‘ഫസ്റ്റ് ബെൽ’ കേൾക്കാതെ പോകുന്നവർ
text_fieldsകോവിഡ് പ്രതിസന്ധിക്കിടയിലും ജൂൺ ഒന്നിനുതന്നെ പുതിയ അധ്യയനവർഷം ആചാരമായി ആരംഭിക്കാൻ കഴിഞ്ഞതിൽ സംസ്ഥാനം ഹർഷപുളകിതരായി നിൽക്കവെ, പുതിയ അധ്യയനരീതിക്കു പുറത്തായ ദലിത് പെൺകുട്ടി ദേവിക നോട്ടുപുസ്തകത്തിൽ ജീവിതത്തിെൻറ അവസാന വാചകങ്ങൾ കുറിച്ചുവെച്ചു: ‘ഞാൻ പോകുന്നു’. പഠിക്കാൻ മിടുക്കിയായ, പത്താം ക്ലാസ് ഉന്നത വിജയം സ്വപ്നംകണ്ട, ഓൺലൈൻ വിദ്യാഭ്യാസം തനിക്ക് അപ്രാപ്യമാകുമോ എന്ന ആധിയിൽ മനം വെന്തുപോയ മാങ്കേരി ദലിത് കോളനിയിലെ പത്താം ക്ലാസുകാരി ജീവിതം അഗ്നിക്ക് ബലിയിട്ടപ്പോൾ ശരിക്കും തീപിടിക്കേണ്ടത് നമ്മുടെ സാമൂഹിക വ്യവസ്ഥക്കു മേലല്ലേ? ക്ലാസിലെ ഏറ്റവും മിടുക്കിയായ ആ പെൺകുട്ടി ജൂൺ ഒന്നിന് അനുഭവിച്ച അപകർഷബോധവും മാനസിക സമ്മർദവും എത്രമാത്രം ഭീകരമായിരിക്കും. പ്രവർത്തനം നിലച്ചുപോയ ടി.വി വെച്ച മേശയിൽ തല ചായ്ച്ചുകരഞ്ഞ്, ഒടുക്കം ജീവിതത്തിൽനിന്നുതന്നെ പുറത്തേക്കുപോകേണ്ടിവന്ന ആ പെൺകുട്ടിയുടെ ദുരന്തചിത്രമാണ് കേരളം മറച്ചുവെക്കാനാഗ്രഹിക്കുന്ന പാർശ്വവത്കൃത സമൂഹത്തിെൻറ ജീവിതം.
‘എനിക്ക് ശ്വാസംമുട്ടുന്നു’വെന്ന ജോർജ് ഫ്ലോയ്ഡിെൻറ അന്ത്യവചനങ്ങൾ ലോകത്തെ അടിച്ചമർത്തപ്പെട്ടവർക്കിടയിൽ ഒരു പ്രകമ്പനമായി പ്രതിധ്വനിച്ചത് നൂറ്റാണ്ടുകളായി വെള്ളവംശീയതയിൽ ജീവവായു ലഭിക്കാതെപോകുന്ന ഒരു വലിയ ജനതയുടെ കണ്ഠനാഡിയിൽ അടച്ചുവെക്കപ്പെട്ട ശബ്ദമായതുകൊണ്ടാണ്. അസൗകര്യങ്ങളും ദാരിദ്ര്യവും നിമിത്തം ഓൺലൈൻ പഠനത്തിൽനിന്ന് തിരസ്കൃതരാകാൻ വിധിക്കപ്പെട്ട രണ്ടര ലക്ഷം വിദ്യാർഥികളുടെ വ്യഥ മുഴുവനുമുണ്ട് ‘ഞാൻ പോകുന്നു’വെന്ന ദേവികയുടെയും വാക്കുകളിൽ. ജൂൺ ഒന്നിനുതന്നെ അധ്യയന വർഷം ആരംഭിച്ചുവെന്നും സംസ്ഥാനമാകെ ഡിജിറ്റൽ വിദ്യാഭ്യാസത്തിന് സജ്ജമാക്കി ചരിത്രം സൃഷ്ടിച്ചുവെന്നും പ്രഖ്യാപിക്കാനുള്ള ധിറുതിയുടെ ബലിയാടാണ് ദേവിക.
‘സമഗ്ര ശിക്ഷ കേരള’ മേയ് ആദ്യവാരത്തിൽതന്നെ ഓൺലൈൻ വിദ്യാഭ്യാസത്തിന് സൗകര്യമില്ലാത്ത 2.62 ലക്ഷം കുട്ടികൾ കേരളത്തിലുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഡിജിറ്റൽ വിദ്യാഭ്യാസത്തിന് സാേങ്കതിക മുന്നൊരുക്കങ്ങൾ നിർവഹിക്കുമ്പോഴും ഓൺലൈൻ പഠനമാർഗങ്ങളില്ലാത്ത കുട്ടികൾക്ക് സൗകര്യം അന്വേഷിക്കാനും ഉറപ്പുവരുത്താനും ക്ലാസ് ടീച്ചർക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത് മേയ് 29നാണ്. അവർക്ക് സൗകര്യങ്ങളൊരുക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ചുമതലപ്പെടുത്തിയ ഉത്തരവിറങ്ങുന്നത് മേയ് 30 ശനിയാഴ്ചയും. ജൂൺ ഒന്നിന് ഓൺലൈനിൽ ക്ലാസുകളാരംഭിക്കുമ്പോൾ സൗകര്യമില്ലാത്തവരുടെ ആവശ്യനിർവഹണം ഉറപ്പുവരുത്തുന്നതിൽ വരുത്തിയ കാലവിളംബത്തിൽനിന്ന് വിദ്യാഭ്യാസ വകുപ്പിന് ഒഴിഞ്ഞുമാറാനാകില്ല.
ഒാൺലൈൻ സൗകര്യങ്ങളില്ലാത്തതിൽ മനമുരുകുകയും അപകർഷതയിൽ ആണ്ടുപോകുകയും ചെയ്യുന്ന കുട്ടികളിൽ ഭൂരിഭാഗവും ആദിവാസികളും തീരവാസികളും കോളനികളിൽ താമസിക്കുന്നവരുമാണ്. മാങ്കേരി പട്ടികജാതി-വർഗ കോളനിയിലെ കൂലിപ്പണിക്കാരനായ ബാലകൃഷ്ണെൻറ മകൾ ദേവിക അവരുടെ പ്രതിനിധാനമാണ്. അതുകൊണ്ടുതന്നെ, മികവുള്ള ജീവിതം സ്വപ്നംകണ്ട, പഠിക്കാൻ മിടുക്കിയായ ദരിദ്രയായ ആ പെൺകുട്ടിയുടെ മരണം അക്ഷമയും ചാപല്യവുമായ ആത്മഹത്യയായി നിസ്സാരവത്കരിക്കുന്നത് ആ പെൺകുട്ടിയോടു മാത്രമല്ല, പുതിയ അധ്യയനവർഷാരംഭത്തിൽ പൊതുവിദ്യാഭ്യാസത്തിന് പുറത്തുനിൽക്കേണ്ടിവന്ന രണ്ടര ലക്ഷം വിദ്യാർഥികളോടുകൂടിയുള്ള പാതകമാണ്. ദേവികയുടെ മരണം ‘വ്യവസ്ഥാ കൊലപാതക’മായി വിലയിരുത്തിയാൽ മാത്രമേ ഭാവിയിൽ ഇതാവർത്തിക്കപ്പെടാതിരിക്കൂ.
യഥാർഥത്തിൽ കേരളം പൊതുവിദ്യാഭ്യാസത്തിൽ നേടിയ വളർച്ച ആഘോഷിക്കപ്പെടേണ്ട സന്ദർഭത്തിലായിരുന്നു ദേവികയുടെ ദുരന്തം നമ്മെ വേട്ടയാടുന്നത്. ശിശുകേന്ദ്രിതവും പ്രവർത്തനാധിഷ്ഠിതവും പ്രക്രിയാബന്ധിതവുമായ വിദ്യാഭ്യാസ തത്ത്വങ്ങൾ സാക്ഷാത്കരിക്കപ്പെടുക ഓൺലൈൻ വിദ്യാഭ്യാസത്തിലൂടെ പൂർണമായി സാധ്യമെല്ലന്ന വിദ്യാഭ്യാസ വിദഗ്ധരുടെ അഭിപ്രായം മാനിക്കുമ്പോൾതന്നെ, ലോകം അസാധാരണാവസ്ഥയിൽ തുടരുന്ന ഈ സന്ദർഭത്തിലും അധ്യയനം സമയത്തുതന്നെ ആരംഭിക്കാൻ കഴിയുന്നുവെന്നത് ആത്മാഭിമാനമുണർത്തേണ്ട കാര്യമായിരുന്നു. പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന 45 ലക്ഷം വിദ്യാർഥികളിൽ 42.5 ലക്ഷം വിദ്യാർഥികൾക്കും ഓൺലൈൻ വിദ്യാഭ്യാസം നേടാനുള്ള ശേഷിയുണ്ടെന്നത് നമ്മെ ആഹ്ലാദിപ്പിക്കുമ്പോഴും മുഖ്യധാര ചിത്രത്തിന് പുറത്തുപോകുന്നവരെ കൂടുതൽ പരിഗണിക്കണമെന്ന് ദേവിക നമ്മെ ഉണർത്തുന്നു. സൗകര്യമുള്ള മഹാഭൂരിപക്ഷത്തിെൻറയും ആത്മവിശ്വാസം വർധിപ്പിക്കാൻ ജൂൺ ഒന്നിനുതന്നെ അധ്യയനവർഷം ആരംഭിക്കുക എന്നതിലല്ല, പുതിയ പഠനമാർഗങ്ങളില്ലാത്തവരുടെ ആകുലതകൾ ഉൾക്കൊള്ളാനും അവരുടെ സൗകര്യങ്ങൾ ഉറപ്പുവരുത്തുന്നതുവരെ പഠനമാരംഭിക്കുന്നത് നീട്ടിവെക്കാനും കഴിയുന്നിടത്താണ് കരുതലും തുല്യതയുമുള്ളത്. സ്വന്തം ജീവൻ ബലി നൽകി ദേവിക എന്ന പെൺകുട്ടി കേരളത്തിന് പകർന്നുനൽകുന്ന പാഠമിതാണ്.
ചരിത്രത്തിൽനിന്ന് നിരന്തരം പുറത്തേക്കുപോകുന്നവരുടെ ഹൃദയവേദന നമുക്കും ഭരണകൂടത്തിനും മനസ്സിലാകാതെ പോകുന്നത് മധ്യവർഗ പ്രിവിലേജുകളിൽ കേരളീയ പൊതുസമൂഹം അഭിരമിക്കുന്നതിനാലാണ്. ഡിജിറ്റൽ വിപ്ലവത്തിലൂടെ സാധ്യമായ ഇൗ ‘പ്രവേശനോത്സവം’, ലൈവ് ടെലികാസ്റ്റിങ്ങിലൂടെയും മറ്റും മാധ്യമങ്ങളും സോഷ്യൽ മീഡിയയും വല്ലാതെ ആഘോഷിക്കുകയായിരുന്നുവല്ലോ. വലിയൊരു വിഭാഗത്തെ വിസ്മരിച്ചുള്ള ഇൗ ആഘോഷങ്ങൾകൂടി കണ്ടിട്ടായിരിക്കണം അവസാന പ്രതീക്ഷയും നശിച്ച് തെൻറ നോട്ട്ബുക്കിൽ ‘ഞാൻ പോകുന്നു’വെന്ന് അവൾ കുറിച്ചിട്ടുണ്ടാവുക. അതിനാൽ, ഇൗ സന്ദർഭത്തിൽ തലകുനിക്കേണ്ടത് സർക്കാർ മാത്രമല്ല; മധ്യവർഗ സാംസ്കാരിക മൂല്യബോധങ്ങളിൽ ജീവിക്കുന്ന എല്ലാ മലയാളികളുമാണ്. ചോദ്യംചെയ്യപ്പെടേണ്ടതും ഇൗ മധ്യവർഗ സമീപനംതന്നെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.