ഓസ്ലോ കരാറിന് 25
text_fieldsസ്വാതന്ത്ര്യത്തിനു വേണ്ടി ഫലസ്തീനികൾ നടത്തുന്ന പരിശ്രമങ്ങൾ, ഇന്ന് ലോകത്ത് ഏറ്റവും പഴക്കമുള്ള സമരമെന്ന് വിശേഷിപ്പിക്കാവുന്നതാണ്. സാർവദേശീയ രാഷ്ട്രീയത്തിലെ ഏറ്റവും പൊള്ളുന്ന വിഷയമാണ് ഫലസ്തീൻ പ്രശ്നം. ഫലസ്തീൻ ചരിത്രത്തിലെ നിർണായക സംഭവമാണ് 1993 സെപ്റ്റംബർ 13ന് വാഷിങ്ടണിൽ ഒപ്പുവെക്കപ്പെട്ട ഓസ്ലോ കരാർ എന്ന പേരിലറിയപ്പെടുന്ന സമാധാന കരാർ. കരാറിന് കാൽനൂറ്റാണ്ടാവുന്ന ദിവസമാണിന്ന്. ഈ കാൽനൂറ്റാണ്ടിനിടയിൽ ഫലസ്തീൻ പ്രശ്നത്തിെൻറ അവസ്ഥയെന്തായി എന്ന വിശകലനത്തിന് ഈ ദിവസം വലിയ പ്രസക്തിയുണ്ട്.
ഫലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻസ് (പി.എൽ.ഒ) നേതാക്കളായ യാസിർ അറഫാത്ത്, മഹ്മൂദ് അബ്ബാസ്, ഇസ്രായേൽ പ്രധാനമന്ത്രി ഇഷാക് റബിൻ, വിദേശകാര്യ മന്ത്രി ഷിമോൺ പെരസ് എന്നിവർ വാഷിങ്ടണിൽ അമേരിക്കൻ പ്രസിഡൻറ് ബിൽ ക്ലിൻറെൻറ സാന്നിധ്യത്തിലാണ് ഈ കരാറിലെത്തുന്നത്. 1992 ഏപ്രിൽ മുതൽ നോർവേയുടെ മധ്യസ്ഥതയിൽ തുടർന്നുവന്ന രഹസ്യവും പരസ്യവുമായ ചർച്ചകളുടെ പരിസമാപ്തിയായാണ് ഓസ്ലോ കരാർ രൂപപ്പെടുന്നത്. നോർവീജിയൻ തലസ്ഥാനമായ ഓസ്ലോയിലാണ് ഈ ചർച്ചകളെല്ലാം നടന്നത് എന്നതിനാലാണ് ഓസ്ലോ കരാർ എന്ന പേര് ചരിത്രപ്രസിദ്ധമായ ഉടമ്പടിക്ക് വരുന്നത്. നിർണായകമായ ചരിത്രസംഭവം എന്നാണ് സാർവദേശീയ മാധ്യമങ്ങളും രാഷ്ട്രീയ നേതൃത്വങ്ങളും ഈ കരാറിനെ വിശേഷിപ്പിച്ചത്. ഫലസ്തീൻ പ്രശ്നത്തിന് പരിഹാരമാകാൻ പോവുകയാണെന്നും അതിലൂടെ ലോകസമാധാനത്തിലേക്ക് സാർവദേശീയ സമൂഹം അടുത്തുകൊണ്ടിരിക്കുകയാണെന്നുമൊക്കെയുള്ള വിശകലനങ്ങൾ ധാരാളം വന്നുകൊണ്ടിരുന്നു. സമാധാന കരാറിൽ പങ്കാളികളായ ഷിമോൺ പെരസ്, ഇഷാക് റബിൻ, യാസിർ അറഫാത്ത് എന്നിവർക്ക് ആ വർഷത്തെ സമാധാനത്തിനുള്ള നൊബേൽ സമ്മാനം സമർപ്പിക്കപ്പെടുകയും ചെയ്തു. എന്നാൽ, കരാറിന് കാൽ നൂറ്റാണ്ട് ആവുന്ന ഈ വേളയിലും ഫലസ്തീൻ പഴയതിനേക്കാൾ കടുത്ത സംഘർഷത്തിലൂടെ കടന്നുപോവുന്നു എന്നതാണ് വാസ്തവം.
ഗസ്സയിൽനിന്നും വെസ്റ്റ് ബാങ്കിൽനിന്നുമുള്ള ഇസ്രായേലിെൻറ പിന്മാറ്റം, 1967ലെ അതിർത്തി അടിസ്ഥാനപ്പെടുത്തിക്കൊണ്ടുള്ള ഫലസ്തീൻ രാഷ്ട്രത്തിെൻറ രൂപവത്കരണം എന്നിവയായിരുന്നു കരാറിലെ പ്രധാനപ്പെട്ട വ്യവസ്ഥകൾ. ഇവയുടെ ഇപ്പോഴത്തെ അവസ്ഥ എന്തെന്ന പരിശോധന പ്രസക്തമാണ്. ഗസ്സയിൽനിന്ന് ഇസ്രായേൽ പിന്മാറിയിട്ടുണ്ട് എന്നത് സാങ്കേതികമായി ശരിയാണ്. അത് അവരുടെ സ്വയം പിന്മാറ്റം എന്നതിലുപരി ഹമാസ് എന്ന ചെറുത്തുനിൽപ് പ്രസ്ഥാനത്തിെൻറ നിരന്തരമായ പോരാട്ടത്തെ തുടർന്ന് സംഭവിച്ചതാണ്. അതേസമയം, ഗസ്സ ഇപ്പോഴും സമ്പൂർണമായ ഇസ്രായേലി ഉപരോധത്തിൽ കഴിയുകയാണ്. പ്രപഞ്ചത്തിലെ ഏറ്റവും വലിയ ജയിൽ എന്നതാണ് ഗസ്സയുടെ അവസ്ഥ. വെസ്റ്റ് ബാങ്കിലാകട്ടെ, ഇസ്രായേലി സൈന്യം ഏതു നിമിഷവും കടന്നുചെല്ലുന്ന അവസ്ഥയാണുള്ളത്. കരാർ ഒപ്പിടുമ്പോൾ വെറും 11,066 മാത്രമായിരുന്നു വെസ്റ്റ് ബാങ്കിലെ ഇസ്രായേലി കുടിയേറ്റക്കാരുടെ സാന്നിധ്യം. എന്നാൽ, ഇന്ന് അത് ആറുലക്ഷം കടന്നിരിക്കുന്നു. വെസ്റ്റ് ബാങ്കിലെ ഗ്രാമങ്ങളെയും നഗരങ്ങളെയും വിഭജിച്ചുകൊണ്ട് കൂറ്റൻ മതിലും ഇസ്രായേൽ നിർമിച്ചുകഴിഞ്ഞു. ഫലസ്തീൻ അതോറിറ്റി എന്ന ഒരു ഭരണ സംവിധാനം രൂപപ്പെടുത്തി എന്നതല്ലാതെ ഓസ്ലോ കരാറിൽ പറഞ്ഞ കാര്യങ്ങളൊന്നും ഫലപ്രദമായി നടന്നില്ല എന്നതാണ് വാസ്തവം. സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം എന്ന ആ ജനതയുടെ അടിസ്ഥാന ആവശ്യം ഇപ്പോഴും സ്വപ്നമായി അവശേഷിക്കുകയാണ്.
അഭയാർഥികളുടെ തിരിച്ചുവരവ്, ജറൂസലമിെൻറ ഭാവി എന്നീ പ്രധാന കാര്യങ്ങളിൽ മൗനംപാലിക്കുന്ന കരാറിന് അടിസ്ഥാനപരമായിത്തന്നെ ദൗർബല്യങ്ങളുണ്ടെന്ന വിമർശനം തുടക്കത്തിൽതന്നെയുണ്ടായിരുന്നു. അധികാരക്കൊതിയന്മാരായ പി.എൽ.ഒ നേതൃത്വം ഫലസ്തീനികളുടെ ന്യായമായ അവകാശങ്ങളെ വിറ്റുതുലക്കുകയാണെന്ന് രൂക്ഷവിമർശനവുമായാണ് ജനകീയ ചെറുത്തുനിൽപ് പ്രസ്ഥാനമായ ഹമാസ് കരാറിനെതിരെ രംഗത്തുവന്നത്. പോരാട്ടമല്ലാതെ ഫലസ്തീൻ സ്വാതന്ത്ര്യത്തിന് മറ്റു വഴികളില്ല എന്നതായിരുന്നു അവരുടെ നിലപാട്. ഓസ്ലോ കരാറിന് ശേഷം ഹമാസിന് ഫലസ്തീൻ സമൂഹത്തിൽ പിന്തുണ വർധിക്കുന്നതാണ് കാണാൻ സാധിച്ചത്. കരാറിനു ശേഷവും ഫലസ്തീനികളുടെ ജീവിതത്തിൽ ഗുണപരമായ മാറ്റങ്ങളൊന്നുമുണ്ടായില്ല എന്നതുതന്നെയായിരുന്നു അതിനു കാരണം.
25 വർഷങ്ങൾക്കു മുമ്പ് ഓസ്ലോ കരാർ ഒപ്പിടുമ്പോൾ അതിന് കാർമികത്വം വഹിച്ചത് അമേരിക്കയായിരുന്നു. ഫലസ്തീൻ-ഇസ്രാേയൽ സംഘർഷത്തിൽ മിക്കപ്പോഴും ഇസ്രായേൽ അനുകൂല നിലപാടാണ് അമേരിക്ക സ്വീകരിക്കാറുണ്ടായിരുന്നതെങ്കിലും ഒരു മധ്യസ്ഥെൻറ റോൾ അവർക്ക് എപ്പോഴും ഉണ്ടായിരുന്നു. സമാധാനപരമായ പരിഹാരത്തിനു വേണ്ടി പരിശ്രമിക്കുന്നവരാണ് തങ്ങൾ എന്ന പ്രതീതി ലോകത്തിനു മുന്നിൽ സൃഷ്ടിക്കുന്നതിൽ അവർ വിജയിച്ചിരുന്നു. എന്നാൽ, 2018ലെത്തുമ്പോൾ അമേരിക്കയുടെ ഈ വ്യാജ പരിവേഷം പോലും അഴിഞ്ഞുവീണിരിക്കുന്നുവെന്നതാണ് ശ്രദ്ധേയമായ കാര്യം. ജറൂസലമിനെ ഇസ്രായേലിെൻറ തലസ്ഥാനമായി അംഗീകരിക്കുകയും തങ്ങളുടെ എംബസി തെൽഅവീവിൽനിന്ന് ജറൂസലമിലേക്ക് മാറ്റുകയും ചെയ്ത നടപടിയിലൂടെ അമേരിക്ക, സംഘർഷത്തിലെ ഒരു കക്ഷിയായി മാറിക്കഴിഞ്ഞു. അതായത്, മാധ്യസ്ഥ്യം വഹിക്കാൻ പോലും ആളില്ലാത്ത വിധം ഫലസ്തീൻ പ്രശ്നം കൂടുതൽ സങ്കീർണമാവുകയാണ്.
സങ്കീർണതകൾക്കും രാഷ്ട്രീയ മാറ്റങ്ങൾക്കുമെല്ലാമിടയിൽ മാറ്റമില്ലാതെ ബാക്കിയാവുന്ന കാര്യമിതാണ്: അനന്തമായി തുടരുന്ന ഫലസ്തീനികളുടെ ദുരിതവും ഏത് ദുരിതത്തിലും കെടാെത അവർ കാത്തുസൂക്ഷിക്കുന്ന വിസ്മയകരമായ പോരാട്ട വീര്യവും. ഇത് രണ്ടും തുറന്ന കണ്ണോടെ കാണുക എന്നതാണ് ലോകസമൂഹത്തിെൻറ ഉത്തരവാദിത്തം. അവരുടെ ദുരിതത്തിൽ നമുക്ക് ഉത്തരവാദിത്തങ്ങളുണ്ട്. അവരുടെ പോരാട്ടവീര്യത്തിൽ നമുക്ക് പാഠങ്ങളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.