സേവന സജ്ജരാവുക, ദീർഘകാലത്തേക്കായി ഒരുങ്ങുക
text_fieldsസംസ്ഥാനം അടുത്തകാലത്തൊന്നും അനുഭവിച്ചിട്ടില്ലാത്ത അതിവൃഷ്ടിയുടെ പിടിയിലാണിപ്പോൾ. കോരിച്ചൊരിയുന്ന മഴയും നിറഞ്ഞൊഴുകുന്ന പുഴകളും വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇടുക്കി അടക്കം രണ്ടു ഡസൻ അണക്കെട്ടുകൾ തുറന്നുവിട്ടത് താഴ്ന്നപ്രദേശങ്ങളിലെ ദുരിതം ഇരട്ടിച്ചിരിക്കുന്നു. ഉയർന്നപ്രദേശങ്ങളിൽ ഉരുൾപൊട്ടലും മുമ്പില്ലാത്ത അളവിലാണ്. ഇതിലെല്ലാമുണ്ടായ ജീവനാശവും സ്വത്തുനാശവും ചെറുതല്ല. ദുരിതനിവാരണ നടപടികൾ കഴിയുന്നത്ര ജാഗ്രതയോടെ നടക്കുന്നുണ്ട്. അതേസമയം, പ്രളയനിലക്ക് ശമനമുണ്ടായിട്ടില്ല. പെരുമഴ അൽപംകൂടി തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം പറയുന്നത്. അഭൂതപൂർവമായ സാഹചര്യം കണക്കിലെടുത്ത് സൈന്യത്തിെൻറ സഹായം തേടിയിരിക്കുന്നു. സംസ്ഥാന സർക്കാറും ജില്ല ഭരണകൂടങ്ങളും ദുരിത നിവാരണത്തിലേക്ക് മുഴുവൻ ശ്രദ്ധയും തിരിച്ചിരിക്കുകയാണ്. സംസ്ഥാനത്തിന് സഹായം നൽകുമെന്ന് പ്രധാനമന്ത്രി അറിയിച്ചിരിക്കുന്നു. ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് ജനങ്ങളെ മാറ്റിപ്പാർപ്പിക്കുന്നുണ്ട്. ഒരു മഹാദുരന്തത്തിെൻറ മുഖത്താണ് സംസ്ഥാനം. ഇൗ സന്ദർഭം ആവശ്യപ്പെടുന്നത് ദുരിതനിവാരണത്തിൽ എല്ലാവരുടെയും അടിയന്തര ശ്രദ്ധയാണ്. നാശനഷ്ടങ്ങളുടെ കൃത്യമായ കണക്ക് ലഭിക്കാൻ സമയെമടുക്കുമെങ്കിലും പ്രാഥമിക നിഗമനങ്ങളനുസരിച്ചുതന്നെ അത് വളരെ വലുതാണ്. ഭരണകൂടത്തിെൻറ കഠിനാധ്വാനവും പൊതുസമൂഹത്തിെൻറ സഹകരണവും സന്നദ്ധസേവകരുടെ ത്യാഗവും കഴിവുള്ളവരുടെ സാമ്പത്തിക സഹായങ്ങളും ചേർന്നുകൊണ്ടേ ഇൗ ദുരന്തത്തെ മറികടക്കാൻ കഴിയൂ. മനുഷ്യെൻറ നിസ്സാരതയും മാനുഷികത്യാഗത്തിെൻറ മഹത്ത്വവും ഒരേസമയം പ്രകടമാകുന്ന സന്ദർഭങ്ങളാണല്ലോ പ്രകൃതിദുരന്തങ്ങൾ. ഇരകൾക്കെന്നപോലെ മറ്റുള്ളവർക്കും അവ മനുഷ്യത്വത്തിെൻറ പരീക്ഷണം തന്നെയാണ്.
കുട്ടനാട്, വയനാട് തുടങ്ങിയ മേഖലകളിൽ നാശനഷ്ടങ്ങൾ വ്യാപകവും കനത്തതുമാണ്. അത്തരം പ്രദേശങ്ങൾക്ക് പ്രത്യേകമായ ദുരിതാശ്വാസ പാക്കേജുകൾ വേണം. നാടാകെ തകർന്നടിഞ്ഞ വീടുകളും റോഡുകളും പുനർനിർമിക്കാനും ഗണ്യമായ സാമ്പത്തിക ബാധ്യത വരും. കൃഷിയും മറ്റും നശിച്ചതിന് ആവശ്യമാകുന്ന നഷ്ടപരിഹാരം വേറെ. ഇതിനെല്ലാം കേന്ദ്രത്തിൽനിന്ന് വലിയ സാമ്പത്തിക സഹായം ലഭിക്കേണ്ടതുണ്ട്. ദുരിതനിവാരണത്തിനും പുനരധിവാസത്തിനും ജില്ലകൾതോറും പദ്ധതി തയാറാക്കാൻ ഏറെ വൈകിക്കൂടാ. ദുരന്തം മറികടക്കാനാവശ്യമായ ഇത്തരം നടപടികൾക്കൊപ്പം മറ്റൊന്നുകൂടി വേണം; ഇൗ ദുരന്തം നമ്മെ തിരിച്ചറിവിലേക്ക് നയിക്കണം. ആസൂത്രണമോ ആലോചനയോ ഇല്ലാതെ നടത്തിയ നിർമാണപ്രവർത്തനങ്ങളും മറ്റുതരത്തിൽ പ്രകൃതിയിൽ നടത്തിയ ഇടപെടലുകളും ദുരന്തത്തിെൻറ ആഘാതം വലുതാക്കിയിട്ടുണ്ട്. വെള്ളം ഇറങ്ങുന്നമുറക്ക് ഉണ്ടാകാനിരിക്കുന്ന ആരോഗ്യപ്രശ്നങ്ങൾ വേറെ. ഇവക്കെല്ലാം കാരണങ്ങൾ പലതാണ്. ഒരു കാരണം ചിട്ടയോ മുറയോ ഇല്ലാത്ത വികസനപ്രവർത്തനങ്ങളാണെന്ന തിരിച്ചറിവ് ഇൗ പ്രളയകാലം നമുക്ക് നൽകേണ്ടതുണ്ട്. ഒാടകളില്ലാത്ത നിരത്തുകളും അശാസ്ത്രീയമായി നിർമിച്ച കെട്ടിടങ്ങളും തൽക്കാലത്തേക്ക് ഉപകരിക്കാെമങ്കിലും സുസ്ഥിരമായ അതിജീവനത്തിന് സഹായകമല്ല. വൻതോതിലുള്ള വികസനപദ്ധതികൾക്കുവേണ്ടി കോടികൾ മുടക്കുന്ന സർക്കാറും അവയുടെ ശാസ്ത്രീയതയുടെ കാര്യത്തിൽ നിഷ്കർഷ പുലർത്താറില്ല എന്നതാണനുഭവം. വികസനം എന്നാലെന്ത് എന്ന അടിസ്ഥാന ചോദ്യം ഭരണകൂടങ്ങളുടെയും സമൂഹത്തിെൻറയും മുഖത്തേക്ക് വലിച്ചെറിയാൻ പര്യാപ്തമാണ് ഇപ്പോഴത്തേതുപോലുള്ള പ്രകൃതിക്ഷോഭങ്ങൾ. പരിധിവിട്ട ഭൗതികതാൽപര്യങ്ങളെ പ്രകൃതിതന്നെ ചോദ്യംചെയ്യുമെന്നത് ദൈവിക നീതികൂടിയാണ്.
ഇത് കേരളത്തിെൻറ മാത്രം അവസ്ഥയല്ല എന്ന അറിവും പരിഹാരശ്രമങ്ങളിൽ പരിഗണിക്കപ്പെടേണ്ടതുണ്ട്. ഇന്ത്യയിൽ വടക്കുകിഴക്കൻ ഭാഗങ്ങളിലും ചൈനയിലും പ്രളയം താണ്ഡവമാടുേമ്പാൾതന്നെയാണ് ആഫ്രിക്കയിലും കുെറ ഗൾഫ്, യൂറോപ്യൻ രാജ്യങ്ങളിലും ജപ്പാനിലും കാനഡയിലുമെല്ലാം മുമ്പില്ലാത്ത ചൂട് അനുഭവപ്പെടുന്നത്. ആസ്ട്രേലിയയിൽ ചൂടും ജലക്ഷാമവുംമൂലം വൻതോതിലാണ് കൃഷിഭൂമി വരളുന്നത്. ചൂടിെൻറയും തണുപ്പിെൻറയും ഇൗ കടുത്ത അവസ്ഥകൾ ഭൂമിക്ക് പുതിയതാണ്. ആഗോളതാപനവും അതുണ്ടാക്കുന്ന കാലാവസ്ഥ മാറ്റവും അവഗണിക്കാനാവാത്തവിധം നമ്മെ തുറിച്ചുനോക്കുകയാണ്. ജൂലൈയിൽ മാത്രം കാലാവസ്ഥ സംബന്ധിച്ച 118 സർവകാല റെക്കോഡുകളാണത്രെ ഭേദിക്കപ്പെട്ടത്. ഇതെല്ലാം മുൻകൂട്ടി ശാസ്ത്രജ്ഞർ പ്രവചിച്ചപ്പോൾ ചെവികൊടുക്കാതിരുന്ന വൻശക്തികൾക്കും കോർപറേറ്റുകൾക്കും അവഗണിക്കാനാവാത്ത തരത്തിലാണ് പ്രകൃതി രൗദ്രഭാവം കൈക്കൊള്ളുന്നത്. തിരുത്താനും പരിഹാരങ്ങളാരായാനും വൈകിക്കൂടാ. ഒാരോ വ്യക്തിക്കും ഒാരോ സമൂഹത്തിനും ഇതിൽ ചെയ്യാനുണ്ട്. പഞ്ചായത്തുതലം മുതൽ ഭരണസംവിധാനങ്ങൾക്കും ഏറെ ചെയ്യാനുണ്ട്. ഇന്ന് നാം അനുഭവിക്കുന്ന കെടുതികളിൽനിന്ന് ഇൗ പാഠംകൂടി നാം വായിച്ചെടുക്കേണ്ടിയിരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.