പ്രവാസികളോട് ഇങ്ങനെയല്ല പെരുമാറേണ്ടത്
text_fieldsപ്രവാസികൾക്ക് വോട്ടവകാശം അനുവദിക്കുന്നതിനുള്ള നടപടികളോട് കേന്ദ്ര സർക്കാർ പുലർത്തുന്ന അലംഭാവത്തെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി പറഞ്ഞത് സർക്കാർ പ്രവർത്തിക്കേണ്ട രീതി ഇതല്ലായെന്നാണ്. ഇലക്ട്രോണിക് വോട്ടിങ് നടപ്പാക്കാൻ ജനപ്രാതിനിധ്യ നിയമമാണോ അതിെൻറ ചട്ടമാണോ ഭേദഗതി ചെയ്യേണ്ടതെന്ന ചോദ്യത്തിന് ഉത്തരം നൽകാൻ കേന്ദ്രത്തിന് മൂന്നു വർഷം പോരത്രെ. ഇനിയും സാവകാശവും സമയവും വേണമത്രെ. 2014 ഒക്ടോബറിൽ തെരഞ്ഞെടുപ്പ് കമീഷൻ നൽകിയ റിപ്പോർട്ടിൽ തീരുമാനങ്ങളെടുത്ത് നടപ്പാക്കാതെ അലംഭാവം കാണിച്ചത് അങ്ങേയറ്റം അവഹേളനപരവും പ്രവാസികളോടുള്ള പൗരത്വാവകാശ നിഷേധവുമാണ്. പ്രവാസികളുടെ അടിസ്ഥാന അവകാശങ്ങളുടെ നിഷേധത്തിെൻറ ചരിത്രത്തിന് പ്രവാസത്തോളംതന്നെ പഴക്കമുണ്ട്. അതിനു കാരണം അവകാശവും നിയമപരിരക്ഷയും ആവശ്യമുള്ള പൗരസമൂഹം എന്ന പരികൽപനക്ക് പുറത്താണ് അവരുടെ സ്ഥാനമെന്നതുതന്നെയാണ്. വിദേശനാണ്യം നേടിത്തരുന്ന യാന്ത്രികജീവിയെന്ന മനോഘടനയിലാണ് അധികാരികളും ഉദ്യോഗസ്ഥരും അവരെ കാണുന്നതുതന്നെ. അനർഹമായി ധാരാളം പണമുണ്ടാകുന്നവർ എന്ന കുശുമ്പുകലർന്ന വിചാരം ഉള്ളിലൂട്ടപ്പെട്ടതിനാൽ വിമാനത്താവളം മുതൽ ഏത് സർക്കാർ/സർക്കാറിതര സ്ഥാപനങ്ങളിൽനിന്നുവരെ അപമാനകരമായ അനുഭവങ്ങളിലൂടെ കടന്നുപോകാൻ ഏതൊരു പ്രവാസിയും എപ്പോഴും വിധിക്കപ്പെട്ടേക്കും. അവെൻറ ആവലാതികളും വേവലാതികളും ഒരൽപം പുച്ഛം കലർത്തിേയ പൊതുസമൂഹത്തിൽപോലും സ്വീകരിക്കപ്പെടാറുള്ളൂ. അലംഭാവത്തോടെ, സമയമുള്ളപ്പോൾ ശരിയാക്കിക്കൊടുക്കാമെന്ന വില്ലേജ് ഓഫിസ് മുതൽ കേന്ദ്ര ഭരണകൂടംവരെയുള്ള വേദികളുടെ സമീപനത്തിെൻറ മസ്തകത്തിലാണ് സുപ്രീംകോടതിയുടെ ചോദ്യം തറച്ചിരിക്കുന്നത്. അതെ, തീർച്ചയായും പ്രവാസികളുടെ കാര്യത്തിൽ ഇങ്ങനെയല്ല തെരഞ്ഞെടുക്കപ്പെടുന്ന സർക്കാറുകളും സംവിധാനങ്ങളും പ്രവർത്തിക്കേണ്ട രീതി.
കഴിഞ്ഞ ഏതാനും നാളുകളിൽ എടുത്ത നയപരമായ തീരുമാനങ്ങൾ ഒന്നു പരിശോധിച്ചാൽ മതിയാകും പ്രവാസികൾ പൗരാവകാശത്തിന് പുറത്താെണന്ന് വ്യക്തമാകാൻ. ജി.എസ്.ടി നടപ്പാക്കുന്നിടത്ത് പ്രവാസികളുടെ അവകാശം ഹനിക്കപ്പെടുന്നുണ്ടോയെന്ന് ആരും ആലോചിക്കുകപോലും ചെയ്തില്ല. പരദേശങ്ങളിൽനിന്ന് 20,000 രൂപവരെയുള്ള വീട്ടാവശ്യങ്ങൾക്കുള്ള വസ്തുക്കൾ കാർഗോ വഴി അയക്കാനുള്ള ആനുകൂല്യമാണ് ജൂലൈ ഒന്നു മുതൽ റദ്ദാക്കപ്പെട്ടിരിക്കുന്നത്. ഇനി മുതൽ 28 ശതമാനം ജി.എസ്.ടിയടക്കം 41 ശതമാനം നികുതിയാണവൻ അടക്കേണ്ടിവരുക. ഈ വിഷയത്തിലും കോടതിയുടെ തീർപ്പിനെ ആശ്രയിക്കുകയാണ് പ്രവാസിസമൂഹം ചെയ്തിരിക്കുന്നത്. ബാങ്കിങ് മേഖലയിലെ പുതിയ മാറ്റങ്ങളിലും പ്രവാസികളുടെ വേവലാതികൾക്ക് ആരും ചെവികൊടുക്കുക പോലും ചെയ്തില്ല. ബാങ്കിങ് അക്കൗണ്ടുമായി ബന്ധപ്പെട്ട പ്രവാസികളുടെ ചോദ്യങ്ങൾക്കും അന്വേഷണങ്ങൾക്കും ഉദ്യോഗസ്ഥർ നൽകുന്ന മറുപടി അതിനെക്കുറിച്ച് ഞങ്ങൾക്കൊരു നിർദേശവും വന്നിട്ടില്ലയെന്നാണ്. മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിൽ പ്രവാസികൾ അനുഭവിക്കുന്ന പ്രയാസങ്ങളെക്കുറിച്ച് അശേഷം ആലോചനകളോ പ്രത്യാഘാത ഭയമോ ഇല്ലാതെയാണ് ഒരുദ്യോഗസ്ഥൻ, ദയാരഹിതമായി കേന്ദ്രം പുറത്തിറക്കിയ ചട്ടം നടപ്പാക്കാൻ തുനിഞ്ഞത്. ഇെതല്ലാം ഒരേ മനോഘടനയുടെ വിവിധ പ്രതിഫലനങ്ങളാണ്. പ്രവാസികൾ അവകാശങ്ങളുള്ള പൗരന്മാരല്ല, വിദേശനാണ്യം ഉൽപാദിപ്പിക്കുന്ന യാന്ത്രികജീവികൾ മാത്രമെന്ന സങ്കുചിത ചിന്താഗതിയുടെ അനന്തര ഫലം. മരിച്ച പ്രവാസിയുടെ ശവപ്പെട്ടി തൂക്കിനോക്കി ചാർജ് ഈടാക്കിയാണ് ഇപ്പോഴും വിമാനക്കമ്പനികൾ അവെൻറ അന്ത്യയാത്രക്ക് അനുമതി നൽകുന്നത്. നമ്മേക്കാൾ ദരിദ്ര രാജ്യങ്ങൾപോലും പ്രവാസിയുടെ മരണയാത്ര സൗജന്യമാക്കുമ്പോഴാണ് പ്രവാസിസമൂഹത്തോട് അവഹേളനപരമായ സമീപനങ്ങൾ നാം തുടരുന്നത്.
മെച്ചപ്പെട്ട ലാവണം തേടി രാജ്യം ഉപേക്ഷിച്ച് കടന്നുകളഞ്ഞവരല്ല പ്രവാസികൾ. മുഴുവൻ പൗരന്മാർക്കും ജീവസന്ധാരണ മാർഗങ്ങൾ സൃഷ്ടിക്കുന്നതിൽ പരാജയപ്പെട്ട വ്യവസ്ഥയുടെ ബലിയാടുകളാണവർ. അതിെൻറ അനുകമ്പക്കും പരിഗണനക്കും പകരം ആത്മാഭിമാനത്തെ ചോദ്യം ചെയ്യുംതരത്തിലുള്ള സമീപനങ്ങൾ അവസാനിപ്പിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും മത-സമുദായ സംഘടനകൾക്കും പ്രവാസി വിഭാഗങ്ങളുണ്ട്. പൗരത്വത്തിെൻറ എല്ലാ അവകാശങ്ങളും പ്രവാസിയായിരിക്കുമ്പോഴും അവന് ലഭിക്കണം. അതിലുപരി രാജ്യത്തിെൻറ വികസനപ്രക്രിയയിൽ വലിയ പങ്ക് വഹിക്കുന്നവരെന്ന നിലക്കുള്ള എല്ലാ ആനുകൂല്യങ്ങളും വാർധക്യത്തിൽ ലഭിക്കുകയും വേണം. പ്രവാസിസമൂഹത്തിെൻറ ഉന്നമനത്തിന് നിയമഭേദഗതികളും പുതിയ നിയമനിർമാണങ്ങളും വേണ്ടിവരും. അതിനാവശ്യമായ ഗൃഹപാഠങ്ങളും പ്രക്ഷോഭങ്ങൾക്കും വഴിതെളിയിക്കാൻ പ്രചോദിപ്പിക്കുന്നതാവട്ടെ സുപ്രീംകോടതിയുടെ വിധിന്യായം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.