വിലക്കയറ്റം: സർക്കാർ നിസ്സഹായമോ?
text_fieldsഒാണം അടുത്തിരിക്കെ കേരളം വിലക്കയറ്റത്തിെൻറ പിടിയിലാണോ? സംസ്ഥാന നിയമസഭയിൽ ഭരണ-പ്രതിപക്ഷ കക്ഷികളും ഒടുവിലിപ്പോൾ ധനമന്ത്രിയും നൽകുന്ന ചിത്രം ആശ്വാസകരമല്ല. കഴിഞ്ഞ മാസം സംസ്ഥാനത്ത് 2.13 ശതമാനം വിലവർധിച്ചതായാണ് മന്ത്രി ടി.എം. തോമസ് െഎസക് പറഞ്ഞിരിക്കുന്നത്. കുറച്ചുനാളായി വിലയേറ്റം അനുഭവപ്പെട്ടുകൊണ്ടിരുന്നപ്പോഴും കണക്കുകൾകൊണ്ടും സിദ്ധാന്തക്കസർത്തുകൊണ്ടും അത് ഇല്ലെന്ന് ആവർത്തിക്കുകയായിരുന്നു മന്ത്രി. നേരത്തേയുള്ള ചില നികുതികൾ ബില്ലിൽ കാണിക്കാറുണ്ടായിരുന്നില്ലെന്നും പുതുതായി ഏർപ്പെടുത്തിയ ചരക്കു സേവന നികുതി (ജി.എസ്.ടി) ബില്ലിൽ കാണിക്കുന്നുണ്ടെന്നും ഇതാണ് വിലക്കയറ്റമായി തോന്നുന്നതെന്നുമൊക്കെയായിരുന്നു വ്യാഖ്യാനം. എന്നാൽ, നിയമസഭാ സമിതിയുടെ പഠനത്തിനു ശേഷം മന്ത്രി സമ്മതിക്കുന്നു, വിലക്കയറ്റം സത്യംതന്നെ എന്ന്. പരിഹാരമെന്ത്് എന്നതിെൻറ ഉത്തരം തേടുേമ്പാഴാണ്, കൂടുതൽ ഭയാനകമായ മറ്റൊരു കാര്യം കേൾക്കേണ്ടിവരുന്നത് -സംസ്ഥാന സർക്കാറിന് സ്വന്തമായി ഒന്നും ചെയ്യാനാവില്ല! കാരണം, ജി.എസ്.ടിയാണ് പ്രശ്നം. അതിൽ എെന്തങ്കിലും ചെേയ്യണ്ടത് ജി.എസ്.ടി കൗൺസിലാണ്. ചുരുക്കത്തിൽ വിലക്കയറ്റമുണ്ടെന്നതിനേക്കാൾ വലിയ മറ്റൊരു കുറ്റസമ്മതം മന്ത്രി നടത്തിയിരിക്കുന്നു - മുമ്പ് സംസ്ഥാന സർക്കാറിന് ഭാഗികമായെങ്കിലും നിയന്ത്രണമുണ്ടായിരുന്ന വിപണി സമ്പദ്ക്രമം ഇന്ന് പിടിയിൽനിന്ന് പോയിരിക്കുന്നു. സംസ്ഥാന സർക്കാറിെൻറ സാമ്പത്തികാധികാരങ്ങൾ അങ്ങ് ദൂരെയെങ്ങോ ഉള്ള ഏതോ സമിതിക്ക് കൈമാറിയിരിക്കുന്നു. സംസ്ഥാനത്ത് ആശങ്കയുണർത്തുന്ന വിലക്കയറ്റത്തിെൻറ കാര്യത്തിൽ സംസ്ഥാന സർക്കാറിന് ഒന്നും ചെയ്യാനില്ല. ഇനി, വിഷയം ജി.എസ്.ടി കൗൺസിലിൽ ഉന്നയിക്കും; ഇടപെടാനാവശ്യപ്പെട്ട് കേന്ദ്രസർക്കാറിൽ സമ്മർദം ചെലുത്തും - അത്രതന്നെ. ജനങ്ങൾക്കും പൊതുസമൂഹത്തിനും ചെയ്യാനാവുന്നെതന്തോ അതു മാത്രമേ ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാറിനും ചെയ്യാനാവൂ എന്ന് ചുരുക്കം. ഹരജി -പറ്റുമെങ്കിൽ ഭീമഹരജി- അങ്ങോട്ടയക്കുക; പിന്നെ മനമുരുകി പ്രാർഥിക്കുക.
ഇപ്പറഞ്ഞതിൽ അത്യുക്തിയുണ്ട്. എന്നാൽ, മന്ത്രി തോമസ് െഎസകും ഉത്തരവാദിത്തമൊഴിയും വിധം സംസാരിക്കുന്നത് ശ്രദ്ധിക്കാതിരിക്കാനാവില്ല. കേന്ദ്ര സർക്കാറിെൻറ ‘അഴകൊഴമ്പൻ’ സമീപനത്തെ അദ്ദേഹം കുറ്റപ്പെടുത്തുന്നു. കൊള്ളലാഭമെടുക്കുന്നവർക്കെതിരെ നടപടി വേണമെന്ന അദ്ദേഹത്തിെൻറ ആവശ്യം ജി.എസ്.ടി കൗൺസിൽ അംഗീകരിച്ചില്ലത്രെ. ജി.എസ്.ടി കൗൺസിൽ എന്ന മേലധികാരിയെ അനുകൂലിച്ചവരിൽ ഇദ്ദേഹവുമുണ്ട്. ജി.എസ്.ടിക്കല്ല കുഴപ്പം, അത് നടപ്പിൽ വരുത്തിയ രീതിക്കാണ് എന്നാണ് ഇപ്പോൾ വാദം. അതിൽ ശരിയുണ്ടുതാനും. നടപടിക്രമങ്ങളുടെ കാര്യത്തിലും നികുതി നിരക്കിെൻറ കാര്യത്തിലുമെല്ലാം അനുഭവപ്പെടുന്ന അനിശ്ചിതത്വം അനേകം വ്യവസായങ്ങളെയും കാർഷിക സംരംഭങ്ങളെയും മറ്റും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ജി.എസ്.ടി നടപ്പാക്കിയ മറ്റു രാജ്യങ്ങളിലും ഒന്നു രണ്ടു വർഷത്തേക്ക് ‘താൽക്കാലിക’ പ്രശ്നങ്ങൾ അനുഭവപ്പെട്ടിട്ടുണ്ട് എന്നും, അതെല്ലാം പരിഹരിക്കെപ്പടുന്ന മുറക്ക് ഗുണഫലങ്ങൾ കണ്ടുതുടങ്ങുമെന്നുമാണ് ആശ്വാസവചനം. അതെല്ലാം സമ്മതിക്കാമെന്നുവെച്ചാൽ തന്നെ, ജി.എസ്.ടിയുടെ സർവാധികാര ഘടന സംസ്ഥാനങ്ങളുെട അധികാരമാണ് കവരുന്നതെന്നത് മുമ്പ് കാണാതെപോയോ? ജി.എസ്.ടി കൗൺസിലിൽ മൂന്നിലൊന്ന് വോട്ട് കേന്ദ്രസർക്കാറിനാണ്; ബാക്കി മൂന്നിൽ രണ്ടുഭാഗമാണ് എല്ലാ സംസ്ഥാനങ്ങൾക്കും കൂടിയുള്ളത്. തീരുമാനങ്ങൾക്ക് നാലിൽ മൂന്ന് ഭൂരിപക്ഷം വേണം. 33 ശതമാനം വോട്ട് കൈവശമുള്ള കേന്ദ്രത്തിെൻറ തീരുമാനങ്ങളാണ് ഫലത്തിൽ ജി.എസ്.ടി കൗൺസിലിേൻറതാവുക എന്നർഥം. നികുതി ചുമത്തുക ഉപഭോക്താവിനായതിനാൽ, ഉപഭോഗസംസ്ഥാനമായ കേരളത്തിന് ജി.എസ്.ടി ഗുണകരമാകുമെന്ന് മന്ത്രി അവകാശപ്പെട്ടിരുന്നു. ശരിയാണ്, നികുതി വരുമാനം കൂടുന്നതിനാൽ കേരള സർക്കാറിന് ഗുണകരമാകാം; പക്ഷേ, ജനങ്ങൾക്ക് അങ്ങനെയാകില്ല എന്ന സന്ദേശം പുതിയ സംഭവവികാസങ്ങളിലില്ലേ?
ഫെഡറൽ സംവിധാനം അർഥപൂർണമാകുന്നത് സംസ്ഥാനങ്ങൾക്ക് രാഷ്ട്രീയവും സാമ്പത്തികവുമായ തീരുമാനാധികാരങ്ങൾ ഉണ്ടാകുേമ്പാഴാണ്. ജി.എസ്.ടി ആ സംവിധാനത്തെ അട്ടിമറിക്കുന്നു. യു.എസോ യൂറോപ്യൻ യൂനിയനെന്ന ‘വളരെ വലിയ പൊതുമാർക്കറ്റോ’’ ജി.എസ്.ടി നടപ്പാക്കാത്തതിന് ഒരു കാരണം ഇതാവണം. വ്യവസായ പ്രധാനമായ ഗുജറാത്തും കൃഷിപ്രധാനമായ പഞ്ചാബും ഉപഭോക്തൃ സംസ്ഥാനങ്ങളായ കേരളവും ഉത്തർപ്രദേശുമെല്ലാം ഒരേ തരം കേന്ദ്രീകൃത നികുതി ഭരണത്തിൽ വരുന്നത് ഭരണകൂടങ്ങൾക്കും കോർപറേറ്റുകൾക്കും സൗകര്യപ്രദവും ഗുണകരവും തന്നെയാണ്. സാധാരണ ജനങ്ങൾക്ക് അങ്ങനെയാകണമെന്നില്ല. പൊതുജനങ്ങൾക്ക് വലിയ ഗുണം ലഭിക്കുന്ന മേഖലകൾ (പെട്രോളിയം, റിയൽ എസ്റ്റേറ്റ് തുടങ്ങിയവ) ജി.എസ്.ടിയിൽനിന്ന് മുക്തമാണുതാനും. ആഗോള വിപണിയിൽ കുറയുേമ്പാഴും പെട്രോൾ, ഡീസൽ വില ഇവിടെ ഉയർത്താൻ അതുകൊണ്ടാണ് സാധിക്കുന്നത്. ജി.എസ്.ടി ഒരു മാസം തികച്ചപ്പോൾ, മുൻകൂട്ടി കണ്ട ഗുണങ്ങൾ കാണാനില്ല; മുമ്പ് കാണാത്ത ദോഷങ്ങൾ അനുഭവപ്പെടുകയും ചെയ്യുന്നു. പരിഹാരമാകെട്ട വിദൂരസ്ഥവും അരൂപിയുമായ ജി.എസ്.ടി കൗൺസിലിെൻറ ദയക്കായി കാത്തിരിക്കലും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.