ചയാണ് കൺമുന്നിൽ. ദിവസങ്ങൾക്കകം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനമായ ഉത്തർപ്രദേശിൽ ജാതിരാഷ്ട്രീയം തിമിർത്താടുകയാണ്. സവർണർ എന്ന ഒറ്റവാക്കിൽ വിളിക്കപ്പെടുന്നവർപോലും ബ്രാഹ്മണരും ക്ഷത്രിയരുമായി ചേരിതിരിഞ്ഞ് അധികാരത്തിനുവേണ്ടി പോരാട്ടം നടത്തുന്നു. നിലവിലെ മുഖ്യമന്ത്രി അതിതീവ്ര ഹിന്ദുത്വവാദിതന്നെയാണെങ്കിലും അയാളുടെ ഭരണത്തിൽ തങ്ങൾ അവഗണിക്കപ്പെട്ടു എന്ന ശക്തമായ വികാരമാണ് ബ്രാഹ്മണർക്ക്. പിന്നാക്ക സമുദായങ്ങൾക്കാവട്ടെ, ഒറ്റക്കെട്ടായി മുന്നാക്കക്കാരെ തോൽപിച്ചില്ലെങ്കിൽ എല്ലാം കൈവിട്ടുപോകുമെന്ന ആശങ്കയും.
ഇവർക്കിടയിൽ അതീവ ദുർബലരാണ് തങ്ങളെന്ന് തിരിച്ചറിഞ്ഞ ദലിതരും സ്വന്തമായി സംഘടിച്ച് പോരിനിറങ്ങിയിരിക്കുന്നു. ഈ വിഷമവൃത്തത്തിൽനിന്ന് ജനശ്രദ്ധ തിരിച്ച് അധികാരം നിലനിർത്താനുള്ള കുറുക്കുവഴിയായി യോഗി ആദിത്യനാഥ് കണ്ടെത്തിയ ഫോർമുലയാണ് 80 ശതമാനവും 20 ശതമാനവും തമ്മിലെ പോരാട്ടമാണ് സംസ്ഥാനത്ത് നടക്കുന്നതെന്ന പ്രചാരണം. 20 ശതമാനം വരുന്ന മുസ്ലിംകൾക്കെതിരെ ഭൂരിപക്ഷ സമുദായത്തെ അണിനിരത്താനുള്ള യോഗിയുടെ അടവ് പരാജയപ്പെടുത്തേണ്ടത് മതനിരപേക്ഷത അവകാശപ്പെടുന്ന മുഴുവൻ പാർട്ടികളുടെയും ബാധ്യതയാണെങ്കിലും അവർക്കിടയിലെ അനൈക്യം മതി യോഗിക്ക് തുടർഭരണം ഉറപ്പാക്കാൻ. രാജ്യത്തിന്റെ മുഖ്യശത്രു മുസ്ലിം എന്ന സമവാക്യം ഇന്ത്യൻ ജനതയെക്കൊണ്ട് അംഗീകരിപ്പിക്കാനാണ് സംഘ്പരിവാറിന്റെ ശ്രമം.
അതിഭീകരമായിക്കൊണ്ടിരിക്കുന്ന സാമ്പത്തികമായ ധ്രുവീകരണമാണ് ഇന്ത്യൻ റിപ്പബ്ലിക്കിനെയാകെ തളർത്തുന്ന മറ്റൊരു ഭീഷണി. 99 ശതമാനത്തിന്റെ മൊത്തം സാമ്പത്തികശേഷി ഒരു ശതമാനം മാത്രമുള്ള വിത്തനാഥരുടെ അസ്തിവഹകൾക്കു മുന്നിൽ ഒന്നുമല്ലെന്ന് രാഷ്ട്രാന്തരീയ ഏജൻസികൾ വെളിപ്പെടുത്തുമ്പോൾ പൊതുസ്ഥാപനങ്ങൾ വിറ്റഴിക്കാൻ നോമ്പുംനോറ്റിരിക്കുന്ന ഭരണാധികാരികൾക്ക് കേട്ട ഭാവമില്ല. എയർ ഇന്ത്യ കൂടി ടാറ്റ ഏറ്റെടുത്തതോടെ ജനങ്ങളുടെ നികുതിപ്പണത്തിലൂടെ സ്ഥാപിതമായ വ്യോമയാന കമ്പനിയും ചരിത്രത്തിന്റെ ഭാഗമായി.
കോർപറേറ്റ് ഭീമന്മാർക്കും കുത്തകകൾക്കും ദേശീയ സമ്പത്ത് കൈയടക്കാൻ കൂട്ടുനിൽക്കുന്ന സർക്കാറിന്റെ റോൾ കേവലം ബ്രോക്കറുടേതായി മാറി. അങ്ങനെ മതനിരപേക്ഷ ജനാധിപത്യത്തിന്റെ പിറകെ ഭരണഘടനയിലെ സോഷ്യലിസവും റീത്ത് വെക്കാവുന്നവിധം ശവപ്പെട്ടിയിലൊടുങ്ങുന്നു. എന്നാലും പുറമേക്ക് നമ്മുടെ ശക്തി പ്രകടിപ്പിക്കാൻ സർക്കാർ തലസ്ഥാനനഗരിയിൽ അത്യാധുനികായുധങ്ങൾ പ്രദർശിപ്പിച്ച് സൈനിക പരേഡ് വഴിപാടുപോലെ നടത്തും. ജനങ്ങളെക്കൊണ്ട് ജയ് വിളിപ്പിക്കും. കർഷകസമരംപോലെ ജനങ്ങൾ ഒറ്റക്കെട്ടായി ഈ വിനാശകരമായ പോക്കിനെതിരെ തെരുവിലിറങ്ങുന്നതുവരെ ഇക്കളി തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.