Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightകാലവർഷക്കെടുതിയെ...

കാലവർഷക്കെടുതിയെ നേരിടാൻ കൈകോർക്കുക

text_fields
bookmark_border
editorial
cancel

തിമിർത്തുെപയ്യുന്ന കാലവർഷത്തിെൻറ കെടുതിയിലാണ് കേരളം. കോഴിക്കോട്, വയനാട്, കണ്ണൂർ, മലപ്പുറം ജില്ലകളിലാണ് ആളപായമടക്കം കൂടുതൽ നാശനഷ്ടങ്ങളുണ്ടായിരിക്കുന്നത്. കോഴിക്കോട് താമരശ്ശേരിക്കടുത്ത കട്ടിപ്പാറയിൽ ഉരുൾപൊട്ടിയുണ്ടായ മലവെള്ളപ്പാച്ചിൽ ഏഴു ജീവനെടുത്തു. അഞ്ചു വീടുകൾ ഒലിച്ചുപോയി. കൂടുതൽ പേർ മണ്ണിനടിയിൽപെട്ടതായി സംശയിക്കുന്നതിനാൽ മരണനിരക്ക് കൂടാനിടയുണ്ട്. രണ്ടു കുടുംബങ്ങളിലെ കാണാതായവർക്കു വേണ്ടി തിരച്ചിൽ തുടരുകയാണ്. കനത്ത കാറ്റിലും മഴയിലും മരം വീണും ഒഴുക്കിൽപെട്ടും വൈദ്യുതാഘാതമേറ്റും വേറെയും ജീവഹാനികളുണ്ട്്. വ്യാപകമായ മണ്ണിടിച്ചിലിനെ തുടർന്ന് താമരശ്ശേരി ചുരം വഴിയുള്ള ഗതാഗതം മുടങ്ങിയതോടെ വയനാട് ജില്ല ഒറ്റപ്പെട്ട നിലയിലാണ്. താഴ്ന്ന പ്രദേശങ്ങൾ പലതും വെള്ളത്തിനടിയിലാണ്. മലവെള്ളപ്പാച്ചിലും ഉരുൾപൊട്ടലും മണ്ണിടിച്ചിലും വ്യാപകമായതോടെ പലയിടത്തും ഗതാഗതം തകർന്നിരിക്കുന്നു. ശനിയാഴ്ച വൈകീട്ടു തുടങ്ങിയ അസാധാരണ പേമാരിയിൽ കോഴിക്കോട്ടും മലപ്പുറത്തും 20 മുതൽ 24 സെൻറിമീറ്റർ അതിതീവ്രമഴയാണ് ലഭിച്ചത്. തുടർന്നുള്ള രണ്ടു ദിനങ്ങളിൽ കൂടി ഇതേ നിലയിൽ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷകർ നൽകുന്ന മുന്നറിയിപ്പ്. സംസ്ഥാനത്ത് പത്തോളം താലൂക്കുകളിൽ ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്നതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി റിപ്പോർട്ടിൽ പറയുന്നു. തിരുവനന്തപുരം, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കണ്ണൂർ ജില്ലകളിലാണ് ഉരുൾപൊട്ടലിെൻറ കടുത്ത ഭീഷണി നിലനിൽക്കുന്നതായി റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ, ഇൗ പട്ടികയിലുൾപ്പെടാത്ത കോഴിക്കോട്ടും വയനാട്ടിലുമാണ് ഇപ്പോൾ കാലവർഷം കൂടുതൽ കെടുതികളുണ്ടാക്കിയിരിക്കുന്നത്. എല്ലാ കണക്കുകൂട്ടലും തെറ്റിച്ചാണ് കാലവർഷം രൂക്ഷത പ്രാപിക്കുന്നതെന്നാണ് ഇത് കാണിക്കുന്നത്. 

റമദാൻ വ്രതകാലത്തിനു വിടപറഞ്ഞ് പെരുന്നാളാഘോഷത്തിലേക്ക് ഉണരുന്നതിനിടെയാണ് നാട്  കാലവർഷക്കെടുതിയിലേക്ക് എടുത്തെറിയപ്പെട്ടിരിക്കുന്നത്. നിപ വൈറസ് ഭീതിമൂലം ഏറക്കുറെ സ്തംഭിച്ചുപോയിരുന്ന കോഴിക്കോെട്ട വിപണിയും ജനജീവിതവും സാധാരണനിലയിലേക്ക് തിരിച്ചുവരുന്നതിനിടെയുണ്ടായ പ്രകൃതിക്ഷോഭം പ്രദേശത്തെ വീണ്ടും ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ്. മലയോര മേഖലയിലെ പ്രദേശങ്ങൾ പലതും വെള്ളം കയറിയും മണ്ണിടിഞ്ഞും ഒറ്റപ്പെട്ടിരിക്കുന്നു. സംസ്ഥാനത്തെ കരകവിയുന്ന പുഴകളുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കാനും മലയോര മേഖലയിലൂടെയുള്ള യാത്ര ഒഴിവാക്കാനും അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. കോഴിക്കോെട്ട ക്വാറികളുടെ പ്രവർത്തനം നിർത്തിവെക്കാൻ കലക്ടർ ഉത്തരവിട്ടിരിക്കുകയാണ്. വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽനിന്നും ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്നിടങ്ങളിൽ നിന്നും ജനങ്ങളെ അകലെയുള്ള സ്കൂളുകളിലേക്കും മറ്റും മാറ്റിപ്പാർപ്പിച്ചിരിക്കുകയാണ്. കനത്തമഴയുടെ വരവോടെ മാറിനിൽക്കുന്ന പനിയും മറ്റു പകർച്ചവ്യാധികളും തിരിച്ചുവരുമോ എന്ന ആശങ്കയും ജനങ്ങൾക്കുണ്ട്. എല്ലാംകൂടി വടക്കൻ കേരളത്തിെൻറ മലയോരപ്രദേശങ്ങളിൽ ജനജീവിതം സ്തംഭിച്ച സ്ഥിതിയാണുള്ളത്. 

സ്ഥിതിഗതികൾ ഗൗരവപൂർവം കണക്കിലെടുത്ത് സർക്കാർ അടിയന്തരനടപടികൾ സ്വീകരിച്ചുവരുന്നത് ആശ്വാസകരമാണ്. റവന്യൂ, ഗതാഗത, തൊഴിൽ മന്ത്രിമാർ ഒത്തുചേർന്ന് കോഴിക്കോെട്ട ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് നിയന്ത്രിച്ചുവരുന്നു. രക്ഷാപ്രവർത്തനത്തിന് പൊലീസിനെ കൂടാതെ േകന്ദ്ര ദുരന്തപ്രതികരണ സേനയുടെ സഹായവും ഉപയോഗപ്പെടുത്തുന്നുണ്ട്. വടക്കൻ ജില്ലകളിൽ എല്ലായിടത്തും കനത്ത ജാഗ്രതാനിർദേശം അധികൃതർ നൽകുന്നുണ്ട്. പകർച്ചവ്യാധികളുടെ പ്രതിരോധം മുന്നിൽ കണ്ട് ആരോഗ്യവകുപ്പിനു വേണ്ട സജ്ജീകരണങ്ങൾ നടത്താൻ വകുപ്പു മന്ത്രി നിർദേശം നൽകിയിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ രംഗത്തും സ്വയം സേവന സന്നദ്ധരായി നാട്ടുകാരും സജീവമായി രംഗത്തുണ്ട്. 

പ്രകൃതിവിപത്തുകൾക്കു മുന്നിൽ കരുതലോടെയിരിക്കാനും സംഭവിക്കുന്ന ദുരന്തങ്ങളിൽ രക്ഷാ, ആശ്വാസ പ്രവർത്തനങ്ങളുമായി ഇറങ്ങിത്തിരിക്കാനും മാത്രമേ മനുഷ്യർക്കു കഴിയൂ. ഇത്തരം ദുരിതങ്ങളിൽ ചെന്നുചാടിക്കാവുന്ന പ്രകൃതിവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതും ജാഗ്രതാ പ്രവർത്തനത്തിെൻറ ഭാഗമാണ്. അക്കാര്യത്തിൽ വീഴ്ച സംഭവിക്കുന്നുണ്ടോ എന്നു പരിശോധിക്കേണ്ടത് ഭരണകൂടമാണ്. സംഭവിച്ച ദുരന്തത്തിെൻറ കെടുതികളിൽനിന്ന് ബാധിതപ്രദേശത്തെ ജനങ്ങൾക്ക് സുരക്ഷിതത്വവും കാവലുമൊരുക്കുകയാണ് ഇപ്പോൾ പ്രഥമവും പ്രധാനവുമായി ചെയ്യാനുള്ളത്. അക്കാര്യത്തിൽ സംസ്ഥാന സർക്കാർ തുടങ്ങിവെച്ച പ്രവർത്തനങ്ങൾ കൂടുതൽ അടുക്കും ചിട്ടയോടും കൂടി മുന്നോട്ടുനീങ്ങെട്ട. കുടുംബാംഗങ്ങളെയും ആശ്രിതരെയും നഷ്ടപ്പെട്ടവർക്കും പരിക്കേറ്റവർക്കും സർക്കാർ സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്. വിവിധയിടങ്ങളിൽ അഭയകേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ച നൂറുകണക്കിന് കുടുംബാംഗങ്ങൾക്ക് ആവശ്യമായ ഭക്ഷണവും മറ്റ് അടിയന്തരസഹായങ്ങളും ഉടനെ എത്തിക്കണം. പ്രകൃതിവിപത്തുകളെ തുടർന്നു പതിവുള്ള പകർച്ചവ്യാധികളെ പ്രതിേരാധിക്കാൻ ആരോഗ്യ സുരക്ഷ സംവിധാനങ്ങളൊരുക്കണം. അതിനു മതിയായ സൗകര്യങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളിലുെണ്ടന്ന് ഉറപ്പുവരുത്തണം. സർക്കാറിെൻറ മേൽനോട്ടത്തിൽ നടക്കുന്ന ദുരന്തനിവാരണ, ദുരിതാശ്വാസ പ്രവർത്തനങ്ങൾ വിജയിപ്പിക്കാൻ ജനങ്ങളും മുന്നിട്ടിറങ്ങണം. ദുരിതബാധിതരുടെ കണ്ണീരൊപ്പാനും അവർക്ക് വേണ്ട ആശ്വാസമെത്തിക്കാനും ഭരണകൂടവും ജനങ്ങളും ഒന്നിച്ചൊന്നായി കൈകോർത്തു നീങ്ങേണ്ട അടിയന്തരഘട്ടമാണിത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam editorialarticleheavy rainmalayalam newsNatural Calamity
News Summary - Natural Calamity - Article
Next Story