പണംതന്നെ ഭരിക്കും
text_fieldsരാജ്യത്തെ പ്രധാന രാഷ്ട്രീയ പാർട്ടികളുടെ ധനാഗമനവഴികളെക്കുറിച്ച് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോം സ് (എ.ഡി.ആർ) കഴിഞ്ഞ ദിവസം പുറത്തുവിട്ട കണക്കുകൾ സത്യസന്ധത, വിശ്വാസ്യത, സുതാര്യത തുടങ്ങിയ മൂല്യങ്ങളോടുള്ള കക്ഷി കളുടെയും നേതാക്കളുടെയും അയിത്തം കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്. 2017-18 സാമ്പത്തികവർഷം ദേശീയ രാഷ്ട്രീയകക് ഷികൾ 20,000 രൂപക്കുമേൽ കൈപ്പറ്റിയ സംഭാവനകളുടെ കണക്കുകൾ തെരഞ്ഞെടുപ്പ് കമീഷന് കൈമാറിയതിനെ അവലംബിച്ച റിപ്പോർട് ടാണ് ഇൗ സർക്കാറിതര സന്നദ്ധസംഘടന പുറത്തിറക്കിയത്. ഇതനുസരിച്ച് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിക്ക് ലഭിച്ച സംഭാവന മറ്റെല്ലാ പാർട്ടികൾക്കും മൊത്തമായി ലഭിച്ചതിെൻറ 12 മടങ്ങാണ്. 2977 സംഭാവനകളിൽ നിന്നായി ബി.ജെ.പിക്ക് 437.04 കോടി രൂപ ലഭിച്ചപ്പോൾ രണ്ടാം സ്ഥാനത്തുള്ള കോൺഗ്രസിന് 777 സംഭാവനകളിൽനിന്ന് 26.65 കോടിയാണ് കിട്ടിയത്. എൻ.സി.പി, സി.പി.എം, തൃണമൂൽ കോൺഗ്രസ്, സി.പി.െഎ എന്നീ കക്ഷികളാണ് രണ്ടും ഒന്നും കോടിയും അതിൽ താഴെയുമായി അടുത്ത സ്ഥാനങ്ങളിൽ നിൽക്കുന്നത്. ബി.ജെ.പി ഫണ്ടിെൻറ സിംഹഭാഗവും (154.30 കോടി രൂപ) നൽകിയത് പ്രൂഡൻറ് ഇലക്ടോറൽ ട്രസ്റ്റ് എന്ന സ്ഥാപനമാണ്. ദോഷം പറയരുതല്ലോ, കോൺഗ്രസിനെയും അവർ പിണക്കിയില്ല. കൊടുത്തത് 10 കോടിയാണെങ്കിലും കോൺഗ്രസിെൻറയും മുഖ്യദാതാക്കളായത് അവർ തന്നെ. കേന്ദ്രത്തിൽ ഭരണം കൈയാളുന്ന കക്ഷിക്ക് കൂടുതൽ ഫണ്ടു ലഭിക്കുന്നതിൽ അത്ഭുതമില്ല. എന്നാൽ, തൊട്ടടുത്ത കക്ഷികളുമായി വരുന്ന ഭീമമായ അന്തരം തെരഞ്ഞെടുപ്പ് പ്രചാരണത്തിലും തൽഫലമായി വോട്ടിങ്ങിലും പ്രതിഫലിക്കുമെന്നുറപ്പാണ്. സ്വതന്ത്രവും നീതിനിഷ്ഠവുമായ തെരഞ്ഞെടുപ്പ് എന്നൊക്കെ പറയുന്നത് വെറും തമാശയായേ കലാശിക്കുന്നുള്ളൂ എന്നുപറയുന്നു ഇൗ കണക്കുകൾ.
എന്നാൽ, അതിലപ്പുറമുള്ള അരുതായ്മകൾ ചിലതുകൂടി റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നു. മുകളിൽ പറഞ്ഞ കണക്കുകളൊക്കെ ഇത്ര കണിശമായി നൽകാൻ മാത്രം മര്യാദപുരുഷോത്തമന്മാരാണോ നമ്മുടെ രാഷ്ട്രീയ പാർട്ടികൾ എന്ന സംശയത്തിന് നിഷേധരൂപത്തിലാണ് എ.ഡി.ആറിെൻറ വെളിപ്പെടുത്തലുകൾ. കണക്കു കൊടുത്ത ബി.ജെ.പി, കോൺഗ്രസ്, സി.പി.െഎ, സി.പി.എം പാർട്ടികളുടെ 4.95 കോടിയുടെ 219 സംഭാവനകൾക്ക് ‘പാൻ’ കാർഡ് വിശദാംശങ്ങൾ സമർപ്പിച്ചിട്ടില്ല. 119 സംഭാവനകളുടെ രേഖകളില്ലാത്ത ബി.ജെ.പി തന്നെയാണ് ഇവിടെയും മുന്നിൽ. സംഭാവനകൾക്ക് അപൂർണവും അവാസ്തവവുമായ ‘പാൻ’ വിവരങ്ങൾ നൽകിയും ചെക്ക്/ഡി.ഡി, ബാങ്ക് വിശദാംശങ്ങൾ പോലും നൽകാതെയുമുണ്ട്. സ്ഥാനാർഥിയുടെ സത്യവാങ്മൂലംപോലെ തന്നെ രാഷ്ട്രീയ പാർട്ടികൾ അവർക്കു ലഭിക്കുന്ന സംഭാവനകൾ സമർപ്പിക്കേണ്ട ഫോറം 24 എ രേഖയും മുഴുവനായി പൂരിപ്പിച്ചു നൽകണമെന്ന് 2013 െസപ്റ്റംബർ 13ന് സുപ്രീംകോടതി ഉത്തരവിട്ടതാണ്. എന്നാൽ, ഇതൊന്നും പാലിക്കാതെ തെരഞ്ഞെടുപ്പ് കമീഷന് കേവല ചട്ടപ്പടി റിപ്പോർട്ട് നൽകി തടിയൂരുകയാണ് പാർട്ടികൾ ചെയ്യുന്നത്. അതിനാൽ ഇപ്പോൾ വെളിപ്പെട്ട തുകയും കക്ഷികൾ ചെലവിടുന്നതും അതിനായി പിരിച്ചെടുക്കുന്നതും തമ്മിൽ ബന്ധമൊന്നുമുണ്ടാവില്ലെന്നു തന്നെ കരുതണം.
ഇൗ സാഹചര്യത്തിൽ വിവരാവകാശ നിയമത്തിനു കീഴിൽ പൊതുപരിശോധനക്കു ലഭ്യമാകത്തക്കവിധം ഫണ്ട് ദാതാക്കൾ അവരുടെ സംഭാവന വെളിപ്പെടുത്തണമെന്ന് എ.ഡി.ആർ ശിപാർശ ചെയ്യുന്നു. ദേശീയ, പ്രാദേശിക രാഷ്ട്രീയ പാർട്ടികൾ സംഭാവനകളുടെ പൂർണവും വസ്തുതാപരവുമായ പ്രസ്താവനകൾ കമീഷന് സമർപ്പിക്കണമെന്നും പാർട്ടികൾ അവരുടെ ധനാഗമന വിനിയോഗവിവരങ്ങൾ വിവരാവകാശ നിയമത്തിെൻറ പരിധിയിൽ കൊണ്ടുവരണമെന്നും ശിപാർശയിലുണ്ട്. ഇതൊക്കെയാണ് തെരഞ്ഞെടുപ്പിനെയും ജനാധിപത്യത്തെ തന്നെയും ശക്തിപ്പെടുത്താനുള്ള മാർഗങ്ങൾ എന്നു റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, ഇക്കാര്യത്തിൽ നമ്മുടെ രാഷ്ട്രീയക്കാർക്ക് എത്രമാത്രം ആത്മാർഥതയുണ്ട് എന്ന് അന്വേഷിച്ചാലും നിരാശയാവും ഫലം. രാഷ്ട്രീയ പാർട്ടികളുടെ തെരഞ്ഞെടുപ്പ് ഫണ്ടിങ്ങിന് പരിധി ഏർപ്പെടുത്താൻ കഴിഞ്ഞ വർഷം ആഗസ്റ്റിൽ തെരഞ്ഞെടുപ്പ് കമീഷൻ നിർദേശം വെച്ചപ്പോൾ അതിനെ എതിർക്കാൻ മുന്നോട്ടുവന്നത് ‘വ്യത്യസ്തമായൊരു പാർട്ടി’ എന്നു സ്വയം വിശേഷിപ്പിക്കുന്ന ബി.ജെ.പി തന്നെ. പാർട്ടികൾ മുന്നോട്ടുവെക്കുന്ന നയപരിപാടികൾ ജനങ്ങളിലേക്കെത്തിക്കാനുള്ള പ്രചാരണത്തിന് വൻതുക ചെലവുവരുമെന്നും അത് നിയന്ത്രിച്ചാൽ പിന്നെ ജനം ജാതിയും വ്യക്തിസ്വാധീനവുമൊക്കെ നോക്കിയാവും വോട്ടുചെയ്യുക എന്നുമാണ് പാർട്ടിയുടെ ന്യായം.
അതുകൊണ്ട് പിരിവിനു പരിധിയല്ല, സുതാര്യതയാണ് വേണ്ടത് എന്നു വാദിച്ചു ബി.ജെ.പി. എന്നാൽ, സുതാര്യതയുടെ കാര്യത്തിൽ ബി.ജെ.പിയുടെ കാപട്യം 2017 മാർച്ചിൽ പാർലമെൻറിൽ തിടുക്കപ്പെട്ട് പാസാക്കിയെടുത്ത ധനബിൽ പറയുന്നുണ്ട്. രാജ്യത്തെ വൻകിട കോർപറേറ്റുകൾക്ക് മൊത്തലാഭത്തിെൻറ ഏഴര ശതമാനം മാത്രമേ രാഷ്ട്രീയപാർട്ടികൾക്ക് ഫണ്ടിനത്തിൽ നൽകാനാവുമായിരുന്നുള്ളൂ. അത് ഏതൊക്കെ പാർട്ടിക്ക്, എത്ര നൽകി എന്നു വെളിപ്പെടുത്തണമെന്നും വ്യവസ്ഥയുണ്ടായിരുന്നു. എന്നാൽ, സംഭാവനയുടെ പരിധിയും വെളിപ്പെടുത്തൽ നിബന്ധനയും എടുത്തുകളഞ്ഞുകൊണ്ടുള്ള ഭേദഗതിയോടെയുള്ള ബിൽ ബി.ജെ.പി പാസാക്കിയെടുത്തു. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ മൂല്യങ്ങൾ എന്തുമാത്രം അപ്രസക്തമായിത്തീരുന്നു എന്നതിെൻറ പ്രത്യക്ഷ ലക്ഷണങ്ങളാണിതൊക്കെയും. രാജ്യം നേരിടുന്ന അതിനിർണായകമായ ഇൗ വർഷത്തെ പൊതുതെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അയോഗ്യതയോ രാഹുലിെൻറ യോഗ്യതയോ പ്രാദേശികകക്ഷികളുടെ കരുത്തോ മാറ്റുരക്കാനുള്ള സാധ്യതയല്ല, പണത്തിെൻറ ബലാബലം ഫലം പ്രഖ്യാപിക്കാനുള്ള വഴിയാണ് ഇതൊക്കെ തെളിയിച്ചുകാട്ടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.