‘ഡീപ് സ്റ്റേറ്റി’ലെ വിമതസ്വരങ്ങൾ
text_fieldsപല കാരണങ്ങളാൽ സമൂഹത്തിെൻറ പുറംപോക്കിലേക്കെറിയപ്പെട്ട ജനവിഭാഗങ്ങളുടെ ചെറിയ ഉയിർത്തെഴുന്നേൽപ് ശ്രമങ്ങളെപ്പോലും മുളയിലേ നുള്ളിക്കളയുകയാണോ നമ്മുടെ ഭരണകൂടം? ജനുവരി ആദ്യവാരം മഹാരാഷ്ട്രയിലെ ഭീമ-കൊറെഗാവിൽ നടന്ന ‘സംഘർഷങ്ങൾ’ അേന്വഷിക്കുന്ന പൊലീസിെൻറ സമീപനം ഇതാണ് വ്യക്തമാക്കുന്നതെന്ന് പറയാതെ വയ്യ. മറാത്ത ഭരണകൂടത്തിെൻറ സവർണ ഭീകരവാഴ്ചക്കെതിരെ 500ഒാളം ദലിത് സൈനികർ രണ്ട് നൂറ്റാണ്ട് മുമ്പ് നടത്തിയ ധീരോദാത്തമായ പോരാട്ട വിജയത്തിെൻറ ഒാർമകളാണ് ഭീമ-കൊറെഗാവിേൻറത്. ഒരുകാലത്തും മുഖ്യധാര ചരിത്രത്തിെൻറ ഭാഗമായി എഴുതപ്പെട്ടിട്ടില്ലാത്ത ഇൗ ‘ദലിത് സ്വാതന്ത്ര്യ പ്രഖ്യാപന’ത്തിെൻറ വാർഷികം എല്ലാ ജനുവരി ഒന്നിനും വിവിധ ദലിത് സംഘടനകളുടെ നേതൃത്വത്തിൽ ഇവിടെ ആഘോഷിക്കപ്പെടാറുണ്ട്. ഇൗ വർഷം കൊറെഗാവിലെ വിജയസ്തൂപം ലക്ഷ്യമാക്കി എത്തിയത് പത്തു ലക്ഷത്തോളം പേരായിരുന്നു. എന്നാൽ, അവിടെ ബന്ദ് ആചരിച്ചും തദ്ദേശീയരെ ഭീഷണിപ്പെടുത്തിയും ഹിന്ദുത്വ സംഘടനകൾ പരിപാടി തുടക്കത്തിലേ അലേങ്കാലമാക്കാൻ ശ്രമിച്ചു; ഭീഷണികളെയും ഉപരോധങ്ങളെയും അതിജയിച്ചെത്തിയ ദലിതുകൾക്കുനേരെ ഏകപക്ഷീയമായ ആക്രമണം അഴിച്ചുവിടുകയായിരുന്നു ‘ഹിന്ദു ഏക്താ അഗാഡി’ പോലുള്ള സവർണ ഫാഷിസ്റ്റ് സംഘടനകൾ.
ഏതാനും പേരുടെ മരണത്തിൽ കലാശിച്ച ഇൗ ആക്രമണ സംഭവങ്ങൾക്ക് മറ്റൊരു ഭാഷ്യം ചമച്ച് ഇരകളെയും അവർക്കുവേണ്ടി ശബ്ദിച്ചവരെയും കുറ്റക്കാരാക്കാനുള്ള ശ്രമമായിരുന്നു തുടക്കം മുതലേ അന്വേഷണ സംഘത്തിെൻറ ഭാഗത്തുനിന്നുണ്ടായത്. ഇക്കഴിഞ്ഞ എട്ടു മാസത്തിനിടെയുണ്ടായ അറസ്റ്റുകളും റെയ്ഡുകളുമെല്ലാം വ്യക്തമാക്കുന്നത് അതാണ്. അന്വേഷണ സംഘത്തിെൻറ മെല്ലെപ്പോക്കിൽ ഒരുവേള സുപ്രീംകോടതിക്കുവരെ ഇടപെടേണ്ടി വന്നു. അന്വേഷണം എന്തുകൊണ്ട് ഇഴഞ്ഞുനീങ്ങിയെന്നും ആരെയൊക്കെയാണ് അവർ സംരക്ഷിക്കാൻ ശ്രമിച്ചതെന്നും ഇപ്പോൾ മറ്റുപല റിപ്പോർട്ടുകളിലൂടെയും വെളിവായിട്ടുണ്ട്. ഹൈദരാബാദ് ഹൈകോടതിയിലെ റിട്ട. ജഡ്ജി ബി. ചന്ദ്രകുമാറിെൻറ നേതൃത്വത്തിലുള്ള വസ്തുതാന്വേഷണ സംഘത്തിെൻറ കണ്ടെത്തലുകൾ ഇൗ വഴിക്കുള്ളതാണ്. ഭീമ-കൊറെഗാവും സമീപ പ്രദേശങ്ങളും സന്ദർശിച്ച് തയാറാക്കിയ റിപ്പോർട്ടിൽ പൊലീസിനെത്തന്നെയാണ് ഒന്നാം പ്രതിസ്ഥാനത്ത് നിർത്തിയിരിക്കുന്നത്. പൊലീസിെൻറ കഴിവുകേടൊന്നു മാത്രമാണ് വിഷയം ഇത്രയും വഷളാക്കിയതെന്ന് അർഥശങ്കക്കിടയില്ലാത്ത വിധം റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്. ഇക്കാര്യം, ഭീമ-കൊറെഗാവ് മാർച്ചിനെത്തിയ പലരും അന്നേ ഉന്നയിച്ചതാണ്. ലക്ഷക്കണക്കിനാളുകൾ പങ്കെടുക്കുന്ന പരിപാടിയാണിതെന്നും അവശ്യംവേണ്ട മെഡിക്കൽ എയ്ഡും ഗതാഗത സംവിധാനവും വേണമെന്നും മറാത്തകളിൽനിന്ന് ഭീഷണിയുള്ള സാഹചര്യത്തിൽ പരിപാടിയിൽ പങ്കെടുക്കാനെത്തുന്നവർക്ക് സുരക്ഷയൊരുക്കണമെന്നും ജില്ല അധികാരികളോട് സംഘാടക സമിതി ഒൗദ്യോഗികമായിത്തന്നെ ആവശ്യപ്പെട്ടിരുന്നു. അത് അവഗണിച്ചുവെന്നു മാത്രമല്ല, ദലിതുകൾ കൂട്ടത്തോടെ ആക്രമിക്കപ്പെട്ടപ്പോൾ പൊലീസ് വെറും കാഴ്ചക്കാരായി മാറിനിന്നുവെന്നും പല ദൃക്സാക്ഷി വിവരണങ്ങളും വ്യക്തമാക്കുന്നു.
വസ്തുത ഇതായിരിക്കെ, സർക്കാറും അന്വേഷണ സംഘവും സംഭവത്തെ പൂർണമായും അട്ടിമറിച്ചു. ആക്രമണത്തിനിരയായവർക്കുവേണ്ടി വാദിച്ച ആക്ടിവിസ്റ്റുകളും അക്കാദമീഷ്യരും അഴിക്കുള്ളിലാകുന്നത് അങ്ങനെയാണ്. ഭരണകൂടത്തിെൻറയും പൊലീസിെൻറയും നിലപാടുകൾക്കെതിരെ ചോദ്യങ്ങളുന്നയിച്ച പത്തു പേരെയാണ് രണ്ടു ഘട്ടങ്ങളിലായി അറസ്റ്റ് ചെയ്തത്. ജൂൺ ആറിന് അറസ്റ്റ് ചെയ്യപ്പെട്ട റോണ വിൽസൻ, സുരേന്ദ്ര ഗാഡ്ലിങ്, സുധീർ ധവാലെ, മഹേഷ് റാവത്ത്, ഷോമ സെൻ എന്നിവർ ഇപ്പോഴും ജാമ്യം ലഭിക്കാതെ ജയിലിലാണ്. കഴിഞ്ഞ ആഴ്ചയും സമാനമായ റെയ്ഡ് അരങ്ങേറുകയും വരവരറാവു അടക്കം മറ്റ് അഞ്ചുപേർ പിടിയിലാവുകയും ചെയ്തപ്പോൾ നീതിപീഠത്തിന് ഇടപെടേണ്ടി വന്നു. തൽക്കാലം അവരെ വീട്ടുതടങ്കലിലാക്കിയിരിക്കുകയാണിപ്പോൾ. വിചിത്രമായ ആരോപണങ്ങളാണ് ഇവർക്കുമേൽ ചാർത്തിയിരിക്കുന്നത്. ‘അർബൻ മാവോയിസ്റ്റു’കളെന്ന് ഇതിനകം മുദ്രകുത്തപ്പെട്ട ഇവർ ദലിത് ആക്ടിവിസത്തിെൻറ മറവിൽ രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാൻ ശ്രമിക്കുന്നുവെന്നും അതുവഴി പ്രധാനമന്ത്രിയെത്തന്നെ വകവരുത്താൻ പദ്ധതിയിട്ടുവെന്നുമാണ് പൊലീസ് സംഘം മാധ്യമങ്ങളോട് പറഞ്ഞത്. റെയ്ഡിൽ ഇതിനെ സാധൂകരിക്കുന്ന തെളിവുകൾ കിട്ടിയത്രെ. പക്ഷേ, അത് കോടതിയിൽ സമർപ്പിക്കാൻ ഇതുവരെ തയാറായിട്ടില്ല. പകരം മാധ്യമ പ്രവർത്തകർക്കു മുന്നിൽ അവകാശവാദം ഉന്നയിക്കുക മാത്രമാണ് ചെയ്തത്. കാര്യം വ്യക്തമാണ്; ഭരണകൂടത്തിെൻറ ചെയ്തികൾക്കെതിരെ നിരന്തരമായി ശബ്ദമുയർത്തുന്ന ഒരുകൂട്ടം ആക്ടിവിസ്റ്റുകളെ കൃത്രിമതെളിവുകൾ ചമച്ച് നിശ്ശബ്ദമാക്കുകയാണിവിടെ. ദലിതുകൾക്കുനേരെ നടന്ന ആക്രമണങ്ങൾ അന്വേഷിക്കാൻ നിയോഗിക്കപ്പെട്ട സംഘം ഇപ്പോൾ എവിടെ എത്തിയെന്ന് നോക്കൂ? യഥാർഥ സംഭവങ്ങളുടെ മർമത്തിലേക്ക് അബദ്ധത്തിൽപോലും കടന്നുചെല്ലാതെ, മുൻകൂട്ടി തയാറാക്കിയ തിരക്കഥക്കനുസൃതമായി എതിർ സ്വരങ്ങളെ എത്ര വിദഗ്ധമായാണ് അവർ അമർച്ചചെയ്തത്? കലാപത്തിന് ആഹ്വാനം ചെയ്ത ഹിന്ദുത്വ സംഘടനയുടെ നേതാവ് മിലിന്ദ് എക്ബൊടെയും സംഭാജി ഭിഡെയും ഇപ്പോഴും പുറത്ത് വിലസി നടക്കുേമ്പാഴാണ് ഭരണകൂടത്തിെൻറ ഇൗ ഇടപെടലെന്ന് ഒാർക്കണം.
ഒരു ‘ഡീപ് സ്റ്റേറ്റ്’ എങ്ങനെ പ്രവർത്തിക്കുന്നുവെന്നതിെൻറ മികച്ച ഉദാഹരണം കൂടിയാണ് ഭീമ-കൊറെഗാവും അനുബന്ധ സംഭവങ്ങളും. സൂക്ഷിച്ചുനോക്കിയാൽ രാജ്യത്തിെൻറ മറ്റു ഭാഗങ്ങളിലും ഇത്തരം ഉദാഹരണങ്ങൾ എമ്പാടും കാണാം. അത് പൊലീസ് നടപടികളിൽ മാത്രം ഒതുങ്ങുന്നുമില്ല. തീർത്തും നിഷ്കളങ്കമെന്നും നിരുപദ്രവമെന്നും തോന്നിക്കുന്ന ചില പ്രസ്താവനകളിൽ പോലും പതിയിരിക്കുന്നുണ്ട് രാജ്യത്തിെൻറ െഎക്യത്തെയും അഖണ്ഡതയെയും തച്ചുടക്കുന്ന ഇത്തരം അപകടങ്ങൾ. ‘ദലിത്’ എന്ന വാക്ക് ഉപയോഗിക്കുന്നത് വിലക്കി, മോദി സർക്കാർ വിവിധ കേന്ദ്ര, സംസ്ഥാന വകുപ്പുകൾക്ക് പുറപ്പെടുവിച്ച ഉത്തരവ് അത്തരത്തിലൊന്നായേ കാണാനാവൂ. ‘ദലിത്’ എന്ന വാക്കുപോലും ഭരണകൂടത്തെ ഇവ്വിധം അസ്വസ്ഥരാക്കുന്നുണ്ടെങ്കിൽ, അടിച്ചമർത്തപ്പെട്ട ആ ജനവിഭാഗങ്ങളുടെ ശബ്ദത്തോടും അവകാശ പോരാട്ടങ്ങളോടുമുള്ള സമീപനം എന്തായിരിക്കുമെന്ന് ഉൗഹിക്കാവുന്നതേയുള്ളൂ. വിമർശനങ്ങളുടെയും വിമതസ്വരങ്ങളുടെയും ഇലയനക്കത്തോടുപോലും അസഹിഷ്ണുത പുലർത്തുന്ന ഒരു ഭരണകൂടത്തിന് സ്ഥായിയായ അടിയന്തരാവസ്ഥയല്ലാതെ മറ്റൊന്നും സമ്മാനിക്കാനില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.