ദാഹജലത്തിൽ വിദ്വേഷം കലക്കുന്നവർ
text_fieldsമുൻവർഷങ്ങളെ കടത്തിവെട്ടുന്ന അത്യുഷ്ണത്തിലേക്ക് നീങ്ങുകയാണ് ഇന്ത്യ, പ്രത്യേകിച്ച് വടക്കുപടിഞ്ഞാറൻ സംസ്ഥാനങ്ങൾ. ഏപ്രിൽ-ജൂൺ കാലയളവിൽ പന്ത്രണ്ടോളം അതികഠിനമായ ഉഷ്ണതരംഗങ്ങൾ വരാനിരിക്കുന്നുവെന്നാണ് കാലാവസ്ഥാ വിദഗ്ധർ നൽകിയ മുന്നറിയിപ്പ്. വെള്ളം ലഭിക്കാതെ കൃഷിഭൂമികൾ വിണ്ടുകീറിയിരിക്കുന്നു, കന്നുകാലികളും പക്ഷികളും മനുഷ്യരുമെല്ലാം ദാഹജലത്തിനായി നെട്ടോട്ടമോടുന്നു. മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലുള്ള ബോറിച്ച് വാഡി ഗ്രാമത്തിൽ വീട്ടമ്മമാർ ഒരു കുടം ജീവജലം ശേഖരിക്കുന്നതിന് ജീവൻ തന്നെ പണയംവെച്ച് വറ്റിവരണ്ട കിണറ്റിനുള്ളിലേക്ക് ചാടുന്ന നടുക്കുംകാഴ്ച രാജ്യം അഭിമുഖീകരിക്കുന്ന വേനലിന്‍റെ കാഠിന്യത്തെ സാക്ഷ്യപ്പെടുത്തുന്നു.
സൂര്യൻ കത്തിയാളുമ്പോൾ, തലമുതൽ കാൽവരെ വെന്തുരുകുന്ന മനുഷ്യരുടെ സംരക്ഷണത്തിനായി ഉത്തരേന്ത്യൻ നഗരങ്ങളിലും പട്ടണങ്ങളിലും പണ്ടേക്കുപണ്ടേ തുടർന്നു പോരുന്നൊരു ശീലമുണ്ട്-ബസാറുകൾക്കും മസാറുകൾക്കും ഗുരുദ്വാരകൾക്കും മസ്ജിദുകൾക്കും ക്ഷേത്രച്ചുമരുകൾക്കുമരികിലായി പന്തലുകളുയർത്തും. അതിനുള്ളിൽ മനസ്സും ശരീരവും കുളിർപ്പിക്കുന്ന പാനീയങ്ങൾ നിറച്ചുവെച്ച് അതുവഴി കടന്നുപോകുന്നവരെയെല്ലാം സൽക്കരിക്കും. ലസ്സിയും പാൽ സർബത്തും നാരങ്ങവെള്ളവുമാണ് ഇവിടങ്ങളിലെ മുഖ്യവിഭവങ്ങൾ. പണമല്ല, പുഞ്ചിരിയും പ്രാർഥനയുമാണ് പകരമായി സ്വീകരിക്കുക. പൊതുടാപ്പിൽനിന്നും കിണറുകളിൽനിന്നും വെള്ളമെടുക്കുന്നത് ഇന്നും ഇന്ത്യയിൽ ദലിതുകൾക്ക് ജീവനും അഭിമാനവും നഷ്ടപ്പെടുത്തിയേക്കാവുന്ന കാര്യമാണെങ്കിലും അത്തരം ഭേദഭാവങ്ങളും ഈ തണ്ണീർപന്തലുകളിൽ പടിക്കുപുറത്താണ്. പാനീയമേതായാലും നൂറ്റാണ്ട് മുമ്പുള്ള വേനൽക്കാലത്ത് ജനങ്ങൾ തളർന്നു വീഴുന്നതുകണ്ട് അതിനെ ചെറുക്കാൻ ഹാഫിസ് അബ്ദുൽ മജീദ് എന്ന യൂനാനി വൈദ്യൻ (ഹകീം) ഒരുക്കിയ ചേരുവയിൽ രൂപപ്പെട്ട റൂഹ് അഫ്സ എന്ന കുളിർമക്കൂട്ട് അതിലുണ്ടാവും.
രണ്ട് അമേരിക്കൻ കോളക്കമ്പനികൾ ഇന്ത്യൻ ശീതളപാനീയ വിപണിയിൽ അധിനിവേശം നടത്തി തദ്ദേശീയ ബ്രാൻഡുകളെയും പ്രാദേശിക പാനീയങ്ങളെയും ഏറക്കുറെ ഇല്ലാതാക്കിയിട്ടും 119 വർഷമായി ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്‍റെ വേനൽക്കാല പാനീയമായി ഉള്ളം കുളിർപ്പിക്കുന്ന റൂഹ് അഫ്സയുടെ സ്വീകാര്യതയോ വിപണിമൂല്യമോ ഒരു തുള്ളിപോലും കുറഞ്ഞില്ല. ഹകീം അബ്ദുൽ മജീദ് സ്ഥാപിച്ച ഹംദർദ് ദവാഖാന (മരുന്നുശാല) നൂറുകണക്കിന് മരുന്നുകൾ വിപണിയിലിറക്കുന്നുണ്ടെങ്കിലും സ്ഥാപകനും സ്ഥാപനത്തിലുമേറെ സുപ്രസിദ്ധിയാർജിച്ച റൂഹ് അഫ്സ, സർബത്ത് എന്ന വാക്കിന്‍റെ പര്യായംപോലെയായിരിക്കുന്നു. ദൈവപ്രീതിക്കായി സമർപ്പിച്ചിരിക്കുന്ന ഹംദർദ് ദവാഖാന റൂഹ് അഫ്സയും മരുന്നുകളും വിറ്റുകിട്ടുന്ന ലാഭം ജീവകാരുണ്യ-മത ധാർമിക-വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കായാണ് വിനിയോഗിക്കുന്നത്. രാജ്യത്തെ ആരോഗ്യ വിദ്യാഭ്യാസ രംഗത്ത് മികവുറ്റ കേന്ദ്രങ്ങളായി നിലകൊള്ളുന്നു ഹംദർദ് സ്ഥാപനങ്ങൾ.
മരുന്നിലും ഭക്ഷ്യ ഉൽപന്നങ്ങളിലും മായം കലർത്തിയതിനും മനുഷ്യജീവനെ അപകടപ്പെടുത്തും വിധത്തിലെ വ്യാജ അവകാശവാദങ്ങൾ ഉന്നയിച്ച് പത്രങ്ങളിൽ പരസ്യം നൽകി മരുന്നുവിറ്റതിനും നിയമനടപടികൾ നേരിട്ട കുപ്രസിദ്ധ വ്യാജസിദ്ധൻ രാംദേവ് ഈയിടെ തന്‍റെ മരുന്നു കമ്പനിയുടെ ബാനറിൽ ഒരു സർബത്ത് പുറത്തിറക്കി. ഉൽപന്നത്തിന്‍റെ മേന്മ പറഞ്ഞുകൊണ്ടല്ല, നിലവിൽ വിപണിയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന സർബത്തിനെതിരെ ആരോപണം ഉന്നയിച്ച് കച്ചവടം പിടിക്കാനാണ് കപടതന്ത്രങ്ങളുടെ തമ്പുരാൻ തുനിഞ്ഞിറങ്ങിയത്. സംഘ്പരിവാർ-സാമ്രാജ്യത്വ മാധ്യമ നരേറ്റീവുകളിലൂടെ ഭീതിയുടെ പദമായി മാറിയ ‘ജിഹാദ്’ (ധർമസമരം) നടത്താനാണ് അവർ സർബത്ത് വിറ്റ പണം ഉപയോഗിക്കുന്നത് എന്നായിരുന്നു ആക്ഷേപം.
‘‘നിങ്ങൾ ആ സർബത്ത് വാങ്ങിയാൽ പള്ളികളും മദ്റസകളുമാണ് നിർമിക്കപ്പെടുക, ലവ് ജിഹാദ്പോലെ ഇതൊരു ‘സർബത്ത് ജിഹാദ്’ ആണ്’’ എന്ന പരാമർശത്തിനെതിരെ റൂഹ് അഫ്സയുടെ നിർമാതാക്കൾ ഹൈകോടതിയിലെത്തി. ന്യായീകരിക്കാൻ കഴിയാത്തതും മനഃസാക്ഷിയെ ഞെട്ടിക്കുന്നതുമെന്ന് നിരീക്ഷിച്ച ഡൽഹി ഹൈകോടതി ഈ പരാമർശം അടങ്ങുന്ന വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ നിന്ന് ഉടനടി നീക്കംചെയ്യാനും നിർദേശിച്ചതാണ്. എന്നാൽ, കോടതികൾക്കും മീതെയാണ് രാജ്യത്തെ വിദ്വേഷ ശക്തികൾ എന്ന് തെളിയിക്കുംവിധം പിന്നെയും സമാന ആക്ഷേപങ്ങളടങ്ങുന്ന പ്രചാരണവുമായി രാംദേവും ഗൂഢസംഘവും മുന്നോട്ടുപോയി. ആരുടെയും നിയന്ത്രണങ്ങളിലൊതുങ്ങാതെ സ്വന്തം ലോകത്താണ് രാംദേവ് എന്നാണ് ഈ കോടതിയലക്ഷ്യ നടപടിയെ നിരാശയും നിസ്സഹായതയും കലർന്ന സ്വരത്തിൽ ന്യായാധിപൻ വിമർശിച്ചത്.
കേവലം ഉൽപന്ന പ്രചാരണമല്ല, ജനങ്ങളിലും സമൂഹത്തിലും ഛിദ്രതക്കും ധ്രുവീകരണത്തിനും വഴിവെക്കുന്ന വിദ്വേഷ പ്രചാരണമാണ് രാംദേവ് നടത്തുന്നത് എന്നത് നൂറുതരം. റൂഹ് അഫ്സക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മുകുൾ റോഹ്തഗി ഇക്കാര്യം കോടതിയിൽ ചൂണ്ടിക്കാട്ടുകയും ചെയ്തു. വിദ്വേഷ പ്രസംഗകരുടെ മുഖം നോക്കാതെ കർശന നടപടി സ്വീകരിക്കണമെന്ന് സുപ്രീം കോടതിയുടെ അതിശക്തമായ നിർദേശവുമുള്ളതാണ്. എന്നാൽ, സംഘ്പരിവാർ ഫാഷിസം പിടിമുറുക്കുന്ന ഇന്ത്യയിൽ ഭരണഘടനയെയും സുപ്രീം കോടതിയെയും വെല്ലുവിളിച്ചാലും രാം ദേവിനെപ്പോലുള്ളവർ അശിക്ഷിതരായി വിലസും. ഒരുവേള കോടതിയുടെ വിമർശനം ലഭിച്ചാൽ പോലും പിന്നെയും കുത്സിത പ്രവർത്തനങ്ങൾ തുടരും. വേനൽക്കാലം സൃഷ്ടിച്ച വടുക്കളും വറുതിയും ഋതുക്കളുടെ മാറ്റത്തിൽ സുഖപ്പെട്ടേക്കും. വറ്റിയ ജലാശയങ്ങൾ നിറഞ്ഞൊഴുകും. പക്ഷേ, വിദ്വേഷ പ്രചാരകർ സൃഷ്ടിക്കുന്ന ഉണങ്ങാമുറിവുകൾ തലമുറകൾക്കപ്പുറവും നാടിനെ വേദനിപ്പിച്ചുകൊണ്ടേയിരിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.