പ്ലാച്ചിമട: കോള തോറ്റു, ജനം ജയിച്ചു
text_fieldsകൊക്കക്കോള കമ്പനി ഒടുവിൽ പ്ലാച്ചിമട വിട്ടു. ജനകീയ പ്രക്ഷോഭങ്ങളുടെയും നിയമപോരാട്ടത്തിെൻറയും കൂട്ടായ ശക്തിക്കു മുന്നിൽ പിടിച്ചുനിൽക്കാനാവില്ലെന്ന് കമ്പനി ഒടുവിൽ തിരിച്ചറിയുകയായിരുന്നു. സുപ്രീംകോടതിയിൽ നടന്നുവരുന്ന കേസിൽനിന്ന് നാടകീയമായാണ് കമ്പനി, പ്ലാച്ചിമടയിൽ ഇനി കോള ഉൽപാദക പ്ലാൻറ് പ്രവർത്തിക്കില്ലെന്ന തീരുമാനം അറിയിച്ചത്. ഹിന്ദുസ്ഥാൻ കൊക്കക്കോള ബിവറേജസ് കോർപറേഷനുവേണ്ടി അഭിഭാഷകൻ ഇക്കാര്യമറിയിച്ചതോടെ കേസുകൾ തീർപ്പാക്കിയതായി കോടതി ഉത്തരവിട്ടു. കോർപറേറ്റുകളുടെ പ്രകൃതിവിഭവ ചൂഷണത്തിനെതിരായ ജനപക്ഷസമരങ്ങളുടെ വിജയംകൂടിയാണ് കോള കമ്പനിയുടെ ഇൗ അടിയറവ്.
2000ത്തിൽ പാലക്കാട് ജില്ലയിലെ പ്ലാച്ചിമടയിൽ കൊക്കക്കോള കമ്പനി പ്രവർത്തനം തുടങ്ങിയത് നാട്ടിനൊരു ഭാരമായി. ദിനംപ്രതി 5.10 ലക്ഷം ലിറ്റർ ഭൂഗർഭജലം എടുത്തുവന്ന കമ്പനി, പ്രദേശത്തെ വരൾച്ചയിലേക്ക് എത്തിക്കുന്നുവെന്ന് ജനങ്ങൾ അനുഭവത്തിലൂടെ മനസ്സിലാക്കി. ഒാരോ മൂന്നേമുക്കാൽ ലിറ്റർ ജലത്തിനും പകരമായി ഫാക്ടറി ഉണ്ടാക്കിയത് ഒരു ലിറ്റർ കോളയും അനേകം ലിറ്റർ മലിനജലവുമായിരുന്നു. സ്ഥലവാസികൾ പ്രക്ഷോഭമാരംഭിച്ചു; 2003ൽ കമ്പനിയുടെ ലൈസൻസ് പുതുക്കാൻ ഗ്രാമപഞ്ചായത്ത് വിസമ്മതിച്ചതോടെ കോർപറേറ്റ് താൽപര്യങ്ങളും ജനകീയാവശ്യങ്ങളും തമ്മിൽ തുറന്ന പോരിലെത്തി. സംസ്ഥാന സർക്കാർ പക്ഷേ, ഗ്രാമപഞ്ചായത്തിെൻറ തീരുമാനം റദ്ദാക്കുകയാണ് ചെയ്തത്. എന്നാൽ, കേരള ഹൈകോടതിയുടെ സിംഗ്ൾ ബെഞ്ച് പഞ്ചായത്തിെൻറ തീരുമാനം അംഗീകരിച്ചു. എങ്കിലും അമിതമായി ജലമൂറ്റാത്തിടത്തോളം കാലം ലൈസൻസ് നിഷേധിക്കരുതെന്ന് വ്യക്തമാക്കി. 2004ൽ കമ്പനി പ്ലാച്ചിമട ഫാക്ടറി ‘താൽക്കാലികമായി’ അടച്ചുപൂട്ടി. എന്നാൽ, അപ്പീലിൽ ഹൈകോടതി ഡിവിഷൻ ബെഞ്ച് കമ്പനിക്ക് അനുകൂലമായിട്ടാണ് വിധിച്ചത്. അതിനെതിരെ 2005 നവംബറിൽ പഞ്ചായത്ത് സുപ്രീംകോടതിയിൽ സമർപ്പിച്ച അപ്പീലാണ് നടന്നുവന്നിരുന്നത്.
കൂടുതൽ വലിയ പരാജയത്തിൽനിന്ന് രക്ഷപ്പെടാനാണ് കമ്പനി സ്വമേധയാ പിന്മാറിയതെന്ന് കരുതാൻ ന്യായമുണ്ട്. കേരള ഹൈകോടതി സിംഗ്ൾ ബെഞ്ചിെൻറ ചില നിരീക്ഷണങ്ങൾ നേരത്തേ കമ്പനിയുടെ വാദങ്ങളുടെ ഖണ്ഡനമായി വന്നിരുന്നു. സ്വന്തം ഉടമസ്ഥതയിലുള്ള ജലം ഉപയോഗിക്കാനുള്ള പൂർണമായ അധികാരം കമ്പനിക്കാണെന്ന വാദത്തിനു മറുപടിയായി കോടതി അന്താരാഷ്ട്ര പരിസ്ഥിതി കാഴ്ചപ്പാടുകളിലെ പുതിയ കണ്ടെത്തലുകൾ എടുത്തുപറഞ്ഞു. ജലം പോലുള്ള വിഭവങ്ങൾ എത്രത്തോളം ‘സ്വകാര്യവത് കരിക്കാ’മെന്ന ചോദ്യം കോർപറേറ്റുകൾക്കെതിരായ മുദ്രാവാക്യമായി പല രാജ്യങ്ങളിലും പൊതുജനം ഉയർത്തിക്കഴിഞ്ഞിരിക്കുന്നു. അത്തരം വിഭവങ്ങൾ അമിതമായി ചൂഷണം ചെയ്യുേമ്പാൾ അത് തടയേണ്ട ചുമതല ഭരണകൂടത്തിനുണ്ട് എന്ന വാദവും സ്വീകാര്യത നേടിക്കൊണ്ടിരിക്കുന്നു - കാരണം, ഭരണകൂടം അടിസ്ഥാന വിഭാഗങ്ങളുടെ മേൽനോട്ടക്കാർ മാത്രമാണ്; ഉടമസ്ഥർ എല്ലാ മനുഷ്യരുമാണ്. കോർപറേറ്റുകൾക്ക് വ്യവസായം നടത്താൻ അവകാശമുള്ളപ്പോൾതന്നെ, വ്യക്തികൾക്ക് ജീവിക്കാനുള്ള അവകാശവുമുണ്ട്. അമിതമായ വിഭവ ചൂഷണം പോലെത്തന്നെ, മലിനീകരണവും എല്ലാ ജനങ്ങളെയും ബാധിക്കുന്ന പ്രശ്നമാണ്. ഇേപ്പാൾ സുപ്രീം കോടതി പരിഗണിച്ചുകൊണ്ടിരിക്കുന്ന വിഷയങ്ങളിൽ, പഞ്ചായത്തിന് പരിസ്ഥിതി പ്രശ്നം ചൂണ്ടിക്കാട്ടി പ്രവർത്തനാനുമതി നിഷേധിക്കാൻ അധികാരമുണ്ടോ എന്നതും ഉൾപ്പെടും. ഭൂവുടമസ്ഥത മാത്രം പരിധിയില്ലാത്ത ജലചൂഷണത്തിന് അവകാശം നൽകുമോ എന്ന ചോദ്യവും ഉയർന്നിരുന്നു. കമ്പനിയുടെ നിരുപാധിക ഉപഭോഗത്തെ നിയമം അനുകൂലിക്കുമെന്ന് കരുതാൻ ന്യായമില്ലാത്തതിനാലാവണം കമ്പനി പിന്മാറിയത്.
ജനങ്ങളുടെ ഇൗ വിജയത്തിൽ ആഹ്ലാദിക്കുേമ്പാഴും, കമ്പനിയുടെ തന്ത്രപരമായ പിന്മാറ്റംമൂലം കോർപറേറ്റുകളുടെ ചൂഷണങ്ങൾക്കെതിരെ ഉണ്ടായിരുന്ന വിധി അലസിപ്പോയില്ലേ എന്നും ചോദ്യമുന്നയിക്കാം. ആഗോളതലത്തിൽ ഉയർന്നുവരുന്ന ജല -വായു -ഭൂമി വിഭവങ്ങളെക്കുറിച്ച ജനകീയ അവബോധത്തിന് നിയമത്തിെൻറ പിൻബലം ഇന്ത്യയിലും ലഭിക്കേണ്ടതുണ്ട്. കോളക്കമ്പനിയിൽനിന്ന് നഷ്ട പരിഹാരം ചോദിക്കാനുള്ള അവകാശം പ്ലാച്ചിമട പഞ്ചായത്തും പിന്നീട് കേരള അസംബ്ലിയും നിയമനിർമാണത്തിലൂടെ നൽകിയിരുന്നു. ഭോപാൽ അനുഭവത്തിനു ശേഷം ഇന്ത്യയുടെ മൊത്തം അവകാശമാണ് അത്തരമൊരു നിയമം. അമേരിക്കയിലും എക്വഡോറിലും മറ്റും കോളക്കമ്പനികൾക്കെതിരെത്തന്നെ ജനങ്ങൾ നിയമവിജയം നേടുന്നുണ്ട്. സുപ്രീംകോടതി തീർപ്പാക്കിയ കൊക്കക്കോള കേസിന്മേൽ നിയമനിർമാണത്തിലൂടെ തുടർ നടപടി കൈക്കൊള്ളാൻ കേന്ദ്രസർക്കാർ തയാറാകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.