ഇല്ല, ഈ പി.എം “കെയർ” ചെയ്തിട്ടില്ല
text_fieldsസുതാര്യതയില്ലാത്ത, ആവശ്യത്തിനുതകാത്ത, ഔദ്യോഗിക പിൻബലമുണ്ടെങ്കിലും ഔദ്യോഗിക ബാധ്യസ്ഥതയില്ലാത്ത, ഒരു ഭീമൻ ഫണ്ട് നിലനിർത്തുന്നതിന് ന്യായീകരണം ഒന്നുമില്ല
അടിയന്തര സാഹചര്യങ്ങളിൽ സഹായം നൽകാൻ വേണ്ടി തുടങ്ങിയ പി.എം കെയേഴ്സ് ഫണ്ടിന്റെ വരവ്-ചെലവ് കണക്കുകൾ രണ്ടു വർഷത്തെ വിടവിനു ശേഷം വെബ്സൈറ്റിൽ വന്നതോടെ സംശയങ്ങൾ വർധിച്ചിരിക്കുകയാണ്. 2024-25 സാമ്പത്തിക വർഷത്തിലേതായി പുറത്തുവന്ന ഒടുവിലത്തെ കണക്കിൽ, വെളിപ്പെടുത്തിയതിലേറെ ഒളിപ്പിച്ചിട്ടുണ്ട്. 2025 മാർച്ച് 31ന് അവസാനിച്ച വർഷത്തിൽ, ഫണ്ടിൽ 8452 കോടി രൂപ ബാക്കിയുള്ളതായി കാണിക്കുന്നു. ചെലവാക്കിയതാകട്ടെ വെറും 87.85 ലക്ഷം രൂപയും. കൈവശമുള്ള കൂറ്റൻ തുകയിൽ വൻഭാഗവും സ്ഥിരം നിക്ഷേപമായി മാറ്റിവെച്ചിരിക്കുന്നു. ചെലവാക്കിയ 88 ലക്ഷം രൂപയെപ്പറ്റി വിശദാംശങ്ങൾ ലഭ്യമല്ല. കോവിഡ് കാലത്തെ ദുരിതം കണക്കിലെടുത്താണ് 2020ൽ ഈ ഫണ്ട് സ്ഥാപിതമാകുന്നത്.
മഹാമാരിയിൽ മാത്രമല്ല, അടിയന്തര സഹായം ആവശ്യമായ മറ്റു ദുരന്ത സാഹചര്യങ്ങളിലും ഈ ഫണ്ടിൽനിന്ന് സഹായം നൽകും എന്നായിരുന്നു വാഗ്ദാനം. പക്ഷേ, ദുരിതങ്ങൾ ധാരാളമായി ഉണ്ടായിട്ടും ഫണ്ട് കെട്ടിപ്പൂട്ടി വെച്ചിരിക്കുകയാണ്. കൈവശമുള്ള ഫണ്ടിന്റെ പതിനായിരത്തിലൊരംശം മാത്രം ചെലവിട്ട്, 93 ശതമാനം തുകയും സ്ഥിരം നിക്ഷേപമാക്കി സൂക്ഷിച്ചിരിക്കുന്നത് ദുരിതബാധിതർ കുറഞ്ഞതുകൊണ്ടല്ലല്ലോ. കോവിഡ് കാരണം അനാഥരായ സ്കൂൾ വിദ്യാർഥികൾക്ക് പ്രതിവർഷം 20,000 രൂപ വീതം നൽകിയതായി 2025 ഡിസംബറിൽ സർക്കാർ ലോക്സഭയെ അറിയിച്ചിരുന്നു. ഗുണഭോക്താക്കളുടെ എണ്ണമായി സർക്കാർപട്ടികയിൽ ഉള്ളത് 3383 പേരാണ്. എങ്കിൽ, 6.76 കോടി ചെലവ് വരേണ്ടതാണ്. ചെലവിട്ട 88 ലക്ഷം വെച്ച്, 20,000 രൂപയുടെ സ്ഥാനത്ത് 2596 രൂപ വീതമേ ഓരോ കുട്ടിക്കും കിട്ടിയിരിക്കാൻ ഇടയുള്ളൂ. ഇതുപോലും, കൃത്യമായ വിവരങ്ങളുടെ അഭാവത്തിൽ ഊഹം മാത്രമാണ്.
കഴിഞ്ഞ വർഷങ്ങളിൽ രാജ്യത്ത് പലേടത്തായി ഉണ്ടായ പ്രളയം, ചുഴലി, ഉരുൾപൊട്ടൽ തുടങ്ങി അനേകം കെടുതികളിൽ ജനങ്ങൾക്ക് ഉപകാരപ്പെടേണ്ട പണമാണ് പാഴായി കിടക്കുന്നത്. വൻ നഷ്ടങ്ങളുടെ ചെറിയ അംശം മാത്രമാണ് യൂനിയൻ സർക്കാർ നൽകിയതെന്ന് കേരളം, അസം, കർണാടക തുടങ്ങിയ സംസ്ഥാനങ്ങൾ പലതവണ പരാതിപ്പെട്ടിട്ടുള്ളതാണ്. ജനങ്ങൾ കഷ്ടപ്പെടുമ്പോൾ ഫിക്സഡ് ഡെപ്പോസിറ്റിന്മേൽ അടയിരിക്കുന്ന പി.എം കെയേഴ്സ് അതിന്റെ പ്രഖ്യാപിത ലക്ഷ്യത്തിന് ഉതകുന്നേയില്ല. തുടക്കത്തിൽ അനേകം സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽനിന്ന് പിടിച്ചതും സ്വകാര്യമേഖലാ ബാങ്കുകളിൽനിന്നും കോർപറേറ്റുകളിൽനിന്നും നിർബന്ധപൂർവം ഈടാക്കിയതുമാണ് പി.എം കെയേഴ്സ് ഫണ്ടിന്റെ വലിയൊരു ഭാഗം. കമ്പനികളുടെ സി.എസ്.ആർ ഫണ്ട് ഇതിലേക്ക് വരുത്താനായി കമ്പനി നിയമം വരെ ഭേദഗതി ചെയ്തു.
“പ്രധാനമന്ത്രി ദേശീയ ദുരിതാശ്വാസ ഫണ്ട്” (പി.എം.എൻ.ആർ.എഫ്) എന്ന സംവിധാനം നിലനിൽക്കേയാണ്, സമാന്തരവും അതാര്യവുമായ മറ്റൊന്ന് ഉണ്ടാക്കിയത്. നേരത്തേയുള്ള ദുരിതാശ്വാസ ഫണ്ട് സി.എ.ജി ഓഡിറ്റിന് വിധേയമാണ്; പി.എം കെയേഴ്സ് അങ്ങനെയല്ല. സന്നദ്ധ സംഘടനകൾക്ക് വിദേശ സംഭാവന വിലക്കുന്നവർതന്നെ പി.എം കെയേഴ്സിന് അതിന് വഴി തുറന്നുകൊടുക്കുന്നു. ഇതെല്ലാം വെച്ച് നോക്കുമ്പോൾ ശരിയായ ലക്ഷ്യം എന്തായിരുന്നു എന്ന ചോദ്യം ബാക്കിയാകുന്നു.
സുതാര്യതയില്ലായ്മ തുടക്കംമുതലേ ഇതിൽ ഉടനീളമുണ്ട്. കംട്രോളർ-ഓഡിറ്റർ ജനറലിന്റെ പരിശോധനയിൽ ഈ ഫണ്ട് വരുന്നില്ല. വിവരാവകാശ ചോദ്യങ്ങളിൽനിന്ന് അതിനെ മുക്തമാക്കിയിട്ടുണ്ട്. അതിന് പറയുന്ന കാരണം ഈ ഫണ്ട് സർക്കാറിന്റെ നിയന്ത്രണത്തിലുള്ളതല്ല എന്നാണ്. അതേസമയം, ഫണ്ട് നടത്തുന്നത് പ്രധാനമന്ത്രിയുടെ ഓഫിസാണ്; പ്രധാനമന്ത്രിക്ക് കീഴിലെ ഉദ്യോഗസ്ഥരാണ്. ഫണ്ട് ശേഖരണത്തിന് സർക്കാർ സംവിധാനങ്ങൾ ഉപയോഗിക്കുകയും അതിന്റെ വിനിമയത്തിൽ രഹസ്യാത്മകത നിലനിർത്തുകയും ചെയ്യുന്ന വിചിത്ര രീതിയാണിത്. കമ്പനികളെ അവിഹിതമായി സ്വാധീനിച്ച് പണമുണ്ടാക്കാനുള്ള എല്ലാ പഴുതും അതിലുണ്ട്.
തുടക്കത്തിലുണ്ടായിരുന്ന സ്വതന്ത്ര ഓഡിറ്റ് രീതി എടുത്തുകളഞ്ഞതെന്തിനാണ്? ഇപ്പോൾ പുറത്തുവിട്ടത് വരവ്-ചെലവ് കണക്ക് മാത്രമാണ്. അതിൽപോലും, അനുബന്ധമായി ചേർക്കേണ്ട ധനകാര്യ സ്റ്റേറ്റ്മെന്റുകൾ പരസ്യപ്പെടുത്തിയിട്ടുമില്ല. അടിമുടി സുതാര്യതയില്ലാത്ത, ആവശ്യത്തിനുതകാത്ത, ഔദ്യോഗിക പിൻബലമുണ്ടെങ്കിലും ഔദ്യോഗിക ബാധ്യസ്ഥതയില്ലാത്ത, ഒരു ഭീമൻ ഫണ്ട് നിലനിർത്തുന്നതിന് ന്യായീകരണം ഒന്നുമില്ല. അത്, മുമ്പേ നിലവിലുള്ള ദേശീയ ദുരിതാശ്വാസ നിധിയിൽ ലയിപ്പിക്കുകയും നടത്തിപ്പിന് സ്വതന്ത്രവും നീതിയുക്തവുമായ സംവിധാനം ഉണ്ടാക്കുകയുമാണ് വേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

